ശബരീശന്റെ പൂങ്കാവനം ശരണമുഖരിതം
ശബരീശന്റെ പൂങ്കാവനം ശരണമുഖരിതം
ശബരിമല: മണ്ഡലപൂജയ്ക്കു മണിക്കൂറുകൾ മാത്രം അവശേഷിക്കെ പമ്പയും സന്നിധാനവും നിറഞ്ഞു. 26ന് ഉച്ചയ്ക്ക് 12–നും 12.15നു മധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. ഞായറാഴ്ച വൈകുന്നേരം അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും.

തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നടയ്ക്കുവച്ചാണ് തങ്കഅങ്കി. ആറന്മുള ക്ഷേത്രത്തിലെ സ്റ്റോർ റൂമിലാണ് തങ്ക അങ്കി സൂക്ഷിക്കുന്നത്. 22ന് ഇവിടെനിന്നു പുറപ്പെട്ട ഘോഷായാത്ര ഞായറാഴ്ച ഉച്ചയ്ക്ക് പമ്പയിൽ എത്തിച്ചേരും. നാലു വരെ പമ്പാ ഗണപതി കോവിൽ വിശ്രമിക്കുന്ന ഘോഷയാത്ര ഉച്ചകഴിഞ്ഞ് പുറപ്പെടും. അഞ്ചിനു ശരംകുത്തിയിൽവച്ച് ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്നു സ്വീകരിച്ചു കൊടിമരച്ചുവട്ടിൽ എത്തിക്കും. ഇവിടെനിന്നു പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡ് ഭാരവാഹികൾ തങ്ക അങ്കി ഏറ്റുവാങ്ങും. തുടർന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 26ന് ഉച്ചയ്ക്ക് മണ്ഡലപൂജയ്ക്കുശേഷം ക്ഷേത്ര നട അടച്ച് വൈകുന്നേരം അഞ്ചിനു തുറക്കും. രാത്രി പത്തിന് നട അടയ്ക്കുകയും മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും തുറക്കും.


ഞായറാഴ്ച പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ. തങ്ക അങ്കി ശ്രീകോവിൽ എത്തിയശേഷമേ തീർഥാടകരെ കടത്തിവിടൂ. മണ്ഡലപൂജ ദിവസമായ 26ന് രാവിലെ 11 വരെയേ നെയ്യഭിഷേകം ഉണ്ടാകൂ. കെഎസ്ആർടിസി വിപുലമായ ബസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്പെഷൽ ഓഫീസർ ജി. ശരത് കുമാർ പറഞ്ഞു. എല്ലാ ഡിപ്പോകളിലേക്കും കെഎസ്ആർടിസി ബസ് ഓടിക്കുന്നുണ്ട്. കൂടാതെ ചെന്നൈ, പളനി, മധുര, കോയമ്പത്തൂർ എന്നീ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.