Tuesday, October 23, 2018 12:24 AM IST
പാലാ-പൂഞ്ഞാർ ദേശത്തെ പുരാതനവും കുലീനവുമായ ക്രിസ്തീയ കത്തോലിക്കാ തറവാട്ടിലെ ഉതുപ്പ്- ത്രേസ്യാമ്മ ദന്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമനാണു വർക്കിയച്ചൻ. 1851 ഒക്ടോബർ 13-ന് അദ്ദേഹം ജനിച്ചു. 1873-ൽ 22-ാം വയസിൽ പൗരോഹിത്യം സ്വീകരിച്ചു. പട്ടം സ്വീകരിച്ചതിനുശേഷം ലെയൊനാർദ് ദി മെല്ലാനോ ഒസിഡി, മർസെലീനോ ബെരാർദി ഒസിഡി , ചാൾസ് ലവീഞ്ഞ് എസ്ജെ, അലോഷ്യസ് പഴേപറന്പിൽ, തോമസ് കുര്യാളശേരി, അഗസ്റ്റിൻ കണ്ടത്തിൽ എന്നീ സഭാമേലധ്യക്ഷന്മാരുടെ കീഴിൽ പൗരോഹിത്യശുശ്രൂഷ നിറവേറ്റി.
ഇടമറ്റം, തത്തന്പിള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂർ, വിളക്കുമാടം, എഴുപുന്ന, വൈക്കം എന്നീ ഇടവകകളിൽ അദ്ദേഹം തന്റെ അജപാലന ദൗത്യം നിറവേറ്റിയിട്ടുണ്ട്. കൂടാതെ മുത്തോലി, വൈക്കം എന്നിവിടങ്ങളിലെ കർമലീത്താ മഠങ്ങളുടെയും ചന്പക്കുളം ആരാധന മഠത്തിന്റെയും കപ്ലോനായും സേവനം ചെയ്തു.
തീക്ഷ്ണമതിയായ ഒരു അജപാലകനെ കാട്ടറാത്ത് അച്ചനിൽ നമുക്കു കാണാനാവും. 13 വർഷം അദ്ദേഹം വികാരിയായിരുന്ന വൈക്കം ഇടവകയിൽ അദ്ദേഹത്തിന്റെ സേവനം വളരെയധികം വിലമതിക്കപ്പെട്ടിരുന്നുവെന്നതിനു ചരിത്ര രേഖകളുടെ പിൻബലമുണ്ട്.
1898-ൽ പഴേപറന്പിൽ ളൂയിസ് മെത്രാനച്ചനു വൈക്കം പള്ളിയിലെ കൈക്കാരന്മാരും യോഗക്കാരുംകൂടി നൽകിയ നിവേദനത്തിൽ ഇപ്രകാരംഎഴുതിയിരിക്കുന്നു: ഇവിടെ ഞങ്ങളുടെ വികാരി കാട്ടറാത്ത് വർക്കിയച്ചൻ വന്നിട്ട് കന്നിമാസം വരുന്പോൾ മൂന്നു കൊല്ലമാകും. ഇതിനകം ജനങ്ങൾ തമ്മിൽ പള്ളിസംബന്ധമായ ഒരു വഴക്കും അരമന മുന്പാകെ ഒരു ആവലാതിയും ഉണ്ടായിട്ടില്ലാത്തതും മുൻകാലങ്ങളിൽ ഇവിടെ പള്ളിയെ സംബന്ധിച്ച് ധാരാളം വഴക്കും വാശിയും അതിനെതുടർന്നു പള്ളിക്കും ജനങ്ങൾക്കും വലിയ ദ്രവ്യനാശവും അരമന മുന്പാകെ എപ്പോഴും ആവലാതിയും ആയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി ഇവിടെ പരിപൂർണ സമാധാനമാണ്. ഇപ്പോൾ ഞങ്ങളുടെവികാരിയച്ചനെ ഇവിടെ നിന്നു മാറ്റാനായി ആലോചിക്കുന്നതായി കേൾക്കുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്റെ നല്ല പുണ്യമാതൃകയ്ക്കടുത്ത ഗുണദോഷത്താൽ ഞങ്ങളെല്ലാവരും നല്ല സൊരുമയോടുകൂടി പോകുന്നു. അഞ്ചു വർഷത്തേക്കെങ്കിലുംഅദ്ദേഹത്തെ ഇവിടെ നിന്നു മാറ്റരുതെന്ന് അപേക്ഷിക്കുന്നു.
ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ഒരു നല്ല അജപാലകൻ ഒരിടവകയ്ക്കു നല്ലവനായ ദൈവം നൽകുന്ന ഏറ്റവും വലിയ നിധിയും ദൈവകാരുണ്യത്തിന്റെ ഏറ്റവും വലിയ ദാനങ്ങളിലൊന്നുമാണ് എന്ന വിശുദ്ധ ജോണ് മരിയ വിയാനിയുടെ വാക്കുകൾ വൈക്കം ഇടവകയിൽ അക്ഷരാർഥത്തിൽ കാട്ടറാത്ത് അച്ചനിലൂടെ യാഥാർഥ്യമായി എന്നു ദൈവജനത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നു. എന്റെ ഹൃദയത്തിനിണങ്ങിയ ഇടയന്മാരെ ഞാൻ നിങ്ങൾക്കു നൽകും എന്ന ഈശോയുടെ വചനം കാട്ടറാത്ത് അച്ചനിൽ പൂർണമായി.
1928ൽ കാട്ടറാത്ത് അച്ചൻ എഴുതിയ ഒരു കത്തിൽ വിൻസെൻഷ്യൻ സമൂഹത്തിന്റെ ആരംഭത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. അത് ഇപ്രകാരമാണ്: ഞാൻ വൈദികപട്ടം സ്വീകരിച്ച് അധികം കഴിയുന്നതിനുമുന്പുതന്നെ കർത്താവൽ കൂടുതൽ പരിപൂർണമായി സേവനം ചെയ്യുന്നതിനു പറ്റിയ ഒരു സമൂഹജീവിതത്തെക്കുറിച്ചുള്ള ആഗ്രഹം എന്നിൽ നാന്പെടുത്തു തുടങ്ങി. കാലം കഴിയുംതോറും പ്രസ്തുത ആഗ്രഹം എന്നിൽ കൂടുതൽ ശക്തി പ്രാപിച്ചുവന്നു. എന്റെ ഭാഗത്തു നിന്നുമാകട്ടെ പ്രകാശവും സഹായവും എളിമയോടും ഭക്തിയോടുംകൂടി കർത്താവിനോട് അപേക്ഷിക്കുകയും ഈ ദൈവേഷ്ടം നിറവേറ്റുന്നതിനുള്ള മാർഗം യഥാശക്തി അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കാട്ടറാത്ത് അച്ചൻ തന്റെ ഈ ആഗ്രഹം മാർ പഴേപറന്പിൽ മെത്രാനെ അറിയിക്കുകയും പിതാവ് വലിയ സന്തോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. പുണ്യചരിതരും പ്രതിഭാശാലികളുമായ ധാരാളം പേരുടെ പരിശ്രമവും സഹകരണവും പ്രാർഥനയുംവഴിയാണ് 1904-ൽ തോട്ടകത്ത് ’’ഇടവകഅച്ചന്മാരുടെ’’ ഒരുസമൂഹം ഉടലെടുത്തത്.
മധ്യകാലഘട്ടത്തിൽ ഭൗതികഅതിപ്രസരത്താൽ ആടിയുലഞ്ഞ പാശ്ചാത്യസഭയെ നവീകരിക്കാൻ വി. ഫ്രാൻസിസ് അസീസിയെ ഈശോ നിയോഗിച്ചത് ഇങ്ങനെയായിരുന്നല്ലോ: എന്റെ പള്ളി നീ പുതുക്കിപ്പണിയണം. കാട്ടറാത്ത്് വർക്കിയച്ചനെയും ഈശോ സവിശേഷമായ ദൗത്യം ഏല്പിച്ചുവെന്നതു പിന്നീടുള്ള കാലത്തെ ചരിത്രം വിളിച്ചുപറയുന്നതാണ്. നിത്യജീവന്റെ അച്ചാരമായ ദൈവവചനത്തിന്റെ സജീവത്വം തിരിച്ചറിയാൻ കഴിയാതെ പാരന്പര്യങ്ങളുടെ മാത്രം തിളക്കം കൺ കേരളസഭയെ പരിശുദ്ധാത്മ അഭിഷേകത്താൽ കത്തിജ്വലിപ്പിക്കാൻ ഇതാ തോട്ടകത്ത് ഒരു സമൂഹം ഉണ്ടായി. തോട്ടകത്ത് കർത്താവ് കാട്ടറാത്ത് വർക്കിയച്ചനിലൂടെ ഇട്ട തീ ലോകം മുഴുവനിലേയും കത്തോലിക്കാസഭയിൽ ആളിപ്പടരുന്നതാണു നാം കണ്ടത്. അടയാളങ്ങളും അത്ഭുതങ്ങളും വരങ്ങളുമായി മിശിഹായുടെ സഭയുടെ വസന്തത്തിനാണു തോട്ടകം ആരംഭമിട്ടത്.
കാട്ടറത്ത് അച്ചന്റെ പൈതൃകമായി എടുത്തുപറയാവുന്നത് അദ്ദേഹത്തിന്റെ ജനകീയശൈലിയാണ്. മനസുകൊണ്ട അദ്ദേഹം താപസനായിരുന്നു. ആത്മാവിൽ അദ്ദേഹം നലംതികഞ്ഞ സന്യാസിയായിരുന്നു.എങ്കിലും പ്രവർത്തനത്തിൽ തനി ജനകീയനായിരുന്നു. വി. വിൻസെന്റ് ഡിപോൾ ജീവിതകാലമത്രയും പാർശ്വവത്കരിക്കപ്പെട്ടവരോട് ഒപ്പമായിരുന്നതുപോലെ ജനങ്ങൾക്കിടയിൽ ആശ്രമം പണിത വ്യക്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ലോകത്തിലായിരുന്നുകൊണ്ട് ലോകത്തിന്റെ അല്ലാതെ ജീവിക്കാനുള്ള ദൈവികതയായിരുന്നു ഈ സമൂഹത്തിന്റെ മുഖമുദ്ര. ഈ ജനകീയശൈലിയാണല്ലോ ഇന്നു വിൻസെൻഷ്യൻ സമൂഹം ഇടവകകൾതോറും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പോപ്പുലർ മിഷൻ ധ്യാനം.
തന്റെ സ്വന്തം വിശ്വാസത്തെ വിലമതിക്കുകയും സ്നേഹിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഇതര ക്രിസ്തീയസഭകളെയും മറ്റു മതങ്ങളെയും ആദരിക്കുകയും അവരുമായി സാഹോദര്യത്തിന്റെ കൂട്ടായ്മയിൽ ജീവിക്കാൻ പഠിപ്പിക്കുകയും ചെയ്ത കത്തോലിക്കാ ആത്മീയതയുടെ നേർകാഴ്ചയായിരുന്നു. രണ്ടാം വത്തിക്കാൻ കൗണ്സിലിന് പതിറ്റാണ്ടുകൾക്ക് മുന്പുതൊട്ടു കൗണ്സിൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ജീവിക്കുകയും ചെയ്തകാട്ടറാത്ത് അച്ചനെ രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ ഒരു മുന്നോടിയായി വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അഗാധമായ ആത്മീയതയുടെയും ശുദ്ധമായ സന്യാസജീവിതത്തിന്റെയും സഭാദർശനങ്ങളോടുള്ള വിശ്വസ്തതയുടെയും നിറവുകൊണ്ടാണ് പുണ്യശ്ലോകനായ മാർ തോമസ് കുര്യാളശേരി തന്റെ രൂപതയിൽ അദ്ദേഹം തന്നെ രൂപംകൊടുത്ത പുതിയ സന്യാസിനീസമൂഹത്തിന് പ്രാരംഭ ദശയിൽ ദിശാബോധം നൽകാൻ കാട്ടറാത്ത് അച്ചനെ നിയോഗിച്ചത്. ജനങ്ങളുടെ മനസിനു ശാന്തി കൊടുക്കുന്ന ഭിഷഗ്വരൻ മാത്രമല്ല ശാരീരികരോഗങ്ങൾക്കും സൗഖ്യംകൊടുക്കുന്ന ദൈവകരം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പരിശുദ്ധ കുർബാന കേന്ദ്രീകൃതമായ ഒരു ആത്മീയത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ധ്യാനം, മൗനം, ഉപവാസം, പ്രായശ്ചിത്തം, നോന്പ് എന്നിവയെല്ലാം കോർത്തിണക്കിയ ഒരു ആത്മീയ പുഷ്പഹാരം എപ്പോഴുംഅദ്ദേഹത്തിനുണ്ടായിരുന്നു.
കാട്ടറാത്ത് അച്ചന്റെ മൃതസംസ്കാരവേളയിൽ ചരമ പ്രസംഗം നടത്തിയ മാർ ജയിംസ് കാളാശേരി ഇപ്രകാരം പറഞ്ഞു: ജീവിതത്തിലും പ്രവൃത്തിയിലും മരണത്തിലും സംസ്കാരത്തിലും അദ്ദേഹം ഒരു അത്ഭുതമനുഷ്യനും ആദർശപുരുഷനും മാതൃകാവൈദികനും ഭക്തിസന്പന്നനും ഭക്തിപ്രചാരകനും ആയിരുന്നു.
അദ്ദേഹത്തിന്റെ 87-ാം ചരമവാർഷികം ആചരിക്കുന്ന 24ന് വിൻസെൻഷ്യൻ കോണ്ഗ്രിഗേഷനിലെ സുപ്പീരിയർ ജനറലിനോടും സമൂഹത്തിലെ എല്ലാ അംഗങ്ങളോടും കാട്ടറാത്ത് കുടുംബാംഗങ്ങളോടും തോട്ടകം ഇടവകക്കാരോടുമുള്ള വലിയ സ്നേഹവും ആദരവും അറിയിക്കട്ടെ. അച്ചനിലൂടെ ദൈവം ആരംഭംകുറിച്ച വിൻസെൻഷ്യൻ സഭയിലൂടെ ഭാവിയിൽ അവിടുന്നു കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്കട്ടെയെന്നു പ്രാർഥിക്കുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ (പാലാ രൂപത സഹായമെത്രാൻ)