മരക്കുരിശിൽനിന്നും ഉച്ചസ്ഥായിയിൽ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും പിതാവിനെക്കുറിച്ച് വാചാലനായിരുന്ന പുത്രനു തന്റെ അവസാനശ്വാസത്തിലും വരണ്ട നാവിനാൽ വിളിക്കാൻ അവന്റെ നാമം മാത്രം. മരണസമയത്തും അവന്റെ ചിന്തകൾ ഉയർന്നത് സ്വർഗത്തിലേക്കും സ്വപിതാവിങ്കലേക്കും.
ഒന്നും ഉപേക്ഷിച്ചുപോകുന്നതിലുള്ള വിഷമം കൊണ്ടല്ല, അപ്പനാൽ ഉപേക്ഷിക്കപ്പെട്ടെന്ന തോന്നൽ മൂലമാണ് അവൻ നിലവിളിച്ചത്. യോർദാനു മീതെയും താബോർ മുകളിലുമൊക്കെ തനിക്കായി തുറക്കപ്പെട്ട സ്വർഗവും സാക്ഷ്യപ്പെടുത്തിയ താതന്റെ സ്വരവും തടിക്കുരിശിൽ തൂങ്ങുന്ന തന്റെ തലയ്ക്കുമീതേ ഒരു മാത്ര അവൻ ആഗ്രഹിച്ചെങ്കിലും ഇല്ലാതെപോയപ്പോൾ ഹൃദയം നുറുങ്ങി.
തന്റെ അറുംനിസഹായതയുടെ നടുവിൽക്കിടന്നുകൊണ്ടു മനുഷ്യനായ അവൻ അപ്രകാരം ചോദിച്ചെങ്കിലും, ദൈവമായ അവൻ അതിനുള്ള ഉത്തരത്തിനായി കാത്തുകിടന്നില്ല. തന്നെ പരിത്യജിച്ചവനെന്നു കരുതിയവന്റെ കരങ്ങളിൽ തന്നെ അവൻ സ്വന്തം ആത്മാവിനെ സമർപ്പിച്ചു. ദൈവത്തോടുള്ള നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും മറുവാക്കു കിട്ടണമെന്നില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. അല്ലെങ്കിൽതന്നെ, അവിടുത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ നമുക്കെന്ത് അർഹത?
ജീവിതത്തിൽ ശരണമില്ലായ്മയുടെ ശരശയ്യയിൽ കിടന്ന് അലറിക്കരഞ്ഞ അവസരങ്ങൾ നമുക്കുണ്ടാവാം. ചുമക്കാനാവാത്ത ചുമടുകൾ, സഹിക്കാനാവാത്ത സഹനങ്ങൾ, അംഗീകരിക്കാനാവാത്ത അത്യാഹിതങ്ങൾ, നികത്താനാവാത്ത നഷ്ടങ്ങൾ എന്നിങ്ങനെ നമ്മുടെ അബലതയുടെ ചില അങ്ങേയറ്റങ്ങളിൽ നിന്നുകൊണ്ടു ദൈവത്തിനുനേരേ വിരൽ ചൂണ്ടാൻ ചിലപ്പോൾ നാമും മുതിർന്നിട്ടുണ്ടാവാം, അപ്പോഴൊക്കെ കുരിശിലെ ക്രിസ്തുവിനെ പോലെ സകലവും ദൈവത്തിനു അടിയറവുവയ്ക്കാൻ നമുക്കു സാധിച്ചോ, മേലിൽ സാധിക്കുമോ?
ശ്രവിക്കപ്പെടാതെ പോകുന്ന പ്രാർഥനകളും, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളും, കരിയാതെ നില്ക്കുന്ന മാനസികമുറിവുകളും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിൽ കണ്ടേക്കാം. അവയൊന്നും നമ്മുടെ നിരാശയ്ക്കു നിദാനമാകരുത്.
ദൈവം കൈവിട്ടു എന്ന് തോന്നുന്ന സന്ദർഭങ്ങൾ അവിടുത്തെ കൈവിടാനുള്ളവയല്ല, കൂടുതൽ മുറുകെപ്പിടിക്കാനുള്ളവയാണ്. അപ്പോഴാണ് നമ്മുടെ വിശ്വാസത്തിനു വേരുകളും, പ്രത്യാശക്കു പക്ഷങ്ങളും, സ്നേഹത്തിനു മൊട്ടുകളും മുളയ്ക്കുന്നത്. ദൈവത്തിന്റെ മൊഴിയും മൗനവും ഒരുപോലെ നമുക്കായുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമാണെന്നു മറക്കരുത്. ഉത്തരങ്ങളെക്കാൾ ഉപരിയായി ഉച്ചിക്കുമീതേ അവനുണ്ടെന്നുള്ള ഉറപ്പാണ് ഏതൊരു അവശതയിലും നമുക്കു ഉൗർജം പകരേണ്ടത്.
അതിനു വ്യവസ്ഥകളില്ലാത്ത വിശ്വാസം ആവശ്യമാണ്. എങ്കിലേ നമ്മുടെ പ്രലാപങ്ങൾ പ്രകീർത്തനങ്ങളായും, സങ്കടങ്ങൾ സങ്കീർത്തനങ്ങളായും, അനർഥങ്ങൾ അനുഗ്രഹങ്ങളായുമൊക്കെ മാറുകയുള്ളൂ. ഒപ്പം, നാമാൽ ഉപേക്ഷിക്കപ്പെട്ട ദുരനുഭവം ആർക്കും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം. നമ്മുടേതായ ജീവിതസാഹചര്യങ്ങളിൽ ചിലരെയൊക്കെ ദൈവം നമ്മുടെ ചിറകിൻകീഴിൽ ചേർത്തുവച്ചിട്ടുണ്ട്. അവരുടെ നിലവിളികളെ നിസാരങ്ങളാക്കരുത്. അഭയമാകുന്പോഴേ നാം അനുഗ്രഹമാകൂ.