അവരാരും "അമ്മാമ്മപ്പുണ്യാളത്തിയെ നേരിൽ കണ്ടിട്ടില്ല. പക്ഷേ, അപ്പനും അമ്മയും അമ്മാമ്മയും അപ്പൂപ്പനുമെല്ലാം പറഞ്ഞ് ഒത്തിരി കേട്ടിട്ടുണ്ട്. അദ്ഭുതംകൂറി നിന്നിട്ടുണ്ട്. ആ ചിത്രത്തിനുമുന്പിൽ ഒരുപാട് പ്രാർഥിച്ചിട്ടുണ്ട്. നിരവധി അനുഗ്രഹങ്ങൾ ജീവിതത്തിൽ സ്വന്തമാക്കിയിട്ടുമുണ്ട്. പക്ഷേ, നാളെ അവരുടെ "മഠത്തിലെ അമ്മാമ്മ'യെ കത്തോലിക്കാ തിരുസഭ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തുകയാണ്.
ഫ്രാൻസിസ് മാർപാപ്പ ലത്തീനിൽ "സെയിന്റ് മരിയ തെരേസ്യ ചിറമ്മൽ മങ്കിടിയാൻ' എന്നു നാമകരണം ചെയ്യും. ആ സ്വർഗീയ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ മറിയം ത്രേസ്യ ഫാമിലി ഫെല്ലോഷിപ്പിന്റെ കീഴിൽ പേരക്കുട്ടികളും കുടുംബവും ഇന്നു പുലർച്ചെ മൂന്നിനുള്ള വിമാനത്തിൽ വത്തിക്കാനിലേക്കു യാത്രതിരിച്ചു.
ഇന്നലെ രാത്രി പത്തോടെ അവർ കുഴിക്കാട്ടുശേരിയിലെത്തി. അമ്മാമ്മയുടെ കബറിടത്തിൽ മുട്ടുകുത്തി പ്രാർഥിച്ചു. അനുഗ്രഹം യാചിച്ചു. 24 പേരുടെ സംഘമാണ് വത്തിക്കാനിലേക്കു തിരിച്ചത്. മറിയം ത്രേസ്യയുടെ സഹോദരൻ ഔസേപ്പിന്റെ പേരക്കുട്ടികളാണു കൂടുതലും. ഔസേപ്പിന്റെ മകൾ ത്രേസ്യയുടെ മകനായ ഡോ. ജോസ് ഊക്കന്റെ നേതൃത്വത്തിലാണു സംഘം യാത്രയായത്.
കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. ജോസും അവിടെത്തന്നെ ഗൈനക്കോളജിസ്റ്റായ ഭാര്യ ഡോ. ടെസി ജോസും തിരക്കുകൾക്കവധികൊടുത്ത് ഈ പുണ്യ നിമിഷത്തിന്റെ ഭാഗമാകുന്നുണ്ട്. ഒപ്പം മകൾ ഡോ. പ്രിയയും. ത്രേസ്യയുടെ മറ്റു മക്കളായ ആനി ജോസ്, തോമസ് ഊക്കൻ എന്നിവരും സംഘത്തിലുണ്ട്.
ഔസേപ്പിന്റെ മകൻ കുഞ്ഞിത്തൊമ്മന്റെ മക്കളായ ഏല്യക്കുട്ടി തര്യൻ, മേഴ്സി, ഭർത്താവ് ടോമി, പേരക്കുട്ടി സിനി തോംസൺ എന്നിവരും, ഔസേപ്പിന്റെ മറ്റൊരു മകൻ കുഞ്ഞിപ്പൊറിഞ്ചുവിന്റെ മക്കളായ റോസിലി, ഭർത്താവ് ചാക്കോച്ചൻ, ലീന ചെറിയാൻ, ലിജി, ഭർത്താവ് ജോയ്, എൽസി ജോസ്, ടെസി ഡേവിസ്, ലിന്റ ഷിബു, ഷെർളി തോമസ് എന്നിവരും സംഘത്തിലുൾപ്പെടും. കൂടാതെ പേരക്കുട്ടികളുടെ മക്കളും സിസ്റ്റേഴ്സുമായ സിസ്റ്റർ സിനി റോസ്, സിസ്റ്റർ പ്രഭ എന്നിവരും ബന്ധുക്കളായ ഫാ. കുര്യാക്കോസ് തേങ്ങാത്തറ, ഫാ. ജോസ് തേങ്ങാത്തറ, സിസ്റ്റർ സിസി തേങ്ങാത്തറ, ജോസഫ് കുരുവിള എന്നിവരുമുണ്ട്.
ഇതിൽ ഏഴാറ്റുമുഖം പാറയ്ക്ക തര്യന്റെ ഭാര്യ ഏല്യക്കുട്ടിയാണ് ഏറ്റവും പ്രായകൂടിയ ആൾ -72. ഏറ്റവും പ്രായം കുറഞ്ഞ ആളാകട്ടെ ഡോ. ജോസിന്റെ മകൾ 32 കാരി ഡോ. പ്രിയയും.
പൊറിഞ്ചുവിന്റെ മകനായ മങ്കിടിയാൻ ആന്റു അബുദാബിയിൽനിന്നും കുടുംബസമേതം സംഘത്തോടൊപ്പം ചേരും. നാമകരണചടങ്ങുകളിലെ കുർബാനയ്ക്കു കാഴ്ചസമർപ്പണം നടത്തുന്ന മങ്കിടിയാൻ കുടുംബത്തിന്റെ ഏക പ്രതിനിധിയാണ് ഇദ്ദേഹം.
ഇൻക്രെഡിബിൾ ഇന്ത്യ എന്ന മുദ്രാവാക്യത്തോടെ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ഇന്ത്യയിൽനിന്നുള്ള ആറുവിശുദ്ധരുടെയും ചിത്രങ്ങൾ സഹിതമുള്ള പത്തോളം ബാനറുകളും തയാറാക്കിയാണു സംഘം പുറപ്പെട്ടിട്ടുള്ളത്.