ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ ഇന്ത്യൻ തിരിച്ചടി ഇനി കൂടുതൽ കടുത്തതാകും. പ്രഖ്യാപിത യുദ്ധത്തിലേക്കു പോകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ പാക്കിസ്ഥാൻ ഇന്നലെ രാവിലെ നടത്തിയതുപോലുള്ള പ്രകോപനങ്ങൾ തുടർന്നാൽ എന്താകും സംഭവിക്കുകയെന്ന് ആർക്കും നിശ്ചയിക്കാനാകില്ല.
വ്യോമ, കര, നാവിക സേനകളും പ്രതിരോധ, നയതന്ത്ര വിദഗ്ധരും ചേർന്നു പിഴവുകളില്ലാത്ത തന്ത്രപരമായ നടപടികൾക്കാണ് ഇന്ത്യ കോപ്പു കൂട്ടുന്നത്. പാക്കിസ്ഥാനിലെ ഭീകരരെ സഹായിക്കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാനുള്ള നടപടികൾ ഇനിയുമുണ്ടായാൽ അത്ഭുതപ്പെടാനില്ല.
ഇതേസമയം, ആണവശക്തികൾ തമ്മിലുള്ള പൂർണതോതിലുള്ള യുദ്ധം ഇന്ത്യയുടെ പദ്ധതിയിലില്ല. പാക്കിസ്ഥാനിൽ കടന്ന് ഇന്ത്യ നടത്തിയ വ്യോമ ബോംബാക്രമണം സൈനികേതര നടപടി ആണെന്നു വിദേശകാര്യ സെക്രട്ടറി വി.കെ. ഗോഖലെ പറഞ്ഞതിന്റെ പൊരുൾ മറ്റൊന്നുമല്ല. പൂർണതോതിലുള്ള യുദ്ധത്തിന് ലോകരാഷ്ട്രങ്ങൾ ഇരുരാജ്യങ്ങളെയും അനുവദിക്കില്ലെന്നതും വ്യക്തമാണ്.
തീർന്നിട്ടില്ല തിരിച്ചടി
എങ്കിലും ഇന്ത്യൻ അതിർത്തിയിൽ ബോംബിടുകയും രണ്ടു വ്യോമസേനാ വിമാനങ്ങൾ വെടിവച്ചിടുകയും രക്ഷപ്പെട്ട വൈമാനികനെ കസ്റ്റഡിയിലാക്കി പ്രദർശിപ്പിക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരേ ഇന്ത്യ തിരിച്ചടിക്കാതിരിക്കില്ല. അപ്രതീക്ഷിതവും കനത്തതുമായ അടി നൽകാനുള്ള തയാറെടുപ്പിലാണു പ്രതിരോധ സേന. പ്രഖ്യാപിത യുദ്ധം ഒഴിവാക്കിക്കൊണ്ടു പാക്കിസ്ഥാനു കടുത്ത ശിക്ഷ നൽകണമെന്നതിൽ പ്രതിരോധ സേനയ്ക്ക് സംശയമില്ല. അത്തരമൊരു തിരിച്ചടി വൈകാനും സാധ്യതയില്ല.
അതിർത്തി സംഘർഷത്തെത്തുടർന്ന് അടച്ച ഒന്പതു വിമാനത്താവളങ്ങളും ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും തുറന്ന് ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചതും മറ്റൊരു തന്ത്രമാകും. ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ചണ്ഡീഗഡ്, കുളു- മനാലി, കാണ്ഗ്ര, ഷിംല, പിത്തോർഗഡ് വിമാനത്താവളങ്ങൾ അടച്ച് മണിക്കൂറുകൾക്കകം തന്നെ തുറന്നത് ഏതായാലും ആയിരക്കണക്കിനു യാത്രക്കാർക്കും രാജ്യത്തിനാകെയും ആശ്വാസമായി.
സമാധാനത്തിനുള്ള ശ്രമങ്ങൾ വഴിമുട്ടിയതിനാലാണു ഭീകരകേന്ദ്രങ്ങൾക്കു നേർക്ക് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വയം പ്രതിരോധത്തിനായാണു പാക് ഭൂമിയിൽ കടന്നു ഭീകരപരിശീലന കേന്ദ്രം തകർത്തതെന്ന ഇന്ത്യയുടെ വാദം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബോംബിട്ടത് അഭിമാനത്തിൽ
പാക് സൈന്യത്തിന്റെ ആത്മാഭിമാനത്തിലാണ് ഇന്ത്യയുടെ ബോംബ് പതിച്ചത്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂണ്ഖ വ പ്രവിശ്യയിൽ ബാലാകോട്ടിലെ ഭീകരകേന്ദ്രത്തിനു നേർക്കു നടത്തിയ ബോംബാക്രമണം പാക്കിസ്ഥാനെ നടുക്കി.
ഇന്ത്യൻ അതിർത്തിയിൽ ബോംബ് വർഷിക്കാനും രണ്ടു പോർവിമാനങ്ങൾ വെടിവച്ചിടാനും പാക്കിസ്ഥാനു കഴിഞ്ഞത് ഇന്ത്യക്കും ക്ഷീണമായി. അതിലേറെ നമ്മുടെ വൈമാനികൻ പാക് കസ്റ്റഡിയിൽ ആയതും വേദനയായി. ഇന്ത്യയുടെ ഒരു മിഗ് 21 ബൈസണ് വിമാനം പാക്കിസ്ഥാൻ വെടിവച്ചിട്ടതായും പൈലറ്റിനെ കാണാതായതായും വിദേശകാര്യ വക്താവ് മനീഷ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനാണു പാക് പിടിയിലുള്ളതെന്നാണ് പാക് സൈനിക വക്താവ് അസിഫ് ഗഫൂറിന്റെ വെളിപ്പെടുത്തൽ. ഇദ്ദേഹം തമിഴ്നാട് സ്വദേശിയാണ്. മറ്റൊരു ഇന്ത്യൻ വൈമാനികൻ കൂടി കസ്റ്റഡിയിലുണ്ടെന്നു പാക്കിസ്ഥാൻ സൈന്യം അവകാശപ്പെട്ടെങ്കിലും ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. രണ്ടാമതൊരു വൈമാനികന്റെ ഫോട്ടോ പോലും കാണിക്കാനായിട്ടുമില്ല.
ഇന്ത്യയുടെ ഷെല്ലാക്രമണത്തിൽ പാക് അധിനിവേശ കാഷ്മീരിൽ നാലു പേർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാനും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യക്ക് ഇന്നലെ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആഹ്വാനം സമാധാനത്തിന്
ഇന്ത്യ- പാക് സംഘട്ടനത്തിൽ അയവു വരുത്തണമെന്നും സമാധാനത്തിനും അമേരിക്ക, ചൈന, റഷ്യ,ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള മിക്ക ലോകരാഷ്ട്രങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. ചൈനയിലുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചൈനീസ് വിദേശകാര്യ മന്ത്രി ഇന്നലെ നടത്തിയ ചർച്ചയിലും സ്ഥിതി വഷളാക്കരുതെന്ന് ഉപദേശിച്ചു.
ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരു വിഭാഗം ആളുകൾ സന്തോഷപ്രകടനങ്ങൾ നടത്തുന്പോഴും വിവേകികളായ പലരും യുദ്ധത്തിനെതിരേ മുന്നറിയിപ്പു നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു മേശയ്ക്കു ചുറ്റുമിരുന്നു ചർച്ചയ്ക്കു ക്ഷണിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നടപടി മുഖം രക്ഷിക്കാനുള്ള തന്ത്രമായാണു പൊതുവേ വിലയിരുത്തുന്നത്.
എന്നാൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ ഫാത്തിമ ഭൂട്ടോയും പാക് മനുഷ്യാവകാശ കമ്മീഷനും അടക്കമുള്ളവർ സംയമനം പാലിക്കാനും സമാധാന ചർച്ചകൾക്കുമാണു നിർദേശിച്ചത്. ഇന്ത്യയിലും ഇതേ അഭിപ്രായങ്ങൾക്കാണു മുൻതൂക്കം. മാനവരാശിയുടെ നാശത്തിലേക്കു നയിക്കാവുന്ന ഒരു യുദ്ധത്തിന് വിവേകികൾ തയാറാവുകയുമില്ല. അതിനാൽ തന്നെ നിയന്ത്രണം പാലിക്കാൻ പാക്കിസ്ഥാനും ഇന്ത്യക്കും മേൽ ആഗോള സമ്മർദം കൂടിവരുമെന്നതിൽ സംശയം വേണ്ട.
പ്രധാനമന്ത്രി അറിഞ്ഞതു ചടങ്ങിനിടെ
വിജ്ഞാൻ ഭവനിൽ ദേശീയ യൂത്ത് ഫെസ്റ്റിവലിൽ യുവാക്കളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്പോഴാണു പ്രധാനമന്ത്രി നരേന്ദ്രമോദി പാക് ആക്രമണ വിവരം അറിയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോസ്ഥൻ തിടുക്കത്തിൽ വന്നു കുറിപ്പ് നൽകുകയായിരുന്നു. കടലാസ് കിട്ടിയതേ പ്രധാനമന്ത്രി പരിപാടി അവസാനിപ്പിച്ച് ഓഫീസിലേക്കു മടങ്ങി.
നാവികസേനയ്ക്കു മൂന്നു കേഡറ്റ് ട്രെയിനിംഗ് കപ്പൽ
2700 കോടി രൂപ മുടക്കി മൂന്നു കേഡറ്റ് ട്രെയിനിംഗ് കപ്പൽ നാവികസേനയ്ക്കു വാങ്ങാൻ പ്രതിരോധവാങ്ങൽ സമിതി (ഡിഎസി) ഇന്നലെ അനുവദിച്ചു. പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലാണു സമിതി ചേർന്നത്. നേവി കേഡറ്റുകളുടെ പരിശീലനത്തിനു പുറമേ ആശുപത്രിക്കപ്പൽ ആയും പ്രവർത്തിക്കുന്നവയാണ് ഇവ. അടിയന്തര ഘട്ടങ്ങളിൽ ആൾക്കാരെ രക്ഷിച്ചുകൊണ്ടുവരാനും ഇവ ഉപയോഗിക്കാം.
പാക്കിസ്ഥാനു മുകളിലൂടെ പറക്കില്ല
പാക്കിസ്ഥാനു മുകളിലൂടെയുള്ള വിമാനം പറത്തൽ എയർ ഇന്ത്യ നിർത്തിവച്ചു. ഗൾഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പാക്കിസ്ഥാനു മുകളിലൂടെയാണു പറന്നിരുന്നത്.
ജോർജ് കള്ളിവയലിൽ