എസ്പിഐ കോഡും നന്പരുമൊക്കെയുണ്ടെങ്കിലും ഇതിനു ചേർന്ന രീതിയിലല്ല പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തയാറാക്കപ്പെടുന്നതെന്നതാണ് യാഥാർഥ്യം. മനുഷ്യൻ ഇവയെ കൈകാര്യം ചെയ്യുന്നതും ഈ തിരിച്ചറിവോടെയല്ല.
മനുഷ്യന് ഏറ്റവും ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഇനങ്ങൾ ഉപയോഗിച്ചു മനുഷ്യർ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കപ്പെടുന്നു എന്നതാണ് വിചിത്രം. ഇവ പതിവായി കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ജനങ്ങൾ സാവധാനം രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും അടിമകളായി മാറുന്നു.
സയനൈഡ് അടക്കം 67 തരത്തിലുള്ള മാരക രാസവിഷങ്ങളാണ് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 36 എണ്ണം പലതോതിൽ വിവിധ പ്ലാസ്റ്റിക്കുകളിൽ ചേരുവയായുണ്ടെന്ന് ഈ രംഗത്തെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്കിന്റെ അടിസ്ഥാന ഘടകം ‘പോളിമർ റെസിൻ’ ആണ്. ഇതിൽ വിവിധ തരത്തിലുള്ള ചേരുവകൾ (Additives) പല അളവിൽ ഉൾപ്പെടുത്തിയാണ് പ്ലാസ്റ്റിക് രൂപപ്പെടുത്തുന്നത്.
അഡിറ്റീവ്സ് ആയി ചേർക്കുന്നതിൽ ബഹുഭൂരിപക്ഷവും മാരക രാസഘടകങ്ങളാണ്. അഞ്ചു മുതൽ 100 വരെ വ്യത്യസ്ത രാസചേരുവകൾ ചേർത്തു വ്യത്യസ്ത സ്വഭാവവും രൂപവുമുള്ള പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നു. ഇതിനു പുറമേ വിവിധ നിറങ്ങൾ കിട്ടാനുള്ള ഘടകങ്ങളും ചേർക്കും. ഇങ്ങനെ ചേർക്കുന്ന രാസചേരുവകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇന്നു പ്ലാസ്റ്റിക്കുമായുള്ള സഹവാസത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
ഗ്രന്ഥികളും ഹോർമോണുകളും ചേർന്ന അന്തഃസ്രാവീ വ്യൂഹം (Endocrine system) ആണ് ശരീരപ്രവർത്തനങ്ങളെ വലിയൊരളവിൽ നിയന്ത്രിക്കുന്നത്. ഈ ഗ്രന്ഥികൾക്കു സ്രവങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കുഴലുകൾ (Ducts) ഇല്ല. ഇവ പുറപ്പെടുവിക്കുന്ന സ്രവങ്ങൾ രക്തത്തിൽ കലരുകയോ ആമാശയത്തിൽ എത്തുകയോ ആണ് ചെയ്യുന്നത്.
പീയൂഷഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡുകൾ, പാൻക്രിയാസിലെ ഐലറ്റ്സ് ഒാഫ് ലാംഗർഹാൻസ്, അധിവൃക്കഗ്രന്ഥികൾ, ലൈംഗിക ഗ്രന്ഥികൾ എന്നിവയാണ് പ്രധാന അന്തഃസ്രാവികൾ. പ്ലാസ്റ്റിക്കിലെ രാസവസ്തുക്കളുടെ ഏറ്റവും കടുത്ത ആക്രമണത്തിന് ഇരയാകുന്നത് ഈ ഗ്രന്ഥികളാണെന്നു നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതി ന്റെ ഫലമായി നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ പലതും താളം തെറ്റും.
1. ബിസ്ഫിനോൾ (Bisphenol A -BPA), 2. ആന്റിമണി ട്രൈയോക്സൈഡ് (Antimony trioxide) 3. താലേറ്റ്സ് (Phthalates) തുടങ്ങിയവയൊക്കെ പ്ലാസ്റ്റിക്കിലെ പ്രധാന രാസചേരുവകളാണ്. ഇവയോടു മനുഷ്യശരീരം എങ്ങനെയാണ് പ്രതികരിക്കുന്നതെന്നു നോക്കാം.
1. ബിസ്ഫിനോൾ എ
(Bisphenol A -BPA)
മനുഷ്യശരീരത്തിനു ഹാനികരമായ ബിസ്ഫിനോൾ - എ ചേരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഏതൊക്കെയാണെന്നറിയുന്പോൾ നാം അന്പരന്നുപോകും. മനുഷ്യർ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന വാട്ടർബോട്ടിൽ, ബേബി ബോട്ടിൽ, ഫുഡ് കാനുകൾ, വാട്ടർ പൈപ്പുകൾ, കോംപാക്ട് ഡിസ്ക്, സുരക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തെർമൽ പേപ്പർ ഉത്പന്നങ്ങൾ (എടിഎം സ്ലിപ് അടക്കമുള്ള), ചില ഡെന്റൽ വസ്തുക്കൾ എന്നിവയിലെല്ലാം ബിസ്ഫിനോൾ-എയുടെ സാന്നിധ്യമുണ്ട്. ഇത്തരം പാത്രങ്ങളിൽനിന്നു ഭക്ഷ്യവിഭവങ്ങളിലേക്ക് ബിസ്ഫിനോൾ കലരാൻ ഇടയുണ്ടെന്നു പഠനങ്ങൾ പറയുന്നു.
എടിഎം സ്ലിപ്പിലും
മാത്രമല്ല, കൂടുതലായി ചൂടായാൽ കുപ്പികളിൽ അടങ്ങിയിട്ടുള്ള ബിസ്ഫിനോൾ-എ ഇളകി പാനീയത്തിൽ കലരാൻ സാധ്യതയുണ്ട്. കുട്ടികൾക്കു ചൂടു പാലും മറ്റും ഇത്തരം ഫീഡിംഗ് ബോട്ടിലുകളിലാണ് പലരും സൂക്ഷിക്കുന്നതെന്നതും ഇതിനോടു ചേർത്തുവായിക്കണം. എടിഎം സ്ലിപ്പുകൾ അടക്കമുള്ള തെർമൽ പേപ്പർ ബില്ലുകളിൽ ചേർന്നിട്ടുള്ള ബിസ്ഫിനോൾ-എ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോയെന്നറിയാൻ കൂടുതൽ ഗവേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കുഞ്ഞുങ്ങളെയും
2003-2004ൽ സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നടത്തിയ നാഷണൽ സർവേയിൽ ആറു വയസിനു മുകളിലുള്ള അമേരിക്കൻ ജനതയിൽ 93 ശതമാനം ആളുകളുടെയും ശരീരത്തിൽ ബിസ്ഫിനോൾ-എയുടെ സാന്നിധ്യം കണ്ടെത്തി.
ബിപിഎയുടെ കുറഞ്ഞ സാന്നിധ്യം പോലും ഗർഭസ്ഥ ശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും വളർച്ചയെ ബാധിച്ചേക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയിലെ നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം (NTP) സെന്റർ ബിപിഎയെക്കുറിച്ചു മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശങ്കകൾ ഇങ്ങനെ: ഗർഭസ്ഥ ശിശുക്കളിലെയും നവജാതശിശുക്കളിലെയും കുഞ്ഞുങ്ങളിലെയും തലച്ചോറിന്റെ പ്രവർത്തനം, സ്വഭാവം, പ്രോസ്റ്റേറ്റ് ഗ്രന്ഥി ഇവയെ ദോഷകരമായി ബിപിഎ ബാധിച്ചേക്കാം.
സ്തനഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം, വളരെ നേരത്തെയുള്ള ആർത്തവം, ശിശുമരണം, ഭാരക്കുറവ് , അമിതവണ്ണം തുടങ്ങി പല പ്രശ്നങ്ങൾക്കും ബിപിഎ കാരണമായേക്കാമെന്ന് സെന്ററിന്റെ പഠനം ആശങ്കപ്പെടുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനത്തിൽ താളപ്പിഴ സൃഷ്ടിക്കാനും ഇവയ്ക്കു കഴിയും.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( FDA) 2012 മുതൽ ബിസ്ഫിനോൾ-എ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതു മൂലം ലോകത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ. 2015ൽ 40 ലക്ഷം ടണ് ബിസ്ഫിനോൾ പ്ലാസ്റ്റിക്കിനു വേണ്ടി ഉത്പാദിപ്പിക്കപ്പെട്ടെന്നാണ് കണക്ക്. ഇപ്പോൾ അതു പതിന്മടങ്ങ് വർധിച്ചിട്ടുണ്ടാവണം.
2. താലേറ്റ്സ് (Phthalates)
പ്ലാസ്റ്റിക്കിലെ പ്രധാന രാസചേരുവകളിൽ മറ്റൊന്നാണ് താലേറ്റ്സ്. പ്ലാസ്റ്റിക്കിനെ കൂടുതൽ മൃദുവാക്കാനും വഴക്കമുള്ളതാക്കാനുമാണ് ഇവ പ്രധാനമായും ചേർക്കുന്നത്. ഇവയുടെ ആന്റി ഈസ്ട്രജനിക് (ഈസ്ട്രജൻ ഹോർമോണിനെതിരേയുള്ള പ്രവർത്തനം) സ്വഭാവമാണ് ശരീരത്തിന് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത്.
സ്ത്രീകളുടെ പ്രത്യുത്പാദന പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോണ് ആണ് ഈസ്ട്രജൻ. ഗ്രന്ഥികളായ (Endocrine glands) ഓവറി, തൈറോയ്ഡ്, പിറ്റ്യൂട്ടറി തുടങ്ങിയവയെ അസ്വസ്ഥതപ്പെടുത്താൻ താലേറ്റ്സിനു കഴിയും. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ തൈറോക്സിന്റെ ഉത്പാദനത്തെ കുറയ്ക്കും. ഓവറിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗർഭധാരണത്തെയും പിറ്റ്യൂട്ടറിയിലുണ്ടാകുന്ന പ്രശ്നങ്ങൾ വളർച്ചയെയും ബാധിക്കും.
തൈറോക്സിന്റെ കുറവ് നിരവധിയായ ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും വ്യക്തികളെ നയിക്കുക. ഇന്നു തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം ക്ലേശിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. പലേടത്തും തൈറോയ്ഡ് ക്ലിനിക്കുകൾതന്നെ തുറന്നിട്ടുണ്ട്.
2014 -16 കാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ ഒരു സർവേയിൽ പറയുന്നത് ഇന്ത്യൻ ജനതയിൽ 32 ശതമാനം ഏതെങ്കിലുമൊക്കെ തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ്. സ്ത്രീകളാണ് തൈറോയ്ഡ് പ്രശ്നങ്ങളുടെ കൂടുതലും ഇരകൾ.
3. ആന്റിമണി
ട്രൈയോക്സൈഡ്
(Antimony trioxide)
പ്ലാസ്റ്റിക് നിർമാണവേളയിൽ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ ഉൾപ്രേരകമായി (catalyst) ഉപയോഗിക്കുന്ന ചേരുവയാണ് ആന്റിമണി ട്രൈയോക്സൈഡ്. PET, PVC ഇനങ്ങളിൽപ്പെട്ട പ്ലാസ്റ്റിക്കിന്റെ നിർമാണത്തിൽ ഇവയുടെ സജീവസാന്നിധ്യമുണ്ട്.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, ട്രേകൾ എന്നിവയിൽ ഇവ ചേരുവയാണ്. ഭക്ഷ്യവിഭവങ്ങളുമായി കൂടുതൽ സമയമുള്ള സന്പർക്കം, ചൂട് എന്നിവ പ്ലാസ്റ്റിക്കിലെ ആന്റിമണി ഘടകങ്ങൾ ഭക്ഷണങ്ങളിൽ കലരാനുള്ള വഴി തുറക്കും.
തിരിച്ചറിഞ്ഞവർ നിരോധിച്ചു
വെള്ളവും ഭക്ഷ്യവിഭവങ്ങളുമായി സന്പർക്കത്തിലാവുന്ന പ്ലാസ്റ്റിക്കുകളിൽ ആന്റിമണി ഘടകങ്ങളുടെ അളവ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരം പഠനങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഇനിയും വരേണ്ടിയിരിക്കുന്നു. യുഎസിൽ എലികളിൽ പരീക്ഷിച്ച് ആന്റിമണി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠനവിധേയമാക്കിയിരുന്നു.
ഇവയുടെ പുക ശ്വസിച്ചവയിൽ ശ്വാസകോശ കാൻസർ, ഉള്ളിലേക്ക് കഴിച്ച എലികളിൽ കൊഴുപ്പടിയൽ തുടങ്ങിയവ കണ്ടെത്തി. ആന്റിമണിയുമായി നിരന്തരം സന്പർക്കത്തിലായ മനുഷ്യരിൽ രക്തക്കുഴലുകളിലെ തടസം, ഗർഭകാലത്ത് കിഡ്നിയെയും കരളിനെയും ബാധിക്കുന്ന, രക്തസമ്മർദം കൂടുന്ന ടോക്സെമിയ (Toxemia or Pre eclampsia) തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
പ്ലാസ്റ്റിക്കിലെ മറ്റൊരു അപകടകാരിയായ ചേരുവയാണ് സിഎഫ്സി (Chlorofluorocarbon -CFC). കാർബണ്, ക്ലോറിൻ, ഫ്ളൂറൈൻ എന്നിവയുടെ സംയുക്തമാണ് ഈ രാസചേരുവ. പ്ലാസ്റ്റിക് നിർമാണത്തിലും റെഫ്രിജറേറ്ററുകളുടെ നിർമാണത്തിനുമൊക്കെ ഉപയോഗിക്കുന്നു. ഒസോണ് പാളിക്കു സുഷിരം വീഴ്ത്തുന്ന വില്ലനും ഇതു തന്നെയാണ്. പ്ലാസ്റ്റിക്കിലെ ഏതാനും ചേരുവകളുടെ മാത്രം കഥയല്ല ഇത്.
പ്ലാസ്റ്റിക്കിന്റെ രൂപം മാറ്റാനും വഴക്കം വരുത്താനും മൃദുവാക്കാനും നിറം വരുത്താനുമൊക്കെ ചേർക്കുന്ന നിരവധി രാസ ചേരുവകൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യശരീരത്തിനു ഹാനികരമാണ്. എന്നിട്ടും യാതൊരു മുൻകരുതലുമില്ലാതെ, നമ്മൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളെ യഥേഷ്ടം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. പൊതുവേ അപകടകാരിയായ പ്ലാസ്റ്റിക് നമ്മുടെ അശാസ്ത്രീയമായ ഉപയോഗത്തിലൂടെ കൂടുതൽ അപകടകാരിയായി മാറുന്നത് എങ്ങനെയെന്നു നോക്കാം. (തുടരും).
പ്ലാസ്റ്റിക്ക് തിന്നുന്ന മനുഷ്യൻ-4 /ജോൺസൺ പൂവന്തുരുത്ത്