""നീ വലിയ നേതാവാകാൻ പോകുന്നോടാ എന്നു ചോദിച്ചുകൊണ്ടായിരുന്നു ആദ്യനിറയൊഴിച്ചത്. അവന്റെ നെഞ്ചിനുതന്നെയാണ് അയൽവാസിയായ മനോജ് ആ വെടിയുതിർത്തത്. ഉടനേതന്നെ കപിലും ആഷിഷും വെടിവച്ചു. ആദ്യവെടിയുണ്ടതന്നെ അവന്റെ നെഞ്ചു തുളച്ചു. മൂന്നു വെടി പുറകിലാണു കൊണ്ടത്. അഞ്ചാമത്തത് കൈയ്ക്കും.'' ഉത്തർപ്രദേശിലെ മീററ്റിനടുത്ത് ശോഭാപുർ ഗ്രാമത്തിൽ ഇക്കഴിഞ്ഞ അഞ്ചിന് ഗോപി പര്യ എന്ന ദളിത് യുവാവ് കൊല്ലപ്പെട്ടതുസംബന്ധിച്ച് അദ്ദേഹത്തിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിലെ വാക്കുകളാണിത്.
കഴിഞ്ഞ രണ്ടിനു ഭാരത് ബന്ദ് കഴിഞ്ഞു മൂന്നാം ദിവസമായിരുന്നു കൊല. ഭാരത് ബന്ദിനു നേതൃത്വം നൽകിയവരെന്നു പറഞ്ഞുകൊണ്ടു ചിലർ പ്രചരിപ്പിച്ച 83 പേരുടെ ഹിറ്റ്ലിസ്റ്റിലെ ഒന്നാമനായിരുന്നു ഗോപി പര്യ. "ശോഭാപുരിൽനിന്നുള്ള കിരാതരും കലാപകാരികളുമായ ദളിതുകൾ’ എന്ന തലക്കെട്ടോടെയാണ് 83 പേരുകൾ ലിസ്റ്റ്ചെയ്തു സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. സംഘപരിവാറും സവർണരും ചേർന്നാണ് ഇത്തരമൊരു പ്രചാരണം നടത്തിയതെന്ന് ബിഎസ്പി നേതാക്കൾ ആരോപിക്കുന്നു. മീററ്റ് ബൈപാസിനു സമീപത്തുള്ള ഈ ഗ്രാമത്തിലെ ദളിതർ ഇപ്പോഴും കടുത്ത ഭീതിയിലാണ്. ഹിറ്റ്ലിസ്റ്റിൽ പേരുള്ള മിക്കവരും ഒളിവിൽ പോയിരിക്കുന്നു.
പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമം സുപ്രീംകോടതി ദുർബലപ്പെടുത്തി എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ഭാരത് ബന്ദ്. ഉത്തരേന്ത്യയിൽ ബന്ദ് കലാപത്തിലേക്കു വഴിമാറി. ഒരു ഡസനോളംപേർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾ കത്തിച്ചു. കുറച്ചുകാലമായി രാജ്യത്തെങ്ങും, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, ദളിത് പ്രക്ഷോഭങ്ങൾ കരുത്താർജിക്കുകയാണ്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അടിച്ചമർത്തലുകൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കാനാണു ദളിതർ ശ്രമിക്കുന്നത്. സവർണർക്കൊപ്പം ഭരണകൂടവും ചേർന്നാണ് തങ്ങളെ ചവിട്ടിയരയ്ക്കുന്നത് എന്നാണു ദളിതരുടെ ആക്ഷേപം.
രാജ്യത്തെ ജനസംഖ്യയിൽ 16.6 ശതമാനത്തോളമാണു പട്ടികജാതിക്കാർ. 8.6 ശതമാനം പട്ടികവർഗക്കാരുണ്ട്. 2011ലെ സെൻസസ് പ്രകാരം 20.1 കോടി പട്ടികജാതിക്കാരും 10.4 കോടി പട്ടികവർഗക്കാരുമാണുള്ളത്. ഈ രണ്ടു കൂട്ടരും ചേർന്നാൽ ജനസംഖ്യയുടെ 25 ശതമാനത്തിലധികമാണ്.
ലജ്ജിപ്പിക്കുന്ന അതിക്രമങ്ങൾ
രാജ്യത്തിനാകമാനം അപമാനമുണ്ടാക്കുന്ന അതിക്രമങ്ങളാണ് ദളിതർക്കെതിരേ ഉണ്ടാകുന്നത്. കൂട്ടക്കൊലപാതകങ്ങളും മാനഭംഗങ്ങളും തുടങ്ങി പരസ്യമായി തുണിയുരിഞ്ഞ് തെരുവിലൂടെ നടത്തിക്കലും ഊരുവിലക്കുകളുമൊക്കെയാണ് ദളിതർക്കെതിരേ അരങ്ങേറുന്നത്. കുട്ടികളും സ്ത്രീകളും പീഡനങ്ങൾക്ക് ഇരയാകുന്നതും നിത്യസംഭവമാണ്. സവർണരും അവർക്കു കുടപിടിക്കുന്ന ഖാപ് പഞ്ചായത്തുകളും മാത്രമല്ല പോലീസും സർക്കാർ ഉദ്യോഗസ്ഥരുംവരെ ദളിത് പീഡനത്തിന് നേതൃത്വം നൽകുന്നുവെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.
2015 ഒക്ടോബറിൽ യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീകളടക്കം ദളിത് കുടുംബത്തിലെ നാലുപേരെ പോലീസ് പരസ്യമായി നഗ്നരാക്കിയ സംഭവം വലിയ വിവാദമായിരുന്നു. ദന്കോര് പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. തങ്ങളുടെ വീട്ടിൽ കളവുനടന്നതു സംബന്ധിച്ച പരാതി സ്വീകരിക്കാത്ത പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച രണ്ടു യുവതികളും രണ്ടു പുരുഷന്മാരുമടങ്ങുന്ന ദളിത് കുടുംബത്തെയാണു പോലീസ് നഗ്നരാക്കുകയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. എന്നാല്‍, പരാതി സ്വീകരിക്കാത്തതിന്റെ വിരോധത്തിൽ ദളിത് കുടുംബം സ്വയം വിവസ്ത്രരാവുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
യുപിയിൽ ധബൗലി ഗ്രാമത്തിൽ ഒരു ദളിത് കുട്ടിയെ സവർണനായ ഇഷ്ടികമുതലാളി മർദിച്ചതിനുശേഷം തല മുണ്ഡനം ചെയ്ത് ചെരിപ്പ് കഴുത്തിൽ കെട്ടിത്തൂക്കി റോഡിൽക്കൂടി നഗ്നനാക്കി നടത്തിച്ചു. കുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈക്കലാക്കാനായിരുന്നുവത്രേ ഇത്. 2011ൽ മോഷണക്കുറ്റമാരോപിച്ച് യുപിയിലെ സൊണാട്ട പഞ്ചായത്തിൽ മൂന്നു ദളിത് യുവാക്കളെ നഗ്നരാക്കി നടത്തുകയുണ്ടായി. പടിഞ്ഞാറൻ യുപിയിലെ ഡാലാപുരിൽ 15 രൂപയുടെ കടം തീർത്തില്ലെന്ന കാരണത്താൽ ദളിതനെയും ഭാര്യയെയും പലചരക്ക് കച്ചവടക്കാരൻ വെട്ടിക്കൊന്നു. നാലു കുട്ടികളാണ് അനാഥരായത്.
കഴിഞ്ഞ ജൂലൈയിൽ മഹാരാഷ്ട്രയിൽ മറാത്ത്വാഡ ജില്ലയിൽ ദളിതന്റെ മൃതദേഹം സംസ്കരിക്കാൻ ഭൂമി നൽകാത്ത സ്ഥിതിയുണ്ടായി. 2017ൽ മധ്യപ്രദേശിലെ ചാത്തർപുരിൽ അലങ്കരിച്ച വാഹനത്തിൽ ദളിത് വരൻ സഞ്ചരിച്ചു എന്ന കാരണത്താൽ കാർ തല്ലിത്തകർത്തു. വരനടക്കം നിരവധി ആളുകൾക്കു മർദനമേറ്റു. ഇത്തരം നിരവധി അതിക്രമങ്ങളാണ് അനുദിനം അരങ്ങേറുന്നത്.
ഇപ്പോൾ ഗോസംരക്ഷണത്തിന്റെ പേരിൽ ദളിതരെ ക്രൂരമായി മർദിക്കുന്നതും തൊഴിൽ നിക്ഷേധിക്കുന്നതും വർധിച്ചുവരുന്നു. ചത്ത പശുക്കളുടെ തോൽ ഉരിച്ചും തുകൽ സംസ്കരണശാലകളിൽ ജോലിചെയ്തും ഉപജീവനം കഴിച്ചിരുന്ന ലക്ഷക്കണക്കിനുപേർക്ക് തൊഴിൽ ഇല്ലാതായത് ദളിതരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പെരുകുന്ന കുറ്റകൃത്യങ്ങൾ
2006 മുതൽ 2016 വരെയുള്ള പത്തുവർഷംകൊണ്ട് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട പട്ടികജാതിക്കാർക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളിൽ അമ്പതു ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. 2006ൽ 27,070 കേസുകളായിരുന്നത് 2016ൽ 40,801 കേസുകളായി വർധിച്ചിരിക്കുന്നുവെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ(എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു. 2016 വരെയുള്ള കണക്കുകളാണ് എൻസിആർബി ഇതുവരെയും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികവർഗക്കാരുടെനേരേ നടന്ന അതിക്രമങ്ങൾ 5791ൽ നിന്ന് 6568 ആയി.
2006 മുതൽ 2016 വരെ 4,22,799 കേസുകളാണ് പട്ടികജാതിക്കാർക്കെതിരേയുള്ള അതിക്രമങ്ങളുടെ പേരിൽ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പട്ടികവർഗക്കാരുടെ കാര്യത്തിൽ ഇത് 81,322 ആണ്.
ദളിതർക്കെതിരേയുള്ള കേസുകളിൽ പോലീസ് അന്വേഷണം മുടങ്ങുന്നതും വർധിച്ചുവരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട് അന്വേഷണം മുടങ്ങിക്കിടക്കുന്ന കേസുകളിൽ പത്തു വർഷത്തിനിടെ 99 ശതമാനത്തിന്റെ വർധനയാണുള്ളത്. 2006ൽ 8,380 കേസുകളിലെ അന്വേഷണമായിരുന്നു തടസപ്പെട്ടുകിടന്നിരുന്നത് എങ്കിൽ 2016ൽ ഇത് 16,654 ആയി. പട്ടികവർഗക്കാരുടെ കാര്യത്തിൽ 55 ശതമാനമാണ് മുടങ്ങിക്കിടക്കുന്ന കേസുകളുടെ വർധന. 2006ൽ 1,679 ആയിരുന്നത് 2016ൽ 2,602 ആയി.
കോടതികളിലും ദളിതർക്കെതിരേയുള്ള കേസുകൾ കെട്ടിക്കിടക്കുകയാണ്. 2006-2016 കാലയളവിൽ പട്ടികജാതിക്കാർക്കെതിരേയുള്ളവയിൽ ഇങ്ങനെ വിചാരണ കാത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 50 ശതമാനത്തോളമാണ് കൂടിയിരിക്കുന്നത്. 2006ൽ 85,264 ആയിരുന്നത് 2016ൽ 1,29,831 ആയിരിക്കുന്നു. വിചാരണ പൂർത്തിയാക്കിയ കേസുകളുടെ എണ്ണത്തിൽ 28 ശതമാനത്തിന്റെ കുറവാണ് 2006-2016 കാലത്തുണ്ടായിരിക്കുന്നത്. 2006ൽ വിചാരണ പൂർത്തിയാക്കിയത് 20,495 കേസുകളായിരുന്നത് 2016ൽ 14,615 ആയി കുറഞ്ഞു.
ദളിതർക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ ആധിക്യം ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അവിടങ്ങളിലാണ് ഇപ്പോൾ ദളിത് പ്രക്ഷോഭം ശക്തമാകുന്നതും. 2019ലെ തെരഞ്ഞെടുപ്പിന്റെ അജൻഡ നിശ്ചയിക്കപ്പെടുന്ന തലത്തിലേക്കാണു ദളിത് പ്രശ്നം വളരുന്നത്.
പട്ടികജാതി-പട്ടികവർഗക്കാർക്കെതിരേയുള്ള കുറ്റകൃത്യങ്ങൾക്ക് 2016ൽ രാജ്യത്തു രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ
കുറ്റകൃത്യം പട്ടികജാതി പട്ടികവർഗം ആകെ
ബലാത്സംഗം 2540 973 3513
കലാപങ്ങൾ 2114 236 2350
ലൈംഗികാതിക്രമങ്ങൾ 1468 298 1766
അധിക്ഷേപം 1148 161 1309
തട്ടിക്കൊണ്ടുപോകൽ 866 166 1032
കൊലപാതകം 799 145 944
കൊലപാതകശ്രമം 761 108 869
തീവയ്പ് 174 15 189
മാനഭംഗശ്രമം 148 13 161
കൊള്ള 58 10 68
പട്ടികജാതി-പട്ടികവർഗക്കാർക്കെതിരേയുള്ള അതിക്രമ കേസുകളുടെ എണ്ണം
വർഷം 2010 2011 2012 2013 2014 2015 2016
പട്ടികജാതി 37712 33719 33655 39408 40401 38670 40801
പട്ടികവർഗം 5885 5766 5922 6793 6827 6276
കത്തിയാളുന്ന ദളിത് രോഷം / സി.കെ. കുര്യാച്ചൻ