സ്രഷ്ടാവും നിയന്ത്രിതാവുമായ പരാശക്തിയെ വിവിധ ഭാഷകളില്‍ വിവിധ പേരുകള്‍ വിളിക്കുന്നു. ദൈവം, ഈശ്വരന്, യഹോവ, അല്ലാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകള്കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്.
പക്ഷേ ഭാഷാപരമായ ഒരു അകല്ച ദൈവത്തക്കുറിച്ച് പറയുമ്പോഴും നമുക്കനുഭവപ്പെടുന്നുണ്ട്. ഈജിപ്ത് സന്ദര്ശനയാത്രയിലാണെനിക്ക് ബൈബിളിന്റെ അറബി പരിഭാഷയായ അല്‍കിതാബുല്‍ ബുഖദസ്, മഹാഭാരതം, ഭഗവത്ഗീത, പഞ്ചതന്ത്ര കഥകള്‍ എന്നിവയുടെ അറബി പരിഭാഷയായ അസാത്വീറുല് ഹിന്ദ്, അല്കുബാറ എന്നീ പുസ്തകങ്ങള്‍ ലഭിച്ചത്. ഇതില്‍ ബൈബിള്‍ കെയ്റോവിലെ ക്രൈസ്തവ പ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളില്‍ "യഹോവ പറയുന്നു', "കര്‍ത്താവ് അരുളുന്നു 'എന്നെല്ലാം പറയുന്നതിന്റെ അറബി പരിഭാഷ ഖാലല്ലാഹു (അല്ലാഹു പറയുന്നു) എന്നാണുള്ളത്. ഗീതയില്‍ ഭഗവാന് പറയുന്നുവെന്നതിനുകൊടുത്തതും ഖാലല്ലാഹ് (അല്ലാഹു പറയുന്നു) എന്ന് തന്നെയാണ്. ഇതില്‍ നിന്നും മനസിലാക്കേണ്ട സത്യം ഭാഷാപ്രയോഗത്തേക്കാളും ആശയത്തിനാണ് പ്രധാന്യം എന്നതാണ്.
ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ ഗീതത്തില്‍ "ഈശ്വര്‍ അല്ലാ തേരേ നാം' എന്നത് ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. ഇതേപ്രകാരം തന്നെയാണ് അറബി ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്താലുള്ള അവസ്ഥയും. അല്ലാഹു എന്ന പദത്തെ ദൈവം, ഈശ്വരന് എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടില്‍ കാണുന്ന "പെരിയോനേ... 'എന്ന വാക്ക് തമിഴില്‍ ദൈവമേ എന്നര്ത്ഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലീം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവന് എന്നത്. അസ്സലാമു അലൈക്കും എന്ന് അറബിയിൽ പറയുന്നു.സംസ്കൃതത്തിൽ ഓംശാന്തി എന്നും.
മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും ദൈവത്തെ അല്ലാഹു എന്നാണ് വിളിച്ചിരുന്നത്. ഖുര്‍ ആന്‍ പറയുന്നു: ആകാശ ഭൂമികള്‍ ആരാണ് സൃഷ്ടിച്ചതെന്നും സൂര്യനേയും ചന്ദ്രനേയും ആരാണ് നിയന്ത്രിക്കുന്നതെന്നും താങ്കള്‍ അവരോട് ചോദിച്ചാല്‍ അവര്‍ പറയും, അതെല്ലാം അല്ലാഹു ആണെന്ന്. (ഖുര്‍ ആന്‍ 26/61) ഇതില്‍ നിന്ന് അല്ലാഹുവെന്ന ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല നബി ചെയ്തത്. മറിച്ച് അവര്‍ക്ക് പരിചയമുള്ള അല്ലാഹുവിനെ മാത്രം ആരാധിച്ച് കഴിയാന്‍ അവരെ ഉപദേശിക്കുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ദൈവം ഉണ്ടെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. ദൈവ സാമീപ്യത്തിന് ഇടയാളന്മാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിന് മാത്രം നല്‍കേണ്ട ആരാധനകള്‍ അവര്‍ക്ക് കൂടി നല്‍കിയതാണ് അവരുടെ തെറ്റ് എന്ന് ഖുര്‍ ആന്‍ പഠിപ്പിക്കുന്നുണ്ട്.
നബി വന്ന് പറഞ്ഞത് ജനങ്ങളേ ! നിങ്ങള്‍ എന്റെ ദൈവത്തെ ആരാധിക്കൂഎന്നല്ല ജനങ്ങളേ നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ ആരാധിക്കൂ എന്നാണ്. ഇന്നിപ്പോള്‍ കാണുന്നത് മതവും സമുദായവുമെല്ലാം വര്ഗീയവല്ക്കരിക്കപ്പെട്ടത് പോലെ ദൈവത്തേയും വര്ഗീയവല്ക്കരിച്ചുവെന്നതാണ്. ഇത് വല്ലാത്തൊരു ദുരന്തം തന്നെയാണ്. നാം പല കാരണങ്ങളാലും വേറിട്ട് പോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരന് ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അല്ലാഹു മുസ്ലീകളുടെ ദൈവവുമായി കഴിഞ്ഞു. ഏത് പേര് പറഞ്ഞാലും നാമെല്ലാം മലയാളത്തില്‍ പറയുന്ന പടച്ച തമ്പുരാന് ഒരേ ഒരു ദൈവമാണെന്ന് നാം അറിയേണ്ടതുണ്ട്
ഡോ.ഹുസൈന് മടവൂര്‍
(കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ്)