ഇ ഗ്രൂപ്പ് ചില്ലറ പ്രശ്നമാണ്. ഗ്രൂപ്പിലെ ഇമ്മണി വല്യ പേരുകാർ നെയ്മറിന്റെ ബ്രസീൽതന്നെ. പക്ഷേ, അട്ടിമറിക്കാരായ കോസ്റ്റാറിക്കയും സ്വിറ്റ്സർലൻഡും സെർബിയയും ഈ കൂട്ടത്തിൽ ഉള്ളതിനാൽ എന്തും സംഭവിക്കാം. 2014 ബ്രസീൽ ലോകകപ്പിൽ ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വെ എന്നീ മുൻ ചാന്പ്യന്മാരെ പിന്തള്ളി ഗ്രൂപ്പിൽ ഒന്നാമതെത്തിയ സംഘമായിരുന്നു കെയ്ലർ നവാസിന്റെ കോസ്റ്റാറിക്ക. സ്വിറ്റ്സർലൻഡ് ആകട്ടെ ഫ്രാൻസും ഇക്വഡോറും ഹോണ്ടുറാസും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്നവരും. സെർബിയ പക്ഷേ, 2010നുശേഷമാണ് എത്തുന്നതെങ്കിലും കരുത്തറിയിക്കാനൊരുങ്ങിക്കഴിഞ്ഞു.
ഗ്രൂപ്പ് ഇയെ പ്രശ്നത്തിലാക്കുന്ന ഘടകം പ്രീക്വാർട്ടറിൽ ജർമനിയെ ഒഴിവാക്കുക എന്നതാണ്. ഗ്രൂപ്പ് ഇയിലെ ചാന്പ്യനായാൽ മാത്രമേ എഫ് ചാന്പ്യനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ജർമനിയെ പ്രീക്വാർട്ടറിൽ ഒഴിവാക്കാൻ സാധിക്കൂ. 2014ൽ സ്വന്തം നാട്ടിൽ ജർമനിയോട് സെമിയിൽ 7-1നു പരാജയപ്പെട്ട ബ്രസീലിന്റെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല. അതിനാൽ ഇ ഗ്രൂപ്പിന്റെ ഒന്നാം സ്ഥാനമാണ് കാനറികൾ ലക്ഷ്യമിടുന്നത്.
ബ്രസീലും സ്വിറ്റ്സർലൻഡും സെർബിയയും മുന്പും ഒരേ ഗ്രൂപ്പിൽ എത്തിയിട്ടുണ്ട്. 1950 ബ്രസീൽ ലോകകപ്പിലായിരുന്നു അത്.
കോണ്കാകാഫിൽ മെക്സിക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തോടെയാണ് കോസ്റ്റാറിക്ക ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. ലാറ്റിനമേരിക്കൻ പോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ഉറുഗ്വെയേക്കാൾ 10 പോയിന്റ് അധികം നേടിയാണ് ബ്രസീലിന്റെ റഷ്യൻ വരവ്. യോഗ്യത കളിച്ച് റഷ്യയിലേക്ക് യോഗ്യത ഏറ്റവും ആദ്യം ഉറപ്പിച്ചതും കാനറികൾതന്നെ. 2016 ജൂണിൽ ടിറ്റെയുടെ ശിക്ഷണത്തിലായതോടെയാണ് ബ്രസീൽ മുന്നേറ്റമാരംഭിച്ചത്.
യൂറോപ്യൻ യോഗ്യതാറൗണ്ടിൽ ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിനു പിന്നിൽ രണ്ടാം സ്ഥാനമായിരുന്നു സ്വിറ്റ്സർലൻഡിന്. തുടർന്ന് പ്ലേ ഓഫിൽ നോർത്തേണ് അയർലൻഡിനെ 1-0നു മറികടന്ന് യോഗ്യത സ്വന്തമാക്കി. യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണ് സെർബിയ എത്തുന്നത്. സെർബിയയുടെ പടയോട്ടത്തിൽ ഗാരെത് ബെയ്ലിന്റെ വെയ്ൽസ് മുങ്ങി.
ബ്രസീൽ
* ഫിഫ റാങ്ക്: 2 =ലോകകപ്പിൽ: 21-ാം തവണ
* മികച്ച പ്രകടനം: 1958, 1962, 1970, 1994, 2002 ചാന്പ്യന്മാർ
* ഫൈനലിൽ: ഏഴ് തവണ =പരിശീലകൻ: ടിറ്റെ
മികച്ച സംഘവുമായാണ് ബ്രസീൽ എത്തുന്നത്. കോണ്ഫെഡറേഷൻസ് കപ്പ്, ഒളിന്പിക് സ്വർണം എന്നിവ നേടിയ നെയ്മറാണ് ടീമിന്റെ നെടുംതൂണ്. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന നെയ്മറിന്റെ കായികക്ഷമതയാണ് ഏക ആശങ്ക. പരിശീലനം പുനരാരംഭിച്ചെങ്കിലും വെള്ളിയാഴ്ച നെയ്മർ മൈതാനത്ത് എത്താതിരുന്നത് ആരാധകരിൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, ഡഗ്ലസ് കോസ്റ്റ തുടങ്ങിയവർ നെയ്മറിനൊപ്പം മുന്നേറ്റ നിരയെ ശക്തമാക്കുന്നു. ഫിലിപ്പെ കുട്ടീനോ, പൗളീഞ്ഞോ, ഫെർണാണ്ടീഞ്ഞോ, കാസെമിറോ തുടങ്ങിയവരിൽ മധ്യനിര സുരക്ഷിതം. മാഴ്സലോ, ഫിലിപ്പെ ലൂയിസ്, തിയാഗോ സിൽവ തുടങ്ങിയവരുടെ പ്രതിരോധം കരുത്തുറ്റതും. എല്ലാ പൊസിഷനിലും താരസന്പുഷ്ടമാണ് ബ്രസീൽ.
സ്വിറ്റ്സർലൻഡ്
* ഫിഫ റാങ്ക്: 6 =ലോകകപ്പിൽ: 11-ാം തവണ
* മികച്ച പ്രകടനം: 1934, 1938, 1954 ക്വാർട്ടർ ഫൈനൽ
* പരിശീലകൻ: വ്ളാഡ്മിർ പെറ്റ്കോവിക്
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വിറ്റ്സർലൻഡ് ഒരു തോൽവിമാത്രമേ വഴങ്ങിയിട്ടുള്ളൂ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പോർച്ചുഗലിനെതിരേ 2-0നു പരാജയപ്പെട്ടതായിരുന്നു അത്. 2017ൽ രാജ്യത്തിന്റെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാനിറ്റ് സാക്കയാണ് ടീമിന്റെ നട്ടെല്ല്. 2014 ലോകകപ്പിലും സാക്ക മികവ് തെളിയിച്ചതാണ്. അന്ന് സൂപ്പർ താരമായിരുന്ന ഹർദൻ ഷാക്കിരി ഇത്തവണയും ടീമിലുണ്ട്.
കറുത്ത കുതിരകളാകാൻ ശക്തിയുള്ളവരാണ് സ്വിറ്റ്സർലൻഡ്. ഹാരിസ് സെഫെറോവിക് ആണ് മുന്നേറ്റ നിരയിലെ പ്രധാനി. മധ്യനിരയിൽ സാക്ക, ഷാക്കിരി, ഡെസ്മാലി, ബെഹ്റാമി തുടങ്ങിയവർ അണിനിരക്കുന്നു. ക്യാപ്റ്റൻ സ്റ്റീഫൻ ലിച്ചെസ്റ്റ്നറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും കരുത്തുറ്റതുതന്നെ.
സെർബിയ
* ഫിഫ റാങ്ക്: 35 =ലോകകപ്പിൽ: 12-ാം തവണ
* മികച്ച പ്രകടനം: 1930, 1962 നാലാം സ്ഥാനം
* പരിശീലകൻ: ലാഡെൻ കൃസ്റ്റാജിക്
മുപ്പത്തിനാലുകാരനായ ബ്രാനിസ്ലാവ് ഇവാനോവിക്കാണ് സെർബിയയുടെ സൂപ്പർ താരം. ചെൽസിക്കൊപ്പം ചാന്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങൾ ഇവാനോവിക് നേടിയിട്ടുണ്ട്. നിലവിൽ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിൽ കളിക്കുന്ന ഇദ്ദേഹത്തിന് റഷ്യൻ കാലാവസ്ഥ സുപരിചിതം.
അലക്സാണ്ടർ മിട്രോവിക് ആണ് ആക്രമണത്തിന്റെ കുന്തമുന. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നമാൻജ മാറ്റിക്, ഡസൻ ടാഡിക്, ലൂക്ക മിലിവോജെവിക് തുടങ്ങിവർ മധ്യനിര നിയന്ത്രിക്കും.
കോസ്റ്റാറിക്ക
* ഫിഫ റാങ്ക്: 25 =ലോകകപ്പിൽ: 5-ാം തവണ
* മികച്ച പ്രകടനം: 2014 ക്വാർട്ടർ ഫൈനൽ
* പരിശീലകൻ: ഓസ്കർ റാമിറസ്
ഗോളി കെയ്ലർ നവാസ്, അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബ്രയാൻ റൂയിസ് എന്നിവരായിരുന്നു 2014 ലോകകപ്പിൽ കോസ്റ്റാറിക്കയെ ക്വാർട്ടറിൽവരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. റഷ്യയിലും ഇവരുടെ കരുത്താണ് കോസ്റ്റാറിക്കയെ മുന്നോട്ടു നയിക്കുക. യോഗ്യതാ റൗണ്ടിൽ റൂയിസ് മൂന്ന് ഗോൾ നേടിയിരുന്നു. മാർകോ ഉറേന, ജോയൽ കാംബൽ, ജൊഹാൻ വെനിഗസ് എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്. റൂയിസ്, സോൽസോ ബോർഗസ് തുടങ്ങിയവരിലാണ് മധ്യനിരയുടെ നിയന്ത്രണം.