എല്ലാ ചുവടുകളും എല്ലാ മനസുകളും വത്തിക്കാന്റെ പുണ്യനഗരിയിലേക്ക്. ഇന്നലത്തെ കാഴ്ച ഇതായിരുന്നു. അഞ്ചു വിശുദ്ധരെക്കൂടി തിരുസഭയിലേക്ക് ഒൗദ്യോഗികമായി വരവേൽക്കുന്നതിലുള്ള ആഹ്ലാദവും ആവേശവുമാണ് എവിടെയും. ഈ ധന്യനിമിഷത്തിനു സാക്ഷ്യംവഹിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തീർഥാടകരുടെ പ്രവാഹത്തിൽ ലോകത്തിന്റെ ചെറിയൊരു പരിച്ഛേദം പോലെ സെന്റ് പീറ്റേഴ്സ് സ്ക്വയർ.
വാഴ്ത്തപ്പെട്ടവരായ തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യ, കർദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ, ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകൻ ജുസപ്പീന വനീനി, മിഷനറി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ ഓഫ് മദർ ഓഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ദുൾച്ചെ ലോപ്പസ് പോന്റസ്, ഫ്രാൻസിസ്കൻ മൂന്നാം സഭാംഗമായ മർഗരീത്ത ബേയ്സ് എന്നിവരെയാണ് ഇന്നു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
ഓരോ രാജ്യത്തിന്റെയും പ്രത്യേക പതാകകളും വിശ്വാസത്തിന്റെ പ്രതീകങ്ങളും ഐക്യത്തിന്റെ വസ്ത്രരീതികളും തനതു പാരന്പര്യങ്ങളുടെ പ്രകടനങ്ങളുമായി വിശുദ്ധാത്മാക്കളുടെ പുണ്യഭൂമികളിൽനിന്നും റോമിൽ എത്തിയിട്ടുള്ള വിശ്വാസീസമൂഹം വത്തിക്കാനെ ഒരു സാക്ഷ്യഭൂമിയാക്കി മാറ്റുകയാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകമലയാളികൾ സംഗമിച്ച പ്രതീതി. ത്രിവർണപതാകയും മറിയം ത്രേസ്യയുടെ ചിത്രങ്ങളുമായി അവർ കാത്തിരിക്കുന്നു. റോം, ഇംഗ്ലണ്ട്, അയർലൻഡ്, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽനിന്നു നൂറുകണക്കിനു മലയാളി സംഘങ്ങൾ ഇന്നും എത്തുന്നുണ്ട്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കുള്ള ഒൗദ്യോഗിക പരിശീലനം തെരഞ്ഞെടുക്കപ്പെട്ടവർ 11.30ന് പൂർത്തിയാക്കി. ഇന്നു വത്തിക്കാൻ സമയം രാവിലെ ഏഴിനു നിയന്ത്രിത പ്രവേശന വഴികളിലൂടെ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചവർ പ്രധാന വേദിയിലെത്തും.
പ്രാരംഭ പ്രാർഥനയായി ജപമാല. തുടർന്ന് 10.15ന് ഒൗദ്യോഗിക പ്രദക്ഷിണം. തെരഞ്ഞെടുക്കപ്പെട്ട വൈദികരും മെത്രാന്മാരും മാർപാപ്പയോടൊപ്പം, ഒരുക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലേക്കു പ്രത്യേക ക്രമത്തിൽ ഈ പ്രദക്ഷിണത്തിൽ പങ്കുചേരും.
പ്രദക്ഷിണസമയത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെക്കുറിച്ച് എഴുതിചിട്ടപ്പെടുത്തിയിട്ടുള്ള രണ്ടു ഗാനങ്ങൾ മലയാളത്തിൽ വിശുദ്ധ പത്രോസിന്റെ ദേവാലയ മുറ്റത്ത് മുഴങ്ങും. ഫാ. ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തിൽ ഒരുങ്ങിയിട്ടുള്ള ഈ ഗാനങ്ങൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ മലയാളികളും ഏറ്റുപാടും.
ഒൗദ്യോഗിക വേദിയിലേക്കു ഫ്രാൻസിസ് പാപ്പയോടൊപ്പം ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് ജനറാൾ സെലിയ ആൻഡ്രിഗത്തി ക്രെമോണ, വിശുദ്ധരുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർമാർ നിർദേശിച്ചിട്ടുള്ള മറ്റു മൂന്നു പേർ, വിശുദ്ധപദവി പ്രഖ്യാപന തിരുസംഘത്തിന്റെ ചുമതലയുള്ള കർദിനാൾ ജിയോവാനി ആഞ്ചലോ ബേച്ചു എന്നിവർ പ്രവേശിക്കും.
പൊതുനിർദേശങ്ങൾക്കു ശേഷം കർദിനാൾ ആഞ്ചലോ ബേച്ചു, വിശു ദ്ധ പത്രോസിന്റെ പിൻഗാമിയും സാർവത്രിക സഭയുടെ തലവനുമായ ഫ്രാൻസ് മാർപാപ്പയ്ക്കു മുന്നിൽ, വിശുദ്ധിയിലേക്ക് ഉയർത്തപ്പെടാനുള്ള അഞ്ചു പേരുടെയും ലഘുചരിത്രം വായിച്ച് അപേക്ഷകൾ സമർപ്പിക്കും. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഒൗദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായ ഈ അഞ്ചു വാഴ്ത്തപ്പെട്ടവരെയും ഒൗദ്യോഗികമായി പേരുവിളിച്ചു വിശുദ്ധരായി പ്രഖ്യാപിക്കും. ദിവ്യബലിക്കി ടെ ഫ്രാൻസിസ് മാർപാപ്പ വചനവ്യാഖ്യാനം നടത്തും. തുടർന്ന് കാറോസൂസ പ്രാർഥന, സമർപ്പണം. തിരുക്കർമങ്ങളോടനുബന്ധിച്ചു വിശുദ്ധരുടെ തിരുശേഷിപ്പുകൾ പ്രത്യേകം തയാറാക്കിയിട്ടുള്ള പീഠങ്ങളിൽ പ്രതിഷ്ഠിക്കും. ദിവ്യബലിക്കു ശേഷം വിവിധ രാജ്യങ്ങളിൽനിന്നും വിശ്വാസികൾ കൊണ്ടുവന്നിട്ടുള്ള തിരുവസ്തുക്കൾ വെഞ്ചരിക്കും.
കർദിനാൾമാരും മെത്രാന്മാരും വിവിധ രാജ്യങ്ങളിലെ ഒൗദ്യോഗിക പ്രതിനിധികളും ഒരുങ്ങിയെത്തിയിട്ടുള്ള വിശ്വാസീസമൂഹവും ചേർന്ന ആയിരക്കണക്കിന് ആളുകൾ ചരിത്രമുഹൂർത്തത്തിനു സാക്ഷികളാകും.
തിങ്കളാഴ്ച രാവിലെ 10.30 ന് സെന്റ് അനസ്താസ്യ ബസിലിക്കയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രത്യേക കൃതജ്ഞതാബലിയും വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനവും നടക്കും.
മറിയം ത്രേസ്യയുടെ ജീവിതരേഖ
ജനനം: 1876 ഏപ്രിൽ 26
മാതാപിതാക്കൾ: പുത്തൻചിറ ചിറമ്മൽ മങ്കിടിയാൻ തോമ - താണ്ട
ജ്ഞാനസ്നാനം: 1876 മേയ് മൂന്ന്, പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളി
ജ്ഞാനസ്നാന നാമം: ത്രേസ്യ
വ്രതവാഗ്ദാനവും ഹോളിഫാമിലി സന്യാസിനീസമൂഹ സ്ഥാപനവും: 1914 മേയ് 14
മരണം: 1926 ജൂണ്‍ എട്ട്
നാമകരണ പ്രാർഥന പ്രസിദ്ധീകരിച്ചത്: 1963 ജൂണ്‍ 15
ദൈവദാസി പദവി: 1974 ഡിസംബർ മൂന്ന്
പൊസിസിയോ സമർപ്പണം: 1999 ഏപ്രിൽ 26
ധന്യപദവി പ്രഖ്യാപനം: 1999 ജൂണ്‍ 28
അത്ഭുതം അംഗീകരിച്ചത്: 2000 ജനുവരി 27
വാഴ്ത്തപ്പെട്ടവൾ: 2000 ഏപ്രിൽ ഒമ്പത്
അത്ഭുതം അംഗീകരിച്ചത്: 2019 ഏപ്രിൽ ഒമ്പത്
വിശുദ്ധപദവി പ്രഖ്യാപനം: 2019 ഒക്ടോബർ 13
ഫാ. ജോമി തോട്ട്യാൻ