ജെറുസലം പുരിയുടെ പാതയോരങ്ങൾ അന്ന് പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്ങൾപോലും ഓശാന പാടിയതും ഓർക്കുന്നില്ലേ? വിഗണിക്കപ്പെടാനും വിധിക്കപ്പെടാനും വധിക്കപ്പെടാനും വന്നവനു വഴിയിൽ വീണുകിട്ടിയ വിരളമായ ഒരു വരവേല്പായിരുന്നു അത്. രാജനും രക്ഷകനുമായി ജനം അവനെ എതിരേല്ക്കുകയും ഏറ്റുപറയുകയും ചെയ്ത ദിവസം.
തനിക്ക് വരാനിരുന്ന വേദനകളെ അവൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിലും, തന്നെ അവഗണിച്ചവർ ആവേശത്തോടേ സ്തുതിഗീതങ്ങൾ ആലപിച്ചപ്പോൾ, തഴഞ്ഞുതള്ളിയവർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചപ്പോൾ അവൻ ആനന്ദിച്ചിരിക്കണം. എന്നാൽ, ആരാധകരുടെ ആരവങ്ങളുടെയും ആർപ്പുവിളികളുടെയും നടുവിലും അവൻ അമിതോന്മത്തനായില്ല; തന്റെ നിയോഗം മറന്നില്ല. ലോകം നൽകുന്ന അംഗീകാരങ്ങൾക്കും, ആദരവുകൾക്കും, ബഹുമതികൾക്കും, സുഖസന്തോഷങ്ങൾക്കും മധ്യേ നാമും നമ്മുടെ അസ്തിത്വത്തെ വിസ്മരിക്കരുത് എന്ന് അവൻ നമ്മെ അനുസ്മരിപ്പിക്കുന്നു. നാം നാമകുക. നാം ആരാകണമെന്ന് നാമാണ് നിർണയിക്കേണ്ടത്, അന്യരല്ല.
നമ്മൂടെ ജീവിതത്തിലും ചില ഓശാനാനുഭവങ്ങൾ ഉണ്ടായിട്ടില്ലേ? നമ്മുടേതെന്നു പറയാൻ, ഓർമയിൽ സൂക്ഷിക്കാൻ ചില ഓശാനദിനങ്ങൾ ദൈവം ഒരുക്കിയിരുന്നില്ലേ? മാമ്മോദീസ, ആദ്യകുർബാന, തിരുപ്പട്ടം, വ്രതവാഗ്ദാനം, വിവാഹം, കുടുംബത്തിൽ ഒരു കുഞ്ഞിന്റെ പിറവി, ജൂബിലിവർഷം, ചില വിജയങ്ങൾ, നേട്ടങ്ങൾ തുടങ്ങിയവയെല്ലാം നമുക്കായി മാത്രം അവിടുന്ന് അണിയിച്ചൊരുക്കിയ കുരുത്തോലദിനങ്ങളായിരുന്നു. ദൈവം നമ്മെ സഹർഷം വരവേറ്റ നിമിഷങ്ങളായിരുന്നു. അത്തരം ഒലിവിലകൾ വാടിപ്പോകാതെ ഹൃദയത്തിൽ സൂക്ഷിക്കാം.
ഓർക്കണം, നിസാരകാരണങ്ങളുടെ പേരിൽ വലിച്ചെറിയേണ്ടതല്ല വിശുദ്ധമായ വിശ്വാസജീവിതം. ജാതിയും മതവുമൊന്നും നോക്കാതെ ഒരാളുടെകൂടെ ഇറങ്ങിപ്പോയി തുടങ്ങേണ്ടതോ, തോന്നുന്പോൾ ഒടുക്കേണ്ടതോ അല്ല പവിത്രമായ ദാന്പത്യം. ഒരു നിമിഷത്തെ മടുപ്പിന്റെയും മറുചിന്തയുടെയും പേരിൽ ഉപേക്ഷിച്ചുപോകേണ്ടതല്ല പരിശുദ്ധമായ പൗരോഹിത്യവും സന്യാസവും. അമൂല്യങ്ങളായി അങ്ങനെ പലതുമുണ്ട് ജീവിതത്തിൽ. അവയോരോന്നും നമ്മിൽ കോരിയിടുന്ന ആത്മീയമായ ചില കനലുകളുണ്ട്; സാധ്യമാകുന്ന ചില ജ്വലനങ്ങളുണ്ട്.
ജീവിത താലത്തിൽ നമുക്ക് സ്വർഗം സമ്മാനിച്ച നുറുങ്ങുസന്തോഷങ്ങൾക്കു നന്ദി പറയാം. നമ്മുടെ ജീവിതമാകുന്ന ഓർശ്ലേം വീഥിയിലൂടെ രക്ഷകനെ നമുക്കും വരവേൽക്കാം. അവനുമുന്പിൽ വിരിച്ചിടാൻ പുണ്യങ്ങളുടെ മേലങ്കികളും, അവനെ പ്രഘോഷിക്കാൻ കണ്ഠനാളത്തിൽ ചില വിശ്വാസബോധ്യങ്ങളും, കരങ്ങളിൽ സുകൃതങ്ങളുടെ സൈത്തിൻചില്ലകളും കരുതിവയ്ക്കാം. നോന്പ് ഓശാനവിളികളുടെ കാലമാകട്ടെ.