ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡിന്റെയും രീതിയിൽ ചർച്ച് ബോർഡിനു രൂപംകൊടുക്കണമെന്നും ക്രൈസ്തവ ദേവാലയങ്ങളുടെയും വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലകളിലേതുൾപ്പെടെ വിവിധ ക്രൈസ്തവ സ്ഥാപനങ്ങളുടെയും നിയന്ത്രണവും ഭരണവും ഈ ബോർഡിന്റെ കീഴിലാക്കി ചർച്ച് ആക്ട് നടപ്പിലാക്കണമെന്നുള്ള പ്രചാരണങ്ങളും വിശകലനങ്ങളും ചർച്ചകളും പല വേദികളിലും അരങ്ങേറാൻ തുടങ്ങിയിട്ടു പത്തു വർഷത്തോളമായി. വി.എസ്. അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്പോൾ 2009ൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായി ഒരു നിയമപരിഷ്കരണ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷൻ വിവിധ നിയമ പരിഷ്കരണ ശിപാർശകളുടെ കരടു നിർദേശങ്ങളോടൊപ്പം ചർച്ച് ആക്ട് എന്നുവിളിക്കുന്ന ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ബിൽ 2009 സംസ്ഥാന സർക്കാർ മുന്പാകെ സമർപ്പിച്ചു.
ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ബിൽ 2009 ന്യൂനപക്ഷവിരുദ്ധവും ഭരണഘടനാ ലംഘനവുമായതിനാൽ മുൻ എൽഡിഎഫ് സർക്കാർതന്നെ തുടർചർച്ചയ്ക്കെടുക്കാതെ ഈ ബിൽ മാറ്റിവച്ചു. എന്നാൽ, വീണ്ടുമിതു ചായംപൂശി വിഷയമാക്കാൻ ചില കേന്ദ്രങ്ങളെ ഉപകരണങ്ങളാക്കി ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇങ്ങനെയൊരു ബിൽ നടപ്പിൽ വരുത്തണമെന്ന ആവശ്യമാണു ക്രൈസ്തവനാമം സ്വീകരിച്ചിട്ടുള്ള ചില സംഘടനകളും സാമൂഹ്യപരിഷ്കർത്താക്കളെന്നു സ്വയം കൊട്ടിഘോഷിക്കുന്ന ക്രൈസ്തവവിരുദ്ധരും ഒറ്റയ്ക്കും കൂട്ടായും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. ചർച്ച് ആക്ട് നടപ്പിലാക്കുന്നതിൽ എന്താണ് അപാകതയെന്നുള്ള ചിന്താഗതി ചില ക്രൈസ്തവ വിശ്വാസികളിലുമുണ്ട്. ഈയവസരം മുതലാക്കിയാണു നിലവിലുള്ള നിയമപരിഷ്കരണ കമ്മീഷൻ പുതിയ ചർച്ച്ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ ക്രിസ്തീയ സഭകളിലേയും പള്ളികളിലേയും സ്വത്തുഭരണം സംബന്ധിച്ച് തർക്കമുണ്ടായാൽ സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ട്രൈബ്യൂണലിന്റെ ഉത്തരവിനു വിടണമെന്നും ഉത്തരവ് അന്തിമമായിരിക്കുമെന്നും നിർദേശിക്കുന്നതാണു കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബിൽ 2019.
ക്രൈസ്തവ ദേവാലയങ്ങൾ പൊതുസ്വത്തല്ല
ക്രൈസ്തവസഭയിൽ സ്വകാര്യ ഉടമസ്ഥതയിൽ ഒരു വ്യക്തി അവനുവേണ്ടി ആരാധിക്കാൻ ഒരു പള്ളി പണിയാറില്ല. പള്ളിയിലെ തിരുക്കർമങ്ങൾ നടത്താൻ വൈദികരെ വ്യക്തികൾ നിയമിക്കാറുമില്ല. പള്ളികളും സ്ഥാപനങ്ങളും സഭാസമൂഹത്തിന്റെ പൊതു ഉടമസ്ഥതയിൽ നിലനിൽക്കുന്നതാണ്. എന്നാൽ, ഹിന്ദു മതത്തിൽപ്പെട്ട സ്വകാര്യ വ്യക്തികൾക്കു സ്വന്തം ഉടമസ്ഥതയിൽ ക്ഷേത്രം പണിയാം. അതിൽ ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്തവർക്കും ആരാധിക്കാം, നേർച്ചയിടാം, തിരിച്ചുപോകാം.
കത്തോലിക്കാസഭയിൽ ഓരോ പള്ളികളുടെ ഭരണത്തിനും ഉടമസ്ഥതയ്ക്കും ഭാരതത്തിലെ ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള ചില സംവിധാനങ്ങളുണ്ട്. സഭയിൽ ഒരു പള്ളിയുടെ നിയമപരമായ ഉടമസ്ഥൻ ഇടവകക്കാരാണ്. പള്ളിയുടെ വരവ്, ചെലവ് കണക്കുകൾ കൈകാര്യം ചെയ്യുന്നത് പള്ളിയോഗമോ പ്രതിനിധിയോഗമോ തീരുമാനിച്ചിട്ടാണ്. എന്നാൽ, പ്രതിനിധി യോഗതീരുമാനം സഭയുടെ പൊതുനന്മയ്ക്കു വേണ്ടിയാണെന്ന് ഉറപ്പുവരുത്തേണ്ടത് അതാതു രൂപതകളിലെ മെത്രാന്മാരാണ്.
അധികാരത്തെ വിഭജിച്ചുനിലനിർത്തുന്പോഴാണ് അധികാരദുർവിനിയോഗം കുറയ്ക്കാൻ കഴിയുക. സഭാസന്പത്തിന്റെ പൂർണ അധികാരം മെത്രാനിലായാലും ജനങ്ങളിലായാലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാലാണു കത്തോലിക്കാസഭയിൽ പള്ളിഭരണത്തിൽ അധികാരം വിഭജിച്ച് പള്ളിസന്പത്തിന്റെ ക്രയവിക്രയാധികാരം വിഭജിച്ചിരിക്കുന്നത്. ഇത്തരം നിയമങ്ങളുടെ സമാഹാരമാണു കാനൻനിയമം.
ക്രൈസ്തവദേവാലയങ്ങളും സ്ഥാപനങ്ങളും പൊതുസ്വത്താണെന്നു ചിലർ നടത്തുന്ന ബോധപൂർവമായ വ്യാഖ്യാനങ്ങൾ ശുദ്ധവിവരക്കേടാണ്. സർക്കാർ ഖജനാവിലെ പണംമുടക്കി പണിയുന്നതാണു പൊതുസ്വത്തായി പരിഗണിക്കുന്നത്. കേരളത്തിൽ കത്തോലിക്കാസഭയുടേതോ ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുടെയോ ഏതു പള്ളിയാണു സർക്കാർ പണംമുടക്കി പണിതിരിക്കുന്നത്? രാജ്യത്തിന്റെ നിയമങ്ങൾ തെറ്റിച്ചു സംസ്ഥാനത്ത് എവിടെയെങ്കിലും ക്രൈസ്തവർ ആരാധനാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ സർക്കാരിനു രാജ്യനിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കാം. പുതിയൊരു ബില്ലിന്റെ ആവശ്യമില്ല.
നിർദിഷ്ട കരടുബില്ലിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ വൻതോതിൽ വസ്തുവകകൾ ആർജിച്ചിട്ടുണ്ടെന്ന് എഴുതിച്ചേർത്തിരിക്കുന്നതു നിർദിഷ്ടബില്ലിന്റെ പിന്നാന്പുറ അജൻഡ വ്യക്തമാക്കുന്നതാണ്. ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാസമൂഹത്തിന്റെ, ആത്മീയ- ഭൗതിക വളർച്ച ഒരു ദിവസം കൊണ്ടുണ്ടായതല്ല. വാർത്താചാനലുകളിലെ ക്രൈസ്തവവിരുദ്ധത വിളിച്ചറിയിക്കുന്നവരുടെ ധാർഷ്ഠ്യത്തിലും ആക്ഷേപ- അവഹേളനങ്ങളിലും ഈ ആത്മീയതയും വിശ്വാസവും ഇടിഞ്ഞുവീഴുന്നതുമല്ല.
ഇന്നലെകളിലും ഇന്നും സ്വന്തം ജനതയ്ക്കുവേണ്ടിമാത്രമല്ല പൊതുസമൂഹത്തിനൊന്നാകെ ജീവിതം മുഴുവൻ മാറ്റിവച്ച ആയിരക്കണക്കിനു വൈദികശ്രേഷ്ഠരുടെയും സന്യാസിനിമാരുടെയും അവരോടൊപ്പം രാപകലധ്വാനിച്ച ലക്ഷക്കണക്കിനായ അല്മായവിശ്വാസികളുടെ തലമുറകളിലേക്ക് വിശ്വാസത്തിന്റെ അരൂപി പകർന്നേകിയ പൂർവികരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സംഭാവനകളുടെയും നിസ്വാർഥസേവനത്തിന്റെയും ബാക്കിപത്രമാണ് ഈ മണ്ണിൽ ഉയർന്നുനിൽക്കുന്ന ക്രൈസ്തവ ദേവാലയങ്ങളും ഇതര സഭാസ്ഥാപനങ്ങളുമെന്ന് ആരും മറക്കരുത്. പുത്തൻ നിയമങ്ങൾ സൃഷ്ടിച്ച് ഇവയെ കൂച്ചുവിലങ്ങിടാൻ ആരും മനക്കോട്ട കെട്ടേണ്ട.
ഭരണഘടനയുടെ ലംഘനം
കേരളത്തിലെ ക്രൈസ്തവ സഭയും സഭാസ്ഥാപനങ്ങളും അവയുടെ സ്വത്തുവകകളും എന്നും ചിലർക്കു കണ്ണിലെ കരടായിരുന്നിട്ടുണ്ട്. സഭയുടെ സ്ഥാപനങ്ങളും അവയുടെ സ്വത്തുക്കളും തങ്ങളുടെ വരുതിയിലാക്കി, സഭയുടെ പ്രവർത്തനങ്ങൾക്കും ശബ്ദത്തിനും വിലങ്ങിടുക, പൊതുസമൂഹത്തിൽ നടമാടുന്ന മദ്യം, അക്രമം, കൊലപാതകം, രാഷ്ട്രീയം, അഴിമതി തുടങ്ങിയ തിന്മകൾക്കെതിരേ ഉയരുന്ന ധാർമികതയുടെയും നീതിയുടെയും സത്യത്തിന്റെയും സ്വരം മൂടിക്കെട്ടുക-ഇതാണ് ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിൽ 2019 യഥാർഥത്തിൽ ലക്ഷ്യമിടുന്നത്.
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ മാറ്റാൻ പാർലമെന്റിനുപോലും കഴിയില്ലെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരം അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത. ഇക്കാര്യം ഭരണഘടനയുടെ 26-ാം വകുപ്പിൽ നിസംശയം വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജീവിതക്രമം, ധാർമികത, ആരോഗ്യം എന്നിവയ്ക്കു വിധേയമായി ജനങ്ങളിലെ ഏതുവിഭാഗത്തിനും എല്ലാ മതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ട്.
എ) മതസ്ഥാപനങ്ങളും ചാരിറ്റബിൾ സ്ഥാപനങ്ങളും സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം.
ബി) മതപരമായ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള അവകാശം.
സി) സ്ഥാവര- ജംഗമസ്വത്തുക്കൾ സന്പാദിക്കാനും കൈവശംവയ്ക്കാനുമുള്ള അവകാശം.
ഡി) നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് അത്തരം സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം.
എ- ഉപവിഭാഗത്തിൽ പറയുന്ന സ്ഥാപിക്കാനും നടത്താനുമുള്ള എന്നീ രണ്ടുവാക്കുകൾ കൂട്ടിച്ചേർത്തു വായിക്കണം. സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തിൽ അന്തർലീനമാണ് അവയെ ഭരിക്കാനുള്ള അവകാശവും. 26-ാം വകുപ്പ് സ്ഥാവര, ജംഗമവസ്തുക്കൾ സന്പാദിക്കാനും സ്വന്തമാക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്പോൾ അവയെ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് ഭരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ഈ അവകാശങ്ങൾ ഏതെങ്കിലും മതവിഭാഗം പൊതുജീവിതക്രമത്തിനും ധാർമികതയ്ക്കും ആരോഗ്യത്തിനും ഹാനികരമായ വിധത്തിൽ വിനിയോഗിക്കുന്നുണ്ടെങ്കിലേ അവയെ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ സംസ്ഥാനത്തിന് അവകാശമുള്ളു. അതിനാൽതന്നെ പുതിയ നിയമം നിർദേശിക്കാനുള്ള കാരണങ്ങൾ സൂചിപ്പിച്ചിരിക്കുന്നത് വസ്തുതാവിരുദ്ധമാണ്.
ക്രൈസ്തവ സഭാസ്ഥാപനങ്ങളോ അവയുടെ സ്വത്തുക്കളോ പൊതുജീവിതക്രമത്തിനോ ധാർമികതയ്ക്കോ വിരുദ്ധമായി നടത്തുന്നതായി ബില്ലിന്റെ നിർദേശകർ പറയുന്നില്ല. സഭയുടെ സ്വത്തുക്കളുടെ നടത്തിപ്പിൽ കൂടുതൽ ജനാധിപത്യസ്വഭാവവും കാര്യക്ഷമതയും നീതിയും കൊണ്ടുവരികയെന്നതാണു ബില്ലിന്റെ ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഇക്കാര്യങ്ങളുടെ പേരിൽ രാജ്യത്തെ മതവിഭാഗങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ സംസ്ഥാന സർക്കാരിനെ ഭരണഘടന അനുവദിക്കുന്നില്ല.
സഭാസ്വത്തുക്കളുടെ നടത്തിപ്പ് കാനൻ നിയമങ്ങളനുസരിച്ചു നിർവഹിക്കാനുള്ള അടിസ്ഥാനപരമായ അവകാശം സഭയ്ക്കുണ്ട്. എന്നാൽ, രാജ്യത്തിന്റെ നിയമങ്ങൾ ബാധകമാണ്. കാനൻനിയമം പൊതുജീവിതക്രമത്തിനോ ധാർമികതയ്ക്കോ ആരോഗ്യത്തിനോ ഹാനികരമാകുന്നുണ്ടെങ്കിലേ അതിന്റെ പേരിൽ സംസ്ഥാനത്തിനു സഭാകാര്യങ്ങളിൽ ഇടപെടാനാകൂ. ബില്ലിന്റെ നിർദേശകർ അത്തരം ആരോപണങ്ങൾ ഉയർത്തിയിട്ടില്ല. ഉയർത്തുന്നതാകട്ടെ ക്രൈസ്തവ സഭകൾ വൻതോതിൽ സ്വത്തുക്കൾ ആർജിച്ചിട്ടുണ്ടെന്നുള്ള വേവലാതിയും ചില വിശ്വാസികളുടെ മനോവീര്യം തകർക്കുന്നതിനുള്ള വേദനയുമാണ്.
ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നതു ഭാരതത്തിലെ കത്തോലിക്കാസഭയുടെ സ്വത്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നതു മാർപാപ്പയാണെന്നാണ്. സഭാസന്പത്ത് കൈകാര്യം ചെയ്യുന്നതിൽ നൂറ്റാണ്ടുകളായി കത്തോലിക്കാസഭയിൽ വികാരിയോടൊപ്പം പള്ളിയോഗം, പ്രതിനിധിയോഗം, കൈക്കാരന്മാർ അഥവാ ട്രസ്റ്റിമാർ എന്നിവർക്കു പങ്കാളിത്തമുണ്ട്. ഈ അധികാരം ആത്മീയാധികാരത്തിന്റെ സമഗ്രഭാഗമായതിനാലാണു വൈദികമേലധ്യക്ഷന്മാർക്ക് ഈ ഭരണവ്യവസ്ഥയിൽ കത്തോലിക്കാസഭ നിർണായക സ്ഥാനം നൽകുന്നത്. ഇത്തരം കാര്യങ്ങൾ മനസിലാക്കാതെ നിലവിലുള്ള സഭാഭരണസംവിധാനത്തിൽ സഭാവിശ്വാസികൾക്ക് യാതൊരു പങ്കും ഇല്ലെന്ന ചില ക്രൈസ്തവരുടെതന്നെ വാദങ്ങൾ യാഥാർഥ്യത്തിനു നിരക്കാത്തതാണ്.
കാലം നല്ലതെന്ന് അടിവരയിട്ട ഈ സന്പ്രദായം തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. ഈ സന്പ്രദായത്തിനുപകരം മറ്റൊന്നു കൊണ്ടുവരണമെന്നു സഭയുടെ ഏതെങ്കിലും ഒൗദ്യോഗിക ബോഡിയോ വേദികളോ ആവശ്യപ്പെട്ടിട്ടുമില്ല. ഇനി നിലവിലുള്ള സംവിധാനത്തിൽ മാറ്റം വേണമെന്നുണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കപ്പെടേണ്ടതു സഭയ്ക്കുള്ളിലാണ്. അതു പരിഗണിക്കേണ്ടതു സഭയിലെ അധികൃതരാണ്. സഭയിലെ വിവിധ തലങ്ങളിലാണു കൂടുതൽ ജനാധിപത്യവും കാര്യക്ഷമതയും സംബന്ധിച്ച ചർച്ചകളും ആലോചനകളും നടക്കേണ്ടത്. കൂടുതൽ ജനാധിപത്യവും കാര്യക്ഷമതയും എന്ന മറവിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അവകാശമില്ല.
സഭാവിരുദ്ധരുടെ ലക്ഷ്യമെന്ത്?
പുതിയ നിയമനിർദേശംകൊണ്ടു ചില പ്രധാന ലക്ഷ്യങ്ങളാണു ചർച്ച് ബിൽ അനുകൂലികൾ ഉന്നംവയ്ക്കുന്നത്. ക്രൈസ്തവസഭയിലെ പുരോഹിതർക്കു വിശ്വാസിസമൂഹത്തിന്മേലുള്ള സ്വാധീനവും നിയന്ത്രണവും ഇല്ലാതാക്കുക എന്നതാണ് ഈ ലക്ഷ്യങ്ങളിലൊന്ന്. ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം വൈദികർ ആത്മീയശുശ്രൂഷകർ മാത്രമല്ല അല്മായ സമൂഹത്തെ വിശ്വാസവഴിയിലൂടെ നയിക്കുകയും വിശ്വാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും അതിനാവശ്യമായ ഭൗതികസാഹചര്യങ്ങളൊരുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്നവരുമാണെന്ന് ഇക്കൂട്ടർക്കു വ്യക്തമായി അറിയാം.
അക്കാരണത്താൽ തന്നെ വൈദികരെ ഒറ്റപ്പെടുത്തി മാറ്റിനിർത്തിയാൽ സഭാസംവിധാനം തന്നെ എളുപ്പത്തിൽ തകർക്കാൻ കഴിയുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവിൽ സഭയെ ഒന്നടങ്കം ആക്ഷേപിക്കുന്നു. അടിച്ചിരുത്തുവാൻ ശ്രമിക്കുന്നു. വിശ്വാസത്തെപ്പോലും വ്രണപ്പെടുത്തുന്നു.
ക്രൈസ്തവ മതവിഭാഗത്തിൽ ഇന്നു കാണുന്ന ശക്തമായ ഇടവക-രൂപത- സഭാസംവിധാനങ്ങളിൽ രാഷ്ട്രീയമായും മറ്റുതരത്തിലും നുഴഞ്ഞുകയറ്റം നടത്തി ഈ സംവിധാനങ്ങളെ സ്വന്തം വരുതിയിലാക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് മറ്റൊരു ലക്ഷ്യം. കേരളത്തിലെ ക്രൈസ്തവ സഭകളെ സംബന്ധിച്ച് ഇപ്രകാരമുള്ള പരീക്ഷണങ്ങൾ മുന്പും നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിൻപ്രകാരം തീവ്രമായ നിലപാടുകളും ഭരണഘടനാവിരുദ്ധവും സഭാവിരുദ്ധവുമായ നിർദേശങ്ങളുമടങ്ങിയ നിയമം പ്രാബല്യത്തിൽ വരുത്താൻ കഴിഞ്ഞില്ലെങ്കിൽ തന്നെ ഇതുവഴി ഏറ്റവും ചുരുങ്ങിയത് സഭയ്ക്കുള്ളിൽ വിഭാഗീയതയും വിള്ളലും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളതു യാഥാർഥ്യമാണ്.
ക്രൈസ്തവസമൂഹം കണ്ണുതുറക്കട്ടെ
സഭാസംവിധാനങ്ങളിൽ തിരുത്തലുകളും പൊളിച്ചെഴുത്തും വേണമെന്ന ചിന്ത ചില കോണുകളിൽ നിന്നുയരുന്നുണ്ട്. പക്ഷേ, അതു തലമുറകളായി സംരക്ഷിച്ചു കാത്തുസൂക്ഷിക്കുന്ന സഭയുടെ കെട്ടുറപ്പിനെ വെല്ലുവിളിച്ചും നിർവീര്യമാക്കിയുമാകരുത്. സഭാമാതാവിനെ ആക്ഷേപിച്ചും അവഹേളിച്ചും മാറ്റങ്ങളുണ്ടാക്കാമെന്ന ചിന്തയ്ക്ക് അടിസ്ഥാനമില്ല. സഭാമൂല്യങ്ങളെ പരസ്യമായി ലംഘിച്ചും കെട്ടുറപ്പിനു ക്ഷതമേൽപ്പിച്ചും വിരുദ്ധശക്തികൾക്കു സഭാസംവിധാനങ്ങൾക്കുള്ളിലേക്ക് അനായാസം കയറാൻ വാതിൽ തുറന്നുകൊടുക്കുന്നത് ആത്മഹത്യാപരമാണ്.
കുരുക്കുമായി ചർച്ച് ബിൽ- 5
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ
ലെയ്റ്റി കൗണ്സിൽ സെക്രട്ടറി,
കാത്തലിക് ബിഷപ്സ് കോണ്ഫറൻസ് ഓഫ് ഇന്ത്യ