Tuesday, October 23, 2018 12:19 AM IST
മതവിശ്വാസത്തോടൊപ്പം മാനവികതകൂടി ചേരുന്പോൾ യഥാർഥ മനുഷ്യൻ പിറവിയെടുക്കുന്നു. മിക്കവാറും എല്ലാ മതങ്ങളുടെയും ഉദ്ബോധനങ്ങൾ ഒരാളെ നല്ല മനുഷ്യനാക്കാൻ പ്രാപ്തനാക്കുന്നു. അതുപോലെ ഏതൊരാൾക്കും തന്റെ - വിശ്വാസ- തത്വസംഹിതകളെ പൊതുസമൂഹത്തിൽ ഉദ്ബോധിപ്പിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുതരുന്നുണ്ട്.
ഈശ്വരവിശ്വാസി നല്ലവനാകണം എന്നതു സമൂഹം ആഗ്രഹിക്കുന്ന കാര്യമാണ്. അതുകൊണ്ട് അവരിൽ നിന്നുണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും സമൂഹത്തിൽ വ്യാപകമായ വിമർശനത്തിനു വിധേയമാകുന്നു. വിശ്വാസി നല്ലവനാകണമെന്ന മുൻ വിധിയുണ്ടെങ്കിലും നല്ലവനായ ഒരാൾ ഈശ്വരവിശ്വാസിയാകണമെന്നില്ല. അവിടെയാണ് മാനവികതയുടെയുടെയും സഹിഷ്ണുതയുടെയും പ്രസക്തി.
മതവും തത്വശാസ്ത്രവും തമ്മിൽ ആദിമകാലം മുതൽ തന്നെ ആശയപരമായ ഭിന്നതകൾ നിലനിന്നിരുന്നതായി കാണാം. ശാസ്ത്രത്തിന്റെ വളർച്ചയും ഉയർച്ചയും പഴയ കാലത്തു മതങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കിയെന്നതും യാഥാർഥ്യമാണ്. ശാസ്ത്രത്തിന്റെ പല വെളിപ്പെടുത്തലുകളും മതങ്ങളുടെ ചിന്താധാരകളിലും പഠനങ്ങളിലും കാലികമായ പൊളിച്ചെഴുത്തുകൾ ആവശ്യമാക്കി. ആദ്യം മുഖം തിരിച്ചെങ്കിലും പിന്നീടു ശാസ്ത്ര സത്യങ്ങളെ ഉൾക്കൊണ്ടുള്ള ഒരു സമീപന രീതി തന്നെയാണവയിൽ ഭൂരിപക്ഷവും സ്വീകരിച്ചത്. അതിനെ ഉൾക്കൊള്ളാനും പ്രായോഗികമാക്കാനുമുള്ള ക്രിയാശേഷി പ്രകടിപ്പിച്ചവയൊക്കെ കാലഘട്ടത്തെ അതിജീവിച്ചു.
എന്നാൽ, ഈയടുത്ത കാലത്തായി മതത്തിന്റെ വേലിക്കെട്ടുകൾ ഉയർത്തി മുതലെടുപ്പു നടത്തുന്ന പ്രവണത കൂടിവരികയാണ്. വർഗീയതയുടെയും ജാതീയതയുടെയും മേന്പൊടിയുള്ള സംസ്കാരം വ്യാപിക്കുന്നു. അവയെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നേതൃത്വത്തിന്റെ ആസൂത്രണവും കാണുന്നു. റൈറ്റ് സഹോദരൻമാർക്കു മുമ്പേ വിമാനം പറത്തിയിട്ടുണ്ടെന്ന ചിലരുടെ അവകാശവാദവും ഹൃദയസ്തംഭനം വന്നാലും പ്രാർഥിച്ചാൽ മാത്രം മതിയെന്ന ചിലരുടെ മനോഭാവവും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതു പുരാതന ശിലായുഗത്തിലേക്കാണ്. മതാന്ധത ബാധിച്ച ആ മനോഭാവത്തിനു വേണ്ടതു തൊലിപ്പുറത്തെ ചികിൽസയല്ല മറിച്ച്, മാനസിക ചികിൽസ തന്നെയാണ്.
മാനവ സംസ്കൃതിയെയും അവയുടെ ദൈനംദിന ജീവിതത്തെയും അത്യന്തം അനായാസമാക്കിയ പരീക്ഷണ–നിരീക്ഷണങ്ങളാണു ശാസ്ത്രമെന്നു ചുരുങ്ങിയ വാക്കുകളിൽ നിർവചിക്കാം. ഫ്രാൻസിന്റെ തെരുവീഥികളിലൂടെ നടന്ന് പേപിടിച്ച ഭ്രാന്തൻ നായ്ക്കളെ തേടിപ്പിടിച്ചുകൊണ്ടുവന്ന് ജീവൻ പണയംവച്ച്, പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ലൂയി പാസ്ചർ, റേഡിയോ ആക്ടീവ് പരീക്ഷണങ്ങൾക്കു വേണ്ടി സ്വജീവൻതന്നെ വിലയായി നൽകിയ മേരി ക്യൂറി, അങ്ങനെ എത്രയോ മഹാരഥൻമാരുടെ തപസ്യയുടെ ഫലമാണ് ലോകമിന്ന് അനുഭവിക്കുന്നത്. സത്യത്തെയും അതിന്റെ നൻമയെയും തേടിയുള്ള യാത്രയിൽ സ്വന്തം ജീവനേക്കാൾ മുകളിൽ സമൂഹ നൻമ കാംക്ഷിച്ച പ്രതിഭകളുടെ ഒടുങ്ങാത്ത അന്വേഷണങ്ങളാണ് ഇന്നു സ്മാർട്ട് ഫോണായും ഉപഗ്രഹങ്ങളായും പ്രതിരോധ വാക്സിനുകളായും രോഗത്തിനുളള മരുന്നുകളായും അത്യന്താധുനിക ചികിൽസാരീതികളായുമൊക്കെ നമുക്ക് അനുഭവവേദ്യമാകുന്നത്.
വാക്സിൻ വിരുദ്ധതയുടെ കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. ഈ വിഷയത്തിൽ സിഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ വരെ ആരോപണവിധേയരായി കഴിഞ്ഞു. വസൂരി നിർമാർജനം ചെയ്യപ്പെട്ട ഒരു ലോകത്തിരുന്ന് നമുക്ക് വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കാൻ വളരെയെളുപ്പമാണ്. പോളിയോ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞ കേരളത്തിലിരുന്ന്, വാക്സിൻ ഒരു സിഐഎ അജൻഡയാണെന്ന് പ്രചരിപ്പിക്കുന്ന കാൽപ്പനികവാദികളുണ്ടെന്നു പറയുന്നതു വിരോധാഭാസല്ലാതെ മറ്റെന്താണ്?
വാക്സിൻ വിരുദ്ധതയടക്കമുള്ള വിഡ്ഢിത്തങ്ങളെ യുക്തിഭദ്രമായി തുറന്നുകാട്ടുന്ന പൊതു സർക്കാർ സംവിധാനങ്ങൾക്ക്, ആരോഗ്യമേഖല പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. അബദ്ധജഡിലമായ ആശയ പ്രചരണങ്ങളും അന്ധവും യുക്തിസഹജമല്ലാത്തതുമായ ദുർവ്യാഖ്യാനങ്ങളും നടമാടുന്ന നമ്മുടെ നാട്ടിൽ അവയ്ക്കു ലഭിക്കുന്ന പ്രചാരം പഠനവിധേയമാക്കേണ്ടതു തന്നെ.
നിരവധി തവണ മനുഷ്യന്റെ പാദസ്പർശം ചന്ദ്രനിലുണ്ടായിട്ടും അന്യഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണ പേടകങ്ങൾ ആകാശനീലിമയിൽ തലങ്ങും വിലങ്ങും ചലിച്ചിട്ടും അതെല്ലാം പെരുംനുണകളെന്നു വിശ്വസിക്കുന്ന ഒരു വലിയ സമൂഹം നമുക്കിടയിലുണ്ട്. കൃത്യമായ ശാസ്ത്രബോധം പുതിയ തലമുറയിൽ വളർത്തുകയാണ് ഇക്കാര്യത്തിൽ നമുക്കു ചെയ്യാവുന്ന നന്മ. ധനാഗമ യന്ത്രവും വലംപിരി ശംഖും കുബേര യന്ത്രവും മുതൽ നടുവേദനയ്ക്കും ഹൃദയാഘാതത്തിനും പരിഹാരമായി നിർദേശിക്കപ്പെടുന്ന കാന്തച്ചെരുപ്പും കാന്തക്കിടക്കയും വരെ വാങ്ങിവയ്ക്കുന്ന, മലയാളിയുടെ തലച്ചോറിനു കൂടുതൽ വികാസം അനിവാര്യമാണെന്നു വ്യക്തം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, സെന്റ് തോമസ് കോളജ് തൃശൂർ