Tuesday, October 23, 2018 12:26 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയാണു നർമദാ നദിയിലെ സാധു ബേതിൽ പൂർത്തിയായിരിക്കുന്നത്. രാജ്യത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സർദാർ പട്ടേലിന്റെ ഖ്യാതി ലോകംമുഴുവൻ എത്തിക്കുക എന്നതിനപ്പുറം നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങളും മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിമാനിർമാണം നടത്തിയത്. ഈ മാസം 31ന് പട്ടേലിന്റെ 143ാം ജന്മവാർഷിക ദിനത്തിൽ നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം ചെയ്യും.
സ്വാതന്ത്ര്യലബ്ധിയുടെ അവസരത്തിൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളെ നയതന്ത്രത്തിലൂടെ യോജിപ്പിച്ചതിനു നേതൃത്വം നൽകിയതുവഴിയാണു പട്ടേലിന് ഉരുക്കുമനുഷ്യൻ എന്ന പേരു ലഭിച്ചത്. 565 സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെയാണ് അദ്ദേഹം നയതന്ത്രംകൊണ്ട് ഇന്ത്യൻ യൂണിയന്റെ കൊടിക്കീഴിൽ എത്തിച്ചത്. ഇന്ത്യാവിഭജനത്തിനുശേഷം പഞ്ചാബിലേയും ഡൽഹിയിലേയും അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. ഇന്ത്യൻ സിവിൽ സർവീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നുണ്ട്. 1991 ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാഷ്ട്രം പട്ടേലിനെ ആദരിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2010ലാണ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്.
റിക്കാർഡ് ഉയരം; അസുലഭ കാഴ്ചകൾ
ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായി പട്ടേലിന്റെ പൂർണകായ പ്രതിമ ഏകതാപ്രതിമ എന്നപേരിലാണു നിർമിച്ചിരിക്കുന്നത്. 182 മീറ്ററാണ് ഉയരം. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് ഉയരം നിശ്ചയിച്ചത്. ചൈനയിലെ ഹെനാൻ മേഖലയിലെ ലൂഷാനിൽ 128 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയാണു ലോകത്ത് ഏറ്റവും ഉയരമുള്ള പ്രതിമ. 1997ൽ ആരംഭിച്ച് 2008ലാണ് ഇതു പൂർത്തിയായത്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടിയോളം ഉയരമുണ്ട് ഏകതാപ്രതിമയ്ക്ക്. ആന്ധ്രയിലെ വിജയവാഡയിൽ 41 മീറ്റർ ഉയരമുള്ള ആഞ്ജനേയ പ്രതിമയാണ് ഇന്ത്യയിൽ ഇപ്പോഴുള്ള ഏറ്റവും വലിയ പ്രതിമ.
റാം വൻജി സുത്തർ എന്ന വിഖ്യാത ശില്പിയാണു പ്രതിമ രൂപകല്പന ചെയ്തത്. കഴിഞ്ഞ നാൽപ്പതു വർഷത്തിനിടെ അമ്പതോളം പ്രശസ്തമായ ശില്പങ്ങൾ നിർമിച്ചിട്ടുള്ള സുത്തറിന് 1999ൽ പ്ദമശീയും 2016ൽ പദ്മഭൂഷണും ലഭിച്ചു. ശിരസ് ഉയർത്തി നടക്കാനൊരുങ്ങുന്നരീതിയിലുള്ള പട്ടേൽ പ്രതിമയുടെ ശിരസിന് എട്ടു മീറ്റർ ഉയരമാണുള്ളത്. നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിൽനിന്നു മൂന്നര കിലോമീറ്റർ മാറി നദിയിലെ ചെറു ദ്വീപായ സാധു ബേതിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. 250 മീറ്റർ നീളമുള്ള പാലത്തിലൂടെവേണം സാധു ബേതിലേക്കെത്താൻ. ബോട്ടിലും എത്താൻ സൗകര്യമുണ്ട്.
153 മീറ്റർ ഉയരത്തിൽ സന്ദർശകർക്കായി ഗാലറി ഒരുക്കിയിരിക്കുന്നു. ഒരേസമയം ഇരുനൂറോളം പേർക്ക് നിൽക്കാവുന്നതാണ് ഈ ഗാലറി. ഇവിടേക്കെത്താൻ ലിഫ്റ്റ് സൗകര്യമുണ്ട്. ഇവിടെ നിന്നാൽ നർമദാ നദിയുടേയും സർദാർ സരോവർ അണക്കെട്ടിന്റേയും അതിമനോഹര കാഴ്ചകൾ ആസ്വദിക്കാം. സന്ദർശകരെ ആകർഷിക്കാൻ 230 ഹെക്ടർ ഉദ്യാനം, കഫ്റ്റീരിയകൾ, 52 മുറികളുള്ള ത്രീ സ്റ്റാർ ഹോട്ടൽ, 250 ടെന്റുകൾ വീതം നിർമിക്കാവുന്ന രണ്ടു ടെന്റ് സിറ്റികൾ തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. ദിവസേന ഏകദേശം 15,000 സന്ദർശകർ എത്തുന്ന വലിയ വിനോദസഞ്ചാര കേന്ദമാക്കി മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതോടനുബന്ധിച്ച് പട്ടേലിന്റെ ജീവിതം വരച്ചുകാട്ടുന്ന ബൃഹത്തായ മ്യൂസിയവും തയാറാക്കുന്നുണ്ട്. 40,000 രേഖകളും രണ്ടായിരത്തോളം ഫോട്ടോകളും ഉൾപ്പെടുന്ന മ്യൂസിയം ഗവേഷകർക്കടക്കം പ്രയോജനപ്പെടും. രണ്ടാംഘട്ടത്തിൽ നദിയിൽ പ്രതിമയ്ക്കു 14 കിലോമീറ്റർ താഴെയായി ഗരുഡേശ്വരിൽ പൊതുജനങ്ങൾക്കു ബോട്ട്സവാരി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.
മൂവായിരം കോടി ചെലവ്
ഗുജറാത്ത് സർക്കാർ രൂപീകരിച്ച സർദാർ വല്ലഭായി പട്ടേൽ രാഷ്ട്രീയ ഏകതാ ട്രസ്റ്റാണ് പ്രതിമ നിർമാണം നടത്തുന്നത്. 2989 കോടി രൂപയാണു ചെലവ്. പ്രതിമയ്ക്കു മാത്രം 1347 കോടി രൂപ ചെലവായി. എക്സിബിഷൻ ഹാൾ, കൺവൻഷൻ സെന്റർ എന്നിവയ്ക്ക് 235 കോടിയാണു ചെലവ്. പാലം, റോഡ് എന്നിവയ്ക്കായി 83 കോടി മുടക്കി. അടുത്ത 15 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾക്കും മറ്റുമായി 657 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്.
2013 ഒക്ടോബർ 31നാണ് നരേന്ദ്ര മോദി തറക്കല്ലിട്ടത്. 2012-13 ബജറ്റിൽ ഗുജറാത്ത് സർക്കാർ 100 കോടി രൂപ അനുവദിച്ചിരുന്നു. 2014-15 വർഷം 500 കോടിയും അനുവദിച്ചു. 2014-15ലെ കേന്ദ്ര ബജറ്റിൽ 200 കോടിയും അനുവദിച്ചു. അഞ്ച് എണ്ണക്കമ്പനികൾ 147 കോടി രൂപ സംഭാവനചെയ്തു.
എൽ ആൻഡ് ടി ആണ് കരാർ എടുത്തത്. ബുർജ് ഖലീഫയുടെ നിർമാതാക്കളായ ടർണർ കൺസ്ട്രക്ഷൻസും മിഷേൽ ഗ്രേവ്സ് ആർക്കിടെക്ചേഴ്സും പങ്കാളികളായി. 2014 ഡിസംബർ മൂന്നിന് നിർമാണ കരാർ ഉറപ്പിച്ചു. 90,000 ടൺ സിമന്റ്, 25,00 ടൺ ഉരുക്ക്, 1850 ടൺ വെങ്കലം എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു. 3,400 ജോലിക്കാരും 250 എൻജിനിയർമാരും രാപകൽ അധ്വാനിച്ചു.
വെങ്കലം പൊതിയാൻ ചൈനീസ് കമ്പനിയുടെ സഹായം ലഭ്യമാക്കി. 10 മുതൽ 15 വരെ ചെറുപാളികൾ ഉള്ള 553 വെങ്കല പാളികൾ ചൈനയിൽനിന്ന് കടൽമാർഗം എത്തിക്കുകയായിരുന്നു. ഇതു പിന്നീട് മെയ്ക്ക് ഇൻ ഇന്ത്യ എന്ന മോദിയുടെ പ്രചാരണത്തിനെതിരേയുള്ള വിമർശനമായി മാറി.
രാഷ്ട്രീയ ലക്ഷ്യം
ഗാന്ധിജിക്കും നെഹ്റുവിനും മേലെ സർദാർ പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ആർഎസ്എസിന്റേയും ബിജെപിയുടേയും ഗൂഢപദ്ധതിയാണു പട്ടേൽ പ്രതിമ നിർമാണത്തിനു പിന്നിലെന്നാണു വിമർശനം ഉയരുന്നത്. നെഹ്റു-ഇന്ദിര കുടുംബത്തിന്റെ ഓർമകളും സംഭാവനകളും തമസ്കരിക്കാൻ ബോധപൂർവമായ ശ്രമം പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അടുത്ത തെരഞ്ഞെടുപ്പിനു കേളികൊട്ടുയരുന്ന സമയത്ത് പ്രതിമയുടെ ഉദ്ഘാടനം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് ബിജെപിയുടെ നീക്കം.
മുഴുവൻ ബിജെപി മുഖ്യമന്ത്രിമാരേയും കൂടാതെ തമിഴ്നാട്, ഒഡീഷ, തെലുങ്കാന മുഖ്യമന്ത്രിമാരേയും ഉദ്ഘാടനചടങ്ങിൽ പങ്കെടുപ്പിക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെങ്ങും ഏകതാ യാത്രകൾ ആരംഭിച്ചു. 29വരെ ഏകതാ യാത്രകൾ പര്യടനം നടത്തും. 26 ലോക്സഭാ മണ്ഡലങ്ങളിലെ 5,000 ഗ്രാമങ്ങളിലൂടെ ഏകതാ യാത്ര കടന്നുപോകും. മോദി ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടലാണു യാത്രയുടെ മുഖ്യലക്ഷ്യം.
1948ൽ ആർഎസ്എസിനെ നിരോധിച്ചുകൊണ്ട് സർദാർ വല്ലഭായി പട്ടേൽ ഇറക്കിയ ഉത്തരവ് പ്രതിമയുടെ ചുവട്ടിൽ സ്ഥാപിക്കണമെന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ആർഎസ്എസിന്റെ പേരു പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ആ ഉത്തരവ് പ്രദർശിപ്പിച്ചാൽ പട്ടേലിന് അവരെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാകും. സ്വന്തമായി നേതാക്കൾ ഇല്ലാത്തതിനാലാണ് ആർഎസ്എസും ബിജെപിയും പട്ടേലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നും ആനന്ദ് ശർമ വിമർശിക്കുന്നു.
1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തെത്തുടർന്നാണ് ആർഎസ്എസിനെ നിരോധിച്ച് ആഭ്യന്ത്രമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ ഉത്തരവിറക്കിയത്.
എതിർപ്പുയർത്തി ആദിവാസികൾ
സർദാർ സരോവർ അണക്കെട്ടിന്റേയും ഏകതാപ്രതിമയുടെയും ഇരകളായി മാറിയത് ഈ പ്രദേശത്തെ പട്ടികവർഗക്കാരാണ്. അവരുടെ ഭൂമി വ്യാപകമായി നഷ്ടപ്പെട്ടു. ആയിരങ്ങൾ കുടിയിറക്കപ്പെട്ടു. മേധാ പട്കറുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നതും ഇവിടെയാണ്. എന്നാൽ, പ്രതിഷേധങ്ങളൊന്നും വേണ്ടത്ര ഫലംകണ്ടില്ല. ഇപ്പോൾ ഈ മേഖല വൻകിട വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. ഇതും പ്രദേശവാസികളായ പട്ടികവർഗക്കാരെ കൂടുതൽ ദോഷകരമായി ബാധിക്കും.
72 ഗ്രാമങ്ങളിലെ 75,000 പട്ടികവർഗക്കാരാണ് ഇരകളായി മാറിയിരിക്കുന്നതെന്നാണു പട്ടികവർഗക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. പ്രതിമയുടെ ഉദ്ഘാടനദിവസം ഇവർ വീടുകളിൽ ഭക്ഷണമുണ്ടാക്കാതെ പ്രതിഷേധിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ട്രൈബൽ ജില്ലകളിൽ ബന്ദ് നടത്താനും ആഹ്വാനമുണ്ട്. സംസ്ഥാനത്തെ വലുതും ചെറുതുമായ 100 ട്രൈബൽ സംഘടനകളുടെ സമിതിയാണ് ഈ തീരുമാനമെടുത്തത്. സാധാരണയായി മരണമുണ്ടാകുമ്പോഴാണ് ഇവർ വീടുകളിൽ ഭക്ഷണം ഉണ്ടാക്കാതിരിക്കുന്നത്.
പ്രതിമനിർമാണത്തിന്റെ പേരിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തിയെന്നും വിമർശനം ഉയരുന്നുണ്ട്. നദിയിലും തീരത്തുമായി നടത്തിയ വൻകിട നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരുവിധ പാരിസ്ഥിതിക പഠനങ്ങളും നടന്നിട്ടില്ലെന്നും പരിസ്ഥിതി പ്രവർത്തകർ വിമർശിക്കുന്നു.