Friday, October 26, 2018 12:49 AM IST
കോൺസുലേറ്റിലെ കൊലപാതകം വരുംനാളുകളിൽ സൗദിഅറേബ്യയെ ഏറെ വെള്ളംകുടിപ്പിക്കുമെന്ന് ഉറപ്പാണ്. സൗദിയിലെ പുതിയ രാജകുമാരൻ എംബിഎസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ ചുരുങ്ങിയ നാളുകൾകൊണ്ട് സന്പാദിച്ച പരിഷ്കരണവാദി എന്ന ഇമേജാണ് അദ്ദേഹത്തിന്റെ കടുത്ത വിമർശകനായ ജമാൽ ഖഷോഗിയുടെ വധത്തോടെ മാഞ്ഞുപോയിരിക്കുന്നത്.
ഒക്ടോബർ രണ്ടിനു തുർക്കിയിലെ ഈസ്തംബൂളിലുള്ള സൗദി കോൺസുലേറ്റിൽ വിവാഹസംബന്ധമായ രേഖകൾ സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഖഷോഗി. സൗദി പൗരനും എന്നാൽ അമേരിക്കയിൽ ഏതാനും മാസങ്ങളായി താമസക്കാരനുമായ ഖഷോഗി, സൗദി രാജകുടുംബത്തിന് ഏറെ വിശ്വസ്തനായിരുന്നു എംബിഎസിന്റെ കടന്നുവരവിനു മുന്പ്. എംബിഎസിന്റെ ഉപജാപകർ ഖഷോഗിയെ സംശയത്തോടെ വീക്ഷിക്കുകയും ഇത് അദ്ദേഹത്തിന്റെ അമേരിക്കൻ പലായനത്തിൽ കലാശിക്കുകയുമായിരുന്നു.
വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിലെ തന്റെ പ്രതിമാസ പംക്തിയിലൂടെ ഖഷോഗി, സൗദി രാജകുടുംബത്തിനും എംബിഎസിനും എതിരേ കടുത്ത വിമർശനങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. തക്കംപാർത്തിരുന്ന എംബിഎസ് പുനർവിവാഹത്തിനായി രേഖകൾ സംഘടിപ്പിക്കാൻ എത്തിയ ഖഷോഗിയെ തന്റെ വിശ്വസ്തരെ ഉപയോഗിച്ചു വകവരുത്തി എന്നാണു തുർക്കി പ്രസിഡന്റ് എർദോഗൻ ഉൾപ്പെടെയുള്ളവർ പറയുന്നത്.
സൗദി കോൺസുലേറ്റിലേക്കു കയറിപ്പോയ ഖഷോഗിയെ പിന്നീടാരും കണ്ടില്ല. പതിനഞ്ചു ദിവസത്തോളം മൗനംപാലിച്ച സൗദി സമ്മർദങ്ങളെത്തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെയുണ്ടായ കശപിശയിൽ ഖഷോഗിയുടെ മരണം സംഭവിക്കുകയായിരുന്നു എന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണം പിന്നാലെ വന്നു. ഒരു അപസർപ്പക കഥയേക്കാൾ ദുരൂഹതയുള്ളതായിരുന്നു പിന്നീടു നടന്നതെല്ലാം. ഖഷോഗിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ തുർക്കിയിലെ സൗദി കോൺസൽ ജനറലിന്റെ ഇസ്താംബൂളിലെ വസതിയിലെ പൂന്തോട്ടത്തിലും കിണറ്റിലുമായി കാണപ്പെടുകയായിരുന്നു.
തന്റെ ആപ്പിൾ വാച്ച്, മൊബൈൽഫോണുമായി ബന്ധിപ്പിച്ചു സൗദി നയതന്ത്ര കാര്യാലയത്തിലേക്കു പോയ ഖഷോഗിക്കും മരണഭയം ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഇതിൽ ഒരു മൊബൈൽ ഫോൺ കടുത്ത സൗദി വിമർശകനായ തുർക്കി പ്രസിഡന്റ് എർദോഗന്റെ കൈവശം എത്തിച്ചേർന്നതാണു സത്യം പുറത്തുവരാനുള്ള പ്രധാന കാരണം. സൗദിയിൽനിന്ന് എത്തിയ പതിനഞ്ചംഗ കൊലയാളിസംഘം വളരെ ശാസ്ത്രീയമായി ഖഷോഗിയെ വകവരുത്തിയതിനുശേഷം അദ്ദേഹത്തിന്റെ വേഷത്തിൽ ഒരു സൗദി ഉദ്യോഗസ്ഥൻ വെളിയിലേക്കു പോകുന്നതിന്റെ ദൃശ്യം സൃഷ്ടിച്ചെടുത്തു. ഇതു ചൂണ്ടിക്കാട്ടി രണ്ടാഴ്ച നീക്കിയെങ്കിലും എംബിഎസിനും പിതാവ് സൽമാൻ രാജാവിനും പിന്നീടു ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കേണ്ടതായിവന്നു.
പരിഷ്കരണവാദിയുടെ പ്രതിച്ഛായയോടെ ചുമതലയേറ്റയുടൻ അമേരിക്ക സന്ദർശിച്ച എംബിഎസ്, ഹാർവാഡ് സർവകലാശാലയും മിഷിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (എംഐടി) ഒക്കെ ചുറ്റിനടന്നുകണ്ട് സൗദിയെ നവീകരിക്കുമെന്ന പ്രതീതി ഉളവാക്കിയിരുന്നു. സൗദിയിൽ സിനിമ തിയറ്ററുകൾ അനുവദിച്ചും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയും അദ്ദേഹം ലോകത്തെ ഞെട്ടിച്ചു. എന്നാൽ, തങ്ങൾക്കെതിരേ നിൽക്കുന്ന ഇറാനെ സഹായിക്കുന്നു എന്ന പേരിൽ ഖത്തറിനെ ഉപരോധത്തിലാക്കി വെള്ളംകുടിപ്പിച്ചു. യെമനിലെ ഹൂതി വിമതർക്കെതിരേ സൗദി നേരിട്ടുതന്നെ യുദ്ധത്തിനിറങ്ങിയതുമൂലം നഷ്ടപ്പെട്ടത് 50000 ജീവനുകളാണ്. 60 ലക്ഷത്തിലേറെപ്പേർ കടുത്ത പട്ടിണിയിലുമായി. 15 ലക്ഷത്തിലധികം കോളറ ബാധിതരും ഇപ്പോൾ യമനിലുണ്ട്.
ലബനിൽ തങ്ങൾക്കെതിരേ നിൽക്കുന്ന ഹിസ്ബുള്ളയ്ക്കു പ്രാധാന്യം നൽകുന്നു എന്ന കാരണത്താൽ പ്രധാനമന്ത്രി ഹരീരിയെ തടങ്കലിലാക്കി രാജി എഴുതിവാങ്ങിയത് എംബിഎസിന്റെ അതീവ വിശ്വസ്തനായ സൗദ് അൽ ഖതാനി ആയിരുന്നു. എംബിഎസിന്റെ സോഷ്യൽ മീഡിയ പ്രചാരണം നിയന്ത്രിക്കുന്നത് അൽ ഖതാനിയാണ്. എംബിഎസിന്റെ ഏറ്റവും അടുപ്പക്കാരനും വിശ്വസ്തനുമായ അൽ ഖതാനിയാണ് സ്കൈപ് വീഡിയോ കോൺഫറൻസിലൂടെ ജമാൽ ഖഷോഗിയെ കൊല്ലാൻ ഉത്തരവിട്ടത് (ആ നായയെ കൊന്നു തലയെടുക്കുക) എന്നാണു തുർക്കിയുടെ ആരോപണം.
സൗദി അറേബ്യയിൽ മരുഭൂമിയിലെ ദാവോസ് എന്ന പേരിലറിയപ്പെടുന്ന നിക്ഷേപക ഉച്ചകോടി നടക്കുന്ന സമയമാണിപ്പോൾ. ഖഷോഗിയുടെ തിരോധാനത്തെത്തുടർന്ന് എഫ്ഐഐ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റ്മെന്റ്) ഉച്ചകോടിയിൽനിന്ന് പിൻവലിഞ്ഞവർ നിരവധിയാണ്. യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബെർഗ്, സിഎൻഎൻ, സിഎൻബിസി തുടങ്ങിയ മാധ്യമങ്ങൾ ഉച്ചകോടിതന്നെ ബഹിഷ്കരിച്ചു. പങ്കെടുത്ത രണ്ടു പ്രമുഖർ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ജോർദാൻ രാജാവും മാത്രമാണ്.
ഡോണൾഡ് ട്രംപിന്റെ മരുമകൻ ജെറാദ് കുഷ്നറുമായി അടുത്ത ബന്ധമാണ് എംബിഎസിനുള്ളത്. ലോകത്ത് ഏറ്റവും വലിയ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യം സൗദി അറേബ്യയാണ്. ഈ ആയുധങ്ങൾ കയറ്റുമതിചെയ്യുന്നതാകട്ടെ അമേരിക്കയും. സൗദി ആയുധ ഇടപാടിലൂടെ അമേരിക്കയ്ക്കു ലഭിക്കുന്നത് 110 ശതകോടി ഡോളറാണ്. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതാകട്ടെ ആറുലക്ഷം തൊഴിലവസരങ്ങളും. ഖഷോഗിയുടെ മരണത്തിന്റെ പേരിൽ സൗദിയെ പിണക്കിയാൽ അമേരിക്കയ്ക്ക് ഇതെല്ലാം നഷ്ടപ്പെടും. മാത്രമല്ല റഷ്യയും ചൈനയും സൗദിയുമായി കൂടുതലടുക്കുകയും ആയുധവ്യാപാരം അവർ കൈക്കലാക്കുകയും ചെയ്യും. പശ്ചിമേഷ്യയിൽ ഇറാനെ ഒറ്റപ്പെടുത്താൻ സൗദിയുടെ പിന്തുണയില്ലാതെ ട്രംപിനു നിർവാഹമില്ല.
പശ്ചിമേഷ്യൻ നയതന്ത്രത്തിൽ സൗദിയുടെ പ്രാധാന്യം മനസിലാക്കിത്തന്നെയാണ് ട്രംപ് തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി സൗദിയെ തെരഞ്ഞെടുത്തത്. ഖഷോഗി വധത്തിൽ സൗദിയുടെ വിശദീകരണങ്ങൾ വിശ്വാസയോഗ്യമാണെന്ന ലളിതവത്കരണം ട്രംപ് നടത്തിയതും വെറുതേയല്ല. ഇന്ത്യയും അർഥഗർഭമായ മൗനം പാലിക്കുകയാണ്. 40 ലക്ഷം ഇന്ത്യക്കാർ ഉപജീവനം കണ്ടെത്തുന്നതു സൗദിയിലാണ്.
എന്നാൽ, അൻപത്തൊൻപതുകാരനായ ഖഷോഗിയുടെ കൊലപാതകം മുപ്പത്തിമൂന്നുകാരനായ എംബിഎസ് എന്ന സൗദി കിരീടാവകാശിക്കു കളങ്കമാകും എന്നതിൽ സംശയമില്ല. അതേസമയം സൗദിയെ പിണക്കിയാൽ 1973-ലേതിന് സമാനമായ എണ്ണപ്രതിസന്ധി ഉണ്ടാകുമെന്ന് ലോകം ഭയക്കുന്നു. യോംകിപ്പൂർ യുദ്ധത്തിൽ ഇസ്രയേലിനെയും കൂട്ടാളികളെയും ഞെരുക്കാൻ സൗദി പ്രയോഗിച്ചതും എണ്ണവില കൂട്ടൽ നയതന്ത്രംതന്നെയായിരുന്നു (പക്ഷേ അന്നു യുദ്ധത്തിൽ ജയിച്ചതു ഇസ്രയേൽ തന്നെ).
നയതന്ത്രകാര്യാലയത്തിലെ കൊലപാതകം 1961-ലെ വിയന്ന കൺവൻഷൻ നൽകുന്ന നയതന്ത്രജ്ഞർക്കുള്ള ആനുകൂല്യങ്ങളുടെ പരമമായ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 1963-ലെ വിയന്ന കൺവൻഷൻ ഓൺ കോൺസുലേറ്ററർ റിലേഷൻ അനുസരിച്ചാണെങ്കിൽ 18 സൗദി കൊലയാളികളും രാജ്യാന്തര കോടതിക്കു മുൻപാകെ വിചാരണ നേരിടണം. എന്നാൽ, തുർക്കിക്ക് അവരെ വിട്ടുനൽകണമെന്നാണു പ്രസിഡന്റ് എർദോഗന്റെ നിലപാട്.
സൗദിയിൽ പുതിയ രാജകുമാരൻ എംബിഎസ് ചുമതലയേറ്റപ്പോൾ പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകൻ തോമസ് എൽ. ഫ്രീഡ്മാൻ ന്യൂയോർക്ക് ടൈംസ് പത്രത്തിൽ കുറിച്ചത് "സൗദിയുടെ അറബ് വസന്തം' എന്നാണ്. എന്നാൽ, ഷിയാ ഭൂരിപക്ഷമുള്ളതും സുന്നി രാജവംശം ഭരിക്കുന്നതുമായ ബഹ്റൈനിൽ അറബ് വസന്തം എന്ന പേരിൽ ജനാധിപത്യവാദികളുടെ ഉയർത്തെഴുന്നേൽപ്പിനു ശ്രമം ഉണ്ടായപ്പോൾ അതിനെ അടിച്ചമർത്തുകയാണ് എംബിഎസും കൂട്ടരും ചെയ്തത്.
കൊല്ലപ്പെട്ട ഭീകരൻ ഉസാമ ബിൻ ലാദന്റെ ഉറ്റസുഹൃത്തായിരുന്നു ചെറുപ്പത്തിൽ ഖഷോഗി. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ കടുത്ത ആരാധകനുമായിരുന്നു. 1980കളിൽ അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തിനെരേ പൊരുതിയ മുജാഹിദീനുകൾക്കു പിന്തുണയും നൽകിയിരുന്നു. പിന്നീട് കൂടുതൽ നവീകരണവാദിയും ജനാധിപത്യവാദിയുമായി മാറി. എന്റെ പരിഷ്കാരങ്ങൾ നിങ്ങൾ സ്വീകരിച്ചേ മതിയാവൂ എന്ന എംബിഎസിന്റെ തിട്ടൂരങ്ങൾക്ക് എതിരേ ശക്തമായി തൂലിക ചലിപ്പിച്ചത് ഖഷോഗിക്ക് ഒടുവിൽ വിനയായി.
ഡോ. സന്തോഷ് വേരനാനി