സംസ്ഥാനത്തു സംഹാരതാണ്ഡവമാടുന്ന പേമാരിയിൽ മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമായത് 35 ജീവനുകൾ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടന്ന വൻ ഉരുൾപൊട്ടലുകളിൽ നൂറിലധികം ആളുകളെ കാണാതായതായാണു പ്രാഥമിക നിഗമനം.
ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള അപകടങ്ങൾ തുടരുമെന്ന ഭീതിയുണ്ട്. വയനാട്ടിലെ മേപ്പാടിയിലും മലപ്പുറത്തെ കവളപ്പാറയിലുമാണ് സംസ്ഥാനത്തെ നടുക്കിയ ദുരന്തം നടന്നത്. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളാണ് വയനാട്ടിലും മലപ്പുറത്തും ഉണ്ടായത്.
പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ നാല്പതിലേറെപ്പേരെ കാണാതായി. 24 വീടുകൾ പൂർണമായി തകർന്നു. 19 വീടുകൾ നിലനിന്നിരുന്ന പ്രദേശം തരിശായി മാറി.
തോരാമഴയിൽ കോഴിക്കോട് ജില്ലയിൽ എട്ടു പേർ മരിച്ചു. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേരും വിവിധയിടങ്ങളിൽ വെള്ളക്കെട്ടിൽ വീണു നാലു പേരുമാണു മരിച്ചത്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആലിമൂല മലയില്‍ ഉരുള്‍പൊട്ടി നാലുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലുപേരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് നാടിനെ വിറപ്പിച്ച് ഉരുള്‍പൊട്ടി മണ്ണും പാറക്കൂട്ടങ്ങളും താഴേക്ക് ഇരന്പിയെത്തിയത്.
വിവിധ ജില്ലകളിലായി 70,000 ആളുകളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. വയനാട്ടിൽ മാത്രം 20,000 പേരെയാണ് ദുരിതാശ്വാസ ക്യാന്പുകളിൽ മാറ്റിപ്പാർപ്പിച്ചത്.
നൂറുകണക്കിനു വീടുകൾ തകർന്നു. വളർത്തുമൃഗങ്ങൾക്കും കൃഷിയിടങ്ങൾക്കും വൻ നാശമുണ്ടായി. വയനാട്ടിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ അപകടമേഖലയിലുള്ളവർ മാറിത്താമസിക്കണമെന്ന് സർക്കാർ നിർദേശം നൽകി. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്താനായി വയനാട്ടിലെത്തി.
മലപ്പുറത്തും പാലക്കാട്ടും കണ്ണൂരിലും പേമാരിയിൽ വൻ നാശമുണ്ടായിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ 12 ടീമിനെ വിന്യസിച്ചു. മലപ്പുറം-രണ്ട്, വയനാട്-മൂന്ന് പത്തനംതിട്ട-ഒന്ന്, തൃശൂർ-ഒന്ന്, കോഴിക്കോട്-ഒന്ന്, ഇടുക്കി-ഒന്ന് എന്നിങ്ങനെ ദുരന്തപ്രതികരണ സേനയെ വിന്യസിച്ചു. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ആർമി യൂണിറ്റുകളെയും വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഡഫൻസ് സർവീസിനെയും നിയോഗിച്ചു.
അടിയന്തര ദുരിതാശ്വാസത്തിന് ജില്ലകൾക്ക് 22.50 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലയ്ക്ക് ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ അന്‍പത് ലക്ഷം രൂപ ഉൾപ്പെടെ രണ്ടരക്കോടി രൂപയുമാണ് അനുവദിച്ചത്.
തമിഴ്നാട്ടിലെ ആളിയാർ കോണ്ടൂർ കനാൽ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനോടു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
കനാൽ തകർന്നതിനാൽ ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളം എത്തുകയാണ്. പ്രളയം മൂലം നിറഞ്ഞുകവിയുന്ന ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും നാശനഷ്ടങ്ങൾക്കും ഇത് ഇടയാക്കുന്നു.
മേപ്പാടി: എട്ടു മൃതദേഹങ്ങൾ കിട്ടി
കൽപ്പറ്റ: മേപ്പാടി പുത്തുമല പച്ചക്കാട് വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയതിനെത്തുടർന്നു കാണാതായതിൽ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എത്രപേരെ കാണാതായി എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. 30ലേറെപ്പേരെ കാണാതായി എന്നായിരുന്നു നിഗമനം. രണ്ടു കാറുകൾ ഉരുൾപൊട്ടി ഒലിച്ചിറങ്ങിയ കല്ലിനും മണ്ണിനും മരക്കഷണങ്ങൾക്കും അടിയിൽപ്പെട്ടതായി സൂചനയുണ്ട്. പുത്തുമല നിവാസികളിൽ ചിലരെയും കാണാനില്ല.
ഇവരെ സംബന്ധിച്ച വിവരം ജില്ലാ അധികാരികൾ ശേഖരിച്ചുവരികയാണ്. കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ്(മൂന്നര), എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറന്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ്(42), കക്കോത്തുപറന്വിൽ ജുനൈദ്(20) , പുത്തുമല സ്വദേശി ശെൽവൻ, തമിഴ്നാട് പൊള്ളാച്ചി ശെൽവകുമാറിന്റെ മകൻ കാർത്തിക്(27) എന്നിവരുടെയും മറ്റൊരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.