ചുരുട്ടിയ പായക്കെട്ടിനുള്ളിൽ പ്രാണവായുവിനായി പിടയുന്ന ഒരു ജീവൻ. അടുത്തടുത്തുവരുന്ന കാലടിയൊച്ച. വസൂരിരോഗികളെ തള്ളിയിട്ടിരുന്ന സ്ഥലത്ത്, ജീവന്റെ തുടിപ്പ് അവശേഷിക്കുന്നവർക്ക് അവസാനമായി ഒരിറ്റുവെള്ളം നൽകാൻ, സ്നേഹ സ്വാന്തനമേകാൻ, ഇരുട്ടിന്റെ മറവിൽ നടന്നുവരുന്നു, മറിയം ത്രേസ്യ. ഭയത്താൽ വിറങ്ങലിച്ചുകിടന്ന ആ സ്ത്രീയെ മഠത്തിൽ കൊണ്ടുപോയി ശുശ്രൂഷിച്ച്, ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു ആ അമ്മ.
1909 ജനുവരിയിൽ പുത്തൻചിറ ഗ്രാമത്തിൽ വസൂരി പടർന്നുപിടിച്ചു അറുപതു പേർ മരിച്ചു. ആ ഭീകരതയിൽ ഒരു നാടുമുഴുവൻ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിന്ന സമയം, ത്രേസ്യ തിരുസക്രാരിക്കരികെ ശരണം തേടി. തപസും പ്രായശ്ചിത്തവും ഉപവാസവും വർധിപ്പിച്ചു. മറിയം ത്രേസ്യയുടെ പ്രാർത്ഥനയും പരിചരണവും കൊണ്ട് വസൂരിരോഗം നാട്ടിൽനിന്ന് ഒഴിഞ്ഞുപോയി.
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലൂടെ ലോകം കടന്നുപോയപ്പോൾ, പുത്തൻചിറ ഗ്രാമത്തിലും അതിന്റെ അനുരണനങ്ങൾ കണ്ടു. പട്ടിണിയും രോഗവും മരണവും ഇവിടെ കൊടികുത്തിവാണു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ പൊതുജനം നട്ടംതിരിഞ്ഞു. മറിയം ത്രേസ്യ നിസംഗതയോടെ ഇരുന്നില്ല; അവർ ഇറങ്ങിച്ചെന്നു. ഉള്ളവന്റെ അടുക്കൽ കൈനീട്ടി. ചിലർ ആക്ഷേപിച്ച് പറഞ്ഞുവിട്ടു. അമ്മയുടെ ജീവിതവിശുദ്ധി കണ്ടറിഞ്ഞ മറ്റു ചിലർ അറയും പത്തായപ്പുരയും തുറന്ന് നെല്ലും അരിയും വിഭവങ്ങളും നല്കി.
ഇതൊരു മുന്നേറ്റമായിരുന്നു; ഉള്ളവനേയും ഇല്ലാത്തവനേയും ഒരേചരടിൽ കോർക്കുന്ന സമത്വ സുന്ദരമായ മുന്നേറ്റം. ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തിലാണ്, മറിയം ത്രേസ്യ സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്നവരുടേയും, കീഴ്ജാതിക്കാരെന്നു മുദ്രകുത്തി മാറ്റിനിർത്തപ്പെട്ടവരുടേയും ഇടയിലേക്ക് തന്റേടത്തോടെ ഇറങ്ങിച്ചെന്നത്. സ്ത്രീ, സ്വന്തം വീടിന്റെ ഉമ്മറപ്പടിയിൽപോലും എത്തിനോക്കുന്നതു നിഷിദ്ധമായിരുന്ന കാലത്താണ് ത്രേസ്യ ഇത്തരം ശുശ്രൂഷകൾ ചെയ്തിരുന്നതെന്നത് ശ്രദ്ധേയമാണ്.
കുഷ്ഠരോഗമെന്നുപറഞ്ഞ് വീട്ടുകാർപോലും ഉപേക്ഷിച്ച്, പുറമ്പോക്കിലേക്കു വലിച്ചെറിഞ്ഞ തൈരി എന്ന സ്ത്രീയുടേയും, ദുർഗന്ധം വമിക്കുന്ന മറ്റ് രോഗികളുടേയും അടുത്തേക്കും അമ്മ കടന്നുചെന്നു. വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിനു ഭവനമേകി; ജാതിവ്യവസ്ഥയുടെ കൂച്ചുവിലങ്ങിൽ തളയ്ക്കപ്പെട്ട്, സ്ത്രീവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, പെണ്കുഞ്ഞുങ്ങൾക്ക് അക്ഷര വെളിച്ചമായി. അമ്മയുടെ സാന്നിധ്യം സമൂഹത്തിനു ജീവനും കരുത്തുമേകി.
മറിയം ത്രേസ്യ, ഒരു സാമൂഹിക സമുദ്ധാരകയാണെന്നു നിസംശയം പറയാം. ആര്യ പള്ളം, പാർവതി നെന്മണിമംഗലം, അക്കാമ്മ ചെറിയാൻ എന്നീ സ്ത്രീനാമങ്ങൾക്കൊപ്പം കേരള ചരിത്രത്തിൽ ഇടംപിടിക്കേണ്ട വ്യക്തിയാണ് മദർ മറിയം ത്രേസ്യ. സ്ത്രീസമുദ്ധാരണത്തിൽ നവോത്ഥാന നായികമാരുടെ മുന്നോടിയാണവൾ. ഇതിനെല്ലാമപ്പുറം, ആത്മീയതയുടെ വെള്ളിനക്ഷത്രവും.
സിസ്റ്റർ ടെസി കൊടിയിൽ സിഎച്ച്എഫ്