മഴയിൽ നിലന്പൂർ മേഖലയിൽ മുന്പെങ്ങുമില്ലാത്ത വിധം ജലസ്രോതസുകളിൽ ജലനിരപ്പുയരുന്നു. വനമേഖലകളിൽ വ്യാപകമായി ഉരുൾപൊട്ടലുകൾ ഉണ്ടായതാണ് സൂചന. നിലന്പൂർ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
പോത്തുകല്ല് പാതാർ അങ്ങാടി മുഴുവനും വെള്ളത്തിലാണ്. പാതാറിലെ കുഴിവേലി വള്ളിയുടെ വീട് ഒലിച്ചുപോയി. പനങ്കയത്ത് പാലത്തിനോടു ചേർന്നാണ് വെള്ളമൊഴുകുന്നത്. ചാലിയാർ പഞ്ചായത്തിലെ എരുമമുണ്ട റോഡിൽ കാലിക്കടവ് പാലം വെള്ളത്താൽ മൂടിയിരിക്കുയാണ്. ആഢ്യൻപാറക്ക് സമീപമുള്ള പന്തീരായിരം ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നു കാഞ്ഞിരപ്പുഴയിൽ വലിയ അളവിലാണ് വെള്ളം കുത്തിയൊഴുകി പോകുന്നത്. അകന്പാടത്ത് ടൗണിനു സമീപവും പുഴവെള്ളമെത്തി. പാതാർ മുട്ടിപ്പാലത്ത് ഇന്നലെ ഉച്ചക്ക് ശേഷം നാലു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. സമീപത്തുള്ളവരെ പൂപ്പാടം ജിഎൽപി സ്കൂളിലേക്കു മാറ്റിപ്പാർപ്പിച്ചു. തുടിമുട്ടിയിലും ഉരുൾപൊട്ടലുണ്ടായതായാണ് സൂചന.
ചുഴലിക്കാറ്റിൽ പരക്കെ നാശനഷ്ടം
കരുവാരക്കുണ്ട്: മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കരുവാരക്കുണ്ട് മേഖലയിൽ വ്യാപക നാശനഷ്ടം. ചുള്ളിയോട്ടിൽ വേളൂർക്കര ഏലിയാമ്മ യുടേതടക്കം മൂന്നു വീടുകൾ മരം വീണതിനെ തുടർന്നു ഭാഗികമായി തകർന്നു. നിരവധി കാർഷിക വിളകളും നശിച്ചു.ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് കരുവാരക്കുണ്ടിൽ കാറ്റ് വീശിയത്. ചുള്ളിയോട് ഭാഗത്ത് നിരവധി മരങ്ങൾ വീണു പലയിടത്തും ഗതാഗതം തടസപ്പെട്ടു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപെട്ടത്. ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിൽ നിന്നു മരങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. കേരള, കുട്ടത്തി, എന്നിവടങ്ങളിൽ നിരവധി വാഴകളും മറ്റു കാർഷിക വിളകളും കാറ്റിൽ നിലംപൊത്തി.
നിലന്പൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു
നിലന്പൂർ: നിലന്പൂരിലും പരിസരത്തും തുടരുന്ന കനത്ത മഴയെ തുടർന്ന് അഗ്നിശമന സേനയുടെയും മറ്റു വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഏഴ് ഡിങ്കി ബോട്ടുകളും നാലു ആംബുലൻസുകൾ, 10 അഗ്നിശമന വാഹനങ്ങൾ, രണ്ടു ടിപ്പർ ലോറികൾ എന്നിവയുമായാണ് രക്ഷാപ്രവർത്തനം. നെടുങ്കയം, എടക്കര, നിലന്പൂർ ടൗണ്, മൈലാടി, ചുങ്കത്തറ, മൂത്തേടം തുടങ്ങിയ 21 സ്ഥലങ്ങളിൽ നിന്നാണ് ഏഴുവരെ രക്ഷാപ്രവർത്തനം നടത്തിയത്. നിലന്പൂരിലും പരിസരപ്രദേശങ്ങളായ നാടുകാണി, എടക്കര, ചുങ്കത്തറ, ആഢ്യൻപാറ, മുണ്ടേരി, കരുളായി, പോത്തുകല്ല്, മന്പാട്, എടവണ്ണ, അരീക്കോട്, എടവണ്ണപ്പാറ, വാഴക്കാട്, വാഴയൂർ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പോത്തുകല്ല്, ചാലിയാർ, വഴിക്കടവ് പഞ്ചായത്തുകൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്.
കരുളായി വനമേഖലയിൽ ബുധനാഴ്ച അർധരാത്രി ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മികച്ച രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരായ ഇആർഎഫ്, ട്രോമകെയർ എന്നിവർ ചേർന്നു നടത്തിയത്.
ഗർഭിണികളെയും പിഞ്ചുകുഞ്ഞുങ്ങളെയും രോഗികളുൾപ്പെടെയുള്ളവരെ റബർ ഡിങ്കിയിൽ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാർ, ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ജില്ലകളിൽ നിന്നായി 12 ഓഫീസർമാരും 96 അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്
മഴ തുടരുന്നതു രക്ഷാപ്രവർത്തനം തടസപ്പെടുത്തുന്നു
നിലന്പൂർ: ശക്തമായ മഴ തുടരുന്നതിനാൽ നിലന്പൂർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പ്രയാസം നേരിടുന്നു. മേഖലയിൽ രണ്ടാം ദിവസമായ ഇന്നലെയും മഴ തുടരുന്നതിനാൽ റോഡ് വഴിയെത്തി രക്ഷാപ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പോത്തുകല്ല് പഞ്ചായത്തിലെ പാതാറിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നു പല വീടുകളും തകർന്നതായാണ് വിവരം.
എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നിലന്പൂരിലെ അഗ്നിശമന സേനക്കടക്കം വിവിധ രക്ഷാപ്രവർത്തനം നടത്തുന്ന ഏജൻസികൾക്കു പാതാറിലെത്താൻ കഴിയുന്നില്ല. ഉരുൾപൊട്ടലുണ്ടായി വീടു നശിച്ചവർ മലയുടെ മുകളിലുള്ള വീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. എന്നാൽ മലയുടെ ഏതു ഭാഗത്ത് ഉരുൾപൊട്ടലുണ്ടാകുമെന്നു പറയാനാകാത്ത സ്ഥിതിയാണ്. ശക്തമായ മഴയെ തുടർന്നു മേഖലയിലെ മുഴുവൻ പാലങ്ങൾക്കു മുകളിലും വെള്ളം കയറിയിട്ടുണ്ട്. അതിനാൽ ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. വഴിക്കടവ് ആനമറിയിലെ ഒരു വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണു. വീട്ടുകാരായ രണ്ടു പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിയതായി വിവരമില്ല. ഇവരെവിടെയുണ്ടെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഏറനാട് താലൂക്കിൽ 29 വീടുകൾ തകർന്നു
മഞ്ചേരി : ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഏറനാട് താലൂക്കിൽ 29 വീടുകൾ തകർന്നു. പാണ്ടിക്കാട് വില്ലേജിൽ എട്ടു വീടുകൾക്കു നാശ നഷ്ടം സംഭവിച്ചു. സജീവ് മോൻ എടത്തൊടിയിൽ, കുഞ്ഞിക്കാളി പടിക്കാട്ടു തൊടിക, ആയിഷ മുല്ലശേരി, പ്രഭാകരൻ കലങ്ങാട്ടുകുന്ന്, റിയാസ് തൊണ്ടിയിൽ, ചീരവീട്ടിൽ അബ്ദുള്ള, ഫൈസൽ പൊറ്റച്ചൽ, നജീബ് എന്നിവരുടെ വീടുകൾക്കാണ് ഭാഗിക നാശനഷ്ടം സംഭവിച്ചത്.
പൂൽപ്പറ്റ വില്ലേജിൽ ഏഴ് വീടുകൾ പ്രകൃതി ക്ഷോഭത്തിൽ തകർന്നു. കന്പളത്ത് ചാരുനായർ, തെച്ചിയിൽ പാട്ടക്കുണ്ട് ഹഫ്സത്ത്, പാന്പാടിത്തൊടി ജാനു, ചെമ്മല സൈനബ, ചുള്ളക്കാട്ടിൽ നാരായണൻ, നടുവിലെകളം അബ്ദുൽ അസീസ്, സവിത കളത്തിങ്ങൽ എന്നിവരുടെ വീടുകളാണ് തകർന്നത്.
കാവനൂർ വില്ലേജിൽ ശക്തമായ കാറ്റിൽ ഈട്ടി മരം വീണു പി.കെ രാമന്റെ വീട് പൂർണമായും കുന്നന്പള്ളി സൈതലവിയുടെ വീട് ഭാഗികമായും തകർന്നു. പന്തല്ലൂരിൽ തെങ്ങ് വീണു കുഴിക്കാടൻ ഉമ്മുകുത്സുവിന്റെയും മഞ്ചേരി ഇരുപത്തിരണ്ടാം മൈൽസിൽ വെള്ളിലാംകുന്ന് ചന്ദ്രൻ, കറുവാഞ്ചേരി പ്രേമൻ എന്നിവരുടെ വീടുകൾ തേക്ക് മരം വീണും തകർന്നു.
അരീക്കോട് വില്ലേജിൽ അബ്ദുസമദ് കൊട്ടക്കാടൻ, മുഹമ്മദ് മാടന്പള്ളിക്കുന്ന്, പയ്യനാട് വില്ലേജിൽ ഖദീജ വടക്കാങ്ങര, കഞ്ഞിയിൽ ഹംസ എന്നിവരുടെ വീടുകളും ശക്തമായ കാറ്റിൽ മരം വീണു ഭാഗികമായി തകർന്നു. ആനക്കയത്ത് ശാന്തകുമാരി, ചില്ലക്കുട്ടി എന്നിവരുടെ വീടുകളും വെട്ടിക്കാട്ടിരി വില്ലേജിൽ നാരങ്ങാത്തൊടിക ഉണ്ണിപ്പാത്തു, ഖദീജ മഞ്ഞപ്പള്ളി, രുഗ്മിണി തോട്ടുങ്കൽ എന്നിവരുടെ വീടുകളും തകർന്നു.
ആദിവാസി കോളനിയിൽ വെള്ളംകയറി
കരുളായി: മലയോരത്തു കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ കരുളായി പഞ്ചായത്തിൽ വ്യാപക നാശം. കരിന്പുഴ കവിഞ്ഞൊഴുകിയതോടെ കരുളായി നെടുങ്കയം വനത്തിനകത്തെ ആദിവാസി കോളനികളിൽ വെള്ളം കയറിയതിനാൽ നിവാസികളെ മാറ്റിപാർപ്പിച്ചു. ഉൾവനത്തിനകത്തെ മുണ്ടക്കടവ്, നെടുങ്കയം ആദിവാസികളെയാണ് മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കളം എൽപി സ്കൂളിലും കരുളായി പഞ്ചായത്തിലെ പുള്ളിയിൽ ഗവണ്മെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിലേക്കാണ് മാറ്റി പാർപ്പിച്ചത്.
മുണ്ടക്കടവ് കോളനിക്കു മുകളിൽ പാണപ്പുഴ ഭാഗത്ത് ബുധനാഴ്ച രാത്രി 11 മണിയോടെ ഉരുൾപൊട്ടലിൽ ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി. പുഴ പലതായി ഗതി മാറിയതോടെ മുണ്ടക്കടവ് കോളനിയിൽ വെള്ളം കയറി.
ഇതോടെ കോളനിക്കാർ ഉയർന്ന പ്രദേശത്തേക്കു നീങ്ങി . പിന്നീട് അധികൃതരെത്തി ഉച്ചക്കുളം കോളനിയിലേക്കു മാറ്റി. രാത്രി 12 മണിയോടെ നെടുങ്കയം കോളനിയിൽ വെള്ളം കയറിയോടെ കോളനിയിലെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ഉൾക്കാട്ടിലെ തൊഴുത്തുകളിലും മറ്റും രാത്രി അഭയം പ്രാപിച്ചു. പുലർച്ചെ കോളനിയിലെത്തിയപ്പോഴും വെള്ളം ഇറങ്ങിയിരുന്നില്ല.
തുടർന്നു അധികൃതരെത്തി പുള്ളിയിൽ സ്കൂൾ ക്യാന്പിലെത്തിച്ചു. ക്യാന്പിൽ നെടുങ്കയത്തെ 102 ഉം ഉച്ചക്കുളത്തെ നൂറു കുടുംബങ്ങളാണുള്ളത്. മാത്രമല്ല, പുഴയോരങ്ങളിലെ വില്ലേജ് റോഡ്, വാരിക്കൽ പിലാക്കൽ, തേക്കിൻക്കുന്ന്, കിണറ്റിങ്ങൽ ഭാഗങ്ങളിലായി 30 ലധികം വീടുകളിൽ വെള്ളം കയറി. പത്തിലധികം വീടുകളുടെ മുകളിൽ മരം വീണു തകർന്നിട്ടുമുണ്ട്. മേഖലയിലെ വിവിധ ക്യാന്പുകളിൽ പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു. ഉൾവനത്തിലും കരുളായിയുടെ ഉൾപ്രദേശങ്ങളിലും കൂടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ എയർ ലിഫ്റ്റിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.