കത്തോലിക്കാ സഭയ്ക്കെതിരേ പലപ്പോഴും ഉയർന്നുകേൾക്കുന്ന വിമർശനമാണു സഭയുടെ സ്വത്ത് മാർപാപ്പയുടെ ഉടമസ്ഥതയിലാണ് എന്ന്. ഇതു തികച്ചും തെറ്റായ ഒരു ധാരണയാണ്. സഭാസ്വത്തുക്കളുടെ പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും (supreme administrator and steward) എന്നു മാത്രമാണു റോമാ മാർപാപ്പയെ കാനൻ നിയമം വിശേഷിപ്പിക്കുന്നത്. (CCEO c. 1008, 1; CIC c. 1273). ഏതു നൈയാമിക വ്യക്തിയാണോ ഭൗതികവസ്തു നിയമാനുസൃതമായി സന്പാദിച്ചിരിക്കുന്നത് ആ വ്യക്തിക്കായിരിക്കും അവയുടെ ഉടമസ്ഥാവകാശം (CCEO c. 008; 2; CIC c. 1256). അത് ആ വ്യക്തിയുടെ പേരിൽത്തന്നെ രജിസ്റ്റർ ചെയ്യണമെന്നും കാനൻ നിയമം അനുശാസിക്കുന്നു. (CCEO c. 1020, 1; CIC c. 1284, 2, 2).
അതായത്, ഒരു ഇടവകയുടെ പേരിലുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം ഇടവകയ്ക്കുതന്നെയായിരിക്കും. ഇടവകയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നത് ഇടവക വികാരിയാണെങ്കിലും സ്വത്തിന്റെ വാങ്ങൽ, വിൽക്കൽ, പണയപ്പെടുത്തൽ, വാടകയ്ക്കു നൽകൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇടവകവികാരി ഇടവകയിലെ നൈയാമിക യോഗങ്ങളുമായി ചേർന്നാണ് തീരുമാനമെടുക്കേണ്ടത്.
ഒരു രൂപതയുടെയോ സന്യാസസമൂഹത്തിന്റെയോ ഉടമസ്ഥതയിലുള്ള സ്വത്തു കൈകാര്യം ചെയ്യുന്നതിനു രൂപതമെത്രാനോ സന്യാസസമൂഹത്തിന്റെ അധികാരിയോ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നില്ല. വിവിധ കൗൺസിലുകളുമായും ഉപദേശ സമിതികളുമായും കൂടിയാലോചിച്ചോ അവരുടെ സമ്മതത്തോടുകൂടിയോ മാത്രമേ ഇവർക്കു തീരുമാനങ്ങളെടുക്കാൻ സാധിക്കുകയുള്ളു. ഉദാഹരണത്തിനു രൂപതയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്നതിനു രൂപത ധനകാര്യ കൗൺസിലിന്റെയും ആലോചനാ സംഘത്തിന്റെയും സമ്മതം ആവശ്യമാണ്.
ഇടവകയുടെ സ്വത്തിന്റെ പരിപാലനത്തിൽ ഇടവകജനങ്ങളുടെ പങ്ക്
ഇടവകയുടെ സ്വത്ത് ഇടവക ജനത്തിന്റെയാണ് എന്നതിൽ യാതൊരു സംശയത്തിനും ഇടയില്ല. ഇടവക ഇടവകജനത്തിന്റെ കൂട്ടായ്മ എന്ന നിലയിൽ ഒരു നൈയാമിക വ്യക്തിയാണ്. ഈ വ്യക്തിയെ സഭാതലത്തിലും സിവിൽ ഫോറത്തിലും പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഇടവക വികാരി (CCEO cc. 280, 3 290, 1; CIC c. 515, 3; 532). ഇടവകയുടെ നടത്തിപ്പിലും ഭരണത്തിലും അല്മായ വിശ്വാസികൾ ഇടവക വികാരിയോടു ചേർന്നു പ്രവർത്തിക്കുന്നു. ഇടവകയിലെ വിവിധ യോഗങ്ങളിലൂടെയാണ് ഇവർ തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നത്.
ഉദാഹരണത്തിനു സീറോമലബാർ സഭയിൽ പൊതുയോഗമെന്നും പ്രതിനിധിയോഗമെന്നും രണ്ടുതരം യോഗങ്ങൾ നിലവിലുണ്ട്. പള്ളിയോഗമെന്നാണ് ഇവയെ പൊതുവായി വിളിക്കുന്നത്. സഭാവസ്തുവകകൾ സംബന്ധിച്ച പ്രധാന തീരുമാനങ്ങളെല്ലാം ഈ യോഗങ്ങളിൽ ആലോചിച്ചും യോഗത്തിന്റെ സമ്മതത്തോടുംകൂടിയാണ് എടുക്കുന്നത്. ഇതുസംബന്ധിച്ചുള്ള പ്രത്യേക നിയമങ്ങളായ പള്ളിയോഗം നടപടിക്രമങ്ങളും രൂപത നിയമങ്ങളും പാലിച്ചുകൊണ്ടുവേണം യോഗം പ്രവർത്തിക്കാൻ.
പള്ളികളുടെയും സ്ഥാപനങ്ങളുടെയും കണക്കുകൾ
ഇടവകയുടെയും ഇടവകയുടെ സ്ഥാപനങ്ങളുടെയും കണക്കുകൾ കൃത്യമായി എഴുതി ഇടവക പൊതുയോഗം നിയോഗിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് അവ ഓഡിറ്റു ചെയ്യേണ്ടതും ഓഡിറ്റ് ചെയ്ത കണക്കുകൾ ഇടവക പൊതുയോഗത്തിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുമാണ്. നാൾവഴി കണക്കുകൾ പ്രതിനിധിയോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. പള്ളിയോഗം പാസാക്കിയ കണക്കുകൾ രൂപതക്കച്ചേരിയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട്.
രൂപതയുടെ സ്ഥാപനങ്ങളും ഓഡിറ്റു ചെയ്ത കണക്കുകൾ രൂപതക്കച്ചേരിയിൽ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുണ്ട്. കണക്കുകളോടൊപ്പം ബാങ്ക് പാസ്ബുക്കുകളും സ്ഥിരനിക്ഷേപ രസീതുകളും സമർപ്പിക്കണം. ഇൻകംടാക്സ് ആക്ടിന്റെ പരിധിയിൽ വരുന്ന വരുമാനങ്ങളുണ്ടെങ്കിൽ കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുന്നുമുണ്ട്.
ഇങ്ങനെ എല്ലാവിധത്തിലും ചിട്ടയായും ക്രമീകൃതമായും കണക്കുകൾ സൂക്ഷിക്കുകയും നിശ്ചിതഫോറങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണു കത്തോലിക്കാസഭയിൽ നിലവിലുള്ളത്. ഉത്തരവാദപ്പെട്ട ഏതെങ്കിലും ഒരു വ്യക്തി കാര്യങ്ങൾ ക്രമമായി ചെയ്യുന്നില്ലെങ്കിൽ ഉചിതമായ രീതിയിൽ ഇടപെടുന്നതിനു രൂപതമെത്രാന് അധികാരമുണ്ട്. ഈ സംവിധാനങ്ങൾ വഴി സഭയിലെ ഭൗതികവസ്തുക്കളുടെ പരിപാലനം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനു സാധിക്കുന്നുണ്ട് എന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.
സിവിൽ നിയമത്തിനുള്ള പ്രാധാന്യം
കാനൻ നിയമം സിവിൽ നിയമത്തെ പരിഗണിക്കുന്നില്ല എന്നും സിവിൽ നിയമത്തിനു സമാന്തരമായിട്ടാണു കാനൻ നിയമം പ്രവർത്തിക്കുന്നതെന്നും തെറ്റായി ധരിച്ചിട്ടുള്ളവർ ഏറെയാണ്. ഓരോ രാജ്യത്തെയും സിവിൽ നിയമങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന രീതിയാണു കാനൻ നിയമം അവലംബിച്ചിട്ടുള്ളത്.
ചർച്ച് ആക്ട് സംബന്ധിച്ച ചില ആശങ്കകൾ
നിർദിഷ്ട "ചർച്ച് ബിൽ' ക്രിസ്തീയ സഭകൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിൽ പ്രധാനപ്പെട്ട കാര്യം ചർച്ച് ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനുള്ള നിർദേശമാണ്. ഇത് എട്ടാമത്തെ വകുപ്പിൽ ഉൾച്ചേർത്തിരിക്കുന്നതു സഭയിലെ സ്വത്ത് നടത്തിപ്പുമായി ബന്ധപ്പെട്ടു ധാരാളം പരാതികൾ കുന്നുകൂടുന്നു എന്ന പരോക്ഷമായ വിധി പ്രസ്താവമാണ്. ഏതാനും ചില വ്യക്തികൾ ബോധപൂർവം ഇങ്ങനെയൊരു പ്രചാരണം നടത്തുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ, സാധാരണ സിവിൽ കോടതികൾക്ക് അമിതഭാരം ഉണ്ടാകത്തക്കവിധം കേസുകൾ വരുന്നു എന്നതു സ്ഥാപിത താത്പര്യത്തോടെയുള്ള ദുഷ്പ്രചാരണമാണ്.
ട്രൈബ്യൂണൽ ഏകാംഗ ട്രൈബ്യൂണലോ മൂന്നംഗ ട്രൈബ്യൂണലോ ആകാവുന്നതാണ് എന്നു പറയുന്നു. ഏകാംഗ ട്രൈബ്യൂണലാണെങ്കിൽ ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ച ആളോ ആയിരിക്കണം. മൂന്നംഗ ട്രൈബ്യൂണലെങ്കിൽ അധ്യക്ഷനായിരിക്കുന്നയാൾ ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചയാളോ ആയിരിക്കണം. മറ്റു രണ്ടംഗങ്ങൾ ജില്ലാ ജഡ്ജിയാകാൻ യോഗ്യത നേടിയവരോ, ഗവൺമെന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചയാളോ ആയിരിക്കണം. ഈ നിയമനങ്ങളിലെല്ലാം ഭരിക്കുന്ന ഗവൺമെന്റിന്റെ നിക്ഷിപ്ത താത്പര്യങ്ങൾ പ്രതിഫലിക്കുവാൻ സാധ്യതയുണ്ടെന്ന ആശങ്ക അസ്ഥാനത്തല്ല എന്നു പല സമീപകാല സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്.
ഈ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രസ്താവം മറ്റു സമാന്തര സിവിൽ കോടതികളെ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്നു കരുതുന്നു. ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ അധികാരങ്ങളെ വെട്ടിക്കുറയ്ക്കാൻ ഭരണഘനടയ്ക്കു വിധേയമായി മാത്രം പ്രവർത്തിക്കേണ്ട നിയമനിർമാണ സമിതികൾക്കു കഴിയുകയില്ലല്ലോ. അഥവാ അങ്ങനെ ചെയ്താൽ അതു ഭരണഘടനാ വിരുദ്ധമാവുകയും ചെയ്യും.
ചട്ടങ്ങൾ നിർമിക്കുന്നതിനുള്ള ഗവൺമെന്റിന്റെ അധികാരം
ഈ ചർച്ച് ആക്ട് ബിൽ നിലവിൽ വന്നാൽ അതു നടപ്പിലാക്കുന്നതിനായി ചട്ടങ്ങൾ നിർമിക്കേണ്ടതായിവരും. ഇപ്പോൾ കാണുന്ന ബിൽ വലിയ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് എന്നു ചിന്തിക്കാൻ നിരവധി കാരണങ്ങളുണ്ട്. സഭയുടെ സ്വത്തുക്കളെല്ലാം ത്രിതല ട്രസ്റ്റ് രൂപീകരിച്ച് ട്രസ്റ്റിമാരെ ഏല്പിക്കുക എന്നതാണ് ഈ ബിൽ തയാറാക്കിയവരുടെ മനസിലിരുപ്പ് എന്ന് ഒരു മലയാള ദിനപത്രം ഇതുസംബന്ധിച്ചു പുറത്തുവിട്ട വാർത്തയിൽനിന്നു വ്യക്തമാണ്. ഇടവക തലത്തിലായിരിക്കും ട്രസ്റ്റിന്റെ അടിസ്ഥാന യൂണിറ്റ് പ്രവർത്തിക്കുക എന്നും ഭദ്രാസന/രൂപതതലത്തിൽ ജില്ലാതല യൂണിറ്റും സഭാതലത്തിൽ സംസ്ഥാനതല യൂണിറ്റും പ്രവർത്തിക്കുമെന്നും ഈ മൂന്നു തലങ്ങളിലുമുള്ള ട്രസ്റ്റിമാരുടെ ബോർഡിനായിരിക്കും സ്വത്തുക്കളുടെ നിയന്ത്രണമെന്നുമാണ് വെളിപ്പെടുത്തൽ.
ബിൽ നിയമമായശേഷം ആറുമാസത്തിനകം എല്ലാ ഇടവകകളും ഭരണഘടനയുണ്ടാക്കി രജിസ്റ്റർ ചെയ്യണമെന്നും ഇതിനായി ഇടവക പൊതുയോഗം ചേർന്നു പള്ളിയുടെ ദൈനംദിന ഭരണവും സ്വത്തിന്റെ ഭരണവും സംബന്ധിച്ചു നിയമാവലി തയാറാക്കണം എന്നുമൊക്കെയുള്ള വിശദാംശങ്ങൾ ബില്ലിലില്ലാതിരിക്കേ, കരടുബില്ലിന്റെ ഉള്ളടക്കമായി റിപ്പോർട്ടുചെയ്യുന്പോൾ ഇതിനകംതന്നെ രഹസ്യധാരണയിലുള്ള അജൻഡകളെ വർണക്കടലാസിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നതാണു കരടുബിൽ എന്ന സംശയം അരക്കിട്ടുറപ്പിക്കുകയാണ്.
ചുരുക്കത്തിൽ നിലവിലുള്ള സഭാസംവിധാനങ്ങളെ മുഴുവൻ തകർത്തുതരിപ്പണമാക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് ബില്ലിന്റെ മറവിൽ രൂപപ്പെടാൻ പോകുന്നത്. നിലവിൽ പ്രത്യേകിച്ചു ഭരണസംവിധാനമൊന്നുമില്ലാത്ത ക്രിസ്തീയ വിഭാഗങ്ങളെ സംബന്ധിച്ച് ഇതൊരു പ്രശ്നമല്ലായിരിക്കാം. പക്ഷേ, നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തെ തകർത്ത് സഭയെ നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ചർച്ച് ബില്ലിന്റെ മറവിൽ നടക്കുന്നത്.
ജനങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം കിട്ടും എന്ന പ്രചാരണവും വ്യർഥമാണ്. ത്രിതല ട്രസ്റ്റുണ്ടാക്കി ട്രസ്റ്റുവഴി സഭയുടെ ഭൗതിക സ്വത്തുക്കളുടെ ഭരണം നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ബിൽ എങ്കിൽ ട്രസ്റ്റിൽ അംഗങ്ങളാകുന്ന ഏതാനും പേരൊഴികെ മറ്റാർക്കാണ് ഇതിൽ പങ്കുപറ്റാൻ സാധിക്കുന്നത്? നിലവിൽ സഭയുടെ ഭരണസംവിധാനത്തിലുള്ള ""ചെക്ക്സ് ആൻഡ് ബാലൻസസ് ''എടുത്ത് കളഞ്ഞ് ചർച്ച് ട്രൈബ്യൂണലിന്റെ പരിധിയിൽ സകല അധികാരവും കേന്ദ്രീകരിച്ചു കഴിയുന്പോൾ ഗവൺമെന്റിനു വളരെ എളുപ്പം സഭാസംവിധാനങ്ങളെ നിയന്ത്രണവിധേയമാക്കാൻ കഴിയും എന്ന മൂഢചിന്തയിൽനിന്നുമാണ് ഈ കരട് ബിൽ ഉയിരെടുത്തത് എന്നതിൽ സംശയമില്ല.
കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഉന്നതബിരുദധാരിയായ ലേഖകൻ കോതമംഗലം രൂപതാംഗവും കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠം അധ്യാപകനുമാണ്.
കുരുക്കുമായി ചർച്ച് ബിൽ-2 / റവ. ഡോ. ജോർജ് തെക്കേക്കര