സന്യാസജീവിതത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് നവമാധ്യമങ്ങളിൽ ഈയിടെയായി കണ്ടുവരുന്ന കുറിപ്പുകൾക്കുള്ള ഒരു പ്രതികരണമല്ലിത്. മറിച്ച്, പ്രീഡിഗ്രിപഠനത്തിനുശേഷം സ്വമനസാ സന്യാസജീവിതമാശ്ലേഷിച്ച് കഴിഞ്ഞ പതിനാറുവർഷം ഉന്നതവിദ്യാഭ്യാസരംഗത്ത് ജോലിചെയ്യുകയും ഇപ്പോൾ കമ്പ്യൂട്ടർസയൻസിൽ മുഴുവൻസമയ ഗവേഷണം നടത്തുകയും ചെയ്യുന്ന രജതജൂബിലിയിലെത്തിനിൽക്കുന്ന ഒരു സന്യാസിനി എന്ന നിലയിൽ എന്റെ മനസൊന്നു പങ്കുവയ്ക്കുന്നു. അത്രമാത്രം.
പീലാത്തോസിന്റെ മുമ്പിൽ പരിഹസിക്കപ്പെട്ട്, നിന്ദിക്കപ്പെട്ട്, വസ്ത്രമുരിഞ്ഞെടുക്കപ്പെട്ട്, പീഡനങ്ങൾക്കു വിധേയനായ ദൈവപുത്രനോടു താദാത്മ്യപ്പെടാൻ ഉത്തമ സന്യാസജീവിതം നയിക്കുന്ന എല്ലാവർക്കും ലഭിച്ചിരിക്കുന്ന ഒരു സുവർണാവസരമാണിത്. ക്രൈസ്തവസന്യാസം ആർക്കും ആരുടേമേലും അടിച്ചേല്പിക്കാനാവില്ല. അത് സ്വമനസാ ക്രിസ്തുവിനെ പിഞ്ചെല്ലാനുള്ള തീരുമാനത്തിൽനിന്നു വരേണ്ടതാണ്.
പത്താം ക്ലാസിലും പ്രീഡിഗ്രിക്കും 90 ശതമാനം മാർക്കോടെ വിജയിച്ച് ഒരധ്യയനവർഷം മുഴുവൻ നീണ്ടുനിന്ന എൻട്രൻസ് കോച്ചിംഗിന് പോയിട്ടും തുടർന്നുപഠിക്കുവാനല്ല, ഈശോയ്ക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചതോർത്ത് ഇന്നഭിമാനിക്കുന്നു ഞാൻ. കോളജിൽ പ്രഫസറായിരുന്ന എന്റെ പപ്പായും ഹൈസ്കൂളിൽ അധ്യാപികയായിരുന്ന എന്റെ മമ്മിയും എന്റെ തീരുമാനത്തിൽനിന്ന് എന്നെ പിന്മാറ്റാൻ ആവുംവിധം പരിശ്രമിച്ചിട്ടുണ്ട്.
രണ്ടു വർഷങ്ങൾക്കുശേഷം എന്റെ പപ്പാ മരിച്ചശേഷവും എന്റെ വ്രതവാഗ്ദാനത്തിനുമുമ്പും എന്റെ മമ്മിയും ആങ്ങളയും എന്റെ മനസുമാറ്റാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ ചഞ്ചലിപ്പിച്ചില്ല. നിത്യവ്രതവാഗ്ദാനത്തിനു പോകുന്നതിനു തൊട്ടുമുമ്പ് എന്റെ മമ്മി മരിക്കുമ്പോഴും തിരിച്ചുപോകാനുള്ള പ്രലോഭനം മുന്നിൽകൊണ്ടുവന്നവരുണ്ട്.
നിന്റെ കഴിവുകൾ സഭയ്ക്കുവേണ്ടി പരമാവധി ഉപയോഗിക്കണമെന്ന് മരണക്കിടക്കയിൽവച്ച് പപ്പാ പറഞ്ഞ വാക്കുകൾ ഓർമിച്ച് സഭ പഠിക്കാൻ വിട്ടപ്പോൾ മിഷനു പോകാനായിരുന്നു താല്പര്യമെങ്കിലും പഠിക്കാൻ പോയി. എം.സി.എ പഠിച്ചു. ഇപ്പോൾ കമ്പ്യൂട്ടർ സയൻസിൽ ഗവേഷണം നടത്തുന്നു. ഞാനാഗ്രഹിച്ചതല്ല സഭയിലൂടെ എനിക്ക് ലഭിച്ചത്.
എന്റെ ആഗ്രഹങ്ങൾ സാധിക്കാതെ പോയ ഒട്ടനവധി അവസരങ്ങളുണ്ട്. പക്ഷേ അനുസരണവ്രതം തരുന്ന സുരക്ഷിതത്വവും കൃപയും ആവോളം എനിക്കു ലഭിച്ചു. എന്റെ അധികാരികളിലൂടെ ദൈവം സംസാരിക്കുന്നുവെന്നും എന്നെ സംബന്ധിക്കുന്ന ദൈവവഹിതം എന്റെ അധികാരികളിലൂടെയാണ് വെളിപ്പെടുന്നതെന്നും ഉറച്ചുവിശ്വസിക്കാനുള്ള കൃപ ദാനമായി എനിക്കു ലഭിച്ചു.
ബ്രഹ്മചര്യവ്രതത്തേക്കുറിച്ച് പറഞ്ഞാൽ, അതിലൂടെ ലഭിക്കുന്ന ആത്മസ്വാതന്ത്ര്യവും ആവോളം അനുഭവിക്കാനായിട്ടുണ്ട്. ഞാനായിരുന്ന ഇടവകകളിൽ പ്രായഭേദമെന്യേ ആളുകൾ ’റെജീനാമ്മേ’ എന്നു വിളിക്കുകയും സ്വന്തം വീട്ടിലെ ഒരംഗത്തേപ്പോലെ അവരുടെ ഭവനങ്ങളിൽ സ്വീകരിക്കുകയും ചെയ്യുമ്പോൾ, പ്രത്യേകിച്ച്, എന്നേക്കാൾ മുതിർന്ന ചേട്ടന്മാരും അച്ചായന്മാരുമൊക്കെ സ്വസഹോദരിയേപ്പോലെയും സ്വന്തം മകളേപ്പോലെയും എന്നെ കരുതിയിട്ടുണ്ടെങ്കിൽ അത് ഞാനവരുടെമുമ്പിൽ അമ്മയായിരുന്നതുകൊണ്ടുതന്നെയാണ്.
ഒരിക്കലും ഞാനാരുടെയെങ്കിലും അടിമയായിരുന്നെന്നോ, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നെന്നോ അനുഭവപ്പെട്ടിട്ടില്ല. ഞാനായിരിക്കുന്ന സന്യാസഭവനങ്ങളിലും ആത്മീയശുശ്രൂഷകൾക്കായി കഴിഞ്ഞ 30 വർഷങ്ങളിലായി എത്രയോ ആളുകൾ വന്നിരിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു. ഒരിക്കൽപ്പോലും ഇവരാരുടേയും സംസാരവും പെരുമാറ്റവുമെന്നല്ല, നോട്ടംപോലും മോശമായോ അരുതാത്തതായോ എനിക്കോ എന്റെ കൂടെയുള്ളവർക്കോ തോന്നിയിട്ടില്ല.
ഇപ്പോൾ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി കാമ്പസിലും ഈ അധ്യയനവർഷം സന്യാസിനിയായി ഞാൻ മാത്രമേയുള്ളൂ. ഒരു ദുരനുഭവവും ഞാൻ പോകുന്ന ദൈവാലയത്തിലെ വൈദികരിൽനിന്നോ, എന്റെ സ്ഥാപനമേധാവികളിൽനിന്നോ, സഹപ്രവർത്തകരിൽനിന്നോ, സുഹൃത്തുക്കളിൽനിന്നോ എനിക്കുണ്ടായിട്ടില്ല. മറിച്ച്, ഒരുപാട് സ്നേഹവും കരുതലും തന്മൂലം ആത്മസ്വാതന്ത്ര്യവും ലഭിക്കുന്നുണ്ടുതാനും.
ഭൂമിയിൽ എനിക്കുകിട്ടാവുന്നതിൽവച്ചേറ്റം വലിയ സൗഭാഗ്യമാണെനിക്ക് സന്യാസത്തിൽനിന്നു ലഭിച്ചിട്ടുള്ളത്. സഹനങ്ങളും പ്രതിസന്ധികളും ഒന്നും ഇല്ലായിരുന്നെന്നോ പൂർണതയിൽ മാത്രമാണ് ഞാൻ ജീവിച്ചതെന്നോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, സർവശക്തനായ ദൈവത്തിന്റെ തണലിൽ വസിക്കുക, ആ സ്നേഹത്തിനുമുമ്പിൽ എന്നും സ്വയം സമർപ്പിക്കുക, ആ കാരുണ്യത്തിൽ അളവറ്റ പ്രത്യാശവയ്ക്കുക എന്നതൊക്കെ സ്വർഗസന്തോഷത്തിന്റെ മുന്നാസ്വാദനം തന്നെ എനിക്ക് നൽകിയിട്ടുണ്ട് എന്നാണ്.
ഒന്നേ എനിക്കു പറയാനുള്ളു. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പൗലോസ്ശ്ലീഹാ പറഞ്ഞ വാക്കുകൾ: ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ മനസുവയ്ക്കുന്നു, ആത്മീയമായി ജീവിക്കുന്നവരാകട്ടെ ആത്മീയകാര്യങ്ങളിലും (റോമ 8/5). ആത്മാവിൽ ജീവിക്കുന്നവർക്കേ ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സൗമ്യത, ദയ, ക്ഷമ എന്നിവയൊക്കെ പുറപ്പെടുവിക്കാനാവൂ. കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനേപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നില്ക്കുന്ന ചെമ്മരിയാടിനേപ്പോലെയും പീഡാനുഭവവേളയിൽ ഈശോ നിലകൊണ്ടെങ്കിൽ സന്യാസത്തെ അപമാനിച്ച് വസ്ത്രമുരിച്ചാക്ഷേപിക്കുന്നവരോട് കുരിശിൽക്കിടന്ന് അവൻ പറഞ്ഞ വചനങ്ങൾ മാത്രമേ അവനെ മനസാ വരിച്ചിരിക്കുന്ന ഞങ്ങൾ സന്യാസിനികൾക്കും പറയുവാനുള്ളൂ: ’പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ’.
എന്റെ കൂടെയുള്ളവരാരും ആരുടേയും നിർബന്ധത്തിനു വഴങ്ങി സന്യാസം സ്വീകരിച്ചവരല്ല. എനിക്കുള്ളതുപോലെതന്നെ, ചിലപ്പോൾ അതിലും മനോഹരമായ, ദൈവവിളിയുടെ അനുഭവങ്ങൾ ഓരോരുത്തർക്കുമുണ്ട്. മാത്രമല്ല, ജീവിതവഴികളിൽ ദൈവപരിപാലന വേണ്ടുവോളം ലഭിച്ചിട്ടുള്ള അനുഭവങ്ങളും ആർക്കും കുറവല്ല. ഈ ദൈവപരിപാലനയാണ് ഞങ്ങളുടെ കരുത്ത്.
സന്യാസത്തെ അടച്ചാക്ഷേപിക്കുമ്പോഴും ഞങ്ങളുടെ മാതാപിതാക്കളേക്കൂടി നവമാധ്യമത്തെരുവിലേക്ക് വലിച്ചിഴച്ച് ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും ഞങ്ങൾക്ക് വേദനിക്കുന്നുണ്ടെങ്കിലും രാത്രിയാമങ്ങളിൽ മുട്ടുകുത്തിനിന്നും കൈകൾ വിരിച്ചുപിടിച്ചും ഞങ്ങൾ നിങ്ങൾക്കു കരുണയും കൃപയും പരിശുദ്ധാത്മാവിന്റെ വെളിവും ലഭിക്കാൻവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥരായി നിലകൊള്ളും. കാരുണ്യവാനായ ദൈവം നിങ്ങളോടു ക്ഷമിക്കട്ടെ. നിങ്ങളെ അനുഗ്രഹിക്കട്ടെ.
സിസ്റ്റർ റെജീന വെങ്ങാലൂർ
എസ്എബിഎസ്, കാഞ്ഞിരപ്പള്ളി