ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാനാവില്ല ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ എന്ന നാമധേയത്തെ. വിദ്യാഭ്യാസം പൊതുജനാരോഗ്യം, സ്ത്രീകളുടെ ഉന്നമനം, സാമൂഹിക സമത്വം തുടങ്ങിയ മേഖലകളിൽ തന്റേതായ കൈയ്യൊപ്പു പതിപ്പിച്ച അപൂർവ വ്യക്തിത്വമാണ് ഫാ. ജോസഫ് മേലോട്ടുകൊച്ചിയിൽ.
കോഴിക്കോട് കൈതപ്പൊയിലിലെ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത് (ലിസ്സ) എന്ന പ്രമുഖ കോളജിന്റെ സ്ഥാപകനും ഡയറക്ടറുമായ ജോസച്ചന്റെ ജീവിതം സംഭവബഹുലവും മാതൃകാപരവുമാണ്.
1981ൽ കേരളത്തിലെ അട്ടപ്പാടിയിൽ ആരംഭിച്ച് ഉത്തരേന്ത്യയിലെ യുപി, രാജസ്ഥാൻ, ജമ്മു കാഷ്മീർ, മധ്യപദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും ഗ്രാമ ഗ്രാമാന്തരങ്ങളിൽ തന്റെ പ്രവർത്തനത്തിലൂടെ സമാനതകളില്ലാത്ത സാമൂഹിക പരിഷ്കരണം സാധ്യമാക്കിയ വൈദികൻ. ഒരേസമയം ആത്മീയ ഗുരുവും സാമൂഹ്യപ്രവർത്തകനുമാണ്. 1945 ജൂൺ 22ന് കോട്ടയം ജില്ലയിലെ മണിമലയിൽ ജനിച്ച ജോസ് പഠിച്ചതും വളർന്നതും കോട്ടാങ്ങൽ എന്ന തൊട്ടടുത്ത ഗ്രാമത്തിലാണ്.
സേവനപാതയിലേക്ക്
കുട്ടിക്കാലം മുതലേ ഒരു മിഷനറി വൈദികനാകണമെന്ന ആഗ്രഹം ഫാ. ജോസിനുണ്ടായിരുന്നു. പിന്നീട് മിഷൻലീഗിന്റെ ഭാഗമായതോടുകൂടി ആ ആഗ്രഹത്തിന് തീവ്രത കൂടി. വളരെ യാദൃച്ഛികമായാണ് ഫാദർ ചെറുപുഷ്പ സഭയിൽ എത്തിച്ചേർന്നത്. ചെറുപുഷ്പസഭാ സ്ഥാപകനായ ബസേലിയൂസ് പാണാട്ടച്ചന്റെ കീഴിലാണ് സെമിനാരി പരിശീലനം നടത്തിയത്. അദ്ദേഹത്തിന്റെ ജീവിതവും ദർശനങ്ങളും വലിയ പ്രചോദനവും മാതൃകയുമായിരുന്നു.
1973ൽ വൈദികനായതിനുശേഷം ആദ്യത്തെ നാലുവർഷത്തോളം സഭയുടെ മാതൃഭവനമായ മൂക്കന്നൂരും അട്ടാറയിലും പ്രവർത്തിക്കുമ്പോൾ സഭാ സ്ഥാപകന്റെ ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെ നേരിൽക്കണ്ട് മനസിലാക്കുവാൻ സാധിച്ചിരുന്നു.
അട്ടാറയിലെ റബർതൊഴിലാളികളുടെ കൂടെ പ്രവർത്തിക്കുമ്പോഴാണ് പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന ഉൾവിളി മേലേട്ടുകൊച്ചിയിലച്ചന് ഉണ്ടാകുന്നത്. പ്രവർത്തനത്തിന് ഇറങ്ങുന്നതിനുമുമ്പ് പ്രഫഷണൽ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചതുകൊണ്ട് മദ്രാസ് ലൊയോള കോളേജിൽ എംഎസ്ഡബ്ല്യു പഠിക്കാൻ പോയി.
1979 മുതൽ 81 വരെയുള്ള ലൊയോളയിലെ പഠനകാലത്താണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തെക്കുറിച്ച് അടുത്തറിയുന്നത്. എംഎസ്ഡബ്ല്യു പഠനം പൂർത്തിയാക്കിയശേഷം അട്ടപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. വളരെ സാഹസികമായ ഒരു ജീവിതമായിരുന്നു അത്. 1984ൽ സഭാധികാരികൾ അച്ചനെ ഗൊരഖ്പൂർ മിഷനിലേക്കയച്ചു. ഗോരഖ്പൂരിൽ അന്ന് ഏതാനും ചെറുപുഷ്പ വൈദികർ പ്രവർത്തിച്ചിരുന്നു.
1984 ഒക്ടോബറിൽ ഗൊരഖ്പൂർ രൂപത സ്ഥാപിതമാവുകയും 85ൽ ബിഷപ് ഡൊമിനിക് കോക്കാട്ട്, അച്ചനെ പുതിയ രൂപതയുടെ സോഷ്യൽ വർക്ക് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ബിഷപ്ഹൗസിൽ താമസിച്ച് പ്രവർത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത് എങ്കിലും ജനങ്ങളോടൊത്ത് താമസിക്കാനുള്ള താല്പര്യം ബിഷപ്പിനെ അറിയിക്കുകയും തത്ഫലമായി ദവറിയ എന്ന സ്ഥലത്ത് അച്ചനെ നിയമിക്കുകയും ചെയ്തു. ഒരു വർഷത്തോളം ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ജീവിതവും സംസ് കാരവും പഠിക്കുവാനും ഗ്രാമവാസികളുമായി നല്ലബന്ധം വളർത്തിയെടുക്കുവാനും അച്ചന് സാധിച്ചു.
സാമൂഹ്യപ്രവർത്തനം
സെമിനാരി പഠനകാലത്ത് ബ്രസീലിയൻ ചിന്തകനായ പൗളോ ഫ്രെയറിന്റെ (Paulo Freire) മർദ്ദിതരുടെ ബോധനശാസ്ത്രം (Pedagogy of the Oppressed) എന്ന പുസ്തകമാണ് അച്ചനെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഏറെ സ്വാധീനിച്ചത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ജാതി വിവേചനം, അന്ധവിശ്വാസം, നിരക്ഷരത, ദാരിദ്ര്യം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിൽ അച്ചൻ വളരെയധികം വ്യാകുലനായിരുന്നു. ഇതിനെതിരെ ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാനുതകുന്ന ഒരു പ്രവർത്തന ശൈലി അച്ചൻ രൂപപ്പെടുത്തി.
ആത്മാ (ATMA-Animation Training and Motivation for Action) എന്ന പേരിൽ അറിയപ്പെട്ട പരിശീലന പദ്ധതിക്ക് കാരിത്താസ് ഇന്ത്യയുടെ അംഗീകാരവും സാമ്പത്തിക സഹായവും നേടിയെടുക്കുവാൻ സാധിച്ചു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ താഴ്ന്ന ജാതിക്കാർ, സ്ത്രീകൾ, ദരിദ്രർ എന്നിവർക്ക് സമൂഹത്തിൽ യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ല. താഴ്ന്ന ജാതിക്കാർ സ്കൂളിൽ പോയിരുന്നില്ല. കുട്ടികൾ കാലികളെ മേയ്ച്ചു നടന്നു. അന്നത്തെ അവിടുത്തെ സാക്ഷരതാ നിരക്ക് 27% മാത്രമായിരുന്നു.
ഉത്തരേന്ത്യയിലെ ദവറിയ എന്ന സ്ഥലത്ത് ആദ്യത്തെ ആത്മ പരിശീലന പരിപാടി ആരംഭിച്ചു. സഹവ ഗ്രാമത്തിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള 30 പേരുമായാണ് ആദ്യത്തെ ആത്മാ പ്രോഗ്രാം അച്ചൻ ആരംഭിച്ചത്. 30 പേരിൽ തുടങ്ങിയ പരിശീലനം ഏതാനും വർഷം കൊണ്ട് 600 ഓളം പേരിലെത്തി. നൂറ്റാണ്ടുകളായി കടുത്ത ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും ശീലിച്ചവർ പരിശീലനത്തിനുശേഷം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും വിളമ്പിക്കൊടുക്കുന്നതുമൊക്കെ വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.
വയോജന വിദ്യാഭ്യാസം, അങ്കൺവാടി
ആദ്യത്തെ രണ്ടു ബാച്ചിന്റെ പരിശീലന പരിപാടി കഴിഞ്ഞ ശേഷം ഗ്രാമങ്ങളിൽ വയോജന വിഭ്യാഭ്യാസപരിപാടി തുടങ്ങാനുള്ള അനുവാദം ജില്ലാ കളക്ടറിൽ നിന്ന് നേടുകയും ദസയി ദവറിയ എന്ന വികസന ബ്ലോക്ക് ഇതിനായി ദത്തെടുക്കുകയും ചെയ്തു. ആത്മാ പരിശീലനം സിദ്ധിച്ച അധ്യാപകരായിരുന്ന ക്ലാസുകൾ നയിച്ചിരുന്നത്. അക്ഷരങ്ങൾ പഠിക്കുന്നതോടൊപ്പം ബോധവത്കരണം എന്ന വ്യത്യസ്തമായ ഒരു വയോജന വിദ്യാഭ്യാസ പദ്ധതിയാണ് അവിടെ അവലംബിച്ചത്.
90 ഗ്രാമങ്ങളിലായി ഒരു ലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന ദസയി ദവറിയ ബ്ലോക്കിൽ ഘട്ടംഘട്ടമായി വയോജന വിദ്യഭ്യാസപരിപാടി ആരംഭിച്ചു. അടുത്തഘട്ടമായി കന്നുകാലികളെ മേച്ച് അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന താഴ്ന്നജാതിയിലെ കുട്ടികൾക്കായി അങ്കണവാടികൾ ആരംഭിച്ചു. ആദ്യത്തെ അഞ്ചുവർഷം കൊണ്ട്ഏകദേശം 6000 കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ സാധിച്ചു. ഈ ബാലവാടികളിൽ പലതും പിന്നീട് സ്കൂളുകളായി മാറുകയും സർക്കാരിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
പൊതുജനാരോഗ്യം, സ്ത്രീശാക്തീകരണം
പുരുഷമേധാവിത്വം നിലനിന്നിരുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. അനാരോഗ്യം, പട്ടിണി, അന്ധവിശ്വാസം, നിരക്ഷരത എന്നിവയ്ക്ക് പരിഹാരമൊന്നോണമാണ് പൊതുജനാരോഗ്യ പരിപാടികൾ ആരംഭിച്ചത്. വയോജന വിദ്യാഭ്യാസം പോലെ ഓരോ ഗ്രാമങ്ങളിലും ആരോഗ്യവിദ്യാഭ്യാസപരിപാടിയും (Health Education Programme) അച്ചൻ ആരംഭിച്ചു.
അച്ചന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപ്രവർത്തനങ്ങൾ വ്യാപകമായതോടെ ജർമ്മനിയിലെ മിസരിയോർ (Misereor) എന്ന സംഘടനയുടെ സഹായവും ലഭിച്ചു തുടങ്ങി. ഇതോടെ രൂപതയ്ക്ക് പൊതുവായ ഒരു ആരോഗ്യനയത്തിന് രൂപം കൊടുക്കുകയും ആരോഗ്യ വിദ്യാഭ്യാസപരിപാടി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രൂപതയുടെ പല ഭാഗങ്ങളിലായി പത്തോളം ഡിസ്പൻസറികൾ സ്ഥാപിക്കുകയും ഒരു റഫറൽ ഹോസ്പിറ്റൽ വിഭാവനം ചെയ്യുകയും ചെയ്തു.
പ്രവർത്തനം ദേശീയ തലത്തിലേക്ക്
ദവറിയയിലെ സാമൂഹ്യപ്രവർത്തനങ്ങൾ ഫലപ്രദമായിക്കണ്ടതോടെ അത് രൂപത മുഴുവൻ വ്യാപിപ്പിക്കണമെന്ന് ബിഷപ് ഡൊമിനിക് കോക്കാട്ട് ആവശ്യപ്പെട്ടു. വൈദികർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു ഡൽഹിയിലെ കാരിത്താസ് ഇന്ത്യയും ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുമാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്.
ഇതോടെ ദവറിയയിൽ പരീക്ഷണാർഥം ആരംഭിച്ച പരിപാടികൾ രൂപതയിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 1986ൽ തന്നെ പൂർവ്വാഞ്ചൽ ഗ്രാമീൺ സേവാസമിതി എന്ന സംഘടന രൂപീകരിക്കുകയും ഗൊരഖ്പൂർ രൂപതയുടെ എല്ലാ സാമൂഹ്യപ്രവർത്തനങ്ങളേയും അതിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തു.
ഉത്തരേന്ത്യയിലെ ഡൽഹി, ആഗ്ര അതിരൂപതകളുടെ കീഴിലുള്ള പന്ത്രണ്ടോളം രൂപതകളിൽ പുതിയ സാമൂഹ്യപ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കാരിത്താസ് ഇന്ത്യ അതിന്റെ നോർത്തേൺ ഫോറം (Northern Forum) രൂപീകരിക്കുകയും അച്ചനെ അതിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു.
ഡൽഹി, മീററ്റ്, ജമ്മു കാഷ്മീർ, സിംല, ഉദയ്പൂർ, ബറേലി, ആഗ്ര എന്നീ രൂപതകളിൽ ഗൊരഖ്പൂർ രൂപതയിൽ ആരംഭിച്ചതിന് സമാനമായ പ്രവൃത്തികൾ തുടങ്ങുന്നതിന് നേതൃത്വംകൊടുത്തു. ഈ പരിപാടികൾ ദേശീയ തലത്തിൽ എത്തിക്കുന്നതിനായി 1987ൽ കാരിത്താസ് ഇന്ത്യ നാഷണൽ ആനിമേഷൻ കമ്മിറ്റി രൂപീകരിക്കുകയും 1987-90 വരെ ഫാ. ജോസ് ആ കമ്മറ്റിയിൽ പ്രവർത്തിക്കുകയും ചെയ്തു.
ചായ് അസോസിയേറ്റ് ഡയറക്ടർ
അങ്ങനെയിരിക്കെയാണ് 1990ൽ അച്ചനെ സെക്കന്തരാബാദിലുള്ള കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI)യുടെ അസോസിയേറ്റ് ഡയറക്ടർ ആയി നിയമിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ 4500 ഓളം ആശുപത്രികളുടെ കേന്ദ്ര ഏജൻസിയാണ് ചായ്. ഈ അവസരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ചായ് സ്റ്റേറ്റ് യൂണിറ്റുകൾ സ്ഥാപിക്കുകയും കമ്മ്യൂണിറ്റി ഹെൽത്ത് പ്രവർത്തനങ്ങൾ തുടങ്ങുവാൻ പ്രോത്സാഹിപ്പിക്കുകയും പരിശീലനങ്ങൾ നല്കുകയുംചെയ്തു.
1997 വരെ ആ പദവിയിൽ തുടർന്നു. ഈ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലുള്ള ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദവും ഹൈദരാബാദിലുള്ള സെന്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സയൻസ് (CESS) നിന്നും എംഫിൽ ബിരുദവും സമ്പാദിച്ചു.
വെറും 50 സ്ത്രീകളുമായി ദവറിയയിൽ തുടങ്ങിവച്ച സ്ത്രീശാക്തീകരണ പരിപാടിയിൽ ഇന്ന് 50,000 ത്തിലധികം സ്ത്രീകൾ പങ്കുചേരുന്നു. ആ നാടിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ തലങ്ങളിൽ സജീവമായി ഇടപെട്ട് അവർ നാടിനെ വികസനത്തിലേക്ക് നയിക്കുന്ന ഒരു കാഴ്ചയാണ് ഇന്നവിടെ കാണാനാകുന്നത്.
കേരളത്തിൽ
സിഎസ്ടി സഭയുടെ കോഴിക്കോട് പ്രോവിൻസ് നിലവിൽ വന്നപ്പോൾ ജോസഫ് അച്ചൻ വൈസ് പ്രോവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അച്ചന്റെ പ്രവർത്തനരംഗം കേരളമായി.
1999ൽ കോഴിക്കോട് കേന്ദ്രമായി ഹെൽത്ത് ഡയലോഗ് എന്ന സംഘടനയ്ക്ക് രൂപംകൊടുക്കുകയും മനുഷ്യന്റെ ശാരീരികവും മാനസികവും ആധ്യാത്മികവുമായ തലങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഒരു സമഗ്രമായ ആരോഗ്യപരിപാടി വിഭാവനം ചെയ്യുകയും ചെയ്തു. കോഴിക്കോട് നഗരവും ജില്ലയിലെ വിവിധ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നിരവധി ആരോഗ്യപ്രവർത്തനങ്ങൾ ഈ സംഘടനയുടെ കീഴിൽ നടത്തി. മലബാറിലെ മറ്റു ജില്ലകളിലേക്കും അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.
മാനസികാരോഗ്യം, റോഡ് സുരക്ഷ, ലൈംഗിക വിദ്യാഭ്യാസം, പരിസ്ഥിതി, ആത്മഹത്യാപ്രവണത, മദ്യാസക്തി, എയ്ഡ്സ്, സ്കൂൾ കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും ചർച്ചാക്ലാസുകളും സംഘടിപ്പിച്ചു. ഹെൽത്ത് ഡയലോഗിന്റെ പ്രവർത്തനങ്ങൾക്ക് പല പുരസ്കാരങ്ങളും അച്ചനെ തേടിയെത്തി.
ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ആൻഡ് ഹെൽത്ത്
ലിസ്സാ കോളജ് എന്ന പേരിൽ അറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനം 2003ലാണ് താമരശേരി അടുത്തുള്ള കൈതപ്പൊയിലിൽ അച്ചൻ ആരംഭിക്കുന്നത്. ചെറുപുഷ്പ സഭയുടെ സിദ്ധിയും തനിമയും അനുസരിച്ച് ഒരു എംഎസ്ഡബ്ല്യുകോളജ് തുടങ്ങുന്നതിന് 2000ൽ അധികാരികൾ ജോസച്ചനെ നിയോഗിക്കുകയായിരുന്നു.
വികസനം ഒട്ടും എത്തിനോക്കാതിരുന്ന പുതുപ്പാടി ഗ്രാമത്തിൽ ഒരു കോളജ് തുടങ്ങാൻ വന്നപ്പോൾ പലരും ഈ ഉദ്യമത്തെ ഒരു ഭ്രാന്തൻ ആശയമായിട്ടാണ് കണ്ടത്. എന്നാൽ വിമർശനങ്ങളെ ഒട്ടും വകവയ്ക്കാതെ കോളജ് സ്ഥാപിക്കാനുള്ള പ്രവർത്തനവുമായി അച്ചൻ മുന്നോട്ടുപോയി.
ആരംഭത്തിൽ എംഎസ്ഡബ്ല്യു മാത്രമാണ് ലിസ്സയിലുണ്ടായിരുന്നത്. ഒരു കോഴ്സ് മാത്രമായി ഒരു കോളജ് നടത്തുന്നത് പ്രായോഗികമായിരിക്കില്ല എന്ന യൂണിവേഴ്സിറ്റി അധികൃതരുടെ അഭിപ്രായം മാനിച്ചാണ് സമാനമായ മറ്റുകോഴ്സുകൾ കൂടി ആരംഭിക്കുന്നത്. സാമൂഹ്യവികസനം, മാനസികാരോഗ്യം എന്നീ ആശയം മുന്നിൽക്കണ്ടുകൊണ്ട് ബിഎസ്ഡബ്ല്യു, ബിഎസ്സി സൈക്കോളജി എന്നീ കോഴ്സുകൾ തുടങ്ങാനുള്ള ഉദ്ദേശ്യത്തോടെ സർവകലാശാലയെ സമീപിച്ചപ്പോൾ ബിഎസ്സി സൈക്കോളജി അനുവദിക്കാമെന്നും ബിഎസ്ഡബ്ല്യുവിന് യൂണിവേഴ്സിറ്റിയിൽ സിലബസ് ഇല്ലാത്തതുകൊണ്ട് അത് അനുവദിക്കാൻ പറ്റില്ലെന്നും അറിയിച്ചു.
മാനസികാരോഗ്യം, സാമൂഹ്യവികസനം എന്നിവ ഒന്നിച്ചു കൊണ്ടുപോകാനുള്ള അച്ചന്റെ സ്വപ്നത്തിന് അത് വിഘാതമായി. എന്നാൽ സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ബിഎസ്ഡബ്ല്യുവിന് സിലബസ് തയാറാക്കുവാനുള്ള ദൗത്യം അച്ചൻ ഏറ്റെടുക്കുകയും സർവകലാശാല അത് അംഗീകരിക്കുകയും ചെയ്തു. ഇന്ന് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകളിൽ ഫാ. ജോസ് മേലേട്ടുകൊച്ചിയിൽ തയാറാക്കിയ സിലബസാണ് പഠിപ്പിക്കുന്നത്.
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ലിസ്സയിൽ വിദ്യാർഥികൾ പഠിക്കുന്നു. ഇന്ന് കേരളത്തിലെ മികച്ച കോളേജുകളിലൊന്നായി ലിസ്സ അറിയപ്പെടുന്നു. 2018ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള കോളജിനുള്ള ബഹുമതി ലിസ്സ ഏറ്റുവാങ്ങി.
ഇവിടെ പഠിച്ച കുട്ടികൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വിദേശത്തും വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എംഎസ്സി സൈക്കോളജി, ബിഎ, എംഎ ഇംഗ്ലീഷ്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, എംഎ ജേർണലിസം, എംകോം എന്നീ കോഴ്സുകളും നടത്തുന്നു. ഭാവിയിൽ ലിസ്സയെ ഒരു ഓട്ടോണമസ് കോളജായി ഉയർത്തണമെന്നതാണ് അച്ചന്റെ സ്വപ്നം.
2015 മുതൽ 18 വരെ കോഴിക്കോട് ചെലവൂർ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാളായി പ്രവർത്തിച്ചശേഷം വീണ്ടും ലിസ്സയുടെ പ്രവർത്തനങ്ങൾക്ക് അച്ചൻ നേതൃത്വംകൊടുക്കുന്നു. ജീവിതത്തിലുടനീളം സ്വന്തംഅന്തഃകരണത്തിന് ചെവി കൊടുക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് 75ാം വയസിലും സേവനവഴിയിൽ കർമനിരതനാണ് ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സിഎസ്ടി.