ഫാ. മൈക്കിൾ കാരിമറ്റം
അബ്രാഹമിനോട് തന്റെ ഏകജാതനെ ദഹനബലിയായി അർപ്പിക്കാൻ ആവശ്യപ്പെട്ടതിലൂടെ ദൈവം അയാളുടെ വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ആഴം അളക്കുകയായിരുന്നു; അഥവാ, അതിനെക്കുറിച്ച് അബ്രാഹമിനു ബോധ്യം നൽകാൻ അവസരം ഒരുക്കുകയായിരുന്നു. പരീക്ഷയിൽ അബ്രാഹം വിജയിച്ചു. തന്റെ ഏകമകനെ ജീവനോടെ തിരിച്ചുകിട്ടി. പകരം, ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചു. ഇതു വരാനിരുന്ന മഹാബലിയുടെ മുന്നോടിയും പ്രതീകവുമായിരുന്നു.
സ്വന്തം ഏകജാതനെ ബലിയർപ്പിക്കാൻ തയാറായ അബ്രാഹം തന്റെ വിശ്വാസവും അനുസരണവും തെളിയിച്ചു. എന്നാൽ തന്റെ ഏകജാതനെ മരണത്തിന് ഏല്പിച്ചുകൊടുത്ത പിതാവ് മനുഷ്യമക്കളോടുള്ള തന്റെ സ്നേഹത്തിന്റെ ആഴമാണു വെളിപ്പെടുത്തിയത്. സ്വന്തം മകന്റെ രക്തം ചിന്തിയുള്ള മരണം കണ്ടേ തൃപ്തനാകൂ, പാപങ്ങൾ ക്ഷമിക്കൂ എന്നു ശാഠ്യംപിടിക്കുന്ന അതികർക്കശനും കഠിനഹൃദയനുമാണ് ദൈവം എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്.
കുരിശിൽ പിടഞ്ഞു നിലവിളിക്കുന്ന പുത്രൻ: ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തേ എന്നെ നീ ഉപേക്ഷിച്ചു?’(മർക്കോ 15,34). നിശബ്ദത പാലിക്കുന്ന പിതാവ്. ഇവിടെ ദൈവത്തിന്റെ നിസംഗതയും ഹൃദയകാഠിന്യവും മാത്രം കാണുന്നവർക്കു വിശ്വാസത്തിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു.
കുരിശിലെ ബലിയുടെ അർഥമെന്തെന്ന് ആരംഭത്തിൽ ഉദ്ധരിച്ച ദൈവവചനം വ്യക്തമാക്കുന്നുണ്ട്. ദൈവസ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് യേശുവിന്റെ ആത്മബലി. യേശുവിന്റെ മരണം പിതാവായ ദൈവത്തിനു തീർച്ചയായും ഒഴിവാക്കാമായിരുന്നു.
മരണം മാത്രമല്ല, ദൈവപുത്രന്റെ മനുഷ്യാവതാരവും ദരിദ്രരോടൊത്തുള്ള ക്ലേശപൂർണമായ ജീവിതവും, അവസാനം അതിക്രൂരമായ പീഡനവും നിന്ദനവും ഒഴിവാക്കാമായിരുന്നു. പിന്നെന്തേ ദൈവം ഇതെല്ലാം അനുവദിച്ചു? എന്തേ യഹൂദ നേതാക്കൾ വെല്ലുവിളിച്ചിട്ടും സ്വന്തം ഏകജാതനെ കുരിശിൽനിന്നിറക്കിയില്ല?
അതുതന്നെയാണു ദൈവസ്നേഹത്തിന്റെ പാരമ്യം പ്രകടമാക്കിയ നിശബ്ദത. സ്നേഹത്തിന്റെ ആഴം അളക്കാനുള്ള മാനദണ്ഡം സഹനമാണ്. യേശുതന്നെ പറഞ്ഞില്ലേ ‘സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല’(യോഹ 14,13).
ബലിയർപ്പണം എന്നത് ഏതോ കിരാതമൂർത്തിയെ പ്രീതിപ്പെടുത്താനുള്ള കൊലപാതകമല്ല, സ്നേഹത്തിന്റെ പാരമ്യം പ്രകടമാക്കുന്ന ആത്മസർപ്പണമാണ്. മാതാപിതാക്കൾ മക്കൾക്കുവേണ്ടി, സഹോദരങ്ങൾ പരസ്പരം സഹായിക്കാൻ, ഒരാൾ മറ്റൊരാൾക്കുവേണ്ടി ഏറ്റെടുക്കുന്ന സഹനംതന്നെയാണു സ്നേഹത്തിന്റെ മാനദണ്ഡവും പ്രകടനവും.
യേശുവിന്റെ കുരിശിലെ ബലി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ ആഴം വെളിവാക്കുന്നു, അതോടൊപ്പം അനുകരണീയമായൊരു മാതൃകയും നൽകുന്നു. ‘ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു’(1 യോഹ 4,11).