വിവിധ രാജ്യങ്ങളിലുംഇന്ത്യയ്ക്കകത്തു വിവിധ സംസ്ഥാനങ്ങളിലുമായി പടർന്നു പന്തലിച്ച വ്യവസായത്തിന്റെ ആണിക്കല്ല് ജോളിയും അദ്ദേഹത്തിന്റെ ആത്മവിശ്വാസവുമാണ്. എല്ലാത്തരം സ്റ്റീൽ നിർമിതികളുടെയും ഉപരിതലം തയാറാക്കൽ, സംരക്ഷണ കോട്ടിംഗ്, കോറോഷൻ കൺട്രോൾ എന്നിവയ്ക്കുള്ള സംവിധാനങ്ങൾ നൽകുന്നതിൽ അംഗീകാരമുള്ള സ്ഥാപനമാണു ബ്ലാസ്റ്റ് ലൈൻ ഇന്ത്യ പ്രൈവറ്റ്ലിമിറ്റഡ്.
കപ്പൽശാലകൾ, പെട്രോകെമിക്കൽ കമ്പനികൾ, എണ്ണ, പ്രകൃതിവാതക ശുദ്ധീകരണശാലകൾ തുടങ്ങി രാജ്യത്തുടനീളവും വിദേശരാജ്യങ്ങളിലുമുള്ള പ്രധാന കമ്പനികളുടെ ഉപകരണങ്ങളുടെ സംരക്ഷണ കോട്ടിംഗ് ആവശ്യകതകൾ ബ്ലാസ്റ്റ് ലൈൻ ഇന്ത്യ നിറവേറ്റുന്നു.
എല്ലാ സംരംഭങ്ങളിലും നൂറുശതമാനം വിജയം നേടിയ ഈ ബിസിനസുകാരന്റെ ജീവിതം ഇന്നത്തെ യുവതലമുറ കണ്ടുപഠിക്കേണ്ടതുതന്നെയാണ്. നാട്ടിലെ വിവിധ ശതകോടീശ്വരന്മാരുടെ വളർച്ചയുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇവരിൽനിന്നെല്ലാം വ്യത്യസ്തനായ ബിസിനസുകാരനാണു ജോളി ലോനപ്പൻ.
പലചരക്കുകടക്കാരനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ കച്ചവടം കണ്ടുവളർന്നതും നിശ്ചദാർഡ്യവും സ്വപ്നങ്ങളുമാണു തന്റെ വളർച്ചയുടെ മൂലക്കല്ലെന്നും ജോളി പറയുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഇദ്ദേഹം തന്റെ സംരംഭത്തിനു തുടക്കംകുറിച്ചതും ഒരു സിനിമാക്കഥയെ വെല്ലുന്ന കഥകളോടെയാണ്.
ബിസിനസിലേക്കുള്ള വഴി
പിതാവിന്റെ ചെറിയ കച്ചവടം ബിസിനസ് സംരംഭകനിലേക്കുള്ള ഇദ്ദേഹത്തിന്റെ വളർച്ചയ്ക്കു വഴിവിളക്കായപ്പോൾ കച്ചവടത്തിലെ പല തിരിച്ചറിവുകളും മുതൽകൂട്ടായി. നൂതന ആശയങ്ങൾ ഉപയോഗിക്കാത്തതാണു പിതാവിന് ഈ മേഖലയിൽ വിജയിക്കാനാകാത്തതെന്ന തിരിച്ചറിവാണു ജോളിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
1980ൽ പാലക്കാട് എൻഎസ്എസ് എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ ജോളി പഠനത്തിനുശേഷം ഏതൊരാളെയും പോലെ ജോലി തേടി അലഞ്ഞു. ഇന്നത്തെകാലത്തെ പോലെ തലങ്ങുംവിലങ്ങും എൻജിനിയറിംഗ് പഠനം ഇല്ലാത്തകാലത്താണു കോഴ്സ് പാസായതെന്നുകൂടി ഓർക്കേണ്ടതുണ്ട്.
കേരളത്തിൽ ജോലി സാധ്യത വളരെയില്ലാതിരുന്ന സമയമായതിനാൽ മുംബൈയിലേക്കുവണ്ടികയറി. അവിടെ പലയിടങ്ങളിലും ജോലി നോക്കി. ഇതിനൊപ്പം ഗൾഫിലേക്കു ജോലിക്കായി ശ്രമിച്ചെങ്കിലും പ്രവൃത്തിപരിചയമില്ലാത്തതിനാൽ കണ്ണീരോടെ പിൻവാങ്ങേണ്ടിവന്നു. തന്റെ സ്വപ് നത്തിൽനിന്നും അണുവിട പിൻവാങ്ങാൻ തയാറാകാത്ത ജോളി ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ടുതന്നെ നടന്നു.
മൂന്നുവർഷത്തോളം നീണ്ട മുംബൈയിലെ ജോലിയോടൊപ്പം വിവിധ കോഴ്സുകൾ പഠിക്കുകയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവുനേടുകയും ചെയ്തു. ഇതിലൂടെ സൗദി അറേബ്യയിലേക്കുള്ള വാതിൽ മുന്നിൽ തുറന്നുകിട്ടുകയായിരുന്നു.
വർഷങ്ങൾക്കുമുമ്പ് ഒരു ജോലി അന്വേഷിച്ചു അലഞ്ഞ പയ്യന്റെ മുന്നിൽ പിന്നീട് ഏജൻസികൾ ക്യൂനിന്നതും ചരിത്രം. മുംബൈയിൽനിന്നു സൗദിയിലെത്തിയതാണു ജോളിയുടെ ജീവിതം മാറ്റിമറിച്ചത്. പെയിന്റ് കമ്പനിയിലെ ജോലിയാണു അദ്ദേഹത്തിനു സൗദിയിൽ ലഭിച്ചത്.
സൗദിയിൽ പൂവണിഞ്ഞ സ്വപ്നം
സ്വപ്ന ലോകത്തിലേക്കു ജോളി എത്തപ്പെട്ടെങ്കിലും തന്റെ ലക്ഷ്യം മനസിൽനിന്നു വിട്ടൊഴിഞ്ഞിരുന്നില്ല. സൗദിയിൽ സെയിൽസ്, മാർക്കറ്റിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി നോക്കി. പെയിന്റ് കമ്പനിയിലെ ജോലിയാണു ജോളിയുടെ ജീവിതം മാറ്റിമറിച്ചത്. യന്ത്രസാമഗ്രികളുടെ പെയിന്റിംഗിനു മുന്നോടിയായി ഇവയുടെ ഉപരിതലം തയാറാക്കുന്നതിനായുള്ള ബിസിനസ് എന്തുകൊണ്ട് നടത്തിക്കൂടാ എന്ന ചിന്തകൾ മനസിലുദിച്ചു.
ഈ ചിന്തകൾക്കു പിന്നാലെ സഞ്ചരിച്ചതിന്റെ ഫലമായി 1993ൽ ഒരു സ്പോൺസറുടെ സഹായത്തോടെ ദമാമിൽ അൽഹുമൈദി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിൽ വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിക്കു തുടക്കംകുറിച്ചു.
ഗൾഫ് യുദ്ധത്തിന്റെ സമയത്താണു പുതിയ കമ്പനിക്കു തുടക്കംകുറിച്ചതെന്നും യാദൃച്ഛികം. മലയാളികളടക്കം നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ’പുലിമടയിൽ’ കയറിയുള്ള ജോളിയുടെ ബിസിനസ്.
പിന്നാലെ, 1994 ൽ സൗദി ഗാർനെറ്റ് കമ്പനി എന്ന പേരിൽ പുതിയ സംരംഭത്തിനും രണ്ടായിരത്തിൽ സൗദി ജുബെയ്ലിൽ സ്പെഷലൈസ്ഡ് കോട്ടിംഗ് സർവീസസ് എന്ന പേരിലും 2002 ൽ ഇന്ത്യയിൽ ഒഡീഷയിൽ ബ്ലാസ്റ്റ് അബ്രസീവ്സ് പ്രൈ. ലിമിറ്റഡ് എന്ന പേരിലും 2004 ൽ ബ്ലാസ്റ്റ് മാസ്റ്റർ ട്രേഡിംഗ്, കുവൈറ്റിൽ ബ്ലാസ്റ്റ്ലൈൻ ജനറൽ ട്രേഡിംഗ് എന്ന പേരിലും പുതിയ സംരംഭങ്ങൾ ആരംഭിച്ചു.
ഇവയെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി 2005 ലാണ് ബ്ലാസ്റ്റ്ലൈൻ ഇന്ത്യ എന്ന പേരിൽ
കമ്പനിക്കു തുടക്കംകുറിച്ചത്. വിവിധ രാജ്യങ്ങളിലും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുമുള്ള വിവിധ സംരംഭങ്ങൾ ഇതോടെ ബ്ലാസ്റ്റ്ലൈൻ ഇന്ത്യയ്ക്കു കീഴിലായി. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് കലൂരിനു സമീപമാണു വിവിധ നിലകളിലായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ഓഫീസായ ബ്ലാസ്റ്റ്ലൈൻ കോർപ്പറേറ്റ് ചേമ്പേഴ്സ് സ്ഥിതി ചെയ്യുന്നത്. 25 സെന്റ് സ്ഥലത്ത് 28,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. അതിവിപുലമായ സൗകര്യങ്ങളോടെ അടുത്തിടയ്ക്കാണു ഓഫീസ് ആരംഭിച്ചത്.
ബ്ലാസ്റ്റ്ലൈൻ ഇൻസ്റ്റിറ്റ്യൂട്ട്
ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ഈ മേഖലയിൽ ജോലിനോക്കുന്നവർക്കും തൊഴിലിൽ ഉയർച്ച ആഗ്രഹിക്കുന്നവർക്കും പുതുതായി ഈ തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർക്കുമായി 2006ൽ കൊച്ചിയിൽ ആരംഭിച്ചതാണ് ബ്ലാസ്റ്റ്ലൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വിദ്യാഭ്യാസ സ്ഥാപനം. വെൽഡിംഗ്, കോട്ടിംഗ് ഇൻസ്പെക്ഷൻ കോഴ്സുകളാണ് ഇതിൽ മുഖ്യം.
സൊസൈറ്റി ഫോർ പ്രൊട്ടക്റ്റീവ് കോട്ടിംഗ്സ് യുഎസ്എ (SSPC), നാഷണൽ അസോസിയേഷൻ ഓഫ് കൊറോഷ്യൻ എൻജിനിയേഴ്സ് യുഎസ്എ (NACA), അമേരിക്കൻ സൊസൈറ്റി ഫോർ നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് യുഎസ്എ (ASNT), ദി വെൽഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് യുകെ (TWI) തുടങ്ങിയ രാജ്യാന്തര സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് കോഴ്സുകളാണു നൽകുന്നത്.
അതിവിപുലമായ സൗകര്യങ്ങളാണ് സ്ഥാപനത്തിൽ വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുള്ളത്. ഫൈവ് സ്റ്റാർ ഫെസിലിറ്റിയോടും എല്ലാവിധ സൗ കര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള സ്ഥാപനത്തിന്റെ തലവൻ എബി ജെ. പാനിക്കുളമാണ്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കോഴ്സുകളാണ് കൂടുതലും. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമടക്കമുള്ള ആയിരത്തിലധികം വിദ്യാർഥികളാണ് ഒരു വർഷം ഇവിടെനിന്ന് കോഴ്സുകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.
അഭിമാനമായി ജോളി ഫ്ളക്സ്
പ്രവർത്തനങ്ങൾക്കായുള്ള യന്ത്രത്തിൽ ഉപയോഗിക്കുന്ന റബർ ഹോസുകൾ ആദ്യനാളുകളിൽ പുറമേ നിന്നു വാങ്ങുകയായിരുന്നുവെങ്കിലും പിന്നീട് സ്വന്തമായി എന്തുകൊണ്ടു നിർമിച്ചുകൂടെ ന്ന ചിന്ത ഉയർന്നുവന്നു. ഇതിന്റെ ഫലമായി 2012ൽ ആരംഭിച്ച കമ്പനിയാണു ജോളിഫ്ളക്സ്.
ഇൻഡസ്ട്രിയൽ റബർ ഹോസുകൾ നിർമിക്കുന്ന ഈ സ്ഥാപനത്തിലുടെ വിദേശത്തേക്കു ഹോസുകൾ കയറ്റി അയക്കുന്നു. എറണാകുളം ജില്ലയിലെ റബർ പാർക്കിൽ ആരംഭിച്ച കമ്പനിയിൽ പ്രധാനമായും പ്രകൃതിദത്ത റബറാണ് ഉപയോഗിക്കുന്നത്.
നമ്മുടെ നാട്ടിലെ റബർ കർഷകർക്കൊരു കൈത്താങ്ങാകുകയെന്ന ലക്ഷ്യവും കമ്പനിക്കു പിന്നിലുണ്ട്. രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും നിരന്തരമായ ഗവേഷണത്തിലൂടെയും പുതുമകളിലൂടെയും ഉയർന്ന നിലവാരമുള്ള യന്ത്രസാമഗ്രികളുടെ വികസനവും ഉൽപാദനവുമാണ് ബ്ലാസ്റ്റ്ലൈൻ ഇന്ന് നിർവഹിക്കുന്നത്.
പെരുമ്പാവൂരിലെ റബർ പാർക്കിൽനിന്നും സൗദി അറേബ്യ, ദുബായ്, ബെഹറിൻ, കൊറിയ, സൗത്ത് ആഫ്രിക്ക, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉൾപ്പെടെയാണ് സാധനങ്ങൾ കയറ്റി അയക്കുന്നത്. ജോളി ഫ്ളക്സ് കമ്പനി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവിടെ 80,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
കുടുംബവിശേഷങ്ങൾ
ബിസിനസിൽ തന്റെ വിജയത്തിനു പിന്നിൽ കുടുംബമാണെന്നു ജോളി പറയുന്നു. ഭാര്യയും മൂന്നു പെൺമക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് ഇവരുടേത്. ഇരിങ്ങാലക്കുട കണ്ടംകുളത്തിൽ കുടുംബാംഗമാണ് ജോളി. പാലാ സ്വദേശിനിയും സൗദിയിൽ ഡോക്ടറുമായ ഡോ. ലീനയാണ് ഭാര്യ. പ്രിയ, പ്രീതി, പ്രവീണ എന്നിവരാണ് മക്കൾ.
ഇവരിൽ ഇളയ മകൾ പ്രവീണ പിതാവിന്റെ വഴിയേ ബിസിനസിലേക്കു ചുവടുവച്ചപ്പോൾ മൂത്ത മകൾ പ്രിയ ആർക്കിടെക്ചറും രണ്ടാമത്തെയാൾ പ്രീതി അമ്മയുടെ വഴിയേ ഡോക്ടറുമായി. കൊച്ചിയിലെ പ്രധാന ഓഫീസിൽ മുഴുവൻ സമയ ബിസിനസിൽ വ്യാപൃതയായിരിക്കുകയാണ്
പ്രവീണ.
വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ കുടുംബത്തിനൊപ്പം മുൻപന്തിയിൽതന്നെ നിൽക്കുന്ന ഒരാളുണ്ട് ജോളിയുടെ പട്ടികയിൽ. ഭാര്യാസഹോദരനായ പാലാ സ്വദേശി എലവനാൽ ജോസുകുട്ടി ആന്റണി. വെസ്റ്റേൺ റെയിൽവേയിലും കൊങ്കൺ റെയിൽവേയിലും പ്രോജക്ടിൽ സിവിൽ എൻജിനിയറായി ജോലി നോക്കവേ ജോളിയുടെ ഒരു വിളിപ്പുറത്ത് ജോലി രാജിവച്ച് സൗദിക്കു വിമാനം കയറുകയായിരുന്നുവെന്ന് ജോസുകുട്ടി പറയുന്നു.
വർഷങ്ങൾക്കിപ്പുറവും ജോളിക്കൊപ്പം നിന്നു പ്രവർത്തിച്ച് കമ്പനിയുടെ ഉയർച്ചയുടെ ഓരോ
പടവുകൾക്കും അത്താണിയാകുകയായിരുന്നു ജോസുകുട്ടി. ചേർത്തല പഞ്ഞിക്കാരൻ വീട്ടിൽ
റിമ്മിയാണു ഭാര്യ. റിച്ചു, റിന്റ, റിഷ എന്നിവരാണു മക്കൾ.
ബിസിനസിന്റെ വളർച്ചയും കോട്ടവും ജോളിയും ജോസുകുട്ടിയും ദിനംപ്രതി ചർച്ചചെയ്യുകയും വിലയിരുത്തിവരികയും ചെയ്യുന്നു. കമ്പനിയുടെ നിർമാണത്തിൻകീഴിൽ ഉടൻ പുറത്തിറങ്ങുന്ന മലയാള സിനിമയുടെ പിന്നാലെയാണു നിലവിൽ ജോസുകുട്ടിയുടെ ഓട്ടം.
സിനിമാരംഗത്ത്
ബിസിനസുകളുടെ തിരക്കിനിടയിൽ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി എന്തെങ്കിലും
ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി പുറത്തിറക്കിയ ആദ്യ സിനിമയാണ് "ആളൊരുക്കം’. നാഷണൽ, സ്റ്റേറ്റ് അവാർഡുകളായി ഏകദേശം 25 ഓളം അവാർഡുകളാണ് ആളൊരുക്കം വാങ്ങിക്കൂട്ടിയത്.
വി.സി. അഭിലാഷ് സംവിധാനം നിർവഹിച്ച് നടൻ ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ആളൊരുക്കം. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തതിനു പുറമെ ബ്രസീലിൽ നടന്ന ബ്രിക് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സിനിമയും ആളൊരുക്കമായിരുന്നു.
പിന്നീട് വർഷങ്ങൾക്കിപ്പുറം രണ്ടാമത്തെ സിനിമയും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണു
ജോളി. നടൻ വിഷ്ണു ഉണ്ണികൃഷ്ണനെ മുഖ്യകഥാപാത്രമായി നിർമിക്കുന്ന "സബാഷ് ചന്ദ്രബോസ്' ആണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏതാനും നാളുകൾക്കുമുമ്പാണു പുറത്തിറക്കിയത്.