Sunday, October 21, 2018 1:18 AM IST
അനന്തപുരി/ ദ്വിജൻ
ശബരിമല കലാപഭൂമിയാക്കുന്നതാര്? അയ്യപ്പഭക്തരിൽ ബഹുഭൂരിപക്ഷത്തിന്റെയും വികാരം മനസിലാക്കാതെ പുറപ്പെടുവിക്കപ്പെട്ട സുപ്രീംകോടതിവിധിയോ? അതു നടപ്പാക്കുന്നതിനു സാവകാശം ചോദിക്കാതിരുന്ന സർക്കാരോ? ആ പഴുതിലൂടെ 1194 തുലാം ഒന്നിനു തന്നെ അയ്യപ്പനെ കണ്ടു വണങ്ങണം എന്നു ശാഠ്യം പിടിക്കുന്ന യുവതികളോ? കോടതിവിധി മറയാക്കി കേരളത്തിൽ ഹിന്ദുവികാരം കത്തിജ്വലിപ്പിക്കാനും ജനാധിപത്യ പാർട്ടികളിൽ നിന്നെങ്കിലും കുറെ നേതാക്കളെയും അണികളെയും ചോർത്താനുമാകുമോ എന്നു കരുതി കെണിയൊരുക്കുന്ന ബിജെപിയോ? സംഭവം റിപ്പോർട്ട് ചെയ്യാൻ യുവതികളെ തന്നെ അയയ്ക്കണം എന്നു ശഠിക്കുന്ന മാധ്യമങ്ങളോ?
എല്ലാവരും ചേർന്നു നടത്തുന്ന ഇപ്പോഴത്തെ കളികൾ ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നായ, അതേസമയം മതേതരത്വത്തിന്റെ വലിയ സാക്ഷ്യമായ, ശബരിമലയെ തകർക്കുന്നതാണ്. അങ്ങോട്ടുവരാൻ തീർഥാടകരെ ഭയപ്പെടുത്തുന്നതാണ്.
മോശമാകുന്ന അന്തരീക്ഷം
എല്ലാവരും ചേർന്ന് അഴിച്ചുവിടാൻ ശ്രമിക്കുന്ന കലാപശ്രമങ്ങളെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ സർക്കാരിനായില്ലെങ്കിൽ കൊടുക്കേണ്ടിവരുന്നത് വലിയ വിലയായിരിക്കും. ഇതു മതവികാരമാണ്. അഴിച്ചുവിടപ്പെട്ടാൽ പിന്നെ കുത്തിക്കെട്ടനാവുക വലിയ ദുരന്തങ്ങൾക്കു ശേഷമാവും. ശബരിമല അയ്യപ്പനും ശബരിമല വ്രതവും മലയാളക്കരയിൽ സവിശേഷമായ പാരപന്പര്യങ്ങളുള്ള ഹൈന്ദവാചാരമാണ്. വ്രതമെടുത്തു ശബരിമലയ്ക്കു പോകുന്ന പാവപ്പെട്ട ഹിന്ദുക്കൾക്ക് അന്യമതസ്ഥർ പോലൂം സഹായം കൊടുക്കുന്ന പാരന്പര്യം ഇന്നും കേരളത്തിലുണ്ട്. കെട്ടുമുറുക്കുന്നതിനുള്ള തേങ്ങാ സൗജന്യമായി കൊടുക്കുന്ന എത്രയോ അഹിന്ദു കുടുംബങ്ങളുണ്ട്!
തീപിടിച്ച ശബരിമല ക്ഷേത്രം 1076 ൽ പുതുക്കിപ്പണിയുന്നതിനു നേതൃത്വം കൊടുത്ത ഒരു കൊച്ചുമ്മൻ മുതലാളിയെയും 1082 ൽ പണി പൂർത്തിയാക്കിയ സഖറിയാ കത്തനാരെയും കുറിച്ചൊക്കെ ചിലർ പറയാറുണ്ട്. അയ്യപ്പഭക്തരുടെ കാൽനടയാത്രയിൽ അഹിന്ദുക്കളും കാവലായിരുന്നു. എന്നാൽ, വിവാദമുണ്ടായതോടെ ശബരിമല ചവിട്ടാൻ മാലയിട്ട കണ്ണൂർകാരി യുവതിക്കു ഒറ്റയ്ക്കു കോളജിൽ പോകാൻ ഭയം. സ്വകാര്യ കോളജിൽ ഉണ്ടായിരുന്ന ജോലി രാജിവച്ചെന്നാണു വാർത്ത. ശബരിമലയ്ക്കു വേണ്ടി ശബരിമല ഭക്തരെ തടയുന്ന കാലം! ലക്ഷക്കണക്കിനു തീർഥാടകരെ ആകർഷിക്കുന്ന ശബരിമലയിലെ സുരക്ഷിതത്വത്തെക്കുറിച്ച് സന്ദേഹങ്ങൾ പടരുന്നതു ജനപ്രവാഹത്തെയും ബാധിക്കും. അതു സംസ്ഥാനത്തിനു വലിയ വരുമാനനഷ്ടവും ഉണ്ടാക്കും.
കോടതി വിധി
പ്രത്യേക പ്രായത്തിൽപ്പെട്ട സ്ത്രീകൾക്കു ശബരിമലയിൽ ദർശനം അനുവദിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദിപക് മിശ്ര കസേര വിടുന്നതിനുമുന്പ് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ജഡ്ജിമാർക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ശബരിമലഭക്തർക്കിടയിൽ അതിലും രൂക്ഷമാണ് ആ അഭിപ്രായ വ്യത്യാസം. നിരോധിത പ്രായത്തിൽ തന്നെ മലകയറണം എന്നു ശാഠ്യമുള്ള സ്ത്രീകൾ കുറവും നിബന്ധന പാലിക്കപ്പെടണം എന്നുള്ളവർ വളരെ കൂടുതലുമാണ്. ശബരിമലഭക്തർക്കിടയിൽ ആചാരം ലംഘിച്ചു മലചവിട്ടണം എന്നു ശഠിക്കുന്നവർ വളരെ കുറവാകും. അതുകൊണ്ടു തന്നെ ഹൈന്ദവ മതവികാരത്തിന് എതിരായിരുന്നു കോടതി വിധി.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ യുഡിഎഫ് ഭരണകാലത്തു നിരോധനത്തെ പിന്താങ്ങുന്ന നിലപാടും ഇടതുഭരണകാലത്ത് നിരോധനം വേണ്ട എന്ന നിലപാടുമാണ് എടുത്തത്. നിരോധനം നീക്കിക്കൊണ്ടുള്ള വിധി അക്കാരണത്താൽ ഇടതുസർക്കാരിനു വിജയമായി. എങ്കിലും വിധിയെക്കുറിച്ചു ഹൈന്ദവ സമൂഹത്തിൽ വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. വിയോജനക്കുറിപ്പെഴുതിയ ജഡ്ജിയെപ്പോലെ ചിന്തിക്കുന്ന മൂന്നു ജഡ്ജിമാരായിരുന്നു കേസ് കേട്ടതെങ്കിൽ വിധിയും മറ്റൊന്നാകുമായിരുന്നില്ലേ എന്ന ചോദ്യം വിധിന്യായം തന്നെ ഉയർത്തുന്നു. ഏതായാലും വിധിയുണ്ടായി. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്കു ശബരിമല പ്രവേശനം നിഷേധിച്ചിരുന്നതു കോടതി റദ്ദാക്കി. അതോടെ ദേശീയ പാർട്ടികളെല്ലാം വെട്ടിലായി.
ബിജെപിയും കോണ്‍ഗ്രസും
നാടുഭരിക്കുന്ന ബിജെപിയും ഭരിച്ചിരുന്ന കോണ്‍ഗ്രസും വിധിയെ സ്വാഗതം ചെയ്തു. എല്ലാ പ്രായത്തിലുമുള്ളവർ മല ചവിട്ടട്ടെ എന്നായി അവരുടെ ദേശീയ നിലപാട്. കേരളത്തിലെ ഹൈന്ദവരുടെ വികാരം വ്യത്യസ്തമാണെന്നു വന്നതോടെ ബിജെപി ദേശീയ നിലപാട് തള്ളിപ്പറഞ്ഞു കളത്തിലിറങ്ങി. സമരം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ പുത്തൻ നേതൃത്വത്തിന് എന്തു ചെയ്യണം എന്ന് അറിയാതെയായി. ഹിന്ദുക്കളെല്ലാം സമര രംഗത്തിറങ്ങുന്ന സൂചനകളായി. ഒരിക്കലും സമരമുഖങ്ങളിൽ കണ്ടിട്ടില്ലാത്ത താഴമണ്‍ തന്ത്രിമഠത്തിലെ സ്ത്രീകൾ വരെ സമരത്തിനിറങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നല്ല കാലം പോലായി.
കോണ്‍ഗ്രസിന് എന്തു ചെയ്യണം എന്നും അറിവില്ലാതായി. ഇത്തരം സാഹചര്യങ്ങളിലാണു കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ഓർത്തു പോകുന്നത്. കേരളത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും നിശ്ചയമായും ഹിന്ദുക്കളാണ്. അവരുടെ വികാരത്തിനൊപ്പം നിൽക്കാനും ആ വികാരത്തെ നാടിന്റെ നന്മയ്ക്കും വികസനത്തിനും യോജിക്കുന്ന സാമൂഹിക മാറ്റങ്ങൾക്കു ചാലു കീറാനും ഒക്കെ സാധിക്കണമെങ്കിൽ അവരുടെ ബുദ്ധിമുട്ടുകളിലും ഒപ്പമുണ്ടാകണം, ആ കാർഡാണ് ശ്രീധരൻ പിള്ള കളിക്കുന്നത്. അതു അദ്ദേഹത്തിന്റെ പാർട്ടിക്കു ഫലമുണ്ടാക്കി തുടങ്ങി.
കോണ്‍ഗ്രസിന്റെ മുൻ ദേവസ്വം ബോർഡ്പ്രസിഡന്റ് ജി. രാമൻനായർ കോണ്‍ഗ്രസിനു പുറത്തായി. അദ്ദേഹം സന്നദ്ധനായാൽ ബിജെപിയുടെ നേതൃനിരയിൽ തന്നെ രാമൻ നായർ ഉണ്ടാകും എന്ന് ശ്രീധരൻപിള്ള പറഞ്ഞു കഴിഞ്ഞു. രാമൻ നായരുടെ ദേവസ്വം ഭരണകാലചരിത്രം ഒക്കെ വച്ചു നോക്കുന്പോൾ രാമൻ നായർ അവർക്ക് ഒരു വലിയ മീനാകാൻ ഇടയില്ല. സാധാരണ കോണ്‍ഗ്രസുകാരിൽ എത്രപേർ കൂടി ഈ ഒഴുക്കിൽ ബിജെപിവലയിൽ എത്തും എന്നാണ് അറിയേണ്ടത്.
പിണറായി
നിരീശ്വര പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സിപിഎമ്മിലും ദൈവവിശ്വാസികൾ ഏറെയുണ്ട്. എന്നിട്ടും പാർട്ടി കോടതിവിധിയെ സ്വാഗതം ചെയ്തു. തങ്ങൾ കാത്തിരുന്ന എന്തോ ഒന്നു വന്നതുപോലായി അവരുടെ പ്രതികരണം. ആ പ്രതികരണം ആത്മാർഥമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളും വ്യക്തമാക്കി. അദ്ദേഹം വിധി നടപ്പാക്കാൻ തിടുക്കം കൂട്ടി. ശരാശരി കമ്യൂണിസ്റ്റുകാരന്റെ മനസ് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ അദ്ദേഹം ശാസിച്ചു. പുനഃപരിശോധനാ ഹർജി കൊടുക്കാനുള്ള ദേവസ്വം ബോർഡിന്റെ ആലോചന പോലും പിണറായി തടഞ്ഞു.
ഇവിടെ പിണറായിയും ബിജെപിക്കുവേണ്ടി കളം സജ്ജമാക്കി. കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ പിണറായിയും മോദിയും തമ്മിൽ ചില ധാരണകളൊക്കെ ഉണ്ടെന്നു പറയുന്നവർ കണ്ടില്ലേ എന്നു ചോദിക്കുന്ന സമീപനം. ഏതായാലും അതു ഫലമുണ്ടാക്കി. കേരളത്തിലെ കോണ്‍ഗ്രസിന് നിസഹായമായി നോക്കിനിൽക്കേണ്ടിവന്നു. ഹൈന്ദവമതവികാരം ജ്വലിച്ചു. വിപ്ലവ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ പിണാറായിക്ക് ആ വികരം ശമിപ്പിക്കാമായിരുന്നു, വിധി തത്കാലം നടപ്പാക്കാതെ ചർച്ചകൾക്കു വാതിൽ തുറന്നിരുന്നെങ്കിൽ.
കൊടുംകാട്ടിനുള്ളിലെ ഈ തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിനു ചില പ്രായക്കാർക്കു മതനേതൃത്വം ഏർപ്പെടുത്തിയിരുന്ന വിലക്ക് കോടതി റദ്ദാക്കി എന്നതുകൊണ്ട് ഉടൻ വിധി നടപ്പാക്കണം എന്നില്ല. വിധി നടപ്പാക്കുന്നതിനുള്ള സാവകാശമെങ്കിലും സർക്കാരിന് അടിയന്തരമായി തേടാമായിരുന്നു. അങ്ങനെ ചർച്ചകൾക്കും ധാരണകൾക്കും ഒക്കെ കളം ഒരുക്കാമായിരുന്നു. എന്നാൽ, അതിനുപകരം ഉണ്ടായ സമീപനങ്ങളാണു ശബരിമലയെ കലാപഭൂമിയാക്കിയത്.
ഉമ്മൻചാണ്ടി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യാക്കോബായ - ഓർത്തഡോക്സ് പള്ളികൾ തമ്മിലുള്ള തർക്കത്തിൽ ഉണ്ടായ സുപ്രീം കോടതി വിധി സംബന്ധിച്ച് ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത നിലപാടുകൾ ജനാധിപത്യമുന്നണിക്കു വലിയ ദോഷം ഉണ്ടാക്കിയതു ചരിത്രം. ഓർത്തഡോക്സുകാരനായ ഉമ്മൻ ചാണ്ടി ആ പക്ഷമാവും എന്നു കരുതി യാക്കോബായക്കാർ നേരത്തെ തന്നെ ഇടതുപക്ഷത്തായി. ഉമ്മൻ ചാണ്ടി പരമാവധി നിഷ്പക്ഷനാവാൻ നോക്കിയതുകൊണ്ടു സ്വന്തം സമുദായ പ്രമാണിമാരും ഉമ്മൻ ചാണ്ടിയെ വിട്ടു. ക്രൈസ്തവ മുഖ്യമന്ത്രി എന്ന പേരും സ്വന്തം സമുദായത്തിന്റെ പോലും ശത്രുതയും നേരിട്ടാണ് ഉമ്മൻ ചാണ്ടി ഭരിച്ചത്.
മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ ഓർത്തഡോക്സ് സഭയുടെ തലവൻ അദ്ദേഹത്തെ ക്ലിഫ് ഹൗസിൽ ചെന്നു കാണുകയും ഇനി ഞങ്ങൾക്കു ഒരു കാവലായി എന്നു പറയുകയും ചെയ്തു. അതുകൊണ്ടാണോ എന്നറിയില്ല പിറവം പള്ളി വിവാദത്തിൽ കോടതിവിധി നടപ്പാക്കാൻ സർക്കാർ പരമാവധി കാലതാമസം വരുത്തി. ആ കഥ ഓർമിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി ക്രൈസ്തവരോടു കാണിക്കുന്ന മര്യാദപോലും ഹൈന്ദവരോടു കാണിക്കുന്നില്ല എന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഹൈന്ദവർക്കിടയിലെ വഴക്കിലേക്കു മറ്റു സമുദായങ്ങളെ കൊണ്ടുവരാനുള്ള നീക്കം.
തന്ത്രികുടുംബം
ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണത്തിനായി നാമജപവും മാറ്റുമായി സമരം ചെയ്യുന്നവർ ഇപ്പോൾ സർക്കാരിനെതിരല്ല. ഇത്തരം പ്രചാരണങ്ങളുടെ ആൾക്കാരുമല്ല. സമരത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ രാഹുൽ ഈശ്വർ തന്നെ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. താഴമണ്‍ ഇല്ലത്തിലെ സ്ത്രീകൾക്കും പന്തളം കൊട്ടാരത്തിനും ഒന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്ന സത്യം ആർക്കാണറിയാത്തത്! പരന്ന വായനയുള്ള ശ്രീധരൻപിള്ള ഇ.എം. എസിനും മറ്റും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം എന്നു പറഞ്ഞതും മനസിലാക്കണം.
സമരം ബിജെപി ഹൈജാക്ക് ചെയ്തതോടെ എന്തു ചെയ്യണം എന്നു ബുദ്ധിമുട്ടിലായവരാണവർ. അവരെ കടുത്ത ബിജെപിക്കാരാക്കാതിരിക്കാൻ സർക്കാരിനേ സാധിക്കൂ. അതു തടവിലിട്ടല്ല, കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാണ്. പകരം നിരോധനാജ്ഞയും മറ്റുമായാൽ ഹർത്താലും അതുപോലുള്ള സമരങ്ങളും വരും. ഇരുമുടിക്കെട്ടുമായി കലഹക്കാർ മലയിലെത്തും. സ്ഥിതി മോശമാവുക എന്നതാവും ഫലം.
മാധ്യമങ്ങൾ
ശബരിമലയിൽ എത്തിയ മാധ്യമപ്രവർത്തകർ പോലും സംഗതി വഷളാക്കാനാണു നോക്കിയത്. എല്ലാ സാഹചര്യവും റിപ്പോർട്ട് ചെയ്യേണ്ടവരാണു മാധ്യമപ്രവർത്തകർ. അതിനവർക്കു സ്വാതന്ത്ര്യവും ഉണ്ടാവണം. എന്നാൽ, അക്കാര്യത്തിൽ പുലർത്തേണ്ട അടിസ്ഥാന മാന്യതകളുണ്ട്. ഓരോ ചടങ്ങിനും റിപ്പോർട്ടർമാരെ നിയോഗിക്കുന്പോൾ അവരുടെ ശേഷിയും സ്വീകാര്യതയും ഒക്കെ നോക്കാറുണ്ട്. ഓരോ പാർട്ടിയുടെയും പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നവർ പലപ്പോഴും അവരോട് അടുപ്പമുള്ളവർ ആകാറുണ്ട്. റിപ്പോർട്ട് ചെയ്യുന്ന ചടങ്ങുകളുടെ പവിത്രത അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാകാറുണ്ട്.
എന്നാൽ, ശബരിമലയ്ക്കുപോയ മാധ്യമപ്രവർത്തകരിൽ പലരും നിരോധിത പ്രായത്തിലുള്ളവരായിരുന്നു. അവർക്കു തടസങ്ങളുണ്ടാക്കിയതു മാധ്യമപ്രവർത്തകർ എന്നതിനേക്കാൾ നിരോധിത പ്രായത്തിലുള്ളവർ എന്ന അടിസ്ഥാനത്തിലാവണം. മാധ്യമപ്രവർത്തകരും കളിക്കുന്നു. കേരളജനതയെ ആകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണം പ്രളയകാലത്ത് പറഞ്ഞ, കടുത്ത പോലീസ് സംരക്ഷണത്തിൽ മാത്രം ജീവിക്കുന്ന ഒരു മോദിഭക്തൻ ചാനലിലിരുന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടറെ ആക്രമിച്ചതിനു രാഹുൽ ഈശ്വറിനോടു ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാൽ ഇവനാര് എന്ന് ആരും ചോദിച്ചുപോകും. അവർക്കതാവും വേണ്ടത്. പത്രസ്വാതന്ത്ര്യം അടക്കം എല്ലാം അപകടത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കണം.
പോലീസ്
പോലീസ് ഇതുവരെ ശബരിമലയിൽ വലിയ സംയമനത്തോടെയാണു പെരുമാറുന്നത്. ചെറിയ ലാത്തിച്ചാർജുകൾ മാത്രമാണു നടന്നിട്ടുള്ളത്. നാളെ സ്ഥിതി അങ്ങനെ അവസാനിപ്പിക്കാൻ സമരക്കാർക്കിടയിലുള്ള ക്ഷുദ്രശക്തികൾ സമ്മതിക്കണം എന്നില്ല. ആ മലയിൽ ഒരു ലാത്തിച്ചാർജുണ്ടാവുകയും ജനം കൂട്ടംവിട്ട് ഓടുകയും ചെയ്താൽ ഉണ്ടാകാവുന്നു ദുരന്തം മുൻകൂട്ടി കാണണം. വൃദ്ധസ്ത്രീകളും കുട്ടികളും മല ചവിട്ടുന്നവരിലുണ്ട്. അക്കൂട്ടത്തിൽ പ്രായതടസം മൂലം അമ്മയ്ക്കു ഒപ്പംവരാനാവാത്തതുമൂലം കൊച്ചുമകളുമായി ശബരിമലയിൽ എത്തുന്ന മുത്തശ്ശിമാരും ഉണ്ടാവാം.
ഒരു ദുരന്തത്തിനു വേണ്ടിയാവും പലരും കാത്തിരിക്കുന്നത്. അവർക്കു കുറെ ദിവസത്തേക്കു കച്ചവടം നടക്കും. ഓടി വീണു മരിച്ചാൽ പോലും രക്തസാക്ഷിയാവും. രക്തസാക്ഷിയാക്കിയവർ തന്നെ വിലാപാചരണത്തിനു നേതൃത്വം കൊടുക്കും. പെട്ടെന്നു ജനവികാരം എതിരാവും. മാധ്യമങ്ങൾ വിലാപക്കഥകളുമായി വരും.
സംവാദം നടക്കണം
കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തെ പിടിച്ചുനിർത്താൻ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. ബംഗാളിലെ നന്ദിഗ്രാമിൽ സിപിഎമ്മിനു സംഭവിച്ച ദുരന്തം ഇവിടെയും ആവർത്തിക്കാനാവും എന്നു സ്വപ്നം കാണുന്നവരുണ്ട്. അതെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. കേരളത്തിന്റെയോ ഹൈന്ദവസമൂഹത്തിന്റെയോ ശബരിമലയുടെ പോലുമോ നന്മയ്ക്കുവേണ്ടിയാണ് ഇവരിൽ പലരും അവിടെ എത്തുന്നതെന്നു കരുതാനാവില്ല. അവർക്കു ലക്ഷ്യം അധികാരമാണ്. ഭൂരിപക്ഷ സമുദായത്തെ ഒപ്പമാക്കുക. അയ്യപ്പനെ അതിനു മറയാക്കുക.
തുലാം അഞ്ചിനു നട അടച്ചു കഴിഞ്ഞും അവസരമുണ്ട്. തുറന്ന മനസോടെ പ്രശ്നത്തെ സമീപിക്കണം. ദൈവവിശ്വാസവും ദൈവാരാധനയും ഇല്ലാത്തവർ ദൈവവിശ്വാസികളുടെ കാര്യത്തിൽ വളരെ സൂക്ഷ്മതയോടെ, പരമാവധി കുറച്ച്, ഇടപെടുന്നതാണു കരണീയം. നവകേരളം കെട്ടിപ്പടുക്കുന്നതിനു വിപ്ലവകരമായ പദ്ധതികളുമായി മുന്നേറുന്നു എന്ന് അവകാശപ്പെടുന്ന പിണറായി സർക്കാരിനോട് അയ്യപ്പഭക്തരും അല്ലാത്തവരുമായ എല്ലാ മലയാളികളുടെയും ഹൃദയത്തിൽ നിന്നുള്ള അഭ്യർഥനയാണിത്.