Monday, October 22, 2018 12:53 AM IST
രാജ്യത്തുടനീളം കർഷകരോഷം വീണ്ടും കത്തിപ്പടരുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ കർഷകവിരുദ്ധ നയങ്ങളുടെ ബാക്കിപത്രമായി ഇന്ത്യയുടെ കാർഷികമേഖലയുടെ തകർച്ചയിൽ ജീവിതം വഴിമുട്ടിയ അസംഘടിത കർഷകർ സംഘടിച്ചു തെരുവിലിറങ്ങുന്പോൾ ബ്രിട്ടീഷ് വാഴ്ചയെ അനുസ്മരിപ്പിക്കുന്ന അടിച്ചമർത്തലുകൾക്കു ശ്രമിക്കുന്ന ജനാധിപത്യധ്വംസനം ഭരണസിരാകേന്ദ്രങ്ങളിൽ അരങ്ങേറുന്നു. കടക്കെണിയും വിലത്തകർച്ചയും സൃഷ്ടിച്ച ആഘാതത്തിൽ സ്വയം ജീവൻ ഹോമിച്ചവരുടെയും അധികാരവർഗത്തിന്റെ തോക്കിന് ഇരകളായവരുടെയും ദീനരോദനങ്ങൾ ഇന്ത്യയുടെ ഗ്രാമങ്ങളിൽ മുഴങ്ങുന്പോൾ കൃഷി ഉപേക്ഷിച്ച് കർഷകർ പലായനം ചെയ്യുന്ന സ്ഥിതിവിശേഷം ഭീതിയുണർത്തുന്നു.
ജനാധിപത്യസർക്കാരുകളുടെ മുന്പിൽ കർഷകർ തൊഴുകൈകളുമായി കുന്പിട്ടിട്ടും പുറംതിരിഞ്ഞുനിൽക്കുന്ന ധാർഷ്ഠ്യവും ധിക്കാരവും സഹിക്കുന്നതിനുമപ്പുറമാണിന്ന്. കാലങ്ങളായി കർഷകനെ ബൂർഷ്വയായി ചിത്രീകരിച്ചവരേക്കാൾ ക്രൂരന്മാരായി സംരക്ഷകരെന്നു വീന്പിളക്കി നടന്നവർ മാറിയിരിക്കുന്പോൾ കൊടുംചതിയുടെയും വഞ്ചനയുടെയും ചരിത്രത്താളുകൾ തുറക്കാതെ നിവൃത്തിയില്ല. നടുവൊടിച്ചു നടുക്കടലിലേക്കു കർഷകനെ വലിച്ചെറിഞ്ഞതാരെന്നുള്ള അന്വേഷണം എത്തിച്ചേരുന്നത് ഈ ചരിത്രസത്യങ്ങളുടെ പിന്നാന്പുറങ്ങളിലേക്കാണ്.
1940കളിലെ ഗ്രോ മോർ ഫുഡ് പദ്ധതിയും 1950 കളിലെ ഭക്ഷ്യനാണ്യവിളകളുടെ സമഗ്ര ഉത്പാദന പദ്ധതിയുമാണ് ഇന്ത്യയുടെ കാർഷിക മുന്നേറ്റത്തിന്റെ നാഴികക്കല്ലുകൾ. 1968ൽ തുടക്കംകുറിച്ച ഹരിതവിപ്ലവം കാർഷികരംഗത്തു പുത്തൻ ഉണർവേകി. തുടർന്നിങ്ങോട്ട് 1996ലെ എവർഗ്രീൻ വിപ്ലവം, മത്സ്യ വിളവ് ലക്ഷ്യം വച്ച നീലവിപ്ലവം. വർധിച്ച ക്ഷീര ഉത്പാദനം വിളിച്ചറിയിച്ച ധവളവിപ്ലവം, ധാന്യങ്ങളുടെ വിളവർധനവിനായി മഞ്ഞ വിപ്ലവം, ബയോടെക്നോളജി റവല്യൂഷൻ എന്നിങ്ങനെ ഭാരതകാർഷികമേഖല ഇന്ന് ഐസിടി വിപ്ലവത്തിലൂടെ സഞ്ചരിക്കുന്നു. നേട്ടങ്ങൾ ഒട്ടേറെ അവകാശപ്പെടുന്നുണ്ടെങ്കിലും കാർഷികമേഖലയുടെ സമഗ്രവളർച്ചയ്ക്കും കർഷകരുടെ പുരോഗതിക്കും ഈ വിപ്ലവങ്ങൾക്കായോ എന്നു വിലയിരുത്താൻ ആരും തയാറാകുന്നില്ല.
ഇന്ത്യൻ കാർഷികമേഖല നിലനിന്ന തൂണുകളിലൊന്ന് 1991-ലെ ആഗോളവത്കരണത്തിലൂടെ ഇടിഞ്ഞുവീണു. 1995ൽ ലോകവ്യാപാരസംഘടനയിൽ അംഗമായതോടെഅടുത്ത തൂണും 2004ൽ ആസിയാൻ കരാറിലൂടെയും 2009ൽ ചരക്കുനിയന്ത്രണം എടുത്തു കളഞ്ഞതിലൂടെയും മൂന്നാമത്തെ തൂണും നിലംപരിശായി. ഇങ്ങനെ ഒറ്റത്തൂണിൽ നിന്ന് ആടിയുലഞ്ഞ ഇന്ത്യയുടെ കാർഷികമേഖലയെ കർഷകനെ മറന്നു വ്യവസായലോബികൾക്കും വിദേശശക്തികൾക്കുമായി തീറെഴുതിക്കൊടുത്തത് കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരായിരുന്നു. നോട്ടുനിരോധനവും അനിയന്ത്രിത കാർഷികോത്പന്ന ഇറക്കുമതിയും കടക്കെണിയും വിലത്തകർച്ചയും ആത്മഹത്യകളും സൃഷ്ടിച്ച് നാലാമത്തെ തൂണും ഇടിച്ചുവീഴ്ത്തി കർഷകനെ പെരുവഴിയിലിറക്കിവിട്ടിട്ട് നരേന്ദ്ര മോദി സർക്കാരും ഇന്നിതാ കർഷകസ്നേഹം പുലന്പുന്നു.
കർഷകരുടെ ആവശ്യങ്ങൾ
തങ്ങൾ പകലന്തിയോളം പണിയെടുത്തുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കണം എന്നതാണു കർഷകരുടെ ആവശ്യം. അതിനു സർക്കാർ തന്നെ അടിസ്ഥാനവില നിശ്ചയിക്കണം. ഇടനിലക്കാരിൽ നിന്നും വ്യവസായികളുടെയും വൻകിട വ്യാപാരികളുടെയും ചൂഷണത്തിൽ നിന്നും കർഷകനെ രക്ഷിക്കണം.
ഉത്പാദനച്ചെലവിന് ആനുപാതികമായി ഉത്പന്നത്തിനു വില ലഭിക്കുന്നില്ലെങ്കിൽ കർഷകനു കൃഷിയുമായി എങ്ങനെ മുന്നോട്ടുനീങ്ങാനാകും? കടമെടുത്ത് കൃഷിചെയ്ത് എല്ലാം നശിക്കുന്നു എന്നറിയുന്പോൾ കർഷകർ പലരും കൃഷി ഉപേക്ഷിക്കുക മാത്രമല്ല ജീവനും ഉപേക്ഷിക്കുന്നു. അനന്തരഫലമോ, ഈ നാടിന്റെ അന്നംമുട്ടുന്ന സാഹചര്യമുണ്ടാകും. ഇതര ജോലികളെപ്പോലെ സമയക്ലിപ്തതയോ വരുമാനത്തിൽ വ്യക്തതയോ ഇല്ലാത്ത കാർഷിക വൃത്തിയിൽ നിന്ന് പുതുതലമുറ മാറിനിൽക്കുന്നത് കൃഷി ഒരു നഷ്ടക്കച്ചവടമാണെന്നുള്ള തിരിച്ചറിവിലാണ്. ഈ പിന്മാറ്റം വരുംനാളുകളിൽ രാജ്യത്തുയർത്തുന്ന കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ഒരു സർക്കാരിനും സാധിക്കാതെവരും.
കൃഷിഭൂമി കർഷകനു വിട്ടുനൽകുക, കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കുക, വിള ഇൻഷ്വറൻസ് പദ്ധതി മെച്ചപ്പെടുത്തുക, ഇന്ധനവില കുറയ്ക്കുക, കർഷകപെൻഷൻ അനുവദിക്കുക, കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമാക്കുക തുടങ്ങിയ വിവിധ അടിയന്തരാവശ്യങ്ങൾ അംഗീകരിക്കാതെ പ്രഖ്യാപനങ്ങൾ നടത്തി കേന്ദ്ര സർക്കാർ കർഷകരെ വിഡ്ഢികളാക്കുകയാണ്.
രാജ്യത്തിന്റെ ശോഭനമായ ഭാവിയേയും വളർച്ചയേയും കുറിച്ച് പൊതുവേദികളിൽ പ്രധാനമന്ത്രി തന്നെ വാചാലനാകുന്പോഴാണ് അധികാരകേന്ദ്രങ്ങളിലെത്തി സങ്കടങ്ങൾ ബോധിപ്പിക്കാൻ ദിവസങ്ങളോളം യാത്രചെയ്ത് എത്തിച്ചേർന്ന കർഷകരെ തല്ലിച്ചതച്ചത്. ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയും തോക്കുമായി കർഷകരെ മൃഗീയമായി ഭരണാധികാരികൾ നേരിട്ടപ്പോൾ ഇന്ത്യയുടെ ആത്മാവിനെ കുത്തിക്കീറുകയായിരുന്നു. മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പങ്കുവയ്ക്കുന്നവയിൽ പലതും വാചകക്കസർത്തിനും പ്രചാരണത്തിനും സ്വയംപുകഴ്ത്തലിനുമപ്പുറം ഒരു കഴന്പുമില്ലാത്തവയാണെന്ന് സാധാരണ ജനമിന്നു തിരിച്ചറിയുന്നു.
പൊതുതെരഞ്ഞെടുപ്പ് അടുത്തവേളയിൽ നടത്തുന്ന ഒത്തുതീർപ്പു പ്രഖ്യാപനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കുമെന്നു വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ഇന്നത്തെ കർഷകർ. കർഷകനെ കുരുതി കൊടുത്ത് കോർപറേറ്റുകൾക്ക് ഇന്ത്യൻ കാർഷിക വിപണി തുറന്നുകൊടുത്തിരിക്കുന്പോൾ വീണ്ടും വാഗ്ദാനപ്പെരുമഴ പെയ്യിച്ച് വഞ്ചിക്കുന്ന സർക്കാരുകളുടെ കാപട്യം കർഷകരും തിരിച്ചറിയണം.
മധ്യപ്രദേശിലും പഞ്ചാബിലും മഹാരാഷ്ട്രയിലും നടന്ന കർഷകസമരങ്ങൾ ഒത്തുതീർപ്പിലെത്തിച്ചു കർഷകർ വഞ്ചിക്കപ്പെട്ടതു മറന്നുപോകരുത്. തമിഴ്നാട്ടിലെ കർഷകർ ഡൽഹിയിൽ നടത്തിയ സമരമുറ മുഖവിലയ്ക്കെടുക്കാതെ പുച്ഛിച്ചുതള്ളിയവരാണു കേന്ദ്രസർക്കാരിലുള്ളവർ. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ കർഷകഭൂമി ബലമായി ഏറ്റെടുത്തു കർഷകരെ പുറത്താക്കി. വിവിധ സംസ്ഥാനങ്ങളിൽ കർഷക കൊലപാതകങ്ങൾ, രാജസ്ഥാനിൽ കർഷകർക്കുനേരേ വെടിവയ്പ്, രാജ്യത്തുടനീളം ഉദ്യോഗസ്ഥരുടെ കർഷകപീഡനങ്ങൾ, പെരുകുന്ന കർഷക ആത്മഹത്യകൾ, തകർന്നടിഞ്ഞ കേരളത്തിലെ കാർഷിക മേഖലയോടും കടുത്ത അവഗണന.
വാഗ്ദാനങ്ങളുണ്ട്, നടപടികളില്ല
കാർഷികവരുമാനം 2022-ൽ ഇരട്ടിയാക്കാമെന്നും കാർഷികോല്പന്നങ്ങൾ ഉത്പാദനച്ചെലവും അതിന്റെ പകുതിയുംകൂടി കൂട്ടിയുള്ള വിലയ്ക്കു സർക്കാർ സംഭരിക്കാമെന്നും ഉറപ്പുനൽകിയാണു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ, 2022 ആകുന്പോൾ കാർഷികവരുമാനം ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നുപോലും ഉണ്ടാകില്ലെന്നു കർഷകർക്കു ബോധ്യപ്പെട്ടു. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഭൂരിഭാഗം കർഷകരും കൃഷി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടിയും വരും.
കാർഷികോത്പന്നങ്ങളുടെ വില തുടർച്ചയായി ഇടിയുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റകരമായ അനാസ്ഥ തുടരുകയും ചെയ്യുന്നതുകൊണ്ട് മുൻകടം വീട്ടുന്നതിനോ നിത്യവൃത്തിക്കോ കാശില്ലാത്ത അവസ്ഥ. ഇതിനു പുറമെ ഓരോ മൂന്നുവർഷം കൂടുന്പോഴും വരൾച്ചയോ വെള്ളപ്പൊക്കമോ ഉണ്ടായി കൃഷിനാശം സംഭവിക്കുന്നതും സാധാരണയാണ്. വിള ഇൻഷ്വറൻസിന്റെ മറവിൽ കർഷകരെ ബലിയാടാക്കി മുതലെടുക്കുകയാണ് ഇൻഷ്വറൻസ് കന്പനികൾ.
കാർഷികപ്രതിസന്ധി ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന സാന്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനംകൂടിയാണ്. മാന്ദ്യത്തിന്റെ ഫലമായി തൊഴിലും വരുമാനവും കുറയുകയും ഭൂരിഭാഗം ജനങ്ങളുടെയും വാങ്ങൽശേഷി ഇല്ലാതാവുകയും ചെയ്തു. കൂടാതെ ഉപജീവനത്തിനായി കൃഷിചെയ്യുന്ന കോടിക്കണക്കിനു കർഷകരെ അന്താരാഷ്ട്ര കന്പോളവുമായി കൂട്ടിക്കെട്ടിയതും കാർഷികോത്പന്നങ്ങളുടെ വിലയിടിവിനു കാരണമായി. ആഗോളവത്കരണത്തിനുശേഷം കാർഷികോത്പന്നങ്ങളുടെ കാര്യത്തിൽ കന്പോളനിയമം പോലും ബാധകമാകുന്നില്ല. കാർഷികപ്രതിസന്ധിയുടെ പ്രധാനകാരണവും ഇതുതന്നെ.
കർഷകർക്കു ലഭിക്കേണ്ട കാർഷികവായ്പകൾ ഒന്നടങ്കം വൻകിട കോർപറേറ്റുകൾ തട്ടിയെടുക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 615 കോർപറേറ്റുകൾക്ക് കാർഷികവായ്പയായി നൽകിയത് 59,000 കോടി രൂപയാണ്. ചെറുകിട നാമമാത്ര കർഷകർക്ക് പ്രത്യേക പലിശനിരക്കായി കാർഷികവായ്പ അനുവദിക്കുന്ന 4.25 ശതമാനം നിരക്കിലാണ് ഈ തുക കൈമാറിയത്. ഇങ്ങനെ ചെറുകിട കർഷകർക്കുള്ള വായ്പകൾ വൻകിട കോർപറേറ്റുകൾ തട്ടിയെടുക്കുന്പോൾ ഇതിന് ഒത്താശചെയ്യുന്നത് രാഷ്ട്രീയ- ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരുമാണ്.
ജീവിക്കാൻവേണ്ടി പോരാടുന്ന കർഷകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള ശ്രമമാണു കർഷകവിരുദ്ധ രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തുന്നത്. കർഷകരെയും കർഷകസംഘടനാ നേതാക്കളെയും തീവ്രവാദികളായി ചിത്രീകരിച്ച് ജയിലിലടച്ച് പ്രക്ഷോഭങ്ങൾ അട്ടിമറിക്കാനും സമരവീര്യം ഇല്ലാതാക്കാനുമുള്ള ഭരണനേതൃത്വ അജൻഡകൾ വിപരീതഫലമേ ഉളവാക്കൂ.
സംഘടിച്ചു മുന്നേറണം
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇന്നുള്ള കർഷകവിരുദ്ധ സമീപനത്തിന് അടിയന്തര മാറ്റങ്ങളുമുണ്ടാകുന്നില്ലെങ്കിൽ ഒരു കൃഷിക്കും ഈ മണ്ണിൽ രക്ഷയില്ല. അതിനായി സർക്കാർ നടപടികളാണ് വേണ്ടത്. ഇതിനുള്ള സമ്മർദശക്തിയായി കർഷകരുണരണം. ഒറ്റപ്പെട്ട കർഷകപ്രക്ഷോഭങ്ങൾ കേരളത്തിന്റെ വിവിധ കോണുകളിൽ നടക്കുന്നുണ്ടെങ്കിലും സംഘടിത പ്രക്ഷോഭങ്ങളുടെ അഭാവം ഈ നീക്കങ്ങളെ ബലഹീനമാക്കുന്നു. സംഘടിച്ചുനീങ്ങണമെന്നും തങ്ങൾക്കും ഈ മണ്ണിൽ ജീവിക്കണമെന്നുമുള്ള ഉൾവിളിയും ബോധ്യവും കേരളത്തിലെ കർഷകരിൽ ഇനിയും ഉദിക്കാത്തതു ദുഃഖകരമാണ്.
വിവിധ സംസ്ഥാനങ്ങളിൽ ആഞ്ഞടിക്കുന്ന കർഷകപ്രക്ഷോഭത്തിൽനിന്നു കരുത്തുനേടാൻ കേരളത്തിലെ കർഷകസമൂഹത്തിനുമാകണം. അതിർവരന്പുകൾ ഭേദിച്ചുകൊണ്ട് കർഷകസംഘടനകൾ പൊതുവായ വിഷയങ്ങളിൽ യോജിക്കണം. യുപിയിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കർഷകരുടെയും നമ്മുടെയും ആവശ്യങ്ങൾ ഒന്നാണ്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭിക്കണം. അടിസ്ഥാനവില പ്രഖ്യാപിക്കണം. കാർഷികോത്പന്നങ്ങൾ കർഷകരിൽ നിന്ന് സർക്കാർ സംഭരിക്കണം. കർഷക കടങ്ങൾ എഴുതിത്തള്ളണം. കർഷക ആത്മഹത്യകൾ ഒഴിവാക്കി കർഷകന്റെ ജീവനും ജീവിതത്തിനും സംരക്ഷണമുണ്ടാകണം.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ
(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാനുമാണു ലേഖകൻ)