മലപ്പുറം നിലന്പൂർ പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻക്കുന്നിലുണ്ടായ വൻ ഉരുൾപൊട്ടലിൽ നാല്പതിലേറെപ്പേരെ കാണാതായി. 24 വീടുകൾ പൂർണമായി തകർന്നു. 19 വീടുകൾ നിലനിന്നിരുന്ന പ്രദേശം തരിശായി മാറി.
സംഭവം നടന്ന ഉടൻ പതിനഞ്ചുകാരിയെ രക്ഷിക്കാൻ നാട്ടുകാർക്കു കഴിഞ്ഞു. തെരച്ചിലിൽ നാലുവയസുകാരിയുടേതുൾപ്പെടെ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.17 കുടുംബങ്ങളിലെ 38 പേരെ കാണാതായി. വ്യാഴാഴ്ച രാത്രി എട്ടിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രണ്ടു ദിവസമായി മഴ തുടരുന്നതിനാൽ സമീപപ്രദേശത്തെ സന്നദ്ധ പ്രവർത്തകർ ഇവിടങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ഉരുൾപൊട്ടൽ. ആളുകളെ മാറ്റിപ്പാർപ്പിക്കാനെത്തിയ അനീഷ് മരങ്ങാട്ടുതൊടി, നാഗേരിപറമ്പത്ത് സുകുമാരൻ എന്നിവരെയും കാണാതായി.
കവളപ്പാറ കോളനിക്കാരായ രാഗിണി, ഭർത്താവ് പ്രിയൻ, രാഗിണിയുടെ അമ്മ, കോളനിയിലെ പെരകൻ, ഭാര്യ ചീര, സുനിൽ, ഭാര്യ ശാന്ത, ഇവരുടെ മകൻ, കോളനിയിലെ ശിവൻ, ഭാര്യ, മകൻ ശ്യാം, സൂത്രത്തിൽ വിജയൻ, ഭാര്യ, മക്കളായ വിഷ്ണു, കരസേനാ ഉദ്യോസ്ഥനായ ജിഷ്ണു, കല്യാണി, സന്തോഷ്, വിജേഷ്, വിജേഷിന്റെ മകൻ, ചാത്തൻ, ഭാര്യ, ഇണ്ടിപ്പാലൻ, സുബ്രൻ, ഭാര്യ, സുബ്രന്റെ രണ്ടു മക്കളുടെ ഭാര്യമാർ, നാഗേരിപറമ്പത്ത് സുകുമാരന്റെ ഭാര്യ, മകൻ, പേരക്കുട്ടി, ശ്രീധരൻ, ഭാര്യ, നെടിയകാലായിൽ സഹദേവൻ, ഭാര്യ ഉഷ, മകൻ ബിനോയി, ഭാര്യ, ഒരു കുട്ടി, ഗോപി, ഭാര്യ, രണ്ടുമക്കൾ, ഗോപിയുടെ അമ്മ, മുതിരക്കുളം മുഹമ്മദ്, ഭാര്യയും കുട്ടിയും, വെട്ടുപറമ്പിൽ വിക്ടർ, നാലുവയസുകാരി തുടങ്ങിയവരെയാണ് കാണാതായത്.
പ്രദേശത്തു മൂന്നു മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് കൈപ്പനി, പനങ്കയം പാലങ്ങൾ വഴി ഇവിടേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. വൻമരങ്ങളും മുളങ്കൂട്ടങ്ങളും വന്നടിഞ്ഞു പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയായിരുന്നു. കൈപ്പിനി പാലം പൂർണമായും മലവെള്ളപ്പാച്ചിലിൽ തകർന്നു പോയി. ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻക്കുന്നിന്റെ പകുതിയോളം ഭാഗം മൂന്നിടങ്ങളിലേക്കായി ഒഴുകിപ്പോവുകയാണുണ്ടായത്. ഇതോടെ കുന്നിന്റെ താഴ്വാരത്തുള്ള നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റികൊണ്ടിരിക്കുകയാണ്. ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, പി.വി. അൻവർ എംഎൽഎ, റവന്യു ഉദ്യോസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്.
സമീപസ്ഥലമായ പാതാർ അതിരുവീട്ടിലുണ്ടായ ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടമുണ്ടായി. ഇവിടെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാതാർ നഗരം പൂർണമായും നിലംപരിശായി. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും തകർന്നടിഞ്ഞു. പലയിടങ്ങളിലും വീടുകൾ ഇപ്പോഴും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.