Monday, October 22, 2018 12:55 AM IST
ഉള്ളതു പറഞ്ഞാൽ/കെ.ഗോപാലകൃഷ്ണൻ
ക്ഷീരമുള്ളോരകിടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. പറയുന്പോൾ ക്രൂരമെന്നു തോന്നുമെങ്കിലും, ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു പ്രയോജനപ്പെടുത്താനാണു കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ശ്രമിച്ചത്. ശബരിമലയിലെ കാലങ്ങൾ പഴക്കമുള്ള ആചാരങ്ങൾ കാറ്റിൽപ്പറത്തുന്നതു നിരവധി പേരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏതാനും യുവതികൾ മാത്രമാണു ശബരിമല സന്നിധാനത്തെത്താൻ ശ്രമിച്ചതെന്ന വസ്തുത ബഹുഭൂരിപക്ഷം വിശ്വാസികളും ആചാരങ്ങൾ ലംഘിച്ചു മലകയറാൻ തയാറല്ല എന്നാണു കാണിക്കുന്നത്. വിജയദശമി ദിവസം ശബരിമല കയറാൻ ശ്രമിച്ച യുവതികളിൽ രണ്ടുപേർ ആക്ടിവിസ്റ്റുകളും ഒരാൾ അഹിന്ദുവുമാണ്. ആചാരങ്ങളിലും കീഴ്വഴക്കങ്ങളിലും വിശ്വസിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം കോടതിവിധിക്കു വലിയ പ്രാധാന്യമൊന്നുമില്ല. സുപ്രീംകോടതിവിധിയുടെ ആനുകൂല്യമെടുക്കാൻ സ്ത്രീകളിൽ ഒരു സൂക്ഷ്മന്യൂനപക്ഷമേ എത്തുകയുള്ളൂവെന്നു രാഷ്ട്രീയ നേതാക്കളോ മാധ്യമപ്രവർത്തകരോ മതനേതാക്കളോ പ്രതീക്ഷിച്ചതല്ല.
കാത്തിരുന്നു കാണുക എന്ന നയമാണ് ഇക്കാര്യത്തിൽ പലരും സ്വീകരിച്ചിരിക്കുന്നത്. ഒരുപക്ഷേ, അടുത്ത തലമുറ ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയേക്കാം. കാരണം വിശ്വാസം എന്നതു ന്യായയുക്തികൾക്കെല്ലാം മുകളിലാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളല്ല അതിനെ നിയന്ത്രിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളും മുത്തശ്ശീമുത്തച്ഛന്മാരും അനുസ്യൂതം തുടരുന്ന ആചാരങ്ങൾ പിന്തുടരുന്നതിൽ വിശ്വാസികൾ തൃപ്തിപ്പെടുന്നു. തങ്ങൾ വിശുദ്ധമെന്നു കരുതുന്ന മൂല്യങ്ങൾ പിന്തുടരുന്നതാണ് അവർക്കു ജീവിതസാഫല്യം നൽകുന്നത്.
രാഷ്ട്രീയ കണക്കുകൂട്ടലുകൾ
എന്നാൽ, രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും സംബന്ധിച്ചിടത്തോളം ഈ സുപ്രീംകോടതിവിധി തങ്ങളുടെ രാഷ്ട്രീയാടിത്തറ വികസിപ്പിക്കുന്നതിനുള്ള ഒരു അവസരമായിരുന്നു. കൊതുകിനെപ്പോലെ രക്തം ഊറ്റിക്കുടിക്കാൻ പല നേതാക്കളും ശ്രമിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ പാട്ടിലാക്കാനുള്ള നല്ലൊരു രാഷ്ട്രീയാവസരമാണു വന്നിരിക്കുന്നതെന്നു പലരും കണക്കുകൂട്ടി. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ മൂന്നു പ്രധാന മുന്നണികളും സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്യുകയും ജനാധിപത്യമൂല്യങ്ങളും തുല്യതയും ഉയർത്തിപ്പിടിക്കുന്നതാണെന്നു പുകഴ്ത്തുകയും ചെയ്തതാണ്. എന്നാൽ, ഇതിൽ രാഷ്ട്രീയ സാധ്യതകൾ കണ്ടപ്പോൾ മൂന്നു മുന്നണികളും അതു മുതലെടുക്കാൻ ശ്രമിച്ചു.
എൽഡിഎഫിന്റെ കാര്യം എടുക്കുക. ഹിന്ദുസമുദായത്തെ ജാതിഅടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ഒരു സാധ്യത ഇതിലുണ്ടെന്നു കണ്ടപ്പോൾ, കോടതിവിധിയെ എതിർക്കുന്നതു സവർണ സമുദായങ്ങൾ പിന്നോക്കജാതിക്കാരുടെ താത്പര്യങ്ങൾ ഹനിക്കാൻ വേണ്ടിയാണെന്ന് അവർ പ്രചാരണം അഴിച്ചുവിട്ടു. ഈഴവ സമുദായത്തിന്റെ തങ്ങൾക്കു നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി, എസ്എൻഡിപിയുമായി കൂട്ടുചേർന്നപ്പോൾ കുറെ ഈഴവ വോട്ടുകൾ എൽഡിഎഫിനു നഷ്ടമായിരുന്നു. എസ്എൻഡിപി നേതാക്കൾക്കുമാത്രം അറിയാവുന്ന കാരണങ്ങൾ മൂലം സംഘടന എൽഡിഎഫ് ലൈനിനെ അനുകൂലിക്കാൻ തുടങ്ങുകയും അതേസമയംതന്നെ വെള്ളാപ്പള്ളിയുടെ മകനെ ബിജെപിയുടെ മുന്നണിയിൽ തുടരാൻ അനുവദിച്ചുകൊണ്ട് ബിജെപിയും കേന്ദ്രസർക്കാരുമായുള്ള നല്ല ബന്ധം നിലനിർത്തുകയും ചെയ്തു. ശക്തരായ ആളുകൾക്കു തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ ശക്തരായ സുഹൃത്തുക്കളെ വേണം.
ജൂഡീഷറിയോടും കോടതിവിധിയോടും ഭരണഘടനയോടും പെട്ടെന്നുണ്ടായ ബഹുമാനം കണ്ടു കേരളത്തിൽ ചിലരെങ്കിലും ചിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സിപിഎം വിശ്വസിച്ചിരുന്നതു ഭരണഘടനയ്ക്കുള്ളിൽനിന്നു പ്രവർത്തിച്ചുകൊണ്ട് അതിനെ തകർക്കാൻ ശ്രമിക്കണമെന്നാണ്. ഒരു കോടതിവിധി ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് സിപിഎമ്മിന്റെ യുവജന വിഭാഗം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരേ പ്രതിഷേധറാലി സംഘടിപ്പിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ ആശങ്ക
കോൺഗ്രസിന്റെ ഹിന്ദുവോട്ടുകൾ, പ്രത്യേകിച്ചു നായർ വോട്ടുകൾ, ചോരുന്നതു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ആശങ്കപ്പെടുത്തുന്നുണ്ട്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാട് എടുത്തുകൊണ്ട് കുറെ വോട്ടുകൾ സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മുസ്ലിംലീഗിന്റെയും കേരള കോൺഗ്രസിന്റെയും സഹായത്തോടെ കോൺഗ്രസിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നല്ല ഒരു പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ശബരിമലയുടെയും നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെയും ആചാരങ്ങൾ നിലനിർത്തണമെന്ന നിലപാട് ചെന്നിത്തല ആദ്യമേ എടുത്തു. ഇതു ഹരിപ്പാട് മണ്ഡലത്തിലും അദ്ദേഹത്തിനു ഗുണം ചെയ്യും.
ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരേയുള്ള സമരം നയിക്കുന്ന കേരളത്തിലെ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇതു സിപിഎമ്മിനും കോൺഗ്രസിനുമായി വിഭജിക്കപ്പെട്ടുപോയ ഹിന്ദുവോട്ടുകൾ സമാഹരിക്കാനുള്ള വലിയൊരു ശ്രമമാണ്. സുപ്രീംകോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത അവർ പിന്നീടു മലക്കംമറിഞ്ഞു. ആർഎസ്എസ് മേധാവിയും കേരളത്തിലെ പ്രവർത്തകർക്കായി സഹായഹസ്തം നീട്ടിയിട്ടുണ്ട്. ശബരിമല സന്നിധാനത്തു പോകാൻ ശ്രമിച്ച യുവതികളെ തടയാൻ ആർഎസ്എസ് കേഡറ്റുകളെ അവർ പൂർണമായി ഉപയോഗിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രയോജനം ഉണ്ടാകുമെന്നു പലരും കരുതുന്നു. പക്ഷേ, തെരഞ്ഞെടുപ്പു ജയിക്കണമെങ്കിൽ മറ്റു സമുദായങ്ങളുടേതുൾപ്പെടെ കൂടുതൽ പിന്തുണ വേണം. എന്നാൽ, ഇപ്പോഴത്തെ കടുത്ത ഹിന്ദുത്വനിലപാടിലൂടെ പാർട്ടിക്കു നേട്ടമുണ്ടാകുമെന്നു തീർച്ചയാണ്.
രാഷ്ട്രീയപാർട്ടികളെല്ലാം ഇപ്പോൾ തുറന്നു കാട്ടപ്പെടുന്നു. നേരത്തെ അങ്ങനെയായിരുന്നില്ല എന്നല്ല. ഇപ്പോൾ അവർ പിന്തുണയ്ക്കായി ഏതറ്റം വരെയും പോകുന്നു. സാമുദായിക ശക്തികളുടെയും ജാതിസംഘടനകളുടെയും ക്രിമിനലുകളുടെയുമെല്ലാം സഹായം തേടുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രത്യയശാസ്ത്രങ്ങളും നയങ്ങളും സാമൂഹിക പ്രതിബദ്ധതയുമെല്ലാം വിട്ടെറിഞ്ഞു നില്ക്കുന്ന കാഴ്ചയാണു കേരളത്തിൽ കാണുന്നത്.
ഇപ്പോഴത്തെ സംഭവവികാസങ്ങൾ സംസ്ഥാനത്തിനു ഗുരുതരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രളയത്തെ തുടർന്നു നവകേരള നിർമാണത്തിൽ ആലോചന കേന്ദ്രീകരിച്ചിരുന്ന കേരളത്തിന്റെ ശ്രദ്ധ മുഴുവൻ മാറിപ്പോയി. ഭരണകൂടം ദുർബലമാണ്. ക്രമസമാധാനപാലന ഏജൻസികൾ മോശം സ്ഥിതിയിൽ. മുഖ്യമന്ത്രിയുടെ അഭാവം ഭരണത്തിൽ പ്രശ്നങ്ങളുണ്ടാക്കി. നവകേരള നിർമാണം എന്നൊരു മുദ്രാവാക്യം മാത്രം ബാക്കിയുണ്ട്. നവകേരളം നിർമിക്കാനുള്ള പദ്ധതി യഥാർഥത്തിൽ എന്താണെന്ന് ആർക്കുമറിയില്ല. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണു സംസ്ഥാനത്തിനുവേണ്ടത്. എന്നാൽ, ഇപ്പോഴുള്ളത് ഒരു മുദ്രാവാക്യം മാത്രം.
നവംബർ പകുതി മുതൽ ജനുവരി പകുതി വരെ നീളുന്ന മണ്ഡലപൂജ- മകരവിളക്ക് കാലത്തു ശബരിമലയിൽ എന്തു സംഭവിക്കുമെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ആശങ്കയുണ്ട്. അപ്പോൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ശബരിമലയിലെത്തും. ഏറ്റവും നല്ല മാർഗം ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധിയിൽ സുപ്രീംകോടതിയിൽനിന്ന് ഒരു സ്റ്റേ വാങ്ങുകയാണ്. ആചാരങ്ങളും പാരന്പര്യങ്ങളുമായി ജീവിച്ച വിശ്വാസികൾക്കു രാജ്യത്തെ പരമോന്നത കോടതി നിർദേശിച്ച പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ കുറെ സമയം വേണ്ടിവരും.