ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. വൈകിയെത്തിയ കാലവർഷം കുട്ടനാട്ടിലും ചെങ്ങന്നൂരിലുമടക്കം ഭീതിയും പരത്തുന്നുണ്ട്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും തലവടി, എടത്വ, കാവാലം പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകനാശമാണുണ്ടായത്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അഥോറിട്ടി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ അഞ്ചുവീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകർന്നു. അന്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്ത് ഐക്യംപള്ളി കോളനിയിൽ അന്പിളിയുടെയും കുട്ടനാട് താലൂക്കിലെ എടത്വ പാണ്ടൻകരി കണ്ണയിൽ ദേവസ്യ, പാണ്ടൻകരി കണ്ണയിൽ കെ.ജെ. ജെയിംസ് കാവാലം, ചേന്നാട്ട് വീട്ടിൽ കനകമ്മ, ചേർത്തല താലൂക്കിൽ ഒരു വീടുമാണ് തകർന്നത്. മരം വീണ് മിക്കഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. പലഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
രാവിലെ ആലപ്പുഴ ശവക്കോട്ടപാലത്തിനു സമീപം കെഎസ്ഇബി വളപ്പിൽ നിന്ന മരംവീണ് ദേശീയപാതയിൽ ഒരുമണിക്കൂർ നേരം വാഹനഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് മുപ്പാലത്തിനു വടക്ക് യൂക്കാലി മരം ടോറസിന്റെ പുറത്ത് കടപുഴകി വീണു. കഴിഞ്ഞദിവസം രാത്രി ആഞ്ഞുവീശിയ കാറ്റിൽ നഗരത്തിലെ നിരവധി വീടുകളുടെ ഓടുകൾ പറന്നു പോയി. പല വീടുകളുടെയും മേൽക്കൂരകൾക്ക് ഭാഗികമായ നാശവുമുണ്ടായി. വൈകുന്നേരം ജനറൽ ആശുപത്രിയിലെ സ്റ്റോറിനു മുകളിൽ മരം വീണു. ആസ്ബറ്റോസ് ഷീറ്റ് ആയതിനാൽ മരം മുറിക്കുന്പോൾ ഷീറ്റ് പൊട്ടി മരുന്ന് നശിക്കാൻ സാധ്യതയുള്ളതിനാൽ ഫയർഫോഴ്സ് മരം മുറിക്കാതെ മടങ്ങി. മങ്കൊന്പിൽ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കിഴക്കൻമേഖലയിൽ നിന്ന് തോട്ടപ്പള്ളി സ്പിൽവേ വഴി ഒഴുക്ക് ശക്തമായതോടെ കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാന്നുണ്ട്. ഒരുവെള്ള ഭീഷണിയെ തുടർന്ന് ഒരാഴ്ച മുന്പ് താഴ്ത്തിയ സ്പിൽവേയിലെ 40 ഷട്ടറുകളിൽ അഞ്ചെണ്ണം ഇന്നലെ ജലസേചന വകുപ്പ് ഉയർത്തി. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പുന്നമടക്കായലിൽ നാളെ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയെ മഴ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകർ. ഇന്നലെ 49.55 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.
ശക്തമായ കാറ്റിലും മഴയിലും മാന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു റോഡ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കഴിഞ്ഞ രാത്രി ഒന്പതിനു മാന്നാർ കുരട്ടിക്കാട് പാലത്തിനു സമീപം മരം കടപുഴകി വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും ആശ്രയിക്കുന്ന ഈ റോഡിൽ രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി. ഈ പ്രദേശത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടിരിക്കുകയാണ്. രാത്രിയിൽ തന്നെ മരങ്ങൾ നീക്കം ചെയ്തു ഗതാഗത തടസം നീക്കി. പരുമല ആശുപത്രിയിലേക്ക് പെട്ടെന്ന് എത്താൻ ഉപയോഗിക്കുന്ന റോഡാണിത്. മാന്നാർ കുരട്ടിക്കാട് ഉഷസിൽ ഹരിദാസിന്റെ വീടിന്റെ മുൻ വശത്തുണ്ടായിരുന്ന മരം വീണ് മതിൽ തകർന്നു. മഴ തുടരുന്നതിനാൽ മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പാവുക്കര,മേൽപ്പാടം, വള്ളക്കാലി പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
ശക്തമായ കാറ്റിലും, മഴയിലും കടലിൽ നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചും കരയിൽ അടിഞ്ഞു കയറിയും നീർക്കുന്നം കടപ്പുറത്തു അപകടമുണ്ടായി. പുന്നപ്ര സ്വദേശികളായ പുളിപറന്പിൽ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ശ്രീഗണപതി വള്ളത്തിന്റെ അമരവും അണിയവും തകർന്നു. പുന്നപ്ര തെക്കേവീട്ടിൽ സജിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ അണിയത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വള്ളങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ചേർത്തല: വ്യാഴാഴ്ച വൈകുന്നേരം മുട്ടത്തിപറന്പ് കവലയ്ക്കു സമീപം ഓടിക്ക്ൊണ്ടിരുന്ന ബൈക്കിനുമുകളിൽ മരംവീണ് യുവാവിനു ഗരുതര പരിക്കേറ്റു. മുട്ടത്തിപറന്പ് ശാരദാഭവനിൽ ശശികുമാറിന്റെ മകൻ ശരണ്കുമാറിനാണ് (22) പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടക്കരപ്പള്ളി, തണ്ണീർമുക്കം മേഖലകളിലായാണ് വീടുകൾ കൂടുതലായി തകർന്നിരിക്കുന്നത്. തണ്ണീർമുക്കം മുഹമ്മ റോഡിൽ മരം വീണ് ഗതാഗതം ഏറെനേരം തടസപ്പെട്ടു. കായലോര കടലോര മേഖലകളിൽ നിരവധി വീടുകളും വെള്ളത്തിലായിട്ടുണ്ട്. തണ്ണീർമുക്കം പഞ്ചായത്ത് ഒന്പതാം വാർഡിൽ കിഴക്കേ വെളിച്ചിറ ഭവാനിയുടെ വീടിന് മുകളിൽ മരംവീണു തകർന്നു. ഈ സമയം വീടിനകത്തുണ്ടായിരുന്ന ഭവാനിയമ്മയും മരുമകൾ സൂര്യാപ്രദീപും ശബ്ദം കേട്ട് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ ഓടുവീണ് സൂര്യാപ്രദീപിന് പരുക്കേറ്റു. തണ്ണീർമുക്കം മുഹമ്മ റോഡിൽ സ്കൂൾ കവലയ്ക്കുസമീപം മരം മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഏതു സ്ഥിതിഗതികളും നേരിടാൻ സജ്ജമാണെന്നും വില്ലേജ് ഓഫീസുകൾക്കുവേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും തഹസിൽദാർ ആർ. ഉഷ അറിയിച്ചു.
മങ്കൊന്പ്/എടത്വ: കുട്ടനാട്ടിൽ രാവിലെ ഏഴരയോടെയും വൈകുന്നേരം അഞ്ചിനുമാണ് ശക്തമായ കാറ്റുവീശിയടിച്ചത്. കാറ്റിൽ മരം വീണതിനെ തുടർന്ന് മുപ്പതിനടുത്ത് വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. എടത്വ, കാവാലം ഗ്രാമപഞ്ചായത്തുകളിലായി മൂന്നു വീടുകൾ പൂർണമായി തകർന്നു. 24 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. കൈനകരിയിലും പുളിങ്കുന്നിലും ഉൾപ്പെടെ മരം വീണ് ഇലക്ട്രിക് പോസ്റ്റുകൾക്കും, ട്രാൻസ്ഫോർമറുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പ്രദേശങ്ങൾ ഇരുട്ടിലായി.
കാവാലം ഗ്രാമപഞ്ചായത്തിൽ ചേന്നാട്ടുവീട്ടിൽ കനകമ്മയുടെ വീട് പൂർണമായി തകർന്നു. വെളിയനാട് തിരുമംഗലം വീട്ടിൽ സതീഷ് ബാബു, കുറ്റിശേരി വീട്ടിൽ ഭാസ്ക്കരൻ, വിഷ്കോളപറന്പിൽ പങ്കജാക്ഷൻ, ചിറയിൽ ലാൽസണ് എന്നിവരുടെയും പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കണ്ണാടി കൊടുംതാനം വീട്ടിൽ വേണു, മലയിൽ വീട്ടിൽ രമേശൻ, വാണിയപ്പുരയ്ക്കൽ ഗോപാലകൃഷ്ണൻ, ഒന്പതാം വാർഡിൽ ഫാത്തിമ കപ്പേളയ്ക്കു സമീപം മണ്ണിശേരി അമ്മിണി എന്നിവരുടെയും വീടുകൾക്ക് സാരമായ നാശം സംഭവിച്ചു. കാവാലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പുത്തൻകളത്തിൽ ത്രേസ്യാമ്മ, നെടുമുടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കൃഷ്ണപുരംവീട്ടിൽ ഗോപാലകൃഷ്ണൻ, രാമങ്കരി മണലാടി തുണ്ടിയിൽ രാജൻ തോമസ്, മുട്ടാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നാലുപറയിൽ ജെയിംസ്, കൈനകരി പഞ്ചായത്ത് ഏഴാം വാർഡിൽ മൂലേച്ചിറ വീട്ടിൽ സേവ്യർ ആന്റണിയുടെയും വീടുകൾക്കും മരം വീണും ശക്തമായ കാറ്റിലും കേടുപാട് സംഭവിച്ചു.
തലവടി മുണ്ടുതോട് സുകുമാരന്റെ വീടിന് മുകളിൽ തെങ്ങ്, വെളുത്തേടത്ത് ശോഭനയുടെ വീടിന് മുകളിൽ മഞ്ചാടിമരം, തലവടി കണിച്ചേരിൽ തങ്കച്ചന്റെ വീടിന് മുകളിൽ പ്ലാവ്, തൊണ്ടപറന്പിൽ പൊന്നമ്മ ഗോപിനാഥിന്റെ വീടിന് മുകളിൽ അടയ്ക്കാമരം, ചക്കുളത്തുകാവ് കുതിരച്ചാൽ കോളനിയിൽ അച്ചൻകുഞ്ഞ്, കോളനി നിവാസിയായ മുരളി എന്നിവരുടെ വീടിനുമുകളിൽ ആഞ്ഞിലിമരം എന്നിവ കടപുഴകി വീണാണ് വീടുകൾ തകർന്നത്. എടത്വ കല്ലുപുരയ്ക്കൽ ആന്റപ്പന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന്റെ ഷാറ്റും, സീലിംഗും പൂർണമായി തകർന്നു. എടത്വ കോഴിമുക്ക് കറുകയിൽ പുത്തൻപുര നാലിൽ തോമസ് സെബാസ്റ്റ്യന്റെ വീടിന് മുകളിൽ മാവ് കടപുഴകി വീണ് വീട് തകർന്നു. കോഴിമുക്ക് ഇരുപതിൽചിറ രാമൻകുട്ടിയുടെ വീടും മരം വീണ് തകർന്നു.
തകഴി പഞ്ചായത്ത് ചെക്കിടിക്കാട് നാല്പതാംകളത്തിൽ തങ്കമണി, പടഹാരം വൈപ്പിൽ ഗോപകുമാർ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീടുകൾ തകർന്നു. ചെക്കിടിക്കാട് ഒതളപ്പറന്പിൽ ജോജി ജോസഫ്, മുലയിൽ തങ്കച്ചൻ എന്നിവരുടെ വീടിനു മുകളിൽ മരം വീണ് വീടിനു ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കരകൃഷികൾ നശിച്ചു. ഓണം സീസണ് വിളവെടുക്കാൻ നിർത്തിയിരുന്ന വാഴ, ഏത്തവാഴ, പച്ചക്കറി കൃഷികളാണ് നശിച്ചത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നാശം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്തിൽ ഏഴുവീടുകള് ഭാഗികമായി തകര്ന്നു. ഏകദേശം രണ്ടു ലക്ഷത്തിനുമേൽ നഷ്ടമാണ് കണക്കാക്കുന്നത്. തീരദേശ പഞ്ചായത്തുകളിൽ നൂറോളം വീടുകൾ വെള്ളത്തിലായി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില് ഏതുസമയത്തും ക്യാന്പുകളിലേക്കു ആളുകളെ മാറ്റിപാര്പ്പിക്കാന് നടപടികളായി. വേമ്പനാട്ടു കായലിൽ കാറ്റിലും മഴയിലും മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് നാലുപേർക്കു പരിക്കുപറ്റി. ഒഴുക്കിൽ പെട്ട തൊഴിലാളികളെ മറ്റ് വള്ളക്കാരാണ് രക്ഷിച്ചത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം കീഴ്മേൽ മറിയുകയായിരുന്നു.
തൈക്കാട്ടുശേരി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പഴങ്ങാട്ടുതറ അജി, ഒമ്പതാം വാർഡിൽ തെക്കെ ചെട്ടുകാട്ടിൽ കൃഷ്ണപിളള, ആറാം വാർഡിൽ വാസന്തി,പതിനാലാം വാർഡിൽ നന്ദികാട് ഉണ്ണികൃഷ്ണൻ, തോട്ടുപുറത്ത് അനിൽ കുമാർ എന്നിവരുടെ വീടുകളാണ് മരം വീണു തകർന്നത്. ചേർത്തല -അരൂക്കുറ്റി റോഡിൽ പല സ്ഥലങ്ങളിലും മരം വീണു.
തൈക്കാട്ടുശേരി-മാക്കേക്കവല റോഡിൽ കാറ്റാടി മരം കുറുകെ വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്. വൈദ്യുതി പോസ്റ്റുകളിൽ മരം വീണതിനാൽ പല സ്ഥലങ്ങളിലും വൈദ്യുതിപുനരാരംഭിച്ചിട്ടില്ല.