Tuesday, October 2, 2018 12:06 AM IST
ഡോ : ജോസ് മാത്യു
മഹാത്മാക്കളെല്ലാം കാലം തെറ്റി അവതരിക്കുന്നതാണെന്നൊരു ചൊല്ലുണ്ട്. ക്രാന്തദർശികളായ അവർ മാനവരാശിയുടെ സമീപഭാവി മാത്രമല്ല വിദൂരഭാവിയും മുന്നിൽക്കണ്ടു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. സമകാലീന യാഥാർഥ്യങ്ങളെ വിശകലനം ചെയ്യുന്നതിലും ഭാവി ശോഭനമാക്കുവാനുമുള്ള മാർഗം തെളിക്കുന്നതിലും അസാധാരണമായ മൗലികത പ്രദർശിപ്പിച്ചിട്ടുമുള്ളവരുമാണ്. താൻ ഉൾപ്പെടുന്ന മനുഷ്യസമൂഹത്തോടും മറ്റു ജീവജാലങ്ങളോടും അവയെ നിലനിർത്തുന്ന പ്രകൃതിയോടും ദയാപൂർണമായ കർത്തവ്യബോധം ഉൾക്കൊള്ളുന്നവരെയാണു മഹാന്മാരായി പരിഗണിക്കുന്നത്. ആ നിലയിലെത്തിയ അപൂർവം ചിലരിൽ ഏറ്റവും പ്രമുഖനാണു മഹാത്മാഗാന്ധി.
ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും കർമമണ്ഡലങ്ങളും മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമായിരിക്കുന്നു. ലൂയി ഫിഷർ പറഞ്ഞത് “പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ഭാരതം നൽകിയ സംഭാവനയും നമ്മുടെ ചില മാരകരോഗങ്ങൾക്കുള്ള ഒൗഷധവുമാണ് ഗാന്ധിജിയെന്നാണ്. ” തന്റെ അവസാനനിമിഷം വരെയും അദ്ദേഹം സ്വന്തം രാജ്യത്തെയും ലോകത്തെയും ഉത്തമമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണു വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടത്. “ ജാതി, മതം, ദേശം, ഭാഷാ, വർണം, വർഗംഎന്നീ വ്യത്യാസങ്ങൾ കൂടാതെ എല്ലാ മനുഷ്യരെയും സ്വന്തം സഹോദരങ്ങളായി കണ്ട ഒരേ ഒരാൾ മാത്രമേ ലോകത്ത് ജീവിച്ചിരുന്നിട്ടുള്ളൂ. അതു മഹാത്മാഗാന്ധിയാണ്”
ഗാന്ധിജിയുടെ ഏറ്റവും വലിയ ദു:ഖം ഇന്ത്യയിലെ ദരിദ്രകോടികളുടെ ദുരിതജീവിതമായിരുന്നു. മരിക്കുവോളം അത് അദ്ദേഹത്തെ വേദനിപ്പിച്ചു. വട്ടമേശ സമ്മേളനത്തിൽ യാചനാരൂപത്തിൽത്തന്നെ അദ്ദേഹം അത് പ്രകടിപ്പിച്ചു. “ദയവായി ബ്രിട്ടൻ ഇന്ത്യ വിട്ടുപോവുക. ഞങ്ങളുടെ നാട്ടിലെ പട്ടിണിയും കഷ്ടപ്പാടും മാറ്റാൻ ഞങ്ങൾക്ക് അവസരം നൽകുക.” സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾക്ക് അദ്ദേഹം നൽകിയ സന്ദേശവും അതായിരുന്നു. “നിങ്ങൾ ഏതൊരു പദ്ധതി നടപ്പിലാക്കുന്പോഴും ഈ നാട്ടിലെ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച, പട്ടിണി കോലമായ മനുഷ്യരെ മനസിൽ കാണുക. ആ പദ്ധതി കൊണ്ട് അവർക്ക് എന്തെങ്കിലും ഗുണമുാവുകയാണെങ്കിൽ അത് നടപ്പിൽ വരുത്തുക.” ലളിത ജീവിതം നയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ദരിദ്രലക്ഷങ്ങളെക്കുറിച്ചുള്ള ഈ ചിന്തയായിരുന്നു.
ചന്പാരനിലെ നീലം കൃഷിക്കാരുടെ മോചനത്തിനായുള്ള സത്യഗ്രഹവേളയിൽ, വസ്ത്രമില്ലാത്തതുകൊണ്ടു പുറത്തിറങ്ങാൻ കഴിയാതെ പകൽ മുഴുവനും അടുക്കളയിൽത്തന്നെ കഴിയുന്ന സ്ത്രീകളുടെ അവസ്ഥയും അദ്ദേഹത്തെ വേദനിപ്പിച്ചു. മുട്ടോളമെത്തുന്ന തോർത്തിലും തണുപ്പിൽ പുതയ്ക്കാനുള്ള ഒരു മുണ്ടിലുമായി അദ്ദേഹം വസ്ത്രത്തെ പരിമിതപ്പെടുത്തി.
വികസനത്തെപ്പറ്റി അതിവിശാലമായ വീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മനുഷ്യൻ, പ്രകൃതി, പ്രപഞ്ച ചൈതന്യം, ഇവ മൂന്നിന്റെയും സമഗ്രവും ഏകോപിതവും പരസ്പരപൂരകവുമായ സംയോജനമായിട്ടാണ് അദ്ദേഹം വികസനത്തെ കണ്ടിരുന്നത്. മനുഷ്യൻ ഉൾപ്പടെയുള്ള സർവ ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും നിലനിൽപ്പിനാവശ്യമായ സാഹചര്യങ്ങളോടും സംവിധാനക്രമങ്ങളോടും ഗണിത-ശാസ്ത്ര സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഈ പ്രപഞ്ചം എന്ന ബോധം ശക്തമായ ഒരു വികാരമായിത്തന്നെ അദ്ദേഹത്തിൽ കുടികൊണ്ടിരുന്നു.
എല്ലാവരുടെയും അഭിവൃദ്ധിയെ ലക്ഷ്യമാക്കിയുള്ളതായിരിക്കണം സാന്പത്തിക പ്രവർത്തനം. അതിനാൽ ഭൗതിക ജീവിത കാര്യങ്ങൾക്ക് ഒരു ആസൂത്രണം വേണം. അത് സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമം പരിഗണിച്ചുകൊണ്ടായിരിക്കണം. ആസൂത്രണത്തിൽ സമൂഹത്തിലെ ഏറ്റവും എളിയവനും എന്തെങ്കിലും സംഭാവന ചെയ്യാൻ അവസരമുണ്ടാകണം. ഈ ആസൂത്രണം വ്യക്തികളുടെ തന്നിഷ്ടങ്ങൾക്ക് വിടരുത്. കാരണം, വ്യക്തിയുടെ ലക്ഷ്യം ലാഭമാണ്. ലാഭചിന്ത കൊണ്ട് അവൻ സമൂഹക്ഷേമം മറക്കും. അങ്ങനെ സന്പത്തും സുഖസൗകര്യങ്ങളും സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ ഒതുങ്ങുന്നു. അധ്വാനശേഷി ഉണ്ടെങ്കിലും ദാരിദ്ര്യവും ദുരിതങ്ങളും ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ വിധിയായി കാണുന്നു.
ആർത്തിയിൽ നിന്നു ലാഭവും ലാഭത്തിൽ നിന്ന് അത്യാർത്തിയും നിരന്തരം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതാണു മുതലാളിത്തം. ആധുനികസംസ്കാരത്തിന്റെ സവിശേഷലക്ഷണം അനന്തമായി പെരുകുന്ന അഭിലാഷങ്ങളും അകലങ്ങളെയും കാലത്തെയും നശിപ്പിക്കാനുള്ള ഭ്രാന്തമായ മോഹങ്ങളുമാണ്. എല്ലാവരുടെയും ആവശ്യങ്ങൾക്കു വേണ്ടതു ഭൂമിയിലുണ്ട് പക്ഷേ ആരുടെയും ദുരാഗ്രഹത്തിനു വേണ്ടതു ഭൂമിയിൽ ഇല്ലെന്നുള്ള ഗാന്ധിയൻ ദർശനം ഏവരും മനസിലാക്കേണ്ടിയിരിക്കുന്നു.
സർവവിനാശഭീഷണിക്കു മുന്പിൽ പകച്ചുനിൽക്കുന്ന ആധുനിക ലോകത്തിന്റെ പ്രത്യാശയാണു ഗാന്ധിമാർഗം. സ്വയം പഠിച്ചും ബോധ്യം വരുത്തിയും ഈ രക്ഷാമാർഗം ഫലപ്രദമായി പ്രചരിപ്പിക്കാൻ ഏവരും തയാറാവണം. സകലരുടെയും ക്ഷേമപൂർണമായ സ്വൈരജീവിതം ഉറപ്പു വരുത്തുന്ന സാമൂഹ്യക്രമമാണ് മഹാത്മജി വിഭാവനം ചെയ്ത സർവോദയം. അമിത സൗകര്യങ്ങൾക്കും അതി സുഖങ്ങൾക്കും അറുതി വേണമെന്നും ആത്മീയ വികാസത്തിനും സ്വൈരജീവിതത്തിനും പ്രഥമ പരിഗണന നൽകണമെന്നുമുള്ള ഗാന്ധിയൻ ദർശനം നമ്മൾ പിൻപറ്റേണ്ടിയിരിക്കുന്നു.