Sunday, October 7, 2018 1:59 AM IST
ചില സമീപകാല സംഭവവികാസങ്ങളെ ദൃശ്യ-അച്ചടി-സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും അതിൽ പ്രകടമായ നീതിരഹിതമായ സമീപനവുമാണ് മാധ്യമവേട്ട എന്ന പരന്പരയ്ക്കു നിമിത്തമായത്. എന്തൊക്കെയോ അജൻഡയോടുകൂടി, മുൻവിധികൾ വച്ച്, നടത്തിയ മാധ്യമവിചാരണകൾ സമൂഹത്തിൽ ഏറെ വേദനയും അസ്വസ്ഥതയുമുണ്ടാക്കി. കൊച്ചുകുട്ടികൾ മുതൽ വയോവൃദ്ധർവരെയുള്ളവരെ ബുദ്ധിമുട്ടിലാക്കിയ പലതും ആ വിചാരണയിലുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് ഒരു തുറന്നുപറച്ചിലിനു ദീപിക മുന്നോട്ടുവന്നത്. അതിനു വായനക്കാരിലും പത്രബന്ധുക്കളിലും നിന്നു ലഭിച്ച അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ചാരിതാർഥ്യജനകമായിരുന്നു. ഒപ്പം ചരിത്രപരമായ ഒരു സാമൂഹ്യ ദൗത്യം നിറവേറ്റാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നു. മാധ്യമവേട്ട എന്ന പരന്പര ഇവിടെ അവസാനിക്കുന്നു. പക്ഷേ അത് ഉയർത്തിക്കാണിച്ച വിഷയങ്ങളോടുള്ള പ്രതിബദ്ധത തുടരും. മുൻവിധികളോടും ഗൂഢലക്ഷ്യങ്ങളോടുംകൂടി സത്യം തമസ്കരിക്കുന്ന, പ്രചാരണ കോലാഹലങ്ങൾ ഉണ്ടാകുന്പോൾ സത്യത്തിനു സാക്ഷ്യവുമായി ദീപിക എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.
ഈ പരന്പരയോ ഇന്നു പ്രസിദ്ധീകരിക്കുന്ന പ്രതികരണങ്ങളോ ഏതെങ്കിലും കുറ്റാരോപിതരെ ന്യായീകരിക്കാനോ തെറ്റുകളെ മറച്ചുവയ്ക്കാനോ ലക്ഷ്യമിട്ടല്ലെന്ന് ഞങ്ങൾ ആവർത്തിക്കട്ടെ. നിയമം നിയമത്തിന്റെ വഴിയേ നീങ്ങുകയും നീതി നിഷ്പക്ഷമായി പുലരുകയും വേണം. പക്ഷേ അത് പലതിനെയും സംഹരിക്കാനുള്ള അവസരമാക്കി മാറ്റുന്നതിനെതിരേയാണ് ഞങ്ങളുടെ പ്രതികരണം. ഇതിനോടു ചേർന്ന് ഉയർന്നു കേട്ട നിരവധിയായ ശബ്ദങ്ങളിൽ ചിലത് ഞങ്ങൾ പ്രസിദ്ധികരിക്കുന്നു.
പ്രിയം പിടിക്കാൻ
അപ്രിയ സത്യങ്ങളുടെ വിളംബരമാണു തങ്ങൾ നടത്തുന്നതെന്നാണു മാധ്യമപക്ഷം. വാസ്തവത്തിൽ തല്പരകക്ഷികളുടെ പ്രിയം പിടിച്ചുപറ്റാനുള്ള അർധസത്യ പ്രസ്താവനകളാണു മാധ്യമങ്ങളിൽ പലപ്പോഴും. അർധസത്യം അസത്യത്തേക്കാൾ അപകടകരമാവും എന്നറിഞ്ഞുതന്നെയാണ് ഇത്. സഭയ്ക്കെതിരേ വാർത്തകൾ അവതരിപ്പിക്കുന്നതിൽ പുലർത്തുന്ന അമിതോത്സാഹത്തിന്റെ പിന്നിലും ഇപ്പറഞ്ഞ പ്രിയംപറച്ചിൽ തന്നെയാണുള്ളത്.
ഷാജി മാലിപ്പാറ, സ്കൂൾ അധ്യാപകൻ, ഗ്രന്ഥകാരൻ
പഴിചാരലുകളെക്കാൾ
ആരാലും അറിയപ്പെടാൻ ആഗ്രഹിക്കാതെ, നിശബ്ദരായി, തങ്ങളായിരിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവർക്കു വേണ്ടി സ്വയം എരിഞ്ഞു തീരുന്ന ലക്ഷക്കണക്കിനു സന്യസ്തരും വൈദികരും ലോകത്തിലുണ്ട്. ചുരുക്കം ചിലർക്കു കാലിടറിയിട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ പഴിചാരലുകളേക്കാൾ പ്രാർഥനയാണു ഫലവത്താവുക. ഇടറി വീഴുന്നവർക്കു വേണ്ടി പ്രാർഥിക്കാനും ഒപ്പം നിൽക്കാനും നമുക്കാവണം.
ഡോ. ഷൈനി പാലാട്ടി പ്രിൻസിപ്പൽ, ഭാരതമാതാ കോളജ് തൃക്കാക്കര
അവഹേളിക്കരുത്
ത്യാഗത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും തിരിച്ചറിയണം. ആക്രോശിക്കുകയും സഭാവിരുദ്ധ പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായി അവഹേളിക്കുകയും ചെയ്യുന്ന ചിലരാണ് കത്തോലിക്കാ സഭയെന്നു തെറ്റിദ്ധരിക്കരുത്. നിസ്വാർഥ ശുശ്രൂഷ നിർവഹിക്കുന്ന സമർപ്പിതരെ മാധ്യമ വിചാരണ നടത്തുന്നതു ദുരുദ്ദേശ്യപരമാണ്.
എം.വി. കുര്യച്ചൻ വിശ്വാസ പരിശീലന അധ്യാപകൻ, കാഞ്ഞൂർ
മാധ്യമദൗത്യം അഭിനന്ദനീയം
ക്രൈസ്തവ പൗരോഹിത്യവും സന്ന്യാസവും മനസിലാക്കപ്പെടുന്നതിനെക്കാൾ തെറ്റിദ്ധരിക്കപ്പെടുന്ന കാലമാണിത്. സന്ന്യാസജീവിതത്തിലെ വിളിയുടെ കരുത്തും ചൂടും ചൂരും വെളിവാക്കപ്പെട്ട ഈടുറ്റ രചനകളാണു ദീപിക പ്രസിദ്ധീകരിച്ചത്. മാതാപിതാക്കൾ നേർച്ചനേർന്നു സന്ന്യാസിനിമാരാക്കുന്നതാണെന്ന പൊതുസമൂഹത്തിന്റെ അബദ്ധധാരണയുടെ പൊളിച്ചെഴുത്തു തന്നെയായിരുന്നു ആ ലേഖനങ്ങൾ. മാധ്യമദൗത്യം നിറവേറ്റിയ ദീപികയ്ക്ക് അഭിനന്ദനങ്ങൾ.
ഷൈൻ ഐപ്പ്, അധ്യാപകൻ, കൂടാലപ്പാട്
ജാഗ്രതയും പ്രതിരോധവും വേണം
നിസ്വാർഥസേവനം ചെയ്യുന്ന സമർപ്പിതരെ അവഹേളിക്കാൻ ചിലർ നടത്തുന്ന കുത്സിതശ്രമങ്ങളെ തിരിച്ചറിയാനുള്ള വിവേകം സഭാമക്കൾക്കും മലയാളിസമൂഹത്തിനുമുണ്ട്. ജാഗ്രതയാണു നമുക്കു വേണ്ടത്. ഒപ്പം സഭയുടെ നന്മകളെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞു ക്രിസ്തീയ മാർഗത്തിൽ പ്രതിരോധിക്കുകയും വേണം.
ജെസീന്ത ജോസഫ് പ്രധാനാധ്യാപിക, സെന്റ് മേരീസ് യുപിഎസ് മഞ്ഞപ്ര
നുണ പ്രചാരണം
സത്യത്തെ മൂടിവച്ചു നുണകൾ പ്രചരിപ്പിച്ചു സ്വന്തം താത്പര്യം നടപ്പാക്കാനുള്ള നീക്കമാണു മാധ്യമവിചാരണയിലൂടെ മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമങ്ങൾ ജഡ്ജിമാരായി വേഷം കെട്ടി ആടുന്നതു സത്യം പരാജയപ്പെടാനും നിരപരാധികൾക്കു നീതി നിഷേധിക്കപ്പെടാനും ഇടയാക്കും.
ജേക്കബ് തോമസ് ഇരമംഗലത്ത് (വ്യാപാരി മൂവാറ്റുപുഴ)
ചോരപ്പാടുകൾ
കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് സന്യസ്തർ കടന്നുപോയിട്ടുള്ളത്. ആയിരങ്ങൾ ജീവൻ സമർപ്പിച്ചതിന്റെ ചോരപ്പാടുകളും ആ വഴിയിലുണ്ട്. ഒറ്റപ്പെട്ട ആരോപണങ്ങൾ മറയാക്കി മാധ്യമവിചാരണ നടത്തിയാലൊന്നും നിങ്ങൾക്ക് ആരെയും തകർക്കാനാവില്ല. തക്ക സമയത്തു ദീപിക കൃത്യമായ മറുപടി നൽകി.
കെ.ഒ ബേബിച്ചൻ, കന്യാക്കോണിൽ, വേഴപ്ര
ഖേദകരം
ഒരു സമൂഹത്തെയോ സമുദായത്തെയോ അടച്ചാക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനം രഹസ്യ അജൻഡയുടെ ഭാഗമാണ്. മനുഷ്യസഹജമായ കുറവുകളുള്ളവരും ഇക്കൂട്ടത്തിലുണ്ടാകാം. പക്ഷേ, അതിന്റെ മറപറ്റി സന്യാസത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുന്നതു ഖേദകരമാണ്.
തങ്കച്ചൻ വാഴച്ചിറ പുളിങ്കുന്ന്. (സ്കോർട്ലൻഡിൽ മരിച്ച ഫാ.മാർട്ടിൻ വാഴച്ചിറയുടെ സഹോദരൻ)
മാധ്യമവേട്ട
ഏതൊരു ഭാരത പൗരനുമുള്ള അവകാശങ്ങൾ മാത്രമേ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഭരണഘടനാനുസൃതം മാധ്യമങ്ങൾക്കുമുള്ളൂ. തങ്ങൾക്കു കൂടുതൽ അവകാശങ്ങളുണ്ടെന്ന ഭാവത്തിൽ നടത്തുന്ന മാധ്യമവേട്ട അമിതാധികാരഭാവമാണു കാണിക്കുന്നത്. വ്യക്തികളെ മാധ്യമവേട്ടയിലൂടെ ഇല്ലായ്മ ചെയ്യുന്ന സംഭവങ്ങൾ പെരുകുകയാണ്. "സാമൂഹികൗത്സുക്യം' ആണ് മാധ്യമങ്ങൾ കൈമുതലാക്കേണ്ടത്. അല്ലാതെ വായിൽ തോന്നുന്നതു കോതയ്ക്കു പാട്ട് എന്ന രീതിയല്ല.
അഡ്വ.എ. ഫ്രാൻസിസ് മംഗലത്ത് നോട്ടറി പബ്ലിക്, ആലപ്പുഴ
മാധ്യമസംസ്കാരം
മാധ്യമവേട്ട എന്ന പരന്പര കാലോചിതവും ചിന്തനീയവുമായിരുന്നു. മാധ്യമങ്ങളുടെ കൂട്ടവിചാരണയിൽ അപഹാസ്യരായി ഹൃദയം തകർന്ന ഒരു സമൂഹത്തിനു സാന്ത്വനം പകരാൻ ഈ പരന്പരയ്ക്കു കഴിഞ്ഞു. എരിവും പുളിയും ചേർത്ത അന്തിചർച്ചകൾ പ്രേക്ഷകർക്കു മുന്നിൽ ചൂടോടെ വിളന്പുന്പോൾ നെല്ലും പതിരും തിരിച്ചറിയാനാവാത്ത ഏതാനും പേർ ആശയക്കുഴപ്പത്തിലായേക്കും. പക്ഷേ, സത്യം നിലനിൽക്കും. മാന്യമായ മാധ്യമസംസ്കാരം പുലർത്തുന്ന ദീപിക അഭിനന്ദനം അർഹിക്കുന്നു.
സ്മിത ജോസഫ്, അധ്യാപിക,(സെന്റ് ജോർജ് എച്ച്എസ് ഉടുന്പന്നൂർ).
നന്മകൾ തിരിച്ചറിയുക
ഏതെങ്കിലും സമൂഹത്തിലെ ചില വ്യക്തികളിൽ ഉണ്ടാകുന്ന കുറവുകൾ എടുത്തുകാട്ടി ആ സമൂഹത്തെ ആകെ അധിക്ഷേപിക്കാനുള്ള പ്രവണത കൂടിവരുന്നു. എന്തിന്റെ പേരിലായാലും ഒരു സമൂഹത്തെ ആകമാനം മോശക്കാരായി ചിത്രീകരിക്കാനുള്ള നീക്കം എതിർക്കപ്പെടണം. എല്ലാ വിഭാഗത്തിലെയും നന്മകൾ തിരിച്ചറിയുക തന്നെ വേണം.
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ,വെള്ളരിക്കുണ്ട് താലൂക്ക് ഗ്രീൻവാല്യൂസ് സൊസൈറ്റി പ്രസിഡന്റ്.
സംഹാരമരുത്
തൂലികയ്ക്കു പടവാളിനേക്കാൾ ശക്തിയുണ്ടെന്നതു നേര്. എന്നാൽ, അത് ആരെയും സംഹരിക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. നിസ്വാർഥമായ സേവനം ചെയ്യുന്നവരെക്കുറിച്ച് ഒരു നല്ല വാക്കുപറയാൻ ഇതുവരെ ചാനൽ ചർച്ചയോ പത്രത്താളുകളിൽ ഒരു കോളമോ നൽകാൻ തയാറാകാത്തവരെക്കുറിച്ച് എന്തുപറയാൻ.
പി.ടി.തോമസ്, പുതുപ്പറന്പിൽ, മൂലമറ്റം.
ജനം പൊറുതിമുട്ടി
മാധ്യമ വിചാരണ കണ്ട് ഇന്നത്തെ പൊതുസമൂഹം പൊറുതിമുട്ടിയിരിക്കുന്നു. കോടതികളിലെ ബഹുമാനപ്പെട്ട ജഡ്ജിമാർ പുറപ്പെടുവിക്കുന്ന വിധികളേക്കാൾ കേമം തങ്ങളുടെ വിധിയാണെന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം. ഇത്തരം മാധ്യമങ്ങളെ ബഹിഷ്കരിക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
ജയിംസ് മങ്കുഴിക്കരി
കോടതി തീരുമാനിക്കട്ടെ
വെറുമൊരു നിഗമനത്തിന്റെ പേരിൽ ഒരാളെ നമുക്കു കുറ്റം വിധിക്കാനാകില്ല. ജലന്തർ വിഷയത്തിൽ മിക്ക മാധ്യമങ്ങളും സഭയെ നയിക്കുന്നവരെ പരമാവധി മോശമായി ചിത്രീകരിക്കാനാണു ശ്രമിച്ചത്. വ്യക്തതയില്ലാത്ത കാര്യങ്ങളിൽ മാധ്യമങ്ങൾ ജഡ്ജിമാരായി മാറുന്നതു ശരിയാണോ? തെറ്റും ശരിയും കോടതി തീരുമാനിക്കട്ടെ.
പ്രഫ.മേഴ്സി ജോണ്, കുറിച്യാപ്പറന്പിൽ, തിരുവനന്തപുരം
സത്യം മറക്കരുത്
വാർത്തകളും ആനുകാലിക സംഭവങ്ങളും ജനങ്ങളിൽ എത്തിക്കേണ്ടത് ആവശ്യം തന്നെ. എന്നാൽ, റേറ്റിംഗ് കൂട്ടുന്നതിനായി സത്യത്തിനു നേരേ കണ്ണടയ്ക്കുകയും സ്വയം വിധിയെഴുതുകയും അത് ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതു യഥാർഥ മാധ്യമപ്രവർത്തനമാണോ.
കെ.എസ്. സജി, കൊച്ചുപറന്പിൽ, തിരുമല
നല്ല പ്രവണതയല്ല
മാധ്യമങ്ങൾ കൂടുതൽ പക്വതയും ഉത്തരവാദിത്വവും കാണിച്ചു സമൂഹത്തെ നയിക്കേണ്ടവരാണ്. എന്നാൽ, ഇന്നത്തെ മാധ്യമങ്ങളുടെ പോക്ക് വളരെ ദയനീയമാണ്. കോടതി വിധി പറയുംമുന്പേ മാധ്യമങ്ങൾ കുറ്റവാളികളെ തീരുമാനിക്കുന്നത് നല്ല പ്രവണതയല്ല.
ടി.സി.റോസമ്മ, തയ്യിൽ, തേക്കുംമൂട്
ചാനൽ പടിക്കുപുറത്ത്
ആരെങ്കിലും വിവാദങ്ങളിൽപ്പെട്ടാൽ ആ വ്യക്തിയുടെ സമുദായത്തെ മൊത്തം കുറ്റവാളികളാക്കി പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരുതരം സംസ്കാരശൂന്യമായ മാധ്യമപ്രവർത്തനമാണ് ഇന്നു നടക്കുന്നത്. വിദേശരാജ്യങ്ങളിലെ വാർത്താവതരണരീതി ഇവർ കണ്ടുപഠിക്കേണ്ടതുണ്ട്. ചർച്ചയ്ക്കു വരുന്നവരോടും ഇരകളോടും എത്ര മാന്യമായ രീതിയിലാണ് അവർ ഇടപെടുന്നത്. അന്തിച്ചർച്ചകളിൽ തുടരുന്ന പേക്കൂത്ത് സഹിക്കാൻ കഴിയാതെ ഞാൻ ടിവിയിൽ ഇപ്പോൾ വാർത്തകളും ചർച്ചകളും കാണാറില്ല.
ബാജി ജോസഫ്, കാക്കനാട്ട്, ചേവരന്പലം പിഒ, കോഴിക്കോട്
തകർക്കാനാവില്ല
ചോദിക്കാനാരും എത്തില്ലെന്നും സ്വന്തം കൈകൾ ബാക്കിയുണ്ടാവുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് ചില സമൂഹങ്ങളെ തെരഞ്ഞുപിടിച്ചു മാധ്യമങ്ങൾ ആക്രമിക്കുന്നത്. എന്നാൽ, പറഞ്ഞാൽ ശരീരം നോവും എന്നുള്ളിടത്ത് ഇവർ തന്ത്രപരമായ മൗനം പാലിക്കുന്നു. ഈ അനീതി ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
ജോൺസൺ കുര്യൻ, പഴേവീട്ടിൽ, കോഴിക്കോട്
വലിയ വിപത്ത്
ഡോക്ടറുടെ കൈയിലെ കത്തി ഒരു ജീവൻ രക്ഷിക്കുമ്പോൾ വിവേചന ശക്തിയില്ലാത്ത ഒരു വ്യക്തിയുടെ കൈയിലെ ആയുധം സമൂഹത്തിനു വലിയ വിപത്തായിരിക്കും ഉണ്ടാക്കുക. ഇപ്പോഴത്തെ മാധ്യമ വിചാരണ കാണുമ്പോൾ മനസിൽ തോന്നുന്നത് ഇതാണ്. ഫോർത്ത് എസ്റ്റേറ്റ് എന്ന നിലയിൽ സമൂഹത്തോടുള്ള കടമ വിസ്മരിച്ചു താത്കാലിക നേട്ടങ്ങൾക്കായി പരിശ്രമിക്കുമ്പോൾ തകരുന്നത് നമ്മുടെ സാമൂഹിക സംവിധാനമാണ്.
അഡ്വ. മനോജ് എം. കണ്ടത്തിൽ, ഇരിട്ടി, കണ്ണൂർ
ഇതു വേട്ടയാടലാണ്
മറ്റുള്ളവരുടെ പരിദേവനങ്ങളും ജീവിതപ്രശ്നങ്ങളും സ്വന്തമെന്നു കരുതി ഇത്തിരി വെളിച്ചം നല്കാൻ സാധ്യതകളെയും ലോകസന്തോഷങ്ങളെയും പരിത്യജിച്ചുകൊണ്ട് സ്വമനസാലെ, ഉത്തമമായ ബോധ്യത്തോടെ ജൈത്രയാത്ര ചെയ്യുന്നവരാണ് സമർപ്പിതർ. ഇത് ആർക്കും തകർക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല. സന്യാസജീവിതത്തെയും അപരന്റെ ആവശ്യങ്ങളെയും ഒപ്പംനിർത്തി ദൈവസ്നേഹത്തെപ്രതി ശുശ്രൂഷ ചെയ്യുന്നവരാണ് അർപ്പിതർ. കാർഷികപ്രതിസന്ധി, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, ജലപ്രളയം, പെട്രോൾ-ഡീസൽ വിലവർധന തുടങ്ങി പല പ്രശ്നങ്ങളാലും നമ്മുടെ സംസ്ഥാനം നട്ടംതിരിയുന്പോൾ എന്തേ സമർപ്പിതജീവിതം മാത്രം വേട്ടയാടപ്പെടുന്നു? ഒരു പൂന്തോട്ടത്തിൽ ഒരു പുഷ്പംമാത്രം സൗരഭ്യം നല്കുന്നില്ലെന്നു കരുതി ബാക്കി എല്ലാ പൂക്കളും അങ്ങനെയാണെന്നു കരുതുന്നത് ശരിയാണോ? തിന്മകളെ പിന്താങ്ങുകയും പ്രാർഥനയില്ലാതെ പ്രവർത്തിക്കുകയും എല്ലാ കാര്യങ്ങളും വിമർശന ബുദ്ധിയോടെ വിലയിരുത്തുകയും സമൂഹനന്മയ്ക്കു വില കല്പിക്കാതിരിക്കുകയും ചെയ്യുന്നവർക്കു സന്യാസം അരോചകമായിരിക്കും.
സിസ്റ്റർ ധന്യ സിഎംസി (സെന്റ് മർത്താസ് പ്രോവിൻസ് ജനറൽ കൗണ്സിലറും അധ്യാപികയുമാണ് ലേഖിക)
ജോലിയും സന്യാസവും
ഒന്നര ലക്ഷത്തോളം ശന്പളം വാങ്ങി കോളജിൽ ജോലി ചെയ്യുന്പോഴും ഒരു പൈസ പോലും അനുവാദമില്ലാതെ ഉപയോഗിക്കാനോ ഏതെങ്കിലും തരത്തിൽ ധൂർത്തടിക്കാനോ സ്വന്തം വീട്ടിലേക്കു സാന്പത്തിക സഹായം കൊടുക്കാനോ ഒരു പൈസ എടുക്കാനോ ഉള്ള ചിന്തപോലും വന്നിട്ടില്ല. സർവസന്പന്നനായ ദൈവത്തിന്റെ മണവാട്ടിക്ക് ഒന്നിന്റെയും കുറവ് (ഭക്ഷണം, വസ്ത്രം, ചികിത്സ) ഇതുവരെ വന്നിട്ടില്ല. അവിടെ അവിശ്വസ്തതയ്ക്കും അസംതൃപ്തിക്കും ഇടമില്ല. നമുക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന അവബോധത്തിൽ സ്വന്തവും സ്വതന്ത്രവുമായി ഉപയോഗിച്ചാൽ നമുക്ക് ഒരു ആവശ്യവും ഉണ്ടാവുകയില്ല. കോളജ് അധ്യാപന ജോലി വേണ്ടെന്നുവച്ചു സന്യാസം സ്വീകരിച്ച എന്നെ ഒരു സമർപ്പിതയായിക്കഴിഞ്ഞ് എന്റെ സമൂഹം വീണ്ടും കോളജിലേക്ക് അയയ്ക്കുകയായിരുന്നു.
സിസ്റ്റർ സെലിൻ കല്ലുങ്കൽ എസ്എബിഎസ്
ഞങ്ങൾക്കു സന്തോഷം മാത്രം
പത്താം വയസിൽ ഉള്ളിലുണ്ടായ ഒരു ആഗ്രഹമായിരുന്നു സിസ്റ്റർ ആകണമെന്നത്. എപ്പോഴും പറയുമായിരുന്നു, പക്ഷേ, വീട്ടുകാർ അത്ര ഗൗനിച്ചില്ല. പത്താം ക്ലാസ് പാസായപ്പോൾ ആഗ്രഹം ശക്തമായി, മാതാപിതാക്കളും സഹോദരങ്ങളും തടസം പറഞ്ഞെങ്കിലും എന്റെ ആവശ്യത്തിനു മുന്നിൽ അവർ സമ്മതം മൂളി. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാൽ സ്ഥാപിതമായ തിരുഹൃദയ സന്യാസിനീസമൂഹത്തിലെ ചങ്ങനാശേരി പാറേൽ മഠത്തിൽ പതിനഞ്ചാം വയസിൽ അർഥിനിയായി പ്രവേശിച്ചു പഠനം ആരംഭിച്ചു. വീട്ടിൽനിന്നു മാറിനിന്നതിന്റെ ഒരു ബുദ്ധിമുട്ടും തോന്നിയില്ല എന്നു മാത്രമല്ല ഞാൻ സന്തോഷവതിയായിരുന്നു. നീണ്ട ഏഴുവർഷത്തെ പഠനത്തിനും സന്യാസ പരിശീലനത്തിനും ശേഷം 22-ാം വയസിൽ അനേകരെ സാക്ഷിനിർത്തി വ്രതത്രയങ്ങളിലൂടെ നിത്യപുരോഹിതനായ ഈശോയ്ക്ക് എന്നെത്തന്നെ സമർപ്പിച്ച സന്തോഷത്തിന്റെ പരമോന്നത ദിവസം (2002, മേയ് 16) ഇപ്പോഴും ഒാർമയിലുണ്ട്.
സന്യാസജീവിതത്തിൽ 22 വർഷം പിന്നിട്ട എനിക്ക് (1996 മുതൽ) സന്തോഷവും സംതൃപ്തിയും സമാധാനവും സ്വാതന്ത്ര്യവും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇനിയുമൊരു ജീവിതമുണ്ടെങ്കിൽ അതു സന്യാസം മാത്രമേയുള്ളൂ. അതും തിരുഹൃദയസന്യാസിനീ സമൂഹത്തിൽ. ദൈവത്തോടും സഹസന്യാസിനികളോടുമൊപ്പം സന്തോഷത്തോടെ ഞാൻ ജീവിക്കുന്നു. ഗുരു പഠിപ്പിച്ച പാഠങ്ങൾ തെറ്റാതെ പാലിക്കാൻ ശ്രമിക്കുന്നു. എനിക്കു ബോധ്യമുണ്ട്, എനിക്കു വേണ്ടിയല്ല ഞാൻ പഠിക്കുന്നതും ജീവിക്കുന്നതും. മറ്റുള്ളവരുടെ വേദനകൾ മനസിലാക്കി അവരെ ആശ്വസിപ്പിക്കാൻ സാധിക്കുന്ന അതിമഹത്തായ ജോലിയാണ് ഞാൻ നിർവഹിക്കുന്നത്.
സിസ്റ്റർ ജോയ്സ് മരിയ എസ്എച്ച്എസ്എച്ച് മെഡിക്കൽ സെന്റർ കോട്ടയം
അതിരുകടക്കുന്നു
ജലന്തർ വിഷയവുമായി ബന്ധപ്പെട്ട മാധ്യമവിചാരണകൾ പലപ്പോഴും അതിരു കടന്നതായിരുന്നു. നാലഞ്ചു പേരെ ചർച്ചയ്ക്കു വിളിച്ചിരുത്തി അവതാരകൻ ഉൾപ്പെടെ മറ്റെല്ലാവരും ക്രൈസ്തവ സഭയെയും കൂദാശകളെയും അധിക്ഷേപിക്കുന്ന തരത്തിലാണു ചർച്ചകൾ നടന്നത്. ഒരു ചാനലിലെ ഒരു അവതാരകൻ വളരെ മോശമായ ഭാഷയിലാണ് സഭയെ അധിക്ഷേപിച്ചത്. ഇതിനു ശക്തമായ മറുപടിയായിരുന്നു ദീപിക പ്രസിദ്ധീകരിച്ച ലേഖന പരന്പര.
അന്നമ്മ, കൊഴുപ്പക്കളം, പട്ടം
മറക്കാതിരിക്കാം
പൗരോഹിത്യവും സന്യാസവും അതിശ്രേഷ്ഠമായ ദൈവവിളിയാണ്. സന്യാസ ജീവിതത്തിലെ കുറവുകളെ ആഘോഷമാക്കുന്നവർ കുടുംബ ജീവിതങ്ങളിലെ അപഭ്രംശങ്ങളുടെ പേരിൽ എന്തുകൊണ്ട് വിലപിക്കുന്നില്ല. നമ്മുടെ കുടുംബങ്ങളിൽനിന്നു ലഭിച്ചിരിക്കുന്ന വിശ്വാസ, ജീവിത പാഠങ്ങൾ തന്നെയാണ് സന്യാസ ജീവിത വഴിത്താരകൾ തെരഞ്ഞെടുത്തവരുടെയും അടിസ്ഥാനങ്ങൾ എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.
ജോബി സെബാസ്റ്റ്യൻ, കല്ലറയ്ക്കൽ, കദളിക്കാട്.
വലിയ ഗൂഢാലോചന
കേരളത്തിൽ അടുത്തകാലത്ത് നടക്കുന്ന എല്ലാ മാധ്യമ വിചാരണകളും കത്തോലിക്കാ സഭയ്ക്കെതിരേയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. സഭയുടെ പ്രധാന ശക്തിസ്രോതസായ പൗരോഹിത്യത്തെയും സന്യാസത്തെയും ദുർബലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് കുന്പസാരത്തെ നിരോധിക്കണമെന്ന വാദം. സഭയെ തകർത്തു മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
സിബിച്ചൻ ആന്റണി, മുടവനാട്ട്, തൊടുപുഴ
വിചാരണ പ്രതിഷേധാർഹം
മനുഷ്യന്റെ അവബോധ മനസിനെ വരെ തളര്ത്തുന്ന രീതിയിലാണ് മാധ്യമസംസ്കാരം മുന്നോട്ടു പോകുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തതിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലിയാണ് ഇന്നു പല മാധ്യമങ്ങളും സ്വീകരിക്കുന്നത്. റേറ്റിംഗ് എന്നൊരു നേട്ടത്തിനായി ഏതു മാർഗവും സ്വീകരിക്കുന്നതും വിചാരണ നടത്തുന്നതും തികച്ചും പ്രതിഷേധാർഹമാണ്.
ആല്വിന് ഞായര്കുളം പ്രസിഡന്റ്, എസ്എംവൈഎം പാലാ