രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ മലയോരമേഖലയിൽ പലയിടത്തും വെള്ളം കയറി. പുഴകൾ കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയതോടെ ചിലയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതിനെത്തുടർന്ന് നിരവധിയിടങ്ങളിൽ കൃഷി നശിച്ചു.
മാക്കൂട്ടം വനത്തിൽ ഉരുൾപൊട്ടി; ഇരിട്ടി മേഖലയിൽ പുഴകൾ കരകവിഞ്ഞു
കര്‍ണാടകത്തിലെ മാക്കൂട്ടത്ത് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടർന്നാണ് പുഴകൾ കരകവിഞ്ഞൊഴുകിയത്. കോരിച്ചൊരിയുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ജനജീവിതം സ്തംഭിച്ചു.
ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ കനത്ത മഴയിലാണ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയത്. ഇതേത്തുടര്‍ന്ന് ബാരാപോള്‍ പുഴ കരകവിഞ്ഞു. കച്ചേരിക്കടവില്‍ പുഴയോരത്ത് താമസിക്കുന്ന നാല് കുടുംബങ്ങളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. കച്ചേരിക്കടവിലെ ഷൈനി കൂവ്വപ്പാറ, കമല തുണ്ടത്തില്‍, കൃഷ്ണന് തുണ്ടത്തില്‍, മനോജ് തോട്ടുമുക്കില്‍ എന്നിവരുടെ വീടുകളിലാണ് വെള്ളംകയറിയത്. ഷൈനിയുടെ തൊഴുത്തുള്‍പ്പെടെ വെള്ളത്തിനടിയിലായി. വീടിന്റെ അരയാള്‍ പൊക്കത്തില്‍ വെള്ളം ഉയര്‍ന്നതോടെ വീട്ടുസാധനങ്ങളെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.
കോളിക്കടവ് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ മാടത്തില്‍-കീഴ്പള്ളി റോഡിലെ കോളിക്കടവ്, കരിയാല്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. പേരട്ട-തൊട്ടിൽപ്പാലം റൂട്ടിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. കച്ചേരിക്കടവ്, ആനപ്പന്തി പാലങ്ങൾ മുട്ടേയാണ് വെള്ളമൊഴുകിയത്. വയത്തൂര്, വട്ടിയാംതോട്, മണിക്കടവ് പാലങ്ങളും വെള്ളത്തില്‍ മുങ്ങി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അയ്യംകുന്ന്, ഉളിക്കൽ, പായം, മുഴക്കുന്ന് പഞ്ചായത്തുകളിലെ അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
എടക്കാനം-പഴശി പദ്ധതി റൂട്ടില്‍ ഇന്നലെ പുലര്‍ച്ചെ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയില്‍നിന്ന് അഗ്നിശമനസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്. പെരുവംപറമ്പ്, ജബ്ബാര്‍കടവ് പാലം, കാക്കയങ്ങാട് എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്. ഉളിക്കല്‍ പൊയ്യൂര്കരിയില് കൊട്ടാരത്തില്‍ മൊയ്തീന് റഷീദ്, പ്ലാച്ചിക്കല്‍ സജേഷ് കുമാര്‍ എന്നിവരുടെ വീട്ടില്‍ വെള്ളം കയറി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്ക് ഓഫീസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട് . മഴ തുടരുന്നതിനാല്‍ ആറളം വനം, വാണിയപ്പാറതട്ട്, കോളിത്തട്ട്, കാലാങ്കി തുടങ്ങിയ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനിൽക്കുന്നുണ്ട്.
മാക്കൂട്ടം ചുരം പാതയിലെ ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനുള്ളില്‍ ഇരുചക്ര, കാര്‍ യാത്രക്കാര്‍ക്കായി റോഡ് തുറന്നുകൊടുത്തേക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കനത്ത മഴ കാരണം റോഡ് തുറക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റിയേക്കും. മഴയെത്തുടർന്ന് ഉളിക്കല്‍, പടിയൂര്‍ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി നല്കി. പകരം ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. മേഖലയിലെ മറ്റു സ്കൂളുകളിൽ ഉച്ചവരെയേ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിച്ചുള്ളൂ. കച്ചേരിക്കടവില്‍ വെള്ളം കയറിയ വീടുകളില്‍ സണ്ണി ജോസഫ് എംഎല്‍എ, തഹസില്‍ദാര്‍ കെ.കെ.ദിവാകരന്, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വെള്ളം കയറിയ വീടുകളിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റിത്താമസിപ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ശ്രീകണ്ഠപുരത്ത് പത്തു വീടുകളിൽ വെള്ളം കയറി; ഗതാഗതം സ്തംഭിച്ചു
കനത്ത മഴയെത്തുടര്‍ന്ന് ശ്രീകണ്ഠപുരം മേഖലയില്‍ വെള്ളപ്പൊക്കം. ചെങ്ങളായി കൊവ്വപ്രം പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പത്തോളം വീട്ടുകാർ ഒറ്റപ്പെട്ടു. രാത്രിയിലും വെള്ളം കയറുന്നതിനാൽ ഈ ഭാഗത്തെ വീടുകളിലുള്ളവർ ബന്ധുവീടുകളിലേക്ക് താമസം മാറി. സംസ്ഥാന പാതയില്‍ തുമ്പേനി-കണിയാര്‍വയല്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. ഇതോടെ വാഹനങ്ങള്‍ എസ്ഇഎസ് കോളജ് റോഡ് വഴി തിരിച്ചുവിട്ടു.
പൊടിക്കളം, മടമ്പം, കോട്ടൂര്‍, ചാക്യാറ കോളനി റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം നിലച്ചു. പൊടിക്കളത്ത് നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. ചെങ്ങളായി, പൊടിക്കളം, പരിപ്പായി, മടമ്പം, കോട്ടൂർ മേഖലകളിലെ വയലുകളും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ സ്കൂളുകള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
ശ്രീകണ്ഠപുരം മാർക്കറ്റ് ഭാഗങ്ങളിൽ വെള്ളം കയറിയതോടെ കടകളിൽനിന്ന് സാധനങ്ങൾ മാറ്റി. നിർത്താതെ പെയ്യുന്ന മഴയിൽ മലയോരമേഖലയിൽ വയലുകളും കാർഷികവിളകളും വെള്ളത്തിനടിയിലായി. മലപ്പട്ടം കൊവുന്തലയിലെ പി.പി. അരവിന്ദന്റെ 2000 ഏത്തവാഴകൾ വെള്ളം കയറി നശിച്ചു. പലയിടത്തും വൈദ്യുത ലൈനുകളും പോസ്റ്റുകളും മരംവീണു തകർന്നു.
ചെങ്ങളായി, മുങ്ങം, കൊയ്യം, ശ്രീകണ്ഠപുരം, പൊടിക്കളം, മലപ്പട്ടം മേഖലകളിലെ വയലുകളെല്ലാം പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വെള്ളം കയറിയനിലയിലാണ്. മഴ ശക്തമായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണു മലയോരത്തെ ഗ്രാമങ്ങൾ. പയ്യാവൂർ, വഞ്ചിയം, അരീക്കമല, കുടിയാൻമല തുടങ്ങിയ പ്രദേശങ്ങളെല്ലാം ഉരുൾപൊട്ടൽ ഭീതിയിലാണ്.
മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ വ്യാപക നാശം സംഭവിച്ചു.