ജോർദ്ദാനുമുകളിൽ ആത്മാവ് അരിപ്രാവായി അവന്റെമേൽ ഇറങ്ങി. ജോർദ്ദാനിലെ ജലത്താലും ആകാശത്തിൽനിന്നുള്ള ആത്മാവാലും അവൻ അവിടെ സ്നാനപ്പെട്ടു. അതുവഴി അവൻ ദിവ്യാത്മാവിന്റെ ഉറവിടവും ദാതാവുമായി. റൂഹാ അവന്റെ ശക്തിയായിരുന്നു. ഈയൊരു അഭിഷേകമാണ് പിന്നീടുള്ള രക്ഷണീയമായ എല്ലാ കർമങ്ങളും ചെയ്യാൻ അവനെ പ്രാപ്തനാക്കിയത്.
ക്രിസ്ത്യാനികളായ നാം അരൂപിയുടെ ആലയങ്ങളാണ് എന്നുള്ള ഒരോർമപ്പെടുത്തൽ ജോർദ്ദാനിൽ നടക്കുന്നുണ്ട്. നമ്മെയും നമ്മുടെ ജീവിതസാഹചര്യങ്ങളെയും ചൂഴ്ന്നുനിൽക്കുന്നത് ദൈവാത്മാവാണ്, ദുരാത്മാവല്ല.
ജീവിതത്തിൽ പരിശുദ്ധറൂഹായുടെ സ്പർശം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളെ നന്ദിയോടെ അനുസ്മരിക്കാം. പവിത്രമായ കൂദാശകൾ ഒരുക്കത്തോടെ സ്വീകരിക്കുന്പോഴും, വിശുദ്ധവചനം വായിക്കുന്പോഴും, ധ്യാനിക്കുന്പോഴുമൊക്കെ നാമറിയാതെ ആത്മാവിന്റെ അഭിഷേകം നമുക്കു ലഭ്യമാകുന്നുണ്ട്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന നാം പുറപ്പെടുവിക്കേണ്ടത് അവിടുത്തെ ഫലങ്ങളും, സന്പന്നരാകേണ്ടത് അവിടുത്തെ ദാനവരങ്ങളാലുമാണ്.
ആദിയിലെന്നപോലെ അരൂപിയായി നമ്മുടെ ശിരസിനുമീതേ സദാ വട്ടമിട്ടുപറക്കുന്ന ആത്മാവിന്റെ അനുരണനങ്ങൾക്കു നിരന്തരം കാതോർക്കാം. ആ മഹാശക്തിയുടെ ആധിപത്യത്തിനും നിയന്ത്രണത്തിനും നമ്മെത്തന്നെ വിട്ടുകൊടുക്കാം. സത്യത്തിന്റെ ആത്മാവിനെ സ്വീകരിച്ചവരായ നമുക്കു സത്യം പറയാനും എന്തുവിലകൊടുത്തും ഏതുസാഹചര്യത്തിലും നേരിനുവേണ്ടി നിലകൊള്ളാനും കടമയുണ്ട്.
ഓർക്കണം, ക്രിസ്തുവിന്റേത് എന്നപോലെ ക്രിസ്ത്യാനികളായ നമ്മുടെ തോളിന്മേലും ആത്മാവ് കുറുകുന്ന ഒരു വെള്ളരിപ്രാവായി ഇരിപ്പുണ്ട്. അത് പറന്നുപോകാൻ നാം ഒരു നാളും ഇടവരുത്തരുത്. നമ്മുടെ ഉള്ളം അവന്റെ വെള്ളിക്കൂടും, അവന്റെ കുറുകൽ നമ്മുടെ മനഃസാക്ഷിയുടെ മന്ത്രണങ്ങളുമrയി ഭവിക്കണം. ആ നിർമലാത്മാവിന്റെ നിറസാന്നിധ്യം നമ്മുടെ കുടുംബങ്ങളിലും, വ്യക്തിജീവിതത്തിലും, കർമമേഖലകളിലും ഉറപ്പുവരുത്താൻ ശ്രദ്ധിക്കാം.
അശുദ്ധാത്മാവിന്റെ സർവവിധത്തിലുള്ള വശീകരണങ്ങളിൽനിന്നും അകന്നുനില്ക്കാം. ജീവിതത്തിൽ തീർച്ചയായും വ്യതിയാനങ്ങളുണ്ടാകും. ആത്മാഭിഷേകത്തിന്റെ അനുഭവങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ക്ഷാമമുണ്ടാകാതിരിക്കട്ടെ. അവിടുത്തെ വിശുദ്ധവും വിശാലവുമായ വെണ്ചിറകുകൾക്കുള്ളിൽ നമ്മുടെ ജീവിതം സദാ സംരക്ഷിക്കപ്പെടട്ടെ.
സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ അല്പംകൂടി ജീവിതത്തിലുണ്ടാകട്ടെ. നാം നോല്ക്കുന്ന നോന്പുകാലം പാവനാത്മനിറവിന്റെ കാലമാകട്ടെ. അതിന്റെ ചൈതന്യം നമ്മെ മുന്നോട്ട് നയിക്കട്ടെ. അങ്ങനെ, ആയുഷ്കാലമൊക്കെയും ആത്മാഭിഷിക്തരാകാം.