രണ്ടാം പ്രളയമെന്നോണം പെയ്തിറങ്ങിയ ദുരിതമഴയിൽ വിറങ്ങലിച്ച് ഹൈറേഞ്ച്. പലസ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു. മണ്ണിടിഞ്ഞ് ദേശീയ, സംസ്ഥാനപാതകളിലടക്കം ഗതാഗതം നിലച്ചു. മൂന്നുദിവസമായി തുടരുന്ന മഴ ഇന്നലെ പുലർച്ചെമുതൽ ശക്തിപ്രാപിച്ചതോടെ ജനം ദുരിതക്കയത്തിലായി. കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നു.
തോടുകളിലും പുഴകളിലും ജലനിരപ്പ് കുതിച്ചുയർന്നതോടെ നിരവധി വീടുകൾ വെള്ളത്തിലായി. അഞ്ചുരുളി ആദിവാസി മേഖലയും നിരവധി ഗ്രാമപ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. കട്ടപ്പനയിൽ അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകൾ തകരുകയും കൃഷിയിടങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. രാവിലെ 10-ഓടെ കുന്തളംപാറ വി.ടി. പടിയിൽ ഉരുൾപൊട്ടി വീടും ഏക്കറുകണക്കിന് പുരയിടവും ഒലിച്ചുപോയി. വി.ടി. പടി യാദവം രാധകൃഷ്ണന്റെ വീടാണ് തകർന്നത്. കുടുംബാംഗങ്ങളടക്കം ഏഴോളം പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാധകൃഷ്ണന്റെ ഭാര്യ മിനി, മകൾ മാളവിക, ബന്ധുക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട മാളവിക വീടിനുപുറത്തിറങ്ങി നോക്കുന്പോൾ ഉരുൾപൊട്ടി മരങ്ങൾ കടപുഴകി വരുന്നതാണ് കണ്ടത്. സമീപവാസികളും ബഹളമുണ്ടാക്കി വിവരം മറ്റുള്ളവരെ അറിയിച്ചിരുന്നു. ഉടൻതന്നെ വീട്ടുകാർ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കണ്മുന്പിലാണ് വീടിന്റെ പകുതിയോളം ഭാഗം ഒലിച്ചുപോയത്. വീട്ടുപകരണങ്ങൾ ഭൂരിഭാഗവും നശിച്ചു.
രണ്ടുമാസം മുന്പാണ് പുതിയ വീടിന്റെ പണി പൂർത്തീകരിച്ച് ഗൃഹപ്രവേശം നടത്തിയത്.
ഒരുകിലോമീറ്ററോളം മുകളിൽ നിന്നു ചിറക്കാനത്ത് രാമചന്ദ്രൻ, പാറശേരിയിൽ സുരേന്ദ്രൻ എന്നിവരുടെ ഭൂമിയിലാണ് ഉരുൾപൊട്ടിയത്. ശബ്ദം കേട്ട് സമീപത്തെ വീടുകളിൽ നിന്നും ആളുകൾ ഓടിമാറി. പനഞ്ചിതുരിത്തിൽ ഷാജി, ജസ്റ്റിൻ, തുടങ്ങി ഏട്ടോളം പേരുടെ സ്ഥലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മലവെള്ളം കുത്തിയൊലിച്ച് സമീപവാസി വിനോദിന്റെ വീടും വെള്ളത്തിനടിയിലായി.
പാറക്കടവിനുസമീപം കട്ടപ്പന കൃഷി അസിസ്റ്റന്റ് ഓഫീസിനു സമീപം ഉരുൾപൊട്ടി വൻനാശനഷ്ടമുണ്ടായി. കല്ലും മണ്ണും കുത്തിയൊലിച്ചെത്തി ഓഫീസിനുമുന്പിലെ ഷെഡ് തകർത്ത് ഉള്ളിൽ പാർക്ക് ചെയ്തിരുന്ന ഗ്രാമവികസന വകുപ്പിന്റെ ജീപ്പ് ഒലിച്ചുപോയി. നരിയാനിക്കൽ സുകുവിന്റെ വീടിനുമുന്പിലാണ് ജീപ്പ് പതിച്ചത്. മലവെള്ളപ്പാച്ചിലിൽ നഗരസഭ കൗണ്സിലർ ബീന വിനോദിന്റെ വീട് ഭാഗികമായി തകർന്നു.
രാവിലെ തന്നെ പാറക്കടവ് തവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മാങ്ങാട്ടുംപള്ളിയിൽ ഹരിയുടെ വീട് പൂർണമായി തകർന്നു. കൊച്ചുതോവാളയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. മുകാലയിൽ തോമസിന്റെ വീടു തകരുകയും കൃഷിയിടം ഒലിച്ചുപോകുകയും ചെയ്തു. ഉരുൾപൊട്ടിയെത്തിയ മരം തോമസിന്റെ വീടിന്റെ ഭിത്തി തകർത്ത് ഉള്ളിൽക്കയറിയ നിലയിലാണ്. ആനിക്കാട്ടുപറന്പിൽ ഹണിയുടെ രണ്ടേക്കർ കൃഷിയിടം ഒലിച്ചുപോയി. ഓടകളിൽ ഒഴുക്ക് നിലച്ചതോടെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് വെള്ളത്തിലായി. രാവിലെ രണ്ടുമണിക്കൂറോളം ബസുകൾ സർവീസ് നിർത്തിവച്ചു. പിന്നീട് ജെസിബി ഉപയോഗിച്ച് സ്ലാബ് പൊളിച്ച് വെള്ളമൊഴുക്കിക്കളയുകയായിരുന്നു. കട്ടപ്പനയാറിന്റെ തീരപ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. ഇവിടങ്ങളിലെ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. സ്കൂൾക്കവല, ഇരുപതേക്കർ, അന്പലക്കവല എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലുള്ള വീടുകളാണ് വെള്ളത്തിലായത്. അടിമാലി-കുമളി ദേശീയപാതയിലെ കട്ടപ്പന-ഇടുക്കി റൂട്ടിൽ എട്ടിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. കട്ടപ്പന-പുളിയൻമല റോഡിൽ തടസപ്പെട്ട ഗതാഗതവും പുനസ്ഥാപിച്ചു.
അഞ്ചുരുളി മേഖലയിൽ നാലിടങ്ങളിൽ ചെറിയഉരുളുകൾ പൊട്ടി. പലയിടങ്ങളിലായി മണ്ണിടിഞ്ഞു വീഴുകയും മരം കടപുഴകി വീഴുകയും ചെയ്തതോടെ അഞ്ചുരുളിയിലേക്കുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. കക്കാട്ടുകടയ്ക്കു സമീപം റോഡും കൃഷിയിടങ്ങളും വെള്ളത്തിലായി. കക്കാട്ടുകട ജോണിക്കട തയ്യിൽ ഷിൻസ്, കല്യാണത്തണ്ട് തച്ചംപറന്പിൽ പ്രദീപ് എന്നിവരുടെ വീടുകൾ ഉരുൾപൊട്ടലിൽ തകർന്നു. കല്യാണത്തണ്ട് കളപ്പുരയ്ക്കൽ ഏലിയാമ്മ, കാരിക്കൽ ഗോപി, അഞ്ചുരുളി മുട്ടത്ത് അപ്പച്ചൻകുട്ടി, മുട്ടത്ത് ഷിബു, ചെരുവിൽ കുഞ്ഞുമോൾ, പേഴുങ്കണ്ടം മാവിലവീട്ടിൽ ഗോപി എന്നിവരുടെ വീടുകൾ ഭാഗികമായി നശിച്ചു. ഇരട്ടയാർ അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പുയർന്നതോടെ വൈകുന്നേരം ഒരുഷട്ടർ അഞ്ച് സെന്റിമീറ്റർ തുറന്നു. അതേസമയം ഷട്ടർ തുറക്കുന്ന വിവരം പഞ്ചായത്തിനെ അറിയിക്കാത്തതിൽ പ്രതിഷേധിച്ച് അംഗങ്ങളും കെ എസ് ഇബി ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി. മൈക്കിൽ അനൗണ്സ്മെന്റ് നടത്തിയതിനുശേഷം പെട്ടെന്നു ഷട്ടർ തുറക്കുകയായിരുന്നു. മുളകരമേടിനുസമീപം മലയിടിഞ്ഞതിനെത്തുടർന്ന് നിരവധി കുടുംബങ്ങളെ സെന്റ് മാർട്ടിൻ ഡിപോറസ് പള്ളിയിലേക്കു മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആനപ്പടിയിൽ മണ്ണിടിഞ്ഞ് വാഴയിൽ സന്തോഷിന്റെ വീട് പൂർണമായി തകർന്നു. സന്തോഷിനെയും കുടുംബത്തെയും കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി.
കട്ടപ്പന ടൗണ് ഹാളിൽ പ്രവർത്തനമാരംഭിച്ച ദുരിതാശ്വാസ ക്യാന്പ് പിന്നീട് സെന്റ് ജോർജ് സ്കൂളിലേക്കു മാറ്റുകയായിരുന്നു. 70 കുടുംബങ്ങളിൽ നിന്നുള്ള 200-ൽപ്പരം പേർ നിലവിൽ ക്യാന്പിലുണ്ട്. മെഡിക്കൽ സംഘവും ക്യാന്പിൽ പ്രവർത്തിക്കുന്നുണ്ട്.