ഫാ. മൈക്കിൾ കാരിമറ്റം
“കർത്താവിന്റെ മുന്പിൽ എന്തു കാഴ്ചയാണു ഞാൻ കൊണ്ടുവരേണ്ടത്? മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്നു നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവമായ കർത്താവിന്റെ മുന്പിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കർത്താവ് നിന്നിൽനിന്നാവശ്യപ്പെടുന്നത്?’(മിക്കാ,6:6-8).
ദൈവത്തെ പ്രസാദിപ്പിക്കുക, ദൈവപ്രീതിയും ദൈവാനുഗ്രഹങ്ങളും പ്രാപിക്കുക എന്നത് മതാത്മക ജീവിതത്തിന്റെ മുഖ്യലക്ഷ്യവും അതിനുള്ള ശ്രമങ്ങൾ മുഖമുദ്രയുമായി പരിഗണിക്കപ്പെടുന്നു. ഈയൊരു മനോഭാവമാണ് മിക്കാ പ്രവാചകൻ ഇവിടെ വിശകലനം ചെയ്യുന്നത്.
എന്തു കാഴ്ചയും കൊടുക്കാൻ സന്നദ്ധനാണ് ഭക്തൻ. മൃഗബലി, ധാന്യബലി, പാനീയബലി ഇതെല്ലാം എത്രവേണമെങ്കിലും കൊടുക്കാൻ ഒരുക്കമാണ്. ഇതിനേക്കാളെല്ലാം ഉപരി, സ്വന്തം പുത്രനെ, അവകാശിയായ ആദ്യജാതനെത്തന്നെ, ബലിയർപ്പിക്കാൻ സന്നദ്ധനാണയാൾ. “എന്റെ ആത്മാവിന്റെ പാപത്തിനു പകരം ശരീരത്തിന്റെ ഫലം കാഴ്ച വയ്ക്കണമോ?’(മിക്കാ 6,7).
ഇസ്രായേൽക്കാർ കടന്നുവന്നു വാസമാക്കിയ കാനാൻദേശത്തെ നിവാസികൾ ബാൽദേവനെ പ്രീതിപ്പെടുത്താനായി നരബലി അർപ്പിക്കുക പതിവായിരുന്നു. ഈ ആചാരം ഇസ്രായേൽക്കാരും ചുരുക്കമായെങ്കിലും ഏറ്റെടുത്തതായി ബൈബിൾതന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (ജോഷ്വ 6,26, ന്യായാ 11,29-40, രാജാ16,34). ഈ കാഴ്ചപ്പാടിൽ മിക്കാ അവതരിപ്പിക്കുന്ന ഭക്തന്റെ ചോദ്യം സ്വാഭാവികവും വിശ്വസനീയവുമാണ്.
ഇസ്രായേലിലേക്കും കാനാനിലേക്കും ഒന്നും പോകേണ്ട, പഴയ നിയമകാലത്തേക്കു മടങ്ങിച്ചെന്ന് അന്വേഷിക്കുകയും വേണ്ട, നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഏതാനും മാസങ്ങൾക്കുമുന്പ് നാടിനെ ഞെട്ടിച്ച നരബലിയുടെ കഥകൾ മാത്രം പരിഗണിച്ചാൽ മതി. ലഭിക്കാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്ക് ആനുപാതികമായ വില നൽകണമെന്ന കച്ചവട മനോഭാവം ഈ മതാത്മകതയ്ക്കു പിന്നിൽ കാണാൻ കഴിയും. എന്നാൽ, ഇതാണോ യഥാർഥ ദൈവചിത്രം? എന്തു കാഴ്ചയാണ് ദൈവം ആഗ്രഹിക്കുന്നത്?
മിക്കാ തന്നെ നൽകുന്ന ഉത്തരം ശ്രദ്ധിക്കണം. മനുഷ്യൻ നൽകുന്ന എന്തെങ്കിലും വസ്തുവല്ല ദൈവം ആഗ്രഹിക്കുന്നത്, മറിച്ച് മനുഷ്യന്റെതന്നെ ആത്യന്തികമായ നന്മയും സന്തോഷവും ഒരിക്കലും അസ്തമിക്കാത്ത സമാധാനവുമാണ്. അതിനുവേണ്ടത് മനോഭാവത്തിലും ജീവിതശൈലിയിലുമുള്ള നവീകരണമാണ്. മൂന്നു വാക്കുകളിൽ ഒതുക്കുന്നു പുതിയ ജീവിതശൈലി. നീതി, കാരുണ്യം, വിനയം. ഇതാണ്, ഇതു മാത്രമാണ് ദൈവം മനുഷ്യനിൽനിന്നാഗ്രഹിക്കുന്നത്.
അതു മനുഷ്യന്റെതന്നെ ശാശ്വതമായ സമാധാനത്തിനുവേണ്ടിയാണെന്നതും മറക്കാതിരിക്കാം. എന്തെങ്കിലും വലിയ കാഴ്ചകൾക്കായി കാത്തിരിക്കുന്ന ഒരു കിരാതമൂർത്തിയല്ല, മനുഷ്യരെ സ്വന്തം മക്കളായി സ്വീകരിച്ചു സ്നേഹിക്കുന്ന, എല്ലാവരിലും നന്മ മാത്രം ആഗ്രഹിക്കുന്ന സ്നേഹനിധിയായ പിതാവാണ് ദൈവം. ഇതിന്റെ ഏറ്റം വ്യക്തമായ പ്രകടനമാണ് യേശുവിന്റെ പെസഹാ. അതിനുള്ള ഒരുക്കമാണല്ലോ നോന്പാചരണം.