Wednesday, October 10, 2018 1:50 AM IST
എല്ലാ വർഷവും ഒക്ടോബർ 10 ലോകമാനസികാരോഗ്യദിനമായി ആചരിക്കുന്നു. മാനസികാരോഗ്യ ഫെഡറേഷൻ, ലോക സൈക്യാട്രി അസോസിയേഷൻ എന്നീ സംഘടനകളാണു ദിനാചരണത്തിനു നേതൃത്വം കൊടുക്കുന്നത്. ഈ വർഷത്തെ ചിന്താവിഷയം മാനസികാരോഗ്യവും യുവജനങ്ങളും എന്നതാണ്.
ലോകാരോഗ്യ ഭൂപടത്തിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്ന കേരളം വികസിത രാജ്യങ്ങളോടു കിടപിടിക്കാവുന്ന പല നേട്ടങ്ങളും കൈവരിച്ചുകഴിഞ്ഞു. എന്നാൽ, ശാരീരിക പരാധീനതകളെക്കുറിച്ച് ഏറെ ബോധമുള്ളവരും മാനസികാരോഗ്യത്തെക്കുറിച്ച് വളരെ കുറച്ചുമാത്രം പരിഗണനയുള്ളവരുമായ ജനതയാണു കേരളത്തിലുള്ളതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. സാക്ഷരതയിൽ ഇന്ത്യൻ ശരാശരിയുടെ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കേരളത്തിൽ 30 ലക്ഷത്തിലേറെപ്പേർക്കു വിവിധ മാനസിക രോഗാവസ്ഥകളുണ്ടെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതായത് ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലേറെപ്പേർ. മലയാളികളിൽ അഞ്ചിലൊന്നുപേർക്കും വികാര പെരുമാറ്റ വൈകല്യങ്ങളുണ്ടെന്നു കണക്കുകൾ പറയുന്നു. അതുപോലെ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ 19 ശതമാനം മാനസികരോഗം കൊണ്ടാണ്. ഇവിടെ ദേശീയ ശരാശരി ആറു ശതമാനം മാത്രമാണെന്നോർക്കണം.
മലയാളികളുടെ മദ്യ ഉപയോഗം ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. 25 വർഷം മുന്പ് 300 പേരിൽ ഒരാൾ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 പേരിൽ ഒരാൾ മദ്യപാനിയാണ്. ജനസംഖ്യയിൽ അഞ്ചുശതമാനം മദ്യത്തിനു പൂർണമായി അടിമകളായി മാറി. യുവതലമുറയ്ക്കും മദ്യത്തോടുള്ള ആസക്തി അപകടകരമാംവിധം ഏറിവരുന്നു. തിരുവനന്തപുരത്തെ ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്ററിന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ മദ്യപാനികളിൽ 20 ശതമാനവും 25 വയസിനു താഴെയുള്ളവരാണ്. ഇതിൽ പലരും 13 വയസിൽ മദ്യപാനം തുടങ്ങുന്നു. 2014-15 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 10,012 കോടി രൂപയുടെ മദ്യം വിൽക്കപ്പെട്ടു. കേരളത്തിലെ വിവാഹമോചന കേസുകളിൽ 80 ശതമാനവും മദ്യം മൂലമുള്ള പ്രശ്നങ്ങൾ കാരണമാണ്. റോഡപകടങ്ങളിലെ പ്രധാന വില്ലനും മദ്യം തന്നെ.
മനസും രോഗങ്ങളും
മനോരോഗമെന്നാൽ ലോകാവസാനം എന്ന മനോഭാവമാണ് ഈ ഡിജിറ്റൽ യുഗത്തിലും കാണപ്പെടുന്നത്. എന്നാൽ, മറ്റേതൊരു രോഗം പോലെയും കൃത്യസമയത്തു കണ്ടെത്തി ചികിത്സിച്ചാൽ സാധാരണ ജീവിതം തുടരാനാകും.
പിളർന്ന മനസ് എന്ന അർഥമുള്ള സ്കിസോഫ്രീനിയ, മനോരോഗങ്ങളിൽ ഏറ്റവും തീവ്രവും ദുരൂഹത നിറഞ്ഞതുമാണ്. നൂറിലൊരാൾക്ക് എന്നതോതിൽ സമൂഹത്തിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പ്രകടമാകാൻ തുടങ്ങുന്നതു കൗമാരകാലത്താണ്. തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കിൽ ജീവിതത്തെ താറുമാറാക്കുന്ന മാറാവ്യാധിയായി ഇതു മാറും. സംശയങ്ങൾ, പേടി, അശരീരിശബ്ദങ്ങൾ കേൾക്കൽ, ചിന്തകളും പ്രവൃത്തികളും മറ്റാരാലോ നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന വിശ്വാസം, സാമൂഹ്യസന്പർക്കത്തിൽനിന്ന് ഒഴിഞ്ഞുമാറൽ എന്നിങ്ങനെ യാഥാർഥ്യബോധവും ഉൾക്കാഴ്ചയും നഷ്ടമായി അലഞ്ഞുനടക്കുന്ന അവസ്ഥയിലേക്കുവരെ രോഗി എത്തിപ്പെടാം. ഡെല്യൂഷൻ എന്നറിയപ്പെടുന്ന മിഥ്യാവിശ്വാസങ്ങളും ഹാലൂസിനേഷൻ എന്നറിയപ്പെടുന്ന നേരല്ലാത്ത പഞ്ചേന്ദ്രിയാനുഭവങ്ങളും ചിന്തകളുടെ ഒഴുക്കിനുണ്ടാകുന്ന തകരാറുകളും സംഭാഷണത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളും സംസാരത്തിലും ചലനങ്ങളിലും സ്വാഭാവികത കൈമോശം വരുന്നതും ഉൾവലിയാനുള്ള പ്രവണത കാണിക്കുന്നതുമെല്ലാം രോഗലക്ഷണങ്ങളാണ്.
ആഴത്തിൽ വേരൂന്നിയ മിഥ്യാധാരണകളാണ് പൊതുവെ സംശയരോഗം എന്നറിയപ്പെടുന്ന ഡെല്യൂഷണൽ ഡിസോർഡർ എന്ന അവസ്ഥയുടെ മുഖമുദ്ര. പങ്കാളിയുടെ ചാരിത്ര്യത്തെയോ, വ്യക്തിവിരോധംമൂലം തന്നെ നശിപ്പിക്കാനൊരുന്പെടുന്ന അയൽക്കാരനെയോ, തന്നെ ബാധിച്ച മാരകമായ രോഗാവസ്ഥയെയോ, തന്നെ മോഹിക്കുന്ന സിനിമാതാരത്തെയോ, ദേഹമാസകലം ഇഴഞ്ഞുനടക്കുന്ന ചെറുപ്രാണികളെയോ ഒക്കെപ്പറ്റിയാകാം ഈ മിഥ്യാധാരണ. ഒരു പ്രധാന ഡെല്യൂഷനോടൊപ്പം അതിനോടനുബന്ധിച്ചുള്ള മറ്റു ചിലവയുംകൂടി കാണപ്പെടാം. ഉദാഹരണമായി പങ്കാളിയുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള സംശയവുമായി നടക്കുന്ന ഒരാൾക്ക് പങ്കാളി തന്നെ വകവരുത്താൻ ശ്രമിക്കുന്നു എന്നും ചിന്തയുണ്ടാകാം. ചിലർക്കെല്ലാം ഒപ്പം വിഷാദരോഗവും കണ്ടുവരുന്നു. നേരത്തേ കണ്ടെത്തി കൃത്യമായി ചികിത്സിച്ചാൽ സാധാരണ ജീവിതം സാധ്യമാണ്.
വിഷാദരോഗങ്ങൾ
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന സങ്കടഭാവം, ആസ്വദിച്ചുചെയ്തിരുന്ന പ്രവൃത്തികളോടുപോലും താൽപര്യമില്ലായ്മ, തീവ്രമായ ക്ഷീണം എന്നിവയാണു വിഷാദത്തിന്റെ ലക്ഷണങ്ങൾ. അശുഭചിന്തകൾ, കുറ്റബോധം, ശ്രദ്ധപ്പതർച്ചകൾ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത, വിശപ്പിലും ഉറക്കത്തിലും ശരീരഭാരത്തിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ലൈംഗിക താൽപര്യകുറവ്, രോഗത്തിന്റെ തീവ്രാവസ്ഥയിൽ സൈക്കോട്ടിക് ലക്ഷണങ്ങളായ ഡെല്യൂഷൻ, ഹാലൂസിനേഷൻ എന്നിവയും കാണാറുണ്ട്.
സമൂഹത്തിൽ മുപ്പതുശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ രണ്ടുമടങ്ങ് കൂടുതലാണ് ബൈപോളാർ ഡിസോർഡർ ഇരട്ടമുഖമുള്ള രോഗാവസ്ഥയാണ്. വിഷാദവും ഉന്മാദവും മാറിമാറിയോ, ഉന്മാദാവസ്ഥകൾ മാത്രമായോ പ്രകടമാകുന്നു. ജീവിത കാലഘട്ടത്തിൽ പല തവണ അസുഖം തലപൊക്കാം. ഓരോ എപ്പിസോഡും പലപ്പോഴും മാസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും. ഉന്മാദാവസ്ഥയിൽ സന്തോഷമോ ദേഷ്യമോ കൂടിയും സംസാരവും ആത്മവിശ്വാസവും പരിധി കവിഞ്ഞും കാണപ്പെടുന്നു. വേണ്ടതിലും വേണ്ടാത്തതിലും കയറിയിടപെട്ടോ സാധാരണയിൽ കവിഞ്ഞു പണം ചെലവാക്കിയോ ദാനം നൽകിയോ അണിഞ്ഞൊരുങ്ങിയോ ലൈംഗിക താൽപര്യം കൂടുതലായി പ്രകടിപ്പിച്ചോ ഒക്കെചെയ്തു തന്റെ രോഗാവസ്ഥ മറ്റുള്ളവർക്കു മുന്നിലവർ തുറന്നുകാണിക്കും.
ഒബ്സസിവ് കംപൽസീവ് ഡിസോർഡർ എന്ന രോഗം ബാധിച്ചവരുടേത് അടുക്കും ചിട്ടയും വൃത്തിയും അടക്കി വാഴുന്ന ജീവിതമാണ്. കൂടെക്കൂടെ തികട്ടിവരുന്ന അപ്രിയമായ സ്വത്വമെന്നു തിരിച്ചറിയുകയും എന്നാൽ അഹംബോധത്തിനു സ്വീകാര്യമല്ലാത്തതിനാൽ അമർത്തിവയ്ക്കാൻ രോഗി ശ്രമിക്കുകയും ചെയ്യുന്ന നിയന്ത്രണാതീതമായ ചിന്തകളാണിവിടെ വില്ലൻ. ഈ ചിന്തകളെ തടയുവാൻ ശ്രമിക്കുന്പോഴവർ പരാജയപ്പെടുകയും ചെയ്യും. അങ്ങനെ അവയുണ്ടാക്കുന്ന ഉത്കണ്ഠ ഒഴിവാക്കാനുള്ള മാർഗമായി കംപൽഷനുകൾ എന്നറിയപ്പെടുന്ന ആവർത്തിച്ചുചെയ്യുന്ന ചില പ്രവൃത്തികൾ അവർ സ്വീകരിക്കുന്നു. കിടക്കും മുൻപ് ഗ്യാസ് നോബ് അടച്ചോ എന്ന ചിന്തവരുന്ന വീട്ടമ്മ രണ്ടും മൂന്നും തവണ അതു പരിശോധിക്കുന്നത് ഒബ്സഷനും കംപൽഷനും ഉദാഹരണമാണ്.
ഹറീഡ് വിമൻ സിൻഡ്രം
ആധുനിക കാലത്തെ തിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന രോഗങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഹറീഡ് വിമൻ സിൻഡ്രോമിന്. ജോലിക്കുപോവുന്ന സ്ത്രീകളിൽ ഈ രോഗാവസ്ഥ കൂടുതലാണ്. ഓരോ വർഷവും മൂന്നുകോടി സ്ത്രീകളാണ് ഈ രോഗത്തിന് ഇരയാവുന്നത്. 25നും 55നും ഇടയ്ക്കു പ്രായമുള്ളവരും നാലു മുതൽ 16 വരെ പ്രായമുള്ള കുട്ടികളുടെ അമ്മയായവരേയുമാണ് പ്രധാനമായും ഈ അവസ്ഥ പിടികൂടുന്നത്. സമ്മർദമാണ് ഹറീഡ് വിമൻ സിൻഡ്രത്തിന്റെ ഏറ്റവും പ്രബലമായ കാരണം.
സുഖമില്ലാത്ത കുഞ്ഞ്, തിരക്കേറിയ ജോലി തുടങ്ങിയ കാരണങ്ങൾകൊണ്ട് മാനസികസമ്മർദമുണ്ടാവും. ഭൂരിഭാഗം സ്ത്രീകളുടെ കാര്യത്തിലും സമ്മർദങ്ങൾ ഒഴിവാക്കാനാവുന്നതേയുള്ളൂ എന്നു കാണാം. അല്ലെങ്കിൽ അവ കൂടെ കൊണ്ടുപോകാൻ കഴിയുന്നതായിരിക്കും. പ്രത്യേകിച്ചു കാരണങ്ങളില്ലാതെ ശരീരഭാരം കൂടുക, അല്ലെങ്കിൽ കുറയുക. വിട്ടുമാറാത്ത ക്ഷീണം, ഉത്സാഹക്കുറവ്, ഉറക്കമില്ലായ്മ, അമിതമായ കോപം, ആത്മാഭിമാനക്കുറവ്, ലൈംഗിക വിരക്തി, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ഹറീഡ് വിമൻ സിൻഡ്രത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ഏതെങ്കിലും വസ്തുവിനോടോ സാഹചര്യത്തോടോ പ്രവൃത്തിയോടോ ഉണ്ടാകുന്ന അകാരണവും ന്യായീകരിക്കാനാവാത്തതുമായ ഭയത്തെയാണ് ഫോബിയകളെന്നു പറയുന്നത്.
വീഡിയോ ഗെയിമുകളോടുള്ള അടിമത്തം പുതിയ കാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടന ഇതിനെ ഗെയിമിംഗ് ഡിസോർഡർ എന്ന പേരിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വീഡിയോ ഗെയിം കളിക്കുന്നവരിൽ രണ്ടു മുതൽ മൂന്നു വരെ ശതമാനം പേർക്ക് ഇതൊരു മാനസികാരോഗ്യ പ്രശ്നമായി മാറാം എന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്.
നല്ല ചികിത്സ ആവശ്യമുള്ള ഉത്കണ്ഠാ രോഗികൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. വിശ്രാന്തിമാർഗങ്ങൾ മതിയാകും അവരെ കൈകാര്യം ചെയ്യാൻ.
ഫാ. സിജോണ് കുഴിക്കാട്ടുമ്യാലിൽ
(ലേഖകൻ തൃശൂർ മേരിമാതാ മേജർ സെമിനാരി പ്രഫസർ & കണ്സൾട്ടന്റ് സൈക്കോളജിസ്റ്റ് ആണ്)