ദൈവത്തിൽ വിലയം പ്രാപിക്കാനുളള ഉൽക്കടമായ ദാഹം, അതാണ് കുഞ്ഞുത്രേസ്യയെ മദർ മറിയം ത്രേസ്യയിലേക്കും പിന്നീട്, വിശുദ്ധ മറിയം ത്രേസ്യയിലേക്കും ആനയിച്ചത്. കുഞ്ഞുത്രേസ്യയിൽ ദൈവം നിക്ഷേപിച്ച ദൈവവിളിയുടെ വിത്ത് പൊട്ടിമുളച്ചപ്പോൾ, തന്റെ തീവ്രമായ ആത്മദാഹ ശമനത്തിനായി, വനവാസവും ഏകാന്തജീവിതവും ഇടവകശുശ്രൂഷയുമെല്ലാം ഒന്നൊന്നായി ത്രേസ്യ പരീക്ഷിച്ചുനോക്കി.
അർപ്പിത ജീവിതത്തിലേക്കള്ള തന്റെ ദൈവവിളിയെ തിരിച്ചറിയുന്നതിനും ഉറപ്പിക്കുന്നതിനുമായി, രൂപതാധ്യക്ഷനായ മാർ യോഹന്നാൻ മേനാച്ചേരി പിതാവിന്റെ നിർദേശപ്രകാരം ഒല്ലൂരിലെ കർമലീത്താമഠത്തിലും മറിയം ത്രേസ്യ ഏതാനും മാസങ്ങൾ താമസിച്ചു.
അതൊന്നുമല്ല, തന്റെ ഉൾവിളിയെന്നു തിരിച്ചറിഞ്ഞ മറിയം ത്രേസ്യയ്ക്ക്, ആത്മനിയന്താവും മാർഗദർശിയുമായി ജോസഫ് വിതയത്തിലച്ചനെ ദൈവം നിയോഗിച്ചു. ആ പുണ്യപിതാവിന്റെ ആത്മീയ നേതൃത്വത്തിൽ, ഏഴുമാസം പുത്തൻചിറയിലെ ഏകാന്തഭവനത്തിൽ, മൂന്നു കൂട്ടുകാരികളോടൊത്ത് - ത്രേസ്യയുടെ വിശുദ്ധ ജീവിതത്തിൽ ആകൃഷ്ടരായി സന്തതസഹചാരികളായിത്തീർന്ന കരുമാലിക്കൽ മറിയം, മാളിയേക്കൽ കൂനൻ മറിയം, മാളിയേക്കൽ കൂനൻ താണ്ട - ജീവിച്ച മറിയം ത്രേസ്യയുടെ ഭവനം പിന്നീട് തിരുക്കുടുംബ സന്യാസിനീസമൂഹത്തിന്റെ പ്രഥമ മഠമായി ഉയർത്തപ്പെടുന്നതും മറിയം ത്രേസ്യ നിത്യവ്രതം ചെയ്ത്, മഠത്തിന്റെ ശ്രേഷ്ഠത്തിസ്ഥാനം ഏറ്റെടുക്കുന്നതും പിന്നീട് ചരിത്രം.
മറിയം ത്രേസ്യയുടെ പുണ്യപരിമളം പുത്തൻചിറയിലും സമീപപ്രദേശങ്ങളിലും വ്യാപിച്ചു തുടങ്ങി. ആ സുകൃത വ്യക്തിത്വത്തിന്റെ വശ്യശക്തി ഒന്നു വേറെതന്നെയായിരുന്നു. ജീവിതസർവസ്വവുമായ ദൈവത്തിനു സ്വയാർപ്പണം ചെയ്ത്, സമർപ്പിതജീവിതം നയിക്കാൻ ആഗ്രഹിച്ചു കാത്തിരുന്ന യുവതികൾ നാടിന്റെ പല ഭാഗങ്ങളിൽനിന്ന് പുത്തൻചിറയിലേക്ക് എത്തിച്ചേർന്നു. അവർക്കു മറിയം ത്രേസ്യയെ കാണണം, ആ ജീവിതശൈലി കണ്ടു പഠിക്കണം, അനുകരിക്കണം. അമ്മ അവരെയെല്ലാം സസന്തോഷം സ്വാഗതം ചെയ്തു, മാതൃനിർവിശേഷം സ്നേഹിച്ചു.
കരാഞ്ചിറ ആലപ്പാട്ട് ലോന മകൾ ത്രേസ്യ (സിസ്റ്റർ അനസ്താസ്യ) യുടെ വിളിയിൽ ദൈവത്തിന്റെ പ്രത്യേക ഇടപെടൽ കാണാം. ചെറുപ്പം മുതൽ വായ് തുറക്കാൻ പ്രയാസം നേരിടുന്ന ഒരു പ്രത്യേക അസുഖത്താൽ വിഷമിച്ചിരുന്ന ത്രേസ്യയ്ക്കുവേണ്ടി പ്രാർഥിക്കാനായി, 1906 ൽ, അവളുടെ അപ്പൻ അവളെ മറിയം ത്രേസ്യയുടെ അടുത്തു കൊണ്ടുവന്നു. മറിയം ത്രേസ്യ അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവളുടെ രോഗക്ലേശങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അത്ഭുതകരമായി സുഖപ്രാപ്തി നേടിയ ത്രേസ്യയ്ക്കു പിന്നീട് ഒരാഗ്രഹം മാത്രം - തന്റെ ജീവിതവും മറിയം ത്രേസ്യയുടേതുപോലെ ഈശോയ്ക്കു പൂർണമായും സമർപ്പിക്കണം.
തിരുക്കുടുംബ സന്യാസിനീസമൂഹം ജന്മമെടുത്തപ്പോൾ ത്രേസ്യ അതിൽ രണ്ടാമത്തെ അർഥിനിയായി എത്തിച്ചേർന്നു. പിന്നീടൊരിക്കൽ മദർ മറിയം ത്രേസ്യ കരാഞ്ചിറയിലെ അവളുടെ വീട് സന്ദർശിക്കാനായി പോയി. "മങ്കിടിയാൻ കന്യാസ്ത്രീ' മറിയം ത്രേസ്യയുടെ അത്ഭുതസിദ്ധികളെക്കുറിച്ചും പഞ്ചക്ഷതത്തെക്കുറിച്ചും കേട്ടറിഞ്ഞ്, തറവാട്ടിലെ എല്ലാവരുംതന്നെ അവിടെ ഒരുമിച്ചുകൂടി.
മറിയം ത്രേസ്യ വളരെ സ്നേഹത്തോടും വാത്സല്യത്തോടും കൂടെ, കുറെസമയം അവരോടൊപ്പം ചെലവഴിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ കുടുംബത്തിൽ നിന്നു പിന്നീട്, 26 സിസ്റ്റേഴ്സും ഒരു വൈദികനും ജന്മമെടുത്തു എന്നത്, മറിയം ത്രേസ്യയുടെ സുകൃത ജീവിതത്തിന്റെ വശ്യശക്തിക്കു സാക്ഷ്യമാണ്.
ഇപ്രകാരം തന്നെ, മറിയം ത്രേസ്യയുടെ കുടുംബത്തിൽനിന്നു പിന്നീട് പലരും ഈ സമൂഹത്തിൽ അംഗങ്ങളായി. അമ്മയുടെ ജന്മസ്ഥലമായ പുത്തൻചിറയിൽനിന്നും പ്രവർത്തനരംഗങ്ങളായിരുന്ന കുഴിക്കാട്ടുശേരി, തുന്പൂർ ഇടവകകളിൽനിന്നും ധാരാളം സിസ്റ്റേഴ്സും വൈദികരും (മൂന്നു ബിഷപ്പുമാർ ഉൾപ്പെടെ) ദൈവത്തിന്റെ വിളിക്കു പ്രത്യുത്തരം നല്കി തങ്ങളുടെ ജീവിതം ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ചു എന്നതും ആത്മീയതയുടെ പ്രസരണത്തിനു സാക്ഷ്യമേകുന്നു.
സിസ്റ്റർ വിജയ സിഎച്ച്എഫ്