2018ലെ പ്രളയദുരന്തം ആവർത്തിക്കുമോ എന്ന ഭീതിയിൽ 2019 ഓഗസ്റ്റ് രണ്ടാംവാരം അതിവർഷം ഇരന്പിയെത്തി. ബുധനാഴ്ച രാത്രിമുതൽ തുടങ്ങിയ പെരുമഴയിലും മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണിമല, പന്പ, അഴുത, മീനച്ചിൽ ആറുകൾ കവിഞ്ഞൊഴുകി. മുണ്ടക്കയം, പഴയിടം, അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കോരുത്തോട് പാലങ്ങളിൽ വെള്ളം കയറി. പ്ലാസ്റ്റിക് മാലിന്യവും തടികളും പാലങ്ങളിൽ മലപോലെ തിങ്ങിനിറഞ്ഞു. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. തീക്കോയി കാരിക്കോട് ടോപ്പിലും പെരുവന്താനം അഴങ്ങാട്ടിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഈരാറ്റുപേട്ട-പാലാ റോഡിൽ പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണു കാലാവസ്ഥാപ്രവചനം.
മലനാട്ടിൽ മണ്ണിടിച്ചിൽ
പെരുവന്താനം മലനിരകളിൽ കലിതുള്ളിപ്പെയ്ത കാലവർഷത്തിലും മണ്ണിടിച്ചിലിലും സ്ഥിതി ഭയാനകം. കറുത്തിരുണ്ട മാനവും പുകയും മലനിരകളും കണ്മുൻപിൽ കാണുന്ന കർഷകജനതയുടെ ഉറക്കം കെടുത്തുന്നു. പുല്ലകയാറും മണിമലയാറും അഴുതയും കവിഞ്ഞതോടെ മുണ്ടക്കയം പാലം വെള്ളത്തിലായി. പെരുവന്താനം, പീരുമേട്, കുട്ടിക്കാനം, അമലഗിരി, അഴങ്ങാട്, കണയങ്കവയൽ, നല്ലതണ്ണി, വടക്കേമല, ഏന്തയാർ, മുക്കുളം പ്രദേശങ്ങളിലെ മലകളിൽ ഇരുൾ പടർന്നതോടെ ജനം വീണ്ടും ആശങ്കയുടെ ദിനങ്ങൾ തള്ളിനീക്കുകയാണ്. അഴങ്ങാട് മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. പെരുവന്താനം-അഴങ്ങാട് റോഡ് മുറിഞ്ഞു. കോരുത്തോട് വില്ലേജ് ഓഫീസിൽ വെള്ളം കയറിയെങ്കിലും ഫയലുകൾ സുരക്ഷിതമാണ്. പ്രദേശത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഗതാഗതം തടസപ്പെട്ടു
കോട്ടയം: കിഴക്കൻ കുന്നുകളിൽ മണ്ണിടിഞ്ഞതോടെ കെഎസ്ആർടിസി കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളിൽ ബസ് സർവീസ് മുടങ്ങി. കോട്ടയം ബസുകൾ മുണ്ടക്കയം വരെ ഇന്നലെ ഓടി സർവീസ് നിറുത്തി. കുമളി ബസുകൾ വണ്ടിപ്പെരിയാർ മുങ്ങിയതിനാൽ കോട്ടയത്തേക്ക് സർവീസ് നടത്തിയില്ല.
കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ മൂലേപ്ലാവ് റോഡ് അപകടത്തിലാണ്. പഴയിടം വഴി തിരിച്ചുവിട്ട ഗതാഗതത്തിനു വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്നലെ നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം പ്രളയത്തിൽ നഷ്ടപ്പെട്ട പഴയിടം പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കാത്തത് വലിയ ഭീഷണിയായി. കോട്ടയത്തുനിന്നു സ്വകാര്യ ബസുകൾ കുമളി, കട്ടപ്പന സർവീസുകൾ ഭാഗികമായി നടത്തി. മലബാർ ബസ് സർവീസുകൾ മുടക്കമില്ലാതെ നടന്നു. ബക്രീദ് അവധി പ്രമാണിച്ച് അവധി വരുന്നതിനാൽ ബസുകളിൽ റിസർവേഷൻ തിരക്കുണ്ട്. സർവീസിനു മുടക്കമില്ല.
മഴ തുടരുമെന്ന്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് 34.4 മില്ലിമീറ്റർ മഴ. ഇന്നലെ പുലർച്ച മൂന്നു മുതൽ രാവിലെ ഏഴുവരെ പെരുമഴ പെയ്തതാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്. ഇക്കൊല്ലത്തെ കൂടിയ മഴ ലഭിച്ചത് ജൂലൈ 20നാണ് - 100 മില്ലിമീറ്റർ. അന്തരീക്ഷ ഈർപ്പം 98ൽ എത്തിയതിനാൽ തിങ്കൾ വരെ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. 12നുശേഷം മഴ വീണ്ടും ശക്തിപ്പെടാനാണ് സാധ്യത.
സുരക്ഷാ മുന്നറിയിപ്പ്
നദികളും മലകളുമുള്ള മേഖലയിലെ രാത്രികാല ഗതാഗതം സുരക്ഷിതമല്ല. വാഹനങ്ങൾ മഞ്ഞലൈറ്റ് പ്രകാശിപ്പിച്ച് രാത്രിയിലും മഴയിലും ഓടിക്കണം. വേണ്ടിടത്തോളം ക്യാന്പുകൾ തുറക്കാൻ നിർദേശമുണ്ട്. ജില്ലയിൽ ട്രക്കിംഗിനു നിരോധനമുണ്ട്. പാലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വെള്ളം കയറിയ പാലങ്ങളിലും റോഡുകളിലും വാഹനം ഓടിക്കരുത്.
കണമലയിൽ കണ്ണീർവർഷം
കുതിച്ചെത്തിയ മലവെള്ളം പന്പ, അഴുത പുഴകളെയും അറയാഞ്ഞിലിമണ്ണ്, ഏഞ്ചൽവാലി, മൂക്കൻപെട്ടി, പഴയ കണമല പാലങ്ങളെയും മൂടി. കഴിഞ്ഞ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ കണമല, മൂക്കൻപെട്ടി പ്രദേശത്തെ ജനങ്ങൾ ഇന്നലെ രാവിലെ മുതൽ വിലപ്പെട്ട രേഖകളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും കരുതലായി കൈയിൽ കരുതി. പലായനം ചെയ്യേണ്ടിവരുമോ എന്ന ആശങ്കയിലാണ് ജനം.