നെടുന്പാശേരി/ആലപ്പുഴ: സംസ്ഥാനത്ത് കാലവർഷത്തിലുണ്ടായ ദുരന്തത്തിന്റെ തീവ്രത അതിരൂക്ഷമാണെന്നും കാലവർഷക്കെടുതി വിലയിരുത്തുന്നതിനും കൃത്യമായ പഠനം നടത്തുന്നതിനുമായി 10 ദിവസത്തിനകം വിവിധ മന്ത്രാലയ ങ്ങളിൽ നിന്നുള്ളവരു ൾപ്പെട്ട സമിതി സംസ്ഥാനത്ത് സന്ദർശനം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ് റിജിജു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസഹായം അനുവദിക്കുക. ആലപ്പുഴയിലെയും കോട്ടയത്തെ യും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നെടുന്പാശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഴക്കെടുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നേരിടണം. ദുരന്തം ശ്രദ്ധയിൽപ്പെട്ടയുടൻ 80 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 203 കോടി രൂപ ഇതേ വകുപ്പിൽ നേരത്തെ അനുവദിച്ചതിൽ ബാക്കിയുണ്ട്. സംസ്ഥാനം 831.1 കോടിയുടെ സഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്രത്തിൽ നിന്നുവരുന്ന സമി തി ദുരന്തസ്ഥലങ്ങൾ സന്ദർശിച്ച് തയാറാക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച് കേന്ദ്രത്തിൽനിന്നു വിവിധ മന്ത്രാലയങ്ങൾ വഴി നിയമാനുസൃതമായ സഹായങ്ങൾ നൽകും. ജനങ്ങളുടെ പുനരധിവാസം, റോഡുകളുടെയും വീടുകളുടെയും പുനർനിർമാണം, ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇവയെക്കുറിച്ചെല്ലാം കൃത്യമായ പഠനം ആവശ്യമാണ്. ആവശ്യമായ സഹായങ്ങൾ കേന്ദ്രം അനുവദിക്കുമെന്ന് പ്രധാനമന്ത്രിക്കു വേണ്ടി താൻ ഉറപ്പു നൽകുന്നതായും മന്ത്രി പറഞ്ഞു.
ദുരന്തത്തിന്റെ രൂക്ഷത മനസിലായി. നൂറുകണക്കിന് ക്യാന്പുകളും അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം വേഗത്തിൽ ഒരുക്കിയത് അഭിനന്ദനാർഹമാണ്.
ദുരിത നിവാരണ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച കേന്ദ്രമന്ത്രി മഴ ശക്തമായപ്പോൾത്തന്നെ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നതിനെ ആല പ്പുഴയിൽ അഭിനന്ദിച്ചു.
രാവിലെ 11.15ഓടെ ഹെലികോപ്റ്റർ മാർഗം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലെത്തിയ സഹമന്ത്രി തുടർന്ന് വാഹനമാർഗം ആലപ്പുഴ കോമളപുരം ലൂഥറൻ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്കാണ് ആദ്യം പോയത്. ദുരിതബാധിത മേഖലകളിൽ ആകാശ നിരീക്ഷണവും മന്ത്രി നടത്തിയിരുന്നു. കോമളപുരത്തു സ്കൂൾ ഹാളിൽ അന്തേവാസികളുമായി ആശയവിനിമയം നടത്തിയ ശേഷം ആലപ്പുഴയിലെത്തി പിന്നീട് ബോട്ടുമാർഗം കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലും ദൂരിതബാധിതരുടെ കഷ്ടതകൾ നേരിൽ കണ്ടു മനസിലാക്കി.
കൈനകരി സീറോ ജെട്ടിയിലേക്കും കുപ്പപ്പുറം സ്കൂളിലെ ക്യാന്പിലേക്കും പോയ സംഘത്തിനു കുട്ടനാട്ടിലെ ദുരിതക്കാഴ്ചകൾ വിവരണാതീതമായിരുന്നു. വെള്ളംകയറിയ വരന്പിലൂടെ നടന്നാണ് മന്ത്രിമാർ ക്യാന്പുകളിൽ എത്തിയത്. കുടിവെള്ളം കിട്ടാത്തതിന്റെയും മറ്റും പ്രശ്നങ്ങൾ ജനങ്ങളിൽ ചിലർ മന്ത്രിമാരെ ധരിപ്പിച്ചു. ആവശ്യത്തിനു വെള്ളം ബോട്ടു മാർഗവും മറ്റും എത്തിക്കുന്നതായി അവർ പറഞ്ഞു. മട വീണു കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും കേന്ദ്രസംഘം വിലയിരുത്തി.
കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് ചാണ്ടി എംഎൽഎ, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസ്, സബ് കളക്ടർ വി.ആർ. കൃഷ്ണതേജ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ബിജെപി നേതാക്കൾ എന്നിവർ മന്ത്രി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ഹെലിപ്പാഡിൽ കേന്ദ്രസംഘത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.