“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ കൊണ്ട് സ്റ്റിച്ചിംഗ് ’’, “മൂന്നു ദിവസം കൊണ്ട് ഇംഗ്ലീഷ് പരിജ്ഞാനം’’. ഒന്നിനും സമയമില്ലെന്നു വിലപിക്കുന്നവർക്കുള്ള അമൃതേത്താണ് ഇത്തരം വാഗ്ദാനങ്ങൾ. ഷോപ്പിംഗ് ആണെങ്കിലും ഭക്ഷണമാണെങ്കിലും ബാങ്ക് ലോൺ ആണെങ്കിലും ഉടനടി കിട്ടുന്നിടത്താണ് ആളുകൾ ഓടിക്കൂടുന്നത്. എങ്കിൽത്തന്നെയും മനുഷ്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് കാത്തിരിപ്പ്. നീണ്ട ഒന്പതു മാസത്തെ കാത്തിരിപ്പുകൊണ്ട് അടയാളപ്പെടുത്തിയതാണ് ഓരോ മനുഷ്യക്കുഞ്ഞിന്റെയും ജനനം. തുടർന്നങ്ങോട്ട് എത്രയോ കാത്തിരുപ്പുകൾ- ബാലാരിഷ്ടതകൾ നീങ്ങാൻ, വിദ്യാഭ്യാസം പൂർത്തീകരിക്കാൻ, ശാരീരികവും മാനസികവുമായ പക്വത പ്രാപിക്കാൻ, ജീവിത പങ്കാളിയെ ലഭിക്കാൻ, കുഞ്ഞുണ്ടാകാൻ...
കാത്തിരിപ്പിന്റെ സമയം പാഴാകുന്ന സമയമല്ല, പാകപ്പെടുന്ന സമയമാണ്. കാത്തിരിക്കുന്ന മുന്തിരിനീര് മുന്തിയ വീഞ്ഞായി പാകപ്പെടുന്നു, കാത്തിരിക്കുന്ന കാട്ടുചെടി കാതലുള്ള തടിയായും ചിപ്പിക്കുള്ളിൽ കാത്തിരിക്കുന്ന മണൽത്തരി മേൽത്തരം മുത്തായും രൂപപ്പെടുന്നു. കാത്തിരുപ്പിന്റെ ഒന്പതു മാസവും ഭ്രൂണം കുഞ്ഞായും അവൾ അമ്മയായും അവൻ അപ്പനായും രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നമ്മെ രൂപപ്പെടുത്തുന്ന, പുനഃസൃഷ്ടിക്കുന്ന കാത്തിരുപ്പിന്റെ തനിമയാർന്ന നിദർശനങ്ങളാണ് ലൂക്കായുടെ ക്രിസ്മസ് കഥയിലെ സക്കറിയ-ഏലീശ്വാ ദന്പതികൾ. അവരെക്കുറിച്ചു ലൂക്കാ സുവിശേഷകൻ പറയുന്നത്, അവർ ദൈവത്തിന്റെ മുന്പിൽ നീതിനിഷ്ഠരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവർക്കു മക്കളുണ്ടായിരുന്നില്ല. ഏലീശ്വ വന്ധ്യയായിരുന്നു. ഇരുവരും പ്രായം കഴിഞ്ഞവരുമായിരുന്നു (ലൂക്ക 1, 6-7) എന്നാണ്. ചുരുക്കത്തിൽ വിശുദ്ധരും വൃദ്ധരുമായ ദന്പതികളായിരുന്നു അവർ. അവരുടെ വിശുദ്ധി പക്ഷേ, വാർധക്യത്തിലെ ഭാവമാറ്റമായിരുന്നില്ല. കല്യാണം കഴിച്ച കൗമാരക്കാലം മുതൽ ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അവർ. നിറമിഴികളോടെ പ്രാർഥനയോടെ, ദൈവാശ്രയത്തോടെ. തങ്ങളുടെ പ്രാർഥനകൾ ദൈവസന്നിധിയിൽ സ്വീകാര്യമാകാൻ അവർ കല്പനകൾ പാലിച്ച് വിശുദ്ധ ജീവിതം നയിച്ചു. പ്രാർഥനാനിരതരായ വിശുദ്ധ വർഷങ്ങൾ പലതു കടന്നുപോയി. അങ്ങനെ പ്രാർഥന അവരുടെ ജീവിതമന്ത്രമായി; വിശുദ്ധി അവരുടെ ജീവിതശൈലിയായി. വിശുദ്ധിയോടെ അവർ വാർധക്യത്തിലെത്തി. വിശുദ്ധ വാർധക്യം അവരുടെ കാത്തിരിപ്പിന്റെ ഉപോത്പന്നമായിരുന്നു. പ്രാർഥനാനിരതമായ നീണ്ട കാത്തിരിപ്പ് അവരെ വിശുദ്ധരായി രൂപപ്പെടുത്തി. കുഞ്ഞിനുവേണ്ടി കാത്തിരുന്നവർ, കാത്തിരിപ്പിന്റെ കുഞ്ഞുങ്ങളായി. അതായിരുന്നില്ലേ ദൈവം കാത്തിരുന്നത്?
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്-3 / ഫാ. ജേക്കബ് ചാണിക്കുഴി (മംഗലപ്പുഴ സെമിനാരി)