ജീവിത സഹനങ്ങളെ ക്രൂശിതന്റെ സഹനങ്ങളോടു ചേർത്തുവച്ച, ക്രൂശിതന്റെ സഹനങ്ങളെ സ്വന്തം ഹൃദയത്തോടു ചേർത്തുവച്ച, ഒരു സുഗന്ധപുഷ്പം - മറിയം ത്രേസ്യ. ആശ്രയബോധത്തോടും വിനയത്തോടും ശിശുസഹജമായ ലാളിത്യത്തോടും കൂടി ഈശോയെ സ്നേഹിച്ചവൾ. ക്രൂശിതനായ യേശുവിനോടൊത്തുള്ള സഹവാസം ക്ലേശപൂർണമാണെന്ന് അറിഞ്ഞപ്പോഴും ക്രൂശിതരൂപത്തിനു മുന്പിൽ ധ്യാനനിമഗ്നയായി നിന്നവൾ. ക്രിസ്തു സഹിച്ചതുപോലെ അവിടുത്തെ സഹനയാത്രയിൽ ജീവിതകാലം മുഴുവനും പങ്കുകൊള്ളണമെന്നു തീക്ഷ്ണമായി അവൾ ആഗ്രഹിച്ചു.
കല്ലും മുള്ളും നിറഞ്ഞ പാതയോരങ്ങളിലൂടെ സഞ്ചരിച്ചാണ് മറിയം ത്രേസ്യ ക്രൂശിതന്റെ സ്നേഹത്തിൽ പങ്കുകൊണ്ടത്. കൊടുങ്കാറ്റിൽ ആടിയുലയാതെ, പ്രതിസന്ധികളിൽ തളരാതെ, നാഥന്റെ കൂടെയിരുന്ന് ഉൗർജം ആർജിച്ച്, ക്രൂശിതനോടുള്ള സ്നേഹത്തിൽ അവൾ ആഴപ്പെട്ടു. അവന്റെ സഹനങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച് ശരീരത്തിൽ സഹനങ്ങൾ ഏറ്റുവാങ്ങി. പാപികളുടെ മാനസാന്തരത്തിന്, രോഗികളുടെ സൗഖ്യത്തിന്, ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന്, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിന് ക്രൂശിതനോടൊത്ത് അവളും സഹിച്ചു.
മറിയം ത്രേസ്യയുടെ ജീവിതം മുഴുവനും ദൈവത്തിന്റെ കരുണയുടെ മുഖമായ ക്രൂശിതനെ തേടിയുള്ളതാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്കിടയാകാതിരിക്കട്ടെയെന്ന് ഹൃദയം കൊണ്ടു പറയുന്ന വിശുദ്ധ പൗലോസ് ശ്ലീഹ, അവനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി കുറിച്ചിട്ടു (ഗലാ. 6/17).
വിശുദ്ധ പൗലോസ് ശ്ലീഹയെപ്പോലെ ക്രൂശിതനോടൊത്തുള്ള സഹനം മറിയം ത്രേസ്യയ്ക്കും ആത്മനിർവൃതിയുടെ നിമിഷങ്ങൾ ആയിരുന്നു. അവളുടെ ജീവിതമുദ്ര കുരിശിലേറിയവനെ സ്വന്തമാക്കിയതിന്റെ ആത്മസന്തോഷം തന്നെയാണെന്ന് തന്റെ ആത്മീയ പിതാവിന് അയച്ച കത്തിൽനിന്നും വ്യക്തമാണ്.
‘പിതാവേ, കടൽ ഇളകിയാൽ എങ്ങനെയാണോ, അതുപോലെയാണ് എന്റെ വേദന. ദൈവം എനിക്ക് ഈവിധം തിരുമനസായി. ക്രൂശിതനായ യേശുവിനെ എന്റെ ഹൃദയേശ്വരനായി സ്വീകരിച്ചിരിക്കുന്നതിനാൽ മനസറിവോടുകൂടി വേദനയെപ്പറ്റി യാതൊരുവിധത്തിലും ഞാൻ ആവലാതിപ്പെട്ടിട്ടില്ല’. ദിവ്യകാരുണ്യത്തിൽ ക്രൂശിതനെയും ക്രൂശിതനിൽ ദിവ്യകാരുണ്യത്തെയും അവൾ ദർശിച്ചു.
ക്രൂശിതന്റെ കുരിശിന്റെ ഭാരവും തിരുമുറിവുകളുടെ വേദനയും കുറയ്ക്കുവാനായി സ്വന്തം ശരീരത്തിൽ അവൾ പീഡകൾ സഹിച്ചിരുന്നു. ക്രൂശിതന്റെ സഹനങ്ങളെയോർത്ത് അവൾ പലപ്പോഴും ഹൃദയത്തിൽ വേദനിച്ചിരുന്നെങ്കിലും, സ്വന്തം സഹനങ്ങളോർത്ത് അവൾ ഒരിക്കലും ദുഃഖിച്ചിട്ടില്ല.
മറിയം ത്രേസ്യ ഇന്നു നമ്മോടു പറയുന്നു, അനുദിന ജീവിതത്തിൽ നമുക്കുണ്ടാകുന്ന സഹനങ്ങളിൽ തളരാതെ, കുരിശ് രക്ഷയുടെ ഉപകരണമാണെന്നും സഹനം മഹത്വത്തിന്റെ അടയാളമാണെന്നും മനസിലാക്കി, ആത്മനാ ക്രൂശിതനെ സ്നേഹിക്കാനും ദിവ്യകാരുണ്യ സന്നിധിയിൽ ജീവിതഭാരങ്ങൾ ഇറക്കിവയ്ക്കാനും.
സിസ്റ്റർ ഡോ. നീന സിഎച്ച്എഫ്