പുത്തൻചിറ നാട്ടിൽ, ക്രൂശിതനെ ആഴത്തിൽ ധ്യാനിച്ച തപസ്വിനിയിൽ ജീവകാരുണ്യത്തിന്റെ വിത്തുവീണു. അതു മുളയായി, മരമായി പടർന്നു പന്തലിച്ച് ഇന്നു ലോകമെങ്ങും ജീവകാരുണ്യത്തിന്റെ തൂവൽസ്പർശമായി മാറിക്കൊണ്ടിരിക്കുന്നു.
ത്രേസ്യയിൽ അന്തർലീനമായിരുന്ന ദീനാനുകമ്പയും സഹാനുഭൂതിയും ബാല്യകാലത്തുതന്നെ പ്രകടമായിരുന്നു. കരുണയും സ്നേഹവും ചാലിച്ചു ചേർത്തൊരു ഹൃദയം - അതായിരുന്നു കുഞ്ഞു ത്രേസ്യയുടെ ഏറ്റവും വലിയ സമ്പത്ത്. അവളുടെ കരുണ ആദ്യം ഒഴുകിയെത്തിയത് ദൈവത്തിലേക്കാണ്. ക്രൂശിതനായ ഈശോ എന്തുമാത്രം സഹിക്കുന്നു! ആ സഹനങ്ങളെല്ലാം ഏറ്റെടുത്ത് ഞാൻ ഈശോയെ സന്തോഷിപ്പിക്കും. അതിനവൾ പ്രാർഥനയുടെയും പ്രായശ്ചിത്തത്തിന്റെയും വഴികൾ താണ്ടി. ആ അന്വേഷണത്തിൽ അവൾ തിരിച്ചറിഞ്ഞു, ഇൗശോയുടെ ശബ്ദം! ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്. വേദനിക്കുന്നവരിൽ ക്രൂശിതന്റെ മുഖം അവൾ ദർശിച്ചു.
ദരിദ്രരേയും വേദനിക്കുന്നവരേയും കാണുമ്പോൾ, ബാല്യത്തിൽതന്നെ അവളുടെ ഹൃദയം അനുകമ്പകൊണ്ട് നിറയുമായിരുന്നു. പഠിക്കാനായി കളരി(സ്കൂൾ)യിലേക്കു പോകുമ്പോൾ അമ്മ കൊടുത്തയച്ചിരുന്ന ഭക്ഷണമെല്ലാം അവൾ പാവപ്പെട്ട കൂട്ടുകാർക്കു പങ്കുവച്ചു. ജാതിമതഭേദമില്ലാതെ, സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാവരേയും അവൾ സ്വന്തമായി കണ്ടു. കുടിലിലേക്കും കൊട്ടാരത്തിലേക്കും അവളുടെ കാരുണ്യസ്പർശം കടന്നുചെന്നു.
ജീവനു വിലകല്പിക്കാതെ, കാരുണ്യവധം, ഭ്രൂണഹത്യ എന്നീ തിന്മകളെ വെള്ള പൂശുന്ന ലോകത്തിനു ചോദ്യചിഹ്നമാണ് വസൂരിനോട്ടക്കാർ ജീവനോടെ കുഴിച്ചുമൂടാൻ മാറ്റിയിട്ടവരെ സ്നേഹത്തോടെ പരിചരിച്ച്, അവരുടെ അന്ത്യനിമിഷങ്ങൾ ദൈവകര സ്പർശത്തിന്റേതാക്കി മാറ്റിയ ത്രേസ്യ. താൻ സ്ഥാപകയായ തിരുകുടുംബ സമൂഹത്തിൽ 50 അംഗങ്ങളുള്ളപ്പോൾ ദരിദ്രമായ ചുറ്റുപാടിലും അവിടെ 10 അനാഥരെക്കൂടി കുടിലുകളിലും തെരുവുകളിലും നിന്നെടുത്ത് അമ്മ സംരക്ഷിച്ചു എന്നതു നമുക്കിന്നും മാതൃകയാണ്.
പഞ്ഞമാസങ്ങളിൽ മഠത്തിന്റെ അടുക്കളയിൽനിന്നു പാവങ്ങൾക്കു ഭക്ഷണം നല്കിയും കോരിച്ചൊരിയുന്ന മഴയിൽ പണിയില്ലാത്തപ്പോഴും ദിവസക്കൂലി നല്കിയും ചുറ്റുമുള്ള പാവങ്ങളെ സംരക്ഷിച്ചു. പണക്കാരന്റെ പെട്ടി പാവപ്പെട്ടവനുവേണ്ടി പലപ്പോഴും ത്രേസ്യ തുറപ്പിച്ചിട്ടുണ്ട്. തന്റെ കാരുണ്യപ്രവൃത്തികളിൽ എല്ലാവരേയും ഉൾക്കൊള്ളിക്കാൻ അവൾ ആഗ്രഹിച്ചു. മറിയം ത്രേസ്യ- മുറിവേറ്റ സൗഖ്യദായകയാണ്. സ്വന്തം വേദനകൾ മറന്ന് അപരന്റെ വേദനയിൽ പങ്കുകൊണ്ട് അവരുടെ ജീവിതത്തിൽ യഥാർഥ സന്തോഷം ചൊരിയാൻ മറിയം ത്രേസ്യ തന്റെ ജീവിതം ഉഴിഞ്ഞുവച്ചു.
കേരളമണ്ണിൽ, തന്റെ ശുശ്രൂഷാരംഗം മനോഹരമാക്കി, ഒരു സന്യാസിനീസമൂഹത്തിനു രൂപം നൽകി ജീവകാരുണ്യത്തിനു കാലോചിതമായ മുഖവും രൂപവും സമ്മാനിച്ച മദർ മറിയം ത്രേസ്യ നമ്മെ ഇന്നും ഉത്തേജിപ്പിക്കുന്നു. മറിയം ത്രേസ്യയുടെ ഹൃദയത്തിൽ മുളയിട്ട ജീവകാരുണ്യ തൃഷ്ണ ഇന്നു ലോകമെമ്പാടും വൈവിധ്യമാർന്ന സേവനങ്ങളായി മാറുന്നു. ആതുരാലയങ്ങളിലൂടെ, അനാഥാലയങ്ങളിലൂടെ, കൗണ്സലിംഗ് കേന്ദ്രങ്ങളിലൂടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ.
സിസ്റ്റർ ഡോ. ജെസിൻ സിഎച്ച്എഫ്