കൈനകരി: പ്രളയം വിഴുങ്ങിയ കുട്ടനാട്ടിൽ ഇനിയും വെള്ളം പുഴകളിൽ ഒതുങ്ങിയിട്ടില്ല. മലവെള്ളപ്പാച്ചിലിന് ശമനമുണ്ടായിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽത്തന്നെ. കൈനകരി, ഐലൻഡ്, വടക്കേവാവക്കാട്, കുട്ടമംഗലം, ചക്കംകരി, പണ്ടിച്ചേരി പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. എടത്വ, മുട്ടാർ, മഹേന്ദ്രപുരം, ചന്പക്കുളം, വേഴപ്ര തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ നിന്ന് വെള്ളമിറങ്ങിയെങ്കിലും പുരയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നു. ചക്കംകരി ശ്രീഭഗവതി ക്ഷേത്രം, കുട്ടമംഗലം സെന്റ് ജോസഫ്സ് പള്ളി, കൈനകരി ചാവറ ഭവൻ, അറുന്നൂറ്റാം പാടം സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിലൊക്കെ വെള്ളമുണ്ട്
കൈനകരി ഹോളി ഫാമിലി, സെന്റ് മേരീസ്, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി, കെ.ഇ. കാർമൽ, കുപ്പപ്പുറം ഗവ. ഹൈസ്കൂൾ, പാണ്ടിപ്പള്ളി ഗവ. ഹൈസ്കൂൾ, കുട്ടമംഗലം എസ്എൻഡിപി, ഭജനമഠം ഗവ.എൽപിഎസ് തുടങ്ങിയ സ്കൂളുകളിൽ ഒരു മാസത്തിനിടെ ക്ലാസുകൾ നടന്നത് നാലോ അഞ്ചോ ദിവസം മാത്രം.
നിരവധി വീടുകളിൽ ആളനക്കം പോലുമില്ല. എല്ലാം ഉപേക്ഷിച്ച് അവർ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുന്നു. ജനലൊപ്പമോ അതിനുമുകളിലോ വെള്ളം ഉയർന്നതിന്റെ ചെളിപ്പാടുകൾ എല്ലാ വീടുകൾക്കുമുണ്ട്. വീടുവിട്ടു പോകാത്തവർ ആഴ്ചകളായി വയ്പും കഴിപ്പും പാടത്തിന്റെ വരന്പുകളിലോ ഉയർന്ന പാലത്തിലോ ആണ്. വിശ്രമിക്കുന്നതു വള്ളത്തിലും. പല ബോട്ടുജെട്ടികളും തൊഴുത്തുകളാണ്. പശുക്കളും ആടുകളും ജെട്ടികളിൽ നിൽക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. കൈനകരിയിലെ പത്തിൽ പാലത്തിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളിട്ടിരിക്കുന്നു.
പാടശേഖരങ്ങളുടെ ബണ്ടുകൾക്കുള്ളിൽ കഴിഞ്ഞവരാണു ദുരിതമനുഭവിക്കുന്നവരിലേറെയും. കൈനകരി പഞ്ചായത്തിലെ 25 പാടശേഖരങ്ങിൽ 20 എണ്ണത്തിലും ഇത്തവണ കൃഷിയുണ്ടായിരുന്നു. അതിൽ 16 എണ്ണം മടവീണു. ബാക്കിയുള്ളിടത്തു വെള്ളം കവിഞ്ഞുകയറി. അതോടെ വീടുകൾക്കു ബണ്ടുകളുടെ സംരക്ഷണം ഇല്ലാതായി. മടവീണ പാടങ്ങൾ മടയിട്ടു വെള്ളം വറ്റിച്ചാൽ മാത്രമേ ഇനി വീടുകളിൽ നിന്ന് വെള്ളമിറങ്ങൂ. കവിഞ്ഞുകയറി മുങ്ങിയ പാടങ്ങളിൽ നിന്ന് വെള്ളം വറ്റിക്കണമെങ്കിൽ പുഴയിൽ ജലനിരപ്പ് നന്നായി താഴണം.
മുട്ടാർ പഞ്ചായത്തിൽ ആയിരത്തോളം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ചെരുകാലി കായൽ, ആറു പങ്ക്, വലിയതുരുത്ത്, പരുത്തിവളവ്, വാവക്കാട്, ഉതിമട പുനാന്തുരം, കുപ്പപ്പുറം, മീനപ്പള്ളി, വലിയ തുരുത്ത്, കനാകശേരി കൂലിപ്പുരയ്ക്കൽ, ചെന്പിൽ, പുല്ലാട്, പഴൂർ തുടങ്ങിയ പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും പാടശേഖരങ്ങളുടെ നടുവിലെ തുരുത്തിലുമുള്ള നൂറു കണക്കിന് വീട്ടുകാർ സർവതും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആർ. ബ്ലോക്ക്, സി. ബ്ലോക്ക് കായലുകളലുകളിൽ കഴിയുന്നവരുടെയും സ്ഥിതി പരമദയനീയം. പുളിങ്കുന്ന് പഞ്ചായത്തിലെ മങ്കൊന്പ്, ചതുതർഥ്യാകരി പ്രദേശങ്ങളും കാവാലം പഞ്ചായത്തിലെ കുന്നുമ്മ മംഗലം, ലിസ്യൂ, രാജപുരം കായൽ പ്രദേശങ്ങളും പ്രളയക്കെടുതിയിൽ നട്ടം തിരികയുകയാണ്.
വെള്ളം കയറിയതിനെത്തുടർന്ന് ഒട്ടേറെ വീടുകളുടെ ഭിത്തികൾ വിണ്ടുകീറി. തറ ഇടിഞ്ഞു താഴ്ന്നു. അവ പുതുക്കിപ്പണിയാതെ ഇനി താമസിക്കാനാവില്ല. പഴയ കെട്ടിടങ്ങൾ പലതും നിലംപൊത്തി. ശുദ്ധജല വിതരണ പൈപ്പുകൾ കാണാനില്ല. പുരയിടങ്ങളിൽ കൃഷി ചെയ്തിരുന്ന വാഴ, പച്ചക്കറികൾ, ജാതി, കുരുമുളക്, എല്ലാം ചീഞ്ഞടിഞ്ഞു. തെങ്ങുമാത്രം അങ്ങിങ്ങ് തലഉയർത്തി നില്പുണ്ട്. ചത്തുപോയ വളർത്തുമൃഗങ്ങൾക്കു കണക്കില്ല.
കാലാകാലങ്ങളിൽ തോടുകൾക്കും പുഴകൾക്കും ആഴം കൂട്ടാത്തതും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതുമാണു പ്രളയത്തിന്റെ രൂക്ഷത വർധിപ്പിച്ചത്. പാടശേഖരങ്ങളിൽ മടവീണതാണ് കുട്ടനാട്ടിലെ പ്രളയക്കെടുതി രൂക്ഷമാക്കിയത്.
കുട്ടനാട് പാക്കേജ് കൃത്യമായി നടപ്പാക്കാൻ കഴിയാകെ പോയതും പ്രശ്നം ഗൗരവം വർധിപ്പിച്ചു. പാടത്തിന്റെ പുറംബണ്ടുകൾ കൂടുതൽ ബലപ്പെടുത്തി മടവീഴ്ചയെ ചെറുക്കാനായാൽ വെള്ളപ്പൊക്ക കെടുതിയിൽ നിന്നു കുട്ടനാടിനെ ഒരു പരിധിവരെ രക്ഷിക്കാനാകും.