ഫാ. മൈക്കിൾ കാരിമറ്റം
“നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയ ദേശത്തേക്കു പോകുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അർപ്പിക്കണം”(ഉത്പ.22,2).
ദൈവം നരബലിയല്ല, ഒരു ബലിയും ആഗ്രഹിക്കുന്നില്ല. മറിച്ച് നീതി, കാരുണ്യം, വിനയം ഇതു മാത്രമാണ് മനുഷ്യനിൽനിന്ന് ആവശ്യപ്പെടുന്നത് എന്നു മിക്കാ 6,6-8ൽ കണ്ടതിനു കടകവിരുദ്ധമല്ലേ ഇവിടെ ഉദ്ധരിച്ച ദൈവകല്പന?
ദഹനബലിയായി അർപ്പിക്കണം എന്നു പറയുന്പോൾ വിജാതീയരുടെ ഇടയിൽ നിലവിലിരുന്ന വിശ്വാസത്തെയും ആചാരത്തെയും ദൈവവചനത്തിലൂടെ ഉറപ്പിക്കുകയല്ലേ എന്നു തോന്നാം. പക്ഷേ അത് ദൈവവചനത്തിന്റെ ഉപരിപ്ലവമായ വായനയിൽനിന്നുണ്ടാകുന്ന ഒരു തോന്നൽ മാത്രമാണെന്നു വിശദമായ വിശകലനം വ്യക്തമാക്കും.
ഏതു ബൈബിൾവാക്യവും സാഹചര്യത്തോടു ചേർത്തു വായിക്കണം എന്നത് ബൈബിൾ വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. സാഹചര്യത്തിൽനിന്ന് അടർത്തിയെടുത്താൽ ദൈവവും വിശുദ്ധഗ്രന്ഥകാരനും ഉദ്ദേശിക്കുന്ന അർത്ഥമായിരിക്കുകയില്ല വാചകത്തിലും വാക്യശകലങ്ങളിൽനിന്നു കിട്ടുക. ബൈബിൾ ഉപയോഗിച്ച് ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാൻ ശ്രമിക്കുന്നതുപോലെയാകും.
“ദൈവമില്ല’’(സങ്കീ.14, 1). ഇത് ബൈബിളിന്റെ ഭാഗമാണ്, എന്നാൽ തുടർന്നു വരുന്നതുംകൂടി വായിക്കുന്പോഴേ ദൈവം വെളിപ്പെടുത്തുന്ന അർത്ഥം ഗ്രഹിക്കാൻ കഴിയൂ. “ദൈവമില്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു’’. മൂലഭാഷയായ ഹീബ്രുവിലും ഇംഗ്ലീഷ് വിവർത്തനത്തിലും വാക്കുകളുടെ ക്രമം ഇതിൽനിന്നു വ്യത്യസ്തമാണ്. “മൂഢൻ തന്റെ ഉള്ളിൽ പറയുന്നു, ദൈവമില്ല’’.
ഇതൊരുദാഹരണമാണ്. ചർച്ചാവിഷയമായ അബ്രഹാമിന്റെ ബലിയിലേക്കു തിരിച്ചുവരാം. വിവരണം ആരംഭിക്കുന്നതുതന്നെ ശ്രദ്ധിക്കണം. “പിന്നീടൊരിക്കൽ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു’’ (ഉത്പ.12,1). ദൈവം മനുഷ്യമാംസം ഭക്ഷിക്കുകയോ രക്തം കുടിക്കുകയോ ചെയ്യുകയില്ല. ദൈവത്തിന് അതൊന്നും ആവശ്യമില്ല. അബ്രാഹത്തിന്റെ വിശ്വാസത്തിന്റെയും അനുസരണയുടെയും ആഴം അളക്കുക, അതാണ് ഈ കല്പനയുടെ ലക്ഷ്യം. ദൈവം അബ്രാഹത്തെ പരീക്ഷിക്കുകയായിരുന്നു.
എന്നാൽ അബ്രാഹം അതറിഞ്ഞില്ല. സംശയിക്കാതെ, ചോദ്യംചെയ്യാതെ, പുറപ്പെട്ടു. മകനെ ബലിയർപ്പിക്കാൻ കത്തിയെടുത്തു. അപ്പോഴാണ് വീണ്ടും ദൈവസ്വരം “കുട്ടിയുടെമേൽ കൈവയ്ക്കരുത്’’(ഉത്പ.22,12-19). അബ്രാഹത്തിന്റെ വിശ്വാസവും അനുസരണവും പ്രകടമാക്കാൻ ദൈവം ഒരുക്കിയ അവസരമായിരുന്നു അത്.
“അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം’’(1 സാമു15,22) എന്നു സാമുവൽ സാവൂളിനെ ഓർമപ്പെടുത്തിയതും ഇവിടെ ശ്രദ്ധേയമാകുന്നു. ദൈവം ബലിയല്ല സ്നേഹമാണ് ആഗ്രഹിക്കുന്നത് (ഹോസി 6,6). ബലിയല്ല, കരുണയാണ് ദൈവം ആഗ്രഹിക്കുന്നത്. യേശു വ്യാഖ്യാനിച്ചു (മത്താ 9, 13). അനുസരണം, സ്നേഹം, കരുണ ഇതൊക്കെയാണാവശ്യം. ഇതായിരിക്കട്ടെ നോന്പുകാലത്തെ നയിക്കുന്ന ചൈതന്യം.