കൊറോണ വൈറസിന്റെ സംഹാര താണ്ഡവത്തിൽ ലോകമാകെ പകച്ചു നിൽക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വലിയ ഒരു വിപത്തിനെതിരെ രാഷ്ട്രവും ഭരണകർത്താക്കളും ജനങ്ങളും നെട്ടോട്ടമോടുമ്പോൾ, ഇതൊന്നും അറിഞ്ഞില്ല എന്നമട്ടിൽ അവസരം മുതലെടുത്തു, പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവമുള്ള ചില തത്പരകക്ഷികൾ, ചോദിക്കാനും പറയാനും ആരും ഇല്ല എന്ന മട്ടിൽ കത്തോലിക്കാ മത വിശ്വാസികളേയും, സഭാ സംവിധാനത്തേയും എന്തിന് യേശുക്രിസ്തുവിനെയും പരിശുദ്ധ അമ്മയേയും വരെ അവഹേളിക്കുവാൻ നടത്തുന്ന കുൽസിത ശ്രമങ്ങൾ തികച്ചും അപലപനീയമായ കുറ്റകൃത്യമാണ്. ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകിയിട്ടുള്ള പൗരാവകാശങ്ങളും, മത സ്വാതന്ത്ര്യവും, ന്യുനപക്ഷ അവകാശങ്ങളും, സ്വത്തിനും ജീവനും സംരക്ഷണവും എല്ലാം അർഹിക്കുന്ന ഇന്ത്യൻ പൗരന്മാരാണ് ഇന്നാട്ടിലെ കത്തോലിക്കാ മത വിശ്വാസികൾ.
സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട്, മലയാളഭാഷയുടെ അന്തസ്സിനുപോലും ചേരാത്തവിധത്തിൽ , പറയാൻ അറയ്ക്കുന്ന മ്ലേച്ഛമായ ഭാഷയിൽ 15/5/2020-ൽ കേരളാ ന്യൂസ് ടുഡേ എന്ന ഓൺലൈൻ പത്രത്തിൽ പോസ്റ്റ് ചെയ്ത ലേഖനം മാധ്യമ സംസ്കാരത്തിന് ചേരാത്തതും, പത്ര ധർമത്തിന് വിരുദ്ധവുമാണ്.
ഈ പ്രവണത സമൂഹത്തിന്റെ മൂല്യച്യുതിയ്ക്ക് കാരണമാകും. ഒരു പ്രത്യേക വിഭാഗത്തോടുള്ള ശത്രുത തീർക്കാൻ തോന്നുന്നതെല്ലാം എഴുതി പ്രസിദ്ധികരിക്കുന്നതല്ല ജനാധിപത്യവാഴ്ച നിലനിൽക്കുന്ന ഈ രാജ്യത്തെ പത്രധർമ്മം എന്ന് എല്ലാവരും മനസിലാക്കണം
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ഊഷ്മളമായ കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്കാണ് ഈ ഓൺലൈൻ പത്രം വിരൽ ചൂണ്ടുന്നത്. സുദൃഢമായ കുടുംബ ബന്ധങ്ങൾ ഉള്ളവർക്ക്, മറ്റുള്ളവരെ ഇത്തരത്തിൽ അവഹേളിക്കുവാൻ സാധിക്കുകയില്ല. ഓൺലൈൻ പത്രങ്ങൾ വായിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ മനസ്സിൽ വിഷം കുത്തിവച്ചതുകൊണ്ട് എന്തു നേട്ടമുണ്ടായി.
നൂറ്റാണ്ടുകളായി നിലനിൽക്കുന്നതും, ലോകം മുഴുവൻ പടർന്നു പന്തലിച്ചതും, ശക്തമായ കെട്ടുറപ്പുള്ളതും ആഴമായ ദൈവവിശ്വാസത്തിൽ അടിത്തറയുള്ളതുമായ കത്തോലിക്കാ മത വിശ്വാസത്തെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുന്നവർ ഒന്നു മനസിലാക്കുക, യേശു ക്രിസ്തു ചിന്തിയ തിരുരക്തത്തോടൊപ്പം ആയിരക്കണക്കിന് രക്തസാക്ഷികളുടെ ചുടുനിണം പോക്ഷണമേകി വളർത്തിയതാണ് ക്രിസ്തുമതവും വിശ്വാസവും. തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ല!.
അകാലത്തിൽ കൊഴിഞ്ഞുവീണ കൊച്ചുപൂവായ ദിവ്യ പി. ജോൺ എന്ന അനുജത്തി ഞങ്ങളുടെ മനസ്സിലെ വിങ്ങുന്ന നൊമ്പരമാണ്. എന്താണ് ആ മകൾക്ക് സംഭവിച്ചത് എന്നറിയാൻ ഞങ്ങളും ആഗ്രഹിക്കുന്നു. എത്രയും വേഗം സത്യം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിനെപ്പറ്റി നിറംപിടിപ്പിച്ച വാർത്തകൾ പ്രസിദ്ധികരിക്കുന്നത് ശരിയാണോ? ഈ സംഭവത്തിന്റെ മറവിൽ എല്ലാ കത്തോലിക്കാ മഠങ്ങളെയും , സിസ്റ്റേഴ്സിനെയും വളരെ മോശമായി ചിത്രീകരിക്കുന്ന വികലമായ പത്രവാർത്തകൾക്ക് എന്ത് ന്യായികരണമാണുള്ളത്?.
ഭാരതമണ്ണിൽ ജീവിച്ച് അനേകായിരങ്ങൾക്ക് വെളിച്ചമായി വിശുദ്ധ പദവിയിൽ വിരാജിക്കുന്ന അൽഫോൻസാമ്മ, ചാവറയച്ചൻ, മദർതെരേസ തുടങ്ങിയവരെല്ലാം കത്തോലിക്കാ സന്യാസജീവിതം നയിച്ചവരാണ്. ഇവരെയൊക്കെ മാതൃകയാക്കി, തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ സ്വന്തം തീരുമാനത്തിൽ സ്വയം സമർപ്പണ ജീവിതം തെരഞ്ഞെടുക്കുന്നവരാണ് കത്തോലിക്കാ സന്യാസിനികൾ.
വർഷങ്ങൾ നീളുന്ന പരിശീലനത്തിനും, ആഴമായ വിചിന്തനങ്ങൾക്കും ശേഷമാണ് ഒരാൾ സന്യാസവ്രതം സ്വികരിക്കുന്നത്. എത്ര പരിശീലനം ലഭിച്ചാലും പോരായ്മകൾ ഏറെ ഉണ്ടാകാം. മാനുഷികമായ പരിമിതികളും, വ്യക്തിപരമായ ബലഹീനതകളും പലരെയും വഴിതെറ്റിച്ചിട്ടുണ്ട്. ആരും പരിപൂർണരല്ല.
വികാരങ്ങളും, വിചാരങ്ങളും, ആഗ്രഹങ്ങളും ഒക്കെ ഉള്ള പച്ചയായ മനുഷ്യരാണ് സന്യാസജീവിതത്തിലേക്ക് കടന്നുവരുന്നവർ. ലക്ഷ്യം നേടാനുള്ള ഓട്ടത്തിൽ ചിലർ ഇടറി വീഴാം. ചിലർ വഴി മാറി പോയേക്കാം. തെറ്റുകൾ പലതും സംഭവിച്ചിട്ടുണ്ട്. എല്ലാം തികഞ്ഞവരാണ് സന്യസ്തർ എന്ന് അവകാശപ്പെടുന്നില്ല. തിരുത്തപ്പെടാനും ഏറെയുണ്ട്.
എന്നാൽ എല്ലാവരെയും ഒരേ അളവുകോലുകൊണ്ട് അളക്കുന്നതും, അടച്ചാക്ഷേപിക്കുന്നതും നീതിയാണോ?. വിശുദ്ധിയും, വിജ്ഞാനവും, വിവേകവും,, ദൈവഭയവും, സമർപ്പണവും സേവനസന്നദ്ധതയും, ഉള്ള അനേകം സിസ്റ്റേഴ്സ് ഉണ്ടെന്നുള്ള സത്യം വിസ്മരിക്കരുത്. നമ്മുടെ നാടിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിൽ, നിറഞ്ഞുനിൽക്കുന്ന കത്തോലിക്കാ സന്യസ്തരുടെ സേവനങ്ങളും, സാന്നിധ്യവും തള്ളിക്കളയാനാവുമോ?.
ഇപ്പോൾ കൊറോണ വൈറസിന് എതിരായുള്ള പോരാട്ടത്തിൽ ആളും, അർത്ഥവും, സ്ഥാപനങ്ങളും വിട്ടുനൽകി കത്തോലിക്കാ സഭാ അധികാരികളും, സന്യസ്തരും ചെയ്യുന്ന സേവനം മാതൃകാപരമല്ലേ?. പച്ചക്കണ്ണുകൊണ്ടു നോക്കിയാൽ എല്ലാം പച്ചയായെ കാണുകയുള്ളു.
LP, UP, HS,HSS അദ്ധ്യാപികയായും, ST.DOMINICS HSS PRINCIPAL ആയും പാരലൽ കോളേജ് പ്രിൻസിപ്പൽ ആയും നീണ്ട നാൽപതു വർഷങ്ങൾ ആയി വിദ്യാഭ്യാസരംഗത്ത് സേവനം ചെയ്യുന്ന എന്റെ മനസ്സിൽ പച്ചകെടാതെ നിൽക്കുന്ന ഒരു എൽപി. സ്കൂൾ ഓർമയുണ്ട്.
ഒരുദിവസം നാലാംക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിരുന്ന രണ്ടുകുട്ടികൾ തമ്മിലുള്ള വഴക്ക് തീർക്കാൻ ഞാൻ ശ്രമിച്ചപ്പോൾ, ഒരുകുട്ടി പറഞ്ഞു...... സിസ്റ്ററെ ഇവൻ എന്റെ തന്തക്ക് വിളിച്ചു. ഉറക്കെകരഞ്ഞുകൊണ്ട് ആ കുട്ടി പറഞ്ഞത് ഇന്നും മനസ്സിൽനിന്നും മായുന്നില്ല. ടീച്ചറെ എന്തും സഹിക്കാം, പക്ഷെ എന്റെ അപ്പന് വിളിച്ചാൽ ഞാൻ സഹിക്കില്ല !.
ഞാൻ ഉൾപ്പെടെ എല്ലാ മക്കളുടെയും അവസ്ഥ ഇതല്ലേ. ജന്മം നൽകിയ മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങൾ അല്ലേ. 2020-മെയ് മാസം അഞ്ചാം തിയതി ഓൺലൈൻ പത്രത്തിന്റെ ന്യൂസ് റിപ്പോർട്ടർ സകല കത്തോലിക്കരുടെയും, പ്രത്യേകിച്ച് കത്തോലിക്കാ സിസ്റ്റേഴ്സിന്റേയും തന്തക്കു വിളിച്ചാക്ഷേപിച്ചപ്പോൾ മനസ്സ് വേദനിച്ചു. കാരണം വർഷങ്ങൾക്കുമുൻപ് മനസ്സില്ലാമനസ്സോടെ എന്നെയും എന്റെ ചേച്ചിയെയും മഠത്തിൽ ചേരാൻ അനുവദിച്ച എന്റെ അപ്പന്റെ ആത്മാവും ഈ തന്തക്കുവിളി കേട്ട് തേങ്ങിയിട്ടുണ്ടാവും.
ഞങ്ങളാരും നിങ്ങൾ വിളിച്ചുപറയുന്നതുപോലെ മാതാപിതാക്കളാൽ നട തള്ളപ്പെട്ടവരല്ല. സമർപ്പണ ജീവിതത്തിലേക്ക് ഒരു മകനോ , മകളോ പോകാൻ ആഗ്രഹിച്ചാൽ അതൊരു വലിയ ദൈവാനുഗ്രഹമായി കാണുന്നവരാണ് കത്തോലിക്കാ മാതാപിതാക്കളും വിശ്വാസികളും.'ഞങ്ങളുടെ മാതാപിതാക്കളുടെ പതിനാറടിയന്തിരം നടത്താത്തതിന്റെ കേടാണ് ', എന്നൊക്കെ നിങ്ങൾ വിളിച്ചുപറഞ്ഞില്ലേ?. സത്യത്തെ മറന്നുകൊണ്ടുള്ള ഇത്തരം ജല്പനങ്ങൾ തീർത്തും വിലകെട്ടതായിപ്പോയി.
'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ' എന്ന പ്രാർത്ഥനയുടെ അർത്ഥം പോലും മനസ്സിലായില്ല എന്നു നടിക്കുന്ന നിങ്ങളുടെ വികല ചിന്തകൾക്കും, കൂരമ്പുകൾക്കും, വിമർശനങ്ങൾക്കും ഞങ്ങളെ തകർക്കാനാവില്ല. അഗ്നിയിൽ ഉരുക്കിയ സ്വർണം പോലെ ഞങ്ങളുടെ സന്യാസ ജീവിതവും, സേവന രംഗങ്ങളും, പ്രവർത്തന മണ്ഡലങ്ങളും, മത വിശ്വാസവും കൂടുതൽ കരുത്തും, തിളക്കവും ഉള്ളതാക്കി യുഗാന്ത്യം വരെ നിലനിർത്തുവാനുള്ള ദിവ്യഔഷധമായ വിശുദ്ധ കുർബാനയും, സത്യ ദൈവമായ ഈശോയുടെ എന്നും നിലനിൽക്കുന്ന സാന്നിധ്യവും, സംരക്ഷണവും, ഞങ്ങൾക്ക് സ്വന്തമായുണ്ട്. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ മക്കളായ ഞങ്ങൾ നിങ്ങളെയും സ്നേഹിക്കുന്നു. അനുഗ്രഹിക്കുന്നു. നന്മവരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സി.മേഴ്സി വളയം S.A.B.S. Former Principal.St. Dominics HSS.കാഞ്ഞിരപ്പള്ളി