കോട്ടയം: കാലവർഷക്കെടുതിയിൽ നിസ്വാർഥ സേവനം നടത്തി ഫയർഫോഴ്സ് സംഘം. കഴിഞ്ഞ ഒരാഴ്ചക്കാലമായി കോട്ടയം അഗ്നിശമന നിലയത്തിലെ എഴുപതോളം ജീവനക്കാർ ഊണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു.
കനത്ത മഴയെയും ഒഴുക്കിനെയും അവഗണിച്ച് ഇവർ നടത്തിയ പ്രവർത്തനത്തിന് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും മികച്ച അഭിനന്ദനമാണ് കിട്ടിയത്. മഴ ശക്തമായ കഴിഞ്ഞ 14നായിരുന്നു കോട്ടയം ഫയർ ഓഫീസിലേക്ക് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ആദ്യ കോളെത്തുന്നത്.
വെള്ളം കയറിയതിനെത്തുടർന്നു പാലായിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു കോൾ. പാലായിലെത്തിയ സംഘം ഫയർഫോഴ്സിന്റെ റബർ ഡിങ്കി ഉപയോഗിച്ച് 400 വിദ്യാർഥികളെയും സുരക്ഷിതമായി റോഡിലെത്തിച്ചു. തുടർന്ന് മഴ ശക്തമാകുകയും നദികളിൽ ജലനിരപ്പ് ഉയരുകയുമായിരുന്നു.
17നാണു കോട്ടയത്തിന്റെ പടിഞ്ഞാറാൻ മേഖലയെ മുഴുവൻ മുക്കി വെള്ളം ക്രമാതീതമായി ഉയർന്നത്. ഇതോടെ ഫയർഫോഴ്സിലേക്കു വരുന്ന കോളുകളുടെ എണ്ണം വർധിച്ചു. അയ്മനം, ആർപ്പൂക്കര, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽനിന്നും കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുമായിരുന്ന കോളുകൾ. എല്ലായിടത്തും എത്തിപ്പെടാൻ ജീവനക്കാർക്ക് സാധിക്കാതെ വന്നതോടെ പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നും 70 ജീവനക്കാരേക്കൂടി കോട്ടയത്തെ ഓഫീസിലെത്തിച്ചു.
ജില്ലാ ഓഫീസർ ഷിനോയി, ഡിവിഷൻ ഓഫീസർ അരുണ്, ഫയർ ഓഫീസർ കെ.വി. ശിവദാസ്, അസിസ്റ്റന്റ് ഓഫീസർ സജിമോൻ ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരെ ഏഴു വിംഗായി തിരിച്ചായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ. തുരുത്തുകളിൽ അകപ്പെട്ടവരെ പുറത്തേക്ക് എത്തിക്കുക എന്നതായിരുന്നു പ്രധാന ജോലി. പരിപ്പ്, ഇല്ലിക്കൽ, തിരുവാർപ്പ്, കുമ്മനം, വാരിശേരി, എലിപ്പുലിക്കാട്ട്, നട്ടാശേരി, പാറന്പുഴ, ഇറഞ്ഞാൽ, കൊശമറ്റം, പൂവത്തുംമൂട്, ആർപ്പൂക്കര, മണിയാപറന്പ്, കരിപ്പൂത്തട്ട്, കാഞ്ഞിരം, ഐക്കരച്ചിറ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും മൂവായിരത്തിലധികം ആളുകളെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. പേരൂരിൽ വെള്ളത്തിൽ മുങ്ങിയ 60 കുടുംബങ്ങളെ സുരക്ഷിതരായി പുറത്തെത്തിച്ചത് ഫയർഫോഴ്സിന്റെ ഒരു രാത്രി നീണ്ട തീവ്രശ്രമത്തിന്റെ ഫലമായിട്ടായിരുന്നു.
വെള്ളത്തിൽ മുങ്ങി വീടുകളിൽ ഒറ്റപ്പെട്ട വയോധികരെയും രോഗികളെയുമാണു കൂടുതലായി രക്ഷപ്പെടുത്തിയത്. ഡയാലിസിസ് രോഗികളും കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവരെ റബർ ഡങ്കിയിലാണു പുറത്തെത്തിച്ചത്.
ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. ഇതിനായി മറ്റു യൂണിറ്റുകളിൽ നിന്നും ആറ് റബർ ഡിങ്കികൾകൂടിയെത്തിച്ചാണ് രക്ഷാപ്രവർത്തനം ഫയർഫോഴ്സ് വേഗത്തിലാക്കിയത്.
ഒരു പരാതി പോലും കേൾപ്പിക്കാതെയാണു പ്രവർത്തനം നടത്തിയത്. എല്ലായിടത്തും നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നതായും കോട്ടയം അഗ്നിശമന നിലയം അസിസ്റ്റന്റ് ഓഫീസർ സജിമോൻ ടി. ജോസഫ് പറഞ്ഞു.