സകലരെയും പരിഗണിക്കാൻ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാൻ അവൻ വിരിച്ചുപിടിച്ച കരങ്ങളെ പലരും, പലപ്പോഴും, പലയിടങ്ങളിലും തട്ടിമാറ്റി. ഉറ്റവർപോലും ഒറ്റപ്പെടുത്തിയ നിമിഷങ്ങൾ. ഒരു പക്ഷേ, താൻ വഹിക്കാനിരുന്ന കുരിശിനെക്കാൾ അവനെ ഭാരപ്പെടുത്തിയത് സ്വന്തം ജനം കൊടുത്ത തഴയലിന്റെ തോൾച്ചുമടായിരുന്നു.
രക്ഷിക്കാൻ നീട്ടിയ പാണികളെ പുച്ഛിച്ചുതള്ളിയവർക്ക് അവൻ വെറുമൊ ആശാരിച്ചെക്കൻ എന്നതിലുപരി ആരുമല്ലായിരുന്നു, ഒന്നുമല്ലായിരുന്നു. പക്ഷേ, അവരെയൊന്നും അവൻ അവഗണിച്ചില്ല, ശപിച്ചില്ല, ശകാരിച്ചില്ല. ഒന്നിനെയും ചെറുതായി കണ്ട് നിരാകരിച്ചില്ല. പകരം, പുല്ലിനും പൂവിനും പറവകൾക്കും പൈതങ്ങൾക്കും പോലും അർഹിക്കുന്ന പരിഗണന കൊടുത്തു.
അവരെപ്പോലെ ആകാനാണ് അവൻ ആവശ്യപ്പെട്ടത്. എന്നിട്ടും, ഏറ്റവും ചെറിയവർക്കു ചെയ്യുന്ന ഒൗദാര്യത്തിനും, ഒരു കോപ്പ കുടിനീരിനുംവരെ പ്രതിഫലം കുറിച്ചുവന് അവഗണിക്കപ്പെട്ടതിന്റെ നൊന്പരം അനുഭവിക്കേണ്ടിവന്നു.
നമ്മുടെ അസ്തിത്വത്തിന്റെയും ആയുസിന്റെയും ആധാരമായ ദൈവത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ചിന്തയും, വാക്കും ചെയ്തിയും നമ്മിൽനിന്നുണ്ടായാൽ അവിടുത്തെ അനുഗ്രഹങ്ങൾ നമുക്ക് അന്യമാകും. നമ്മോടുള്ള സ്നേഹത്തെ പ്രതിയാണ് അവൻ ഒരു സാധാരണക്കാരനായത്. അവൻ സ്വയം സ്വീകരിച്ച ആ സാധാരണത്വത്തെ നാം നിസാരവത്കരിക്കരുത്.
കൂടെവസിക്കാൻ സർവവും ത്യജിച്ചു വന്നവൻ വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ അനുദിനജീവിതത്തിന്റെ ഭാഗമായി നിൽക്കുന്നുണ്ട്. അവനെ വിഗണിക്കരുത്. അവിടുത്തെ സന്നിധിയിൽ ചെലവഴിക്കുന്ന സമയത്തിലും, അവിടുത്തോടുള്ള പ്രാർഥനകളിലും വിരസത തോന്നരുത്.
നമ്മുടെ ജീവിതപുസ്തകത്തിലും അവഗണനയുടെ ചില അനുഭവത്താളുകൾ ഉണ്ടായിരിക്കാം. അവയൊക്കെ കയ്പ്പേറിയവ ചില കാസകളാണ് നമുക്കുനേരേ വച്ചുനീട്ടിയത്. അവഗണനകളെ അധികമൊന്നും നമ്മുടെ നാഥൻ പരിഗണിച്ചില്ല. ചില തരംതാഴ്ത്തലുകളെ നാമുക്കും കണ്ടില്ലെന്നുവയ്ക്കാം. അവഗണിച്ചവർ തന്നെ അവയോർത്ത് പിന്നീട് ലജ്ജിച്ചുകൊള്ളും. ഒപ്പം, ആരെയും അവഗണിക്കാതിരിക്കാം.
അവഗണന അവഹേളനത്തിനു തുല്യമാണ്. നാം അവഗണിച്ചതിന്റെ നൊന്പരം മനസിൽ പേറുന്നവരോടു മനസാ മാപ്പിരക്കാം. നമ്മെ അറിയാവുന്നവരെല്ലാം നമ്മെ ഇഷ്ടപ്പെടണമെന്നോ, ഉൾക്കൊള്ളണമെന്നോ ഇല്ല. എങ്കിലും, നാമായിട്ട് ആരെയും അപമാനിക്കേണ്ട, എല്ലാവരും ദൈവത്തിനു വേണ്ടപ്പെട്ടവരാണ്. ഇഹത്തിൽ നമ്മുടെ പരിഗണനക്കു ഏല്പിക്കപ്പെട്ടിട്ടുള്ളവരോടു ആദരവോടെ പെരുമാറാം.
മറ്റുള്ളവരെപ്പറ്റിയുള്ള മുൻവിധികൾ മാറ്റാം. അവ വസ്തുതകളെ കാണാനുള്ള നമ്മുടെ കാഴ്ചയെ മറയ്ക്കും, കാഴ്ചപ്പാടുകളെ വികലമാക്കും. ഓർക്കണം, ചില നന്മകൾ നാം തീരെ പ്രതീക്ഷിക്കാത്ത വ്യക്തികളിൽനിന്നും ഇടങ്ങളിൽനിന്നും വരും.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്