അൽഫോൻസ് അന്നും തീരത്തു കാത്തിരുന്നു മടങ്ങി. തുടർച്ചയായ മൂന്നാം ദിവസവും കാറ്റും കടലും പിണങ്ങി നിൽക്കുകയാണ്. ഓഖിക്കു ശേഷം മൂന്നു നേരം കാലാവസ്ഥാ മുന്നറിയിപ്പുകൾ മുടങ്ങാതെയെത്തുന്പോൾ, മരണത്തിലേക്ക് ഒലിച്ചുപോയവരുടെ നിലവിളികളാണ് തീരത്തെ ഓരോ മത്സ്യത്തൊഴിലാളിയുടെയും ഓർമകളിലിരന്പുന്നത്. മുന്പായിരുന്നെങ്കിൽ മുന്നറിയിപ്പുകളെ തീരത്തുപേക്ഷിച്ച് അവർ കാണാക്കടലിലേക്കു കുതിച്ചേനേ. പക്ഷേ, ഇപ്പോൾ... വിശപ്പിനെ പോലും നിശബ്ദമാക്കുന്ന ഭയം! അല്ലെങ്കിലും ഭയത്തോളം സത്യസന്ധമായ മറ്റൊരു ഒരു വികാരവും മനുഷ്യനില്ലല്ലോ.
മഴയും കാറ്റും മഹാഭയമായി പെയ്തിറങ്ങിയ ഓഖിക്ക് ഒരാണ്ടു തികയുന്പോഴും കേരളത്തിന്റെ തീരപ്രദേശത്ത്, അതിജീവനത്തിന്റെ വഴികളിൽ വിട്ടുമാറാത്ത ഭീതിയുമായി ജീവിക്കുന്ന അനേകരുണ്ട്, അൽഫോൻസിനെ പോലെ.
തീരത്തിന്റെ നെഞ്ചിൽ തീ കോരിയിട്ട ഓഖി തിരകളിൽ രണ്ടു സഹോദരന്മാരെയാണ് അൽഫോൻസിന് നഷ്ടപ്പെട്ടത്; ജോണ്‍സനെയും ജയിംസിനെയും. ആ ആഘാതത്തിൽനിന്നും മോചിതനാകും മുമ്പാണ് അന്നം തേടി അൽഫോൻസിനും കടലിലേക്കിറിങ്ങേണ്ടിവന്നത്. അതുവരെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മറ്റു ജോലികൾ ചെയ്തിരുന്നു, വിമാനത്താവളത്തിൽ കാർഗോ സെക്ഷനിലെ താത്കാലിക ജോലിക്കു പോകും.
കുട്ടിക്കാലത്ത് മനസിൽ ചേക്കേറിയ കടൽപ്പേടി കാരണം സ്ഥിരമായി കടൽപ്പണിക്കു പോകുന്നതിനെ കുറിച്ച് അന്നൊന്നും അൽഫോൻസ് ചിന്തിച്ചിരുന്നതേയില്ല. കരയിൽനിന്നുള്ള വരുമാനം കൊണ്ട് അന്നൊക്കെ കഴിഞ്ഞുകൂടാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് അയാൾ, അമ്മയും ഭാര്യയും മക്കളും, മരണപ്പെട്ട സഹോദരിയുടെ മക്കളും അടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ നാഥനായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദുരന്തങ്ങളുടെ നടുക്കടലുകൾ
പിതാവ് ബേബിയനും അമ്മ രത്നമ്മയും അഞ്ചു സഹോദരങ്ങളും അടങ്ങുന്നതായിരുന്നു പൂന്തുറ ചേരിയമുട്ടത്തെ അൽഫോൻസിന്റെ കുടുംബം. പിതാവിന്റെ കഷ്ടപ്പാടുകൾ കണ്ട് പതിനാറാം വയസിൽ പഠിപ്പ് മതിയാക്കി അൽഫോൻസിന്റെ മൂത്ത സഹോദരനായ ജോണ്സണ് കടൽപ്പണിക്കിറങ്ങി; പിന്നാലെ സഹോദരൻ ജയിംസും. പിന്നെ കുടുംബത്തിന് താങ്ങും തണലും അവരായിരുന്നു. അതിസാഹസികമായി ആഴക്കടലിൽ വലയെറിഞ്ഞുണ്ടാക്കിയ സന്പാദ്യം മിച്ചംവച്ച് ജോണ്സണ് സ്വന്തമായി വള്ളവും വലയും വാങ്ങി. കുടുംബത്തിനു കഴിയാൻ അടച്ചുറപ്പുള്ള വീടുണ്ടാക്കി. ഇതിനിടയിലും സഹോദരി ജ്യോതിയുടെയും അൽഫോൻസിന്റെയും അനുജന്മാരായ ബാണ്‍സിന്റെയും ലോറൻസിന്റെയും പഠിപ്പ്, വീട്ടുകാര്യങ്ങൾ എല്ലാ ചുമതലകളും ജോണ്‍സണും ജയിംസും നിഷ്ഠയോടെ നിർവഹിച്ചു.
പക്ഷേ, അപ്രതീക്ഷിതമായി എത്തിയ ദുരന്തങ്ങൾ കുടുംബത്തിൽ കണ്ണീർത്തിര നിറച്ചു. വിവാഹിതയായ ജ്യോതി വർഷങ്ങൾക്കു മുൻപ് അസുഖബാധിതയായി മരിച്ചു. മൂന്നു മക്കളെ അനാഥരാക്കിയാണ് മരണം ജ്യോതിയെ കൂട്ടിക്കൊണ്ട് പോയത്. അവിവാഹിതനായിരുന്ന സഹോദരൻ ജയിംസും അമ്മ രത്നമ്മയും ചേർന്നാണ് ആ കുട്ടികളെ വളർത്തിയത്. ജ്യോതിയുടെ ഭർത്താവ് മുത്തപ്പനോടൊപ്പം അവരുടെ പഠനച്ചെലവുകൾക്കായി ജയിംസും പണം കണ്ടെത്തി. മൂന്നു പേരും നല്ല മക്കളാണ്. നന്നായി പഠിക്കും. അതുകൊണ്ടുതന്നെ അവർക്കു വേണ്ടി ജീവിക്കുന്നതിൽ ജയിംസിനു സന്തോഷമായിരുന്നു. പക്ഷേ, തീരത്തെ കണ്ണീരിലാഴ്ത്തിയ ഓഖി ജോണ്‍സണെയും ജയിംസിനെയും കവർന്നെടുത്തതോടെ കുടുംബം വിറങ്ങലിച്ചുനിന്നു. നടുക്കടലിൽ അവരെ കാണാതാകുന്നതിന് അഞ്ചു മാസം മുന്‍പ് രോഗബാധിതനായ പിതാവ് ബേബിയൻസും മരണത്തിനു കീഴടങ്ങിയിരുന്നു.
ഉയിർപ്പു തേടി
ഇനി കുടുംബത്തിന് താങ്ങാകേണ്ടവൻ താനാണെന്ന ബോധ്യം അൽഫോൻസിനുണ്ട്. പക്ഷേ കരയിൽനിന്നു കിട്ടുന്ന വരുമാനം കൊണ്ട് ഒന്നുമാകില്ല. ഓഖി ബാധിതരുടെ കുടുംബത്തിന് സർക്കാർ നല്കിയ നഷ്ടപരിഹാരത്തുകയുടെ പലിശയായി ബാങ്കിൽ നിന്നും കിട്ടുന്ന പണത്തിൽ നല്ലൊരു ഭാഗവും സ്വകാര്യബാങ്കുകളിൽ നിന്നെടുത്ത വായ്പകൾക്ക് പലിശയായി നൽകേണ്ടി വരുന്നു.
വള്ളവും വലയും മറ്റു സാമഗ്രികളുമൊക്കെ വാങ്ങുന്നതിനായി ലക്ഷങ്ങളാണ് തീരത്തെ മിക്കവാറും ആളുകൾ സ്വകാര്യബാങ്കുകളിൽ നിന്നും വായ്പയായി എടുത്തിട്ടുള്ളത്. തകർന്നതും നഷ്ടപ്പെട്ടതുമായ വള്ളങ്ങൾക്ക് സർക്കാർ പഴക്കം നിശ്ചയിച്ചു നഷ്ടപരിഹാരം നല്കി. എന്നാൽ, പുതിയ വള്ളവും വലയും വാങ്ങി കടലിൽ പണിക്കു പോകണമെങ്കിൽ വീണ്ടും ലക്ഷങ്ങൾ വേണം. ഇതിനു പുറമെയാണ് വീട്ടുചെലവുകൾ, കുട്ടികളുടെ പഠിപ്പ്, ആശുപത്രി ചെലവുകൾ, മക്കളുടെ വിവാഹം തുടങ്ങിയ കാര്യങ്ങൾ.
അതുകൊണ്ടാണ് ഭീതിയുടെ വലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് ഉറ്റവരുടെ ഉയിരെടുത്ത കടലിലേക്ക്, അന്നം തേടി ഓരോ ദിവസവും അൽഫോൻസടക്കം നിരവധിപ്പേർ യാത്രയാകുന്നത്. അൽഫോൻസിനെ കടൽപ്പണിക്കു വിടാൻ അമ്മയ്ക്കും ഭാര്യ ഹെലനും പേടിയാണ്. പക്ഷേ ജീവിതത്തിന്റെ തോണി തുഴയാൻ അൽഫോൻസിന് ഇന്ന് ഈ കടൽ മാത്രമേയുള്ളൂ; സന്തോഷിപ്പിച്ച കടൽ, വാരിക്കോരി നല്കിയ കടൽ, കരയിപ്പിച്ച കടൽ, കണ്ണീർ വഴികൾ മായ്ച്ചുകളയുന്ന അമ്മക്കടൽ.
ഭീതിയുടെ അതിരുകൾ
ഓഖിയുടെ പിടിയിൽനിന്ന് ആദ്യദിനം രക്ഷപ്പെട്ടെത്തിയ മാതൃസഹോദരീ പുത്രൻ സുജൻ കുമാറിനൊപ്പമാണ് അൽഫോൻസ് ഇപ്പോൾ കടലിൽ പോകുന്നത്. ഓഖിയിൽ നഷ്ടപ്പെട്ട സഹോദരൻ ജയിംസായിരുന്നു നേരത്തെ ആ വള്ളത്തിൽ പോയിരുന്നത്. ഒട്ടും ആകസ്മികമല്ല തീരദേശത്തിന്റെ സങ്കടങ്ങളായ ഇത്തരം സ്ഥാനമാറ്റങ്ങൾ!
ചേരിയമുട്ടത്തെ തീരത്തുനിന്നു വൈകുന്നേരങ്ങളിൽ അൽഫോൻസും സുജൻകുമാറും പുറപ്പെടും. അവർക്കൊപ്പം നൂറുകണക്കിന് വള്ളങ്ങളും. പക്ഷേ, പഴയതു പോലെ ഇവരിൽ ഭൂരിഭാഗം പേരും മത്സ്യബന്ധനത്തിനായി ആഴക്കടലിലേക്കു തുഴയാറില്ല. ഭീതിയുടെ അതിരുകൾക്കിപ്പുറത്തു നിന്നും കിട്ടുന്നതു കൊണ്ടുമാത്രം തൃപ്തിപ്പെടുന്നു. ആഴക്കടലിലേക്കു പോകാത്തതുകൊണ്ട് മത്സ്യലഭ്യതയും കുറവാണെന്ന് അൽഫോൻസും സുജൻകുമാറും പറയുന്നു.
ഒരു വള്ളം ഒരു ദിവസം കടലിലേക്കു പോയിവരണമെങ്കിൽ പതിനായിരം രൂപയോളം ചെലവു വരും. മണ്ണെണ്ണ, ഡീസൽ, ബോട്ടിൽ ലെെറ്റ് തെളിയിക്കാനുള്ള വലിയ ബാറ്ററികൾ, മീൻ സൂക്ഷിച്ചു വയ്ക്കാനുള്ള ഐസ് നിറച്ച പെട്ടികൾ, ജിപിഎസ്, വയർലെസ് ഉപകരണങ്ങൾ തുടങ്ങിയവയുമാണ് ഇവർ മത്സ്യബന്ധനത്തിനായി പോകുന്നത്.
ചെലവുകൾ കൂടുകയും മത്സ്യലഭ്യത കുറയുകയും ചെയ്തതോടെ മുന്‍പ് കിട്ടിയിരുന്നത്ര വരുമാനവും ഇപ്പോൾ ഈ മേഖലയിൽ കിട്ടുന്നില്ല. പുതിയ തലമുറ മറ്റു മാർഗങ്ങളൊന്നുമില്ലെങ്കിൽ മാത്രമാണ് മത്സ്യബന്ധനത്തിലേക്ക് വരുന്നത്.
കുട്ടികളിൽ ഭൂരിഭാഗവും പഠിക്കാൻ മിടുക്കരാണ്. കഷ്ടപ്പാടുകൾക്കിടയിലും ദുരന്തം സമ്മാനിച്ച ആഘാതങ്ങളെ മറികടന്നും അവർ മികച്ച വിജയങ്ങൾ നേടുന്നുണ്ട്. അവർക്കു താങ്ങാവണമെന്നും വിദ്യാഭ്യാസപരമായ ഉന്നതി തീരത്തെ പുനർനിർമിക്കുമെന്നും അൽഫോൻസും സുജൻകുമാറും സ്വപ്നംകാണുന്നു.
ദുരന്തത്തെ തോൽപ്പിച്ച വിജയഗാഥകൾ
ഓഖി സമ്മാനിച്ച ആഘാതത്തെ തോൽപ്പിച്ച് അൽഫോൻസിന്റെ മൂത്ത സഹോദരൻ ജോണ്‍സന്റെ മക്കളായ നിധിയും നിത്യയും ഇക്കൊല്ലം ബിഡിഎസിനു പ്രവേശനം നേടി. പിതാവിനെ നഷ്ടപ്പെട്ട വേദനയിലും അമ്മ ദേവനേശത്തിന്റെ കഷ്ടപ്പാടുകൾക്കും ഇടയിൽ നിന്നാണ് ഇക്കഴിഞ്ഞ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി അവർ ഡോക്ടർമാരാകാൻ ഒരുങ്ങുന്നത്. നിധി പരിയാരം ഡെന്റൽ കോളജിലും നിത്യ കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലുമാണ് പഠിക്കുന്നത്. ജോണ്‍സന്റെ ഇളയ മകൾ നീതു ഓൾ സെയിന്റ്സ് കോളജിൽ ഡിഗ്രി വിദ്യാർഥിയാണ്.
അൽഫോൻസിന്റെ സഹോദരി ജ്യോതിയുടെ മക്കളും പഠനത്തിൽ മിടുക്കരാണ്. മൂത്തവൻ ഷാജി എൽഎൽഎം പൂർത്തിയാക്കി വക്കീലായി പ്രാക്ടീസ് ചെയ്തു തുടങ്ങി. ഇളയവൻ ജോസ്ഫാൻ കളക്ടറായി കാണണമെന്നായിരുന്നു ജയിംസിന്റെ ആഗ്രഹം. ബിരുദ പഠനം പൂർത്തിയാക്കിയ ജോസ്ഫാൻ ഇക്കൊല്ലം ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗിനു ചേർന്നിരിക്കുകയാണ്.
അൽഫോൻസിന്റെ മകൾ മഡോണ ആറാം ക്ലാസിലും മകൻ അലൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇളയ സഹോദരങ്ങളായ ബാണ്‍സിന്റെയും ലോറൻസിന്റെയും മക്കളും സ്കൂൾ വിദ്യാർഥികളാണ്. അവരെല്ലാവരും നന്നായി പഠിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ അൽഫോൻസിന്റെ മുഖത്ത് സന്തോഷത്തിന്റെ കര തെളിഞ്ഞു.
ഡി. ദിലീപ്