പൊതുപ്രവർത്തനത്തിലെ പെൺപെരുമ
പൊതുപ്രവർത്തനത്തിലെ പെൺപെരുമ
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചശേഷം നാടിനും നാട്ടുകാർക്കും വേണ്ടി സേവനം
ചെയ്യുന്നതിൽ ആത്മസന്തോഷം കണ്ടെത്തുന്ന ഒരു പൊതുപ്രവർത്തക. വ്യോമയാന രംഗത്തെ
ഉന്നതപദവിയിൽ സേവനം പൂർത്തിയാക്കിയശേഷം, പ്രൗഢിയോടെ വിശ്രമജീവിതം നയിക്കുന്നതിനേക്കാൾ, അറിവും, അനുഭവസമ്പത്തും സേവനസന്നദ്ധതയും നാടിന്‍റെ ക്ഷേമത്തിനായി സമർപ്പിച്ചു ജനങ്ങൾക്കിടയിൽ നിറസാന്നിധ്യമാവുകയാണു കോതമംഗലം സ്വദേശിനി റാണിക്കുട്ടി ജോർജ്.

പഠനത്തിലും പ്രസംഗത്തിലും സംഘാടന രംഗത്തും മികവറിയിച്ച യൗവനം; എയർ ഇന്ത്യ എയർപോർട്ട് മാനേജർ തസ്തികയിൽ മൂന്നു പതിറ്റാണ്ടുകൾ നീണ്ട ഔദ്യോഗിക ജിവിതം; ഇപ്പോൾ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായി ജനങ്ങൾക്കുവേണ്ടി, ജനങ്ങൾക്കൊപ്പം. ഇതാണു കോതമംഗലം. കീരംപാറയിലുള്ള റാണിക്കുട്ടി ജോർജിനെ സവിശേഷ വ്യക്തിത്വമാക്കുന്നത്.

എന്തുകൊണ്ടു പൊതുപ്രവർത്തനം

എല്ലാ വിഭാഗം ജനങ്ങളെയും അടുത്തറിയാനും അവരുടെ ആകുലതകൾക്ക് ഒരളവു വരെയെ ങ്കിലും പരിഹാരമാകാനും സാധിക്കുന്നതു ജീവിതത്തിലെ സൗഭാഗ്യവും കടമയുമാണെന്നാ ണു റാണിക്കുട്ടിയുടെ പക്ഷം.

ഉദ്യോഗസ്ഥജീവിതം നയിക്കുമ്പോൾ, ചാരിറ്റി പ്രവർത്തനങ്ങൾക്കു പണം ചെലവഴിക്കാറുണ്ട്.
എങ്കിലും, ബുദ്ധിമുട്ടുന്ന ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന്, അവരെ അറിഞ്ഞും അനുഭവിച്ചും അവർക്കു സഹായങ്ങളെത്തിക്കാനും സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുന്നത് ഇപ്പോഴാണ്.

ഏതെങ്കിലും വിധത്തിൽ മറ്റുള്ളവരുടെ സഹായം ആഗ്രഹിക്കുകയോ തേടുകയോ ചെയ്യുന്ന അനേകം പേർ നമുക്കു ചുറ്റുമുണ്ട്. നിത്യരോഗികൾ, വികലാംഗർ, മാനസികവവും ശാരീരികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ, സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതത്തിന്‍റെ താളം തെറ്റിയവർ.... അവർക്കെല്ലാം വേണ്ടി എനിക്കെന്തു ചെയ്യാനാകുമെന്ന ചോദ്യം എന്നും ഉള്ളിലുണ്ടായിരുന്നു.

അവരെയൊന്നും കാണാതെ നമുക്കു നമ്മുടെ കാര്യം മാത്രം നോക്കി ജീവിതയാത്രയിൽ ഒരു തുരുത്തുപോലെ കുതിച്ചുപായാൻ എളുപ്പമാണ്. അതല്ല യഥാർഥ ജീവിതം. അപരനിലേക്കു കൂടി കണ്ണും കാതും ഹൃദയവും തുറക്കുന്നവരെയാണു സമൂഹത്തിന് ആവശ്യം . ഇതു തിരിച്ചറിഞ്ഞാണു പൊതുപ്രവർത്തനത്തിലേക്കുള്ള ചുവടുവയ്പ്.

മികവിന്‍റെ യൗവനം

പാലാ അൽഫോൻസാ കോളജിൽ ഡിഗ്രി പഠനകാലത്ത് കോളജ് യൂണിയൻ ചെയർമാനായിരുന്നു റാണിക്കുട്ടി. റാങ്കോടു കൂടിയാണ് ബിരുദപഠനം പൂർത്തിയാക്കിയത്. വിവിധ മേഖലകളിലെ സംഘടനാ പാടവം, പ്രസംഗം, ഡിബേറ്റ് മൽസരങ്ങളിൽ കോളജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ
നിരവധി പുരസ്കാരങ്ങൾ. മികച്ച കലാകാരി എന്ന നിലയിലും റാണിക്കുട്ടി ഏറെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട്.

മാർക്കറ്റിംഗിൽ എംബിഎയും സ്വിറ്റ്സർലൻഡിൽ നിന്ന് ഐയാട്ട യുഎഫ്ടിഎയിൽ ഡിപ്ലോമയും നേടിയ ശേഷമാണ് റാണിക്കുട്ടി എയർ ഇന്ത്യയിൽ ചേരുന്നത്. ഔദ്യോഗിക ജീവിതത്തോടൊപ്പം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

എയർ ഇന്ത്യയിൽ ട്രേഡ് യൂണിയൻ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. റിട്ടയർമെന്‍റിനുശേഷം പാലിയേറ്റീവ് കെയർ രംഗത്തേക്കിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അതിൽ നിന്നാണു ജീവകാരുണ്യ, പൊതുപ്രവർത്തനരംഗത്തേക്കുള്ള തീരുമാനത്തിലെത്തിയത്.


കുടുംബത്തിന്‍റെ പിന്തുണ

കാഞ്ഞിരപ്പിള്ളി കൊണ്ടുപ്പറമ്പിൽ കുടുംബാംഗമാണു റാണി ജോർജ്. കോതമംഗലത്ത് അറിയപ്പെടുന്ന ഒലിയപ്പുറം കുടുംബത്തിൽ ആന്‍റണി കുര്യാക്കോസിന്‍റെ സഹധർമിണി. മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ലോക്കൽ ഹെ ഡ് ഓഫിസിൽ നിന്നുമാണ് ആന്‍റണി വിരമിച്ചത്. സർക്കിൾ വെൽഫയർ കമ്മറ്റി സെക്രട്ടറിയുമായിരുന്നു.

ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന ആന്‍റണി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേ ഷന്‍റെ ദേശീയ കൗൺസിൽ അംഗം, ഡപ്യൂട്ടി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പൊതുരംഗത്തു കർമനിരതനായ ആന്‍റണിയും മക്കളും റാണിക്കുട്ടിയുടെ പ്രവർത്തനങ്ങൾക്ക്
പിന്തുണയുമായി ഒപ്പമുണ്ട്. ദൈവം നൽകിയ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട്, ഇനി
ആരോഗ്യമുള്ളിടത്തോളം കാലം ജനങ്ങൾക്കും നാടിനുമായി പ്രവർത്തിക്കണമെന്നാണു
മനസിലെന്നു റാണിക്കുട്ടി പറയുന്നു.

ജനങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള വലിയൊരു നിയോഗമാണു ജില്ലാ പഞ്ചായത്തിന്‍റെ ഭരണസംവിധാനത്തിലേക്കെത്താൻ ഇടയാക്കിയതെന്നും റാണിക്കുട്ടി പറയുന്നു. അതൊരു ദൈവ നിയോഗമായാണ് കുടുംബാംഗങ്ങളും കണക്കാക്കുന്നത്.

ബംഗളൂരുവിലെ പ്രസിദ്ധമായ എസ്എപി ലാബ് ഇന്ത്യയിൽ ഉദ്യോഗസ്ഥൻ അരുൺ, ഗ്ലാസ്ഗോ സ്മിത്ത്കൈനിൽ ജോലി ചെയ്യുന്ന ആഷ എന്നിവരാണു മക്കൾ. മുണ്ടക്കയം തേനമാക്കൽ
ജിനോ, ചെങ്ങളം ചെങ്ങളത്തുപറമ്പിൽ ട്രീസ എന്നിവരാണു മരുമക്കൾ.

നാടിനൊപ്പം

‌ജോലിയിൽ നിന്നും വിരമിച്ച ശേഷം റാണിക്കുട്ടിയും ആന്‍റണിയും കീരംപാറയിലാണു സ്ഥിരതാമസം. കാർഷികരംഗത്തും ഏറെ താത്പര്യമുള്ള ഇവർ ഫലവൃക്ഷങ്ങളുടെ കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഒരു മാതൃകാ അടുക്കളത്തോട്ടവും നിർമിച്ചിട്ടുണ്ട്.

കീരംപാറയിലും പരിസരത്തുമുള്ള പെൺകുട്ടികൾക്ക് ഹാൻഡ് എബ്രോയിഡറിയിൽ പരിശീലനവും നൽകുന്നുണ്ട്. ഇത് വഴി അവർക്ക് മികച്ച വരുമാനം കണ്ടെത്തിക്കൊടുക്കാനായി ഒരു യൂണിറ്റ് സ്ഥാപിക്കുവാനും ലക്ഷ്യമിടുന്നു.

നഗരത്തിലും നാട്ടിൻപുറത്തും ജീവിച്ച തനിക്കു രണ്ടിടത്തെയും ജീവിത സാഹചര്യങ്ങളും പ്രതിസന്ധികളും അടുത്തറിയാനായിട്ടുണ്ടെന്നു റാണിക്കുട്ടി പറയുന്നു. പൊതുരംഗത്തു പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതോടെ നാട്ടിലെ സ്ത്രീകളുടെ ഉന്നമനം പ്രധാന ലക്ഷ്യമാക്കിയുള്ള നവീന പ്രൊജക്ടുകളും റാണിക്കുട്ടിയുടെ മനസിലുണ്ട്.

എറണാകുളം ജില്ലാ പഞ്ചായത്തിന്‍റെ വാരപ്പെട്ടി ഡിവിഷനിൽനിന്നാണു വലിയ ഭൂരിപക്ഷത്തോടെ റാണിക്കുട്ടി ജോർജ് തെരഞ്ഞെടുക്കപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.