Monday, October 29, 2018 12:52 AM IST
പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനിടെയാണു ക്ഷീരമേഖലയിൽ വലിയ കെടുതികൾ വിതച്ച് മഹാപ്രളയം വന്നെത്തിയത്. പ്രളയക്കെടുതികൾ മൂലം സംസ്ഥാനത്തെ ക്ഷീരമേഖലയിൽ മാത്രം 172 ൽ പരം കോടി രൂപയുടെ സംസ്ഥാന ക്ഷീരമേഖലയുടെ നട്ടെല്ലായ കാലിസന്പത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗം പ്രളയത്തിൽ നഷ്ടമായി. കറവപ്പശുക്കളും കന്നുകുട്ടികളും കിടാരികളും അടക്കം അന്പതിനായിരത്തോളം മൃഗങ്ങൾക്കാണു പ്രളയത്തിൽ ജീവൻ നഷ്ടമായത്.
കാലിത്തൊഴുത്തുകളും കറവഉപകരണങ്ങളും ഏക്കർ കണക്കിനു തീറ്റപ്പുൽ കൃഷിയും സംഭരിച്ചുവച്ചിരുന്ന കാലിത്തീറ്റയും വൈക്കോലുമെല്ലാം പ്രളയം കവർന്നു. നിരവധിയായ ഗ്രാമീണ ക്ഷീരോൽപ്പാദക സഹകരണസംഘങ്ങളും അവയുടെ സ്വയം തൊഴിൽ ക്ഷീരോത്പന്ന നിർമാണ യൂണിറ്റുകളും മൃഗാശുപത്രികളും വരെ പ്രളയത്തിൽ മുങ്ങിനശിച്ചു.
പ്രളയം നിറച്ച് എടവപ്പാതി പെയ്തുതോർന്നെങ്കിലും ഇപ്പോഴും ക്ഷീരകർഷകരുടെയും ക്ഷീരമേഖലയുടെയും ദുരിതങ്ങൾ പെയ്തുതീർന്നിട്ടില്ല. പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണു ക്ഷീരകേരളം ഒന്നാകെ.
പ്രളയക്കെടുതിയിൽ നിന്നു ക്ഷീരകർഷകരെ കരകയറ്റാനും അവർക്കു കൈത്താങ്ങാകാനും സർക്കാർ തലത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. പ്രളയം തകർത്ത ക്ഷീരമേഖലയെ പുനർനിർമിക്കാൻ ക്ഷീരവികസന വകുപ്പ് തയാറാക്കിയ 22 കോടി രൂപയുടെ വികസന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. പ്രളയം ഗുരുതരമായി ബാധിച്ച വയനാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലടക്കം തെരഞ്ഞെടുത്ത 50 ബ്ലോക്കുകളിലാണ് ക്ഷീരവികസനവകുപ്പ് പ്രളയപുനർനിർമാണ പദ്ധതി നടപ്പിലാക്കുക. പശുവളർത്തലിന് സബ്സിഡി നിരക്കിൽ സാന്പത്തിക സഹായം ലഭ്യമാക്കുക എന്നതാണു പദ്ധതിയിലെ മുഖ്യലക്ഷ്യം.
പ്രളയത്തിൽ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകർക്കു പുതിയ പശുക്കളെ വാങ്ങുന്നതിനായി പശു ഒന്നിന് 33,000 രൂപ നിരക്കിൽ ധനസഹായം നൽകാൻ പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുണ്ട്. ഇങ്ങനെ മൂവായിരം പശുക്കളെ കർഷകർക്കായി വാങ്ങി നൽകും. മാത്രവുമല്ല പശുവളർത്തലിനായി 50,000 രൂപവീതം കർഷകർക്ക് ധനസഹായം അനുവദിക്കാനും പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുണ്ട്. തകർന്ന കാലിത്തൊഴുത്തുകൾ പുനർനിർമിക്കാനും ശാസ്ത്രീയമായി സംവിധാനം ചെയ്യാനും ധനസഹായം ഈ പദ്ധതിക്കു കീഴിൽ കർഷകനു ലഭ്യമാക്കും. ക്ഷീരവികസന ഓഫീസുകൾ വഴി നടപ്പിലാക്കുന്ന ഈ സഹായ പദ്ധതി നടപ്പിൽവരുന്ന മുറയ്ക്ക് ക്ഷീരകർഷകർ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമർപ്പിക്കണം.
പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് പരമാവധി നഷ്ടപരിഹാരം നൽകി വളരെ വേഗം പഴയ നിലയിലെത്തിക്കുന്നതിനായുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. നഷ്ടപ്പെട്ട ഒരു പശുവിനു ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 30,000 രൂപ ലഭിക്കും. അതീവനാശം സംഭവിച്ച പ്രദേശങ്ങളിൽ മിൽമയും ജില്ലാതല ദുരന്ത നിവാരണ മാനേജ്മെന്റ് കമ്മിറ്റികളും തുക സ്വരൂപിച്ച് കർഷകർക്ക് നൽകാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കാർഷിക ക്ഷീര മേഖലകളിലെ വായ്പകൾക്കു മേലുള്ള പലിശയ്ക്ക് ഒരുവർഷത്തേയ്ക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക കടങ്ങളുടെ തിരിച്ചടവ് അഞ്ചുവർഷത്തേയ്ക്കു പുനഃക്രമീകരിക്കാനും സർക്കാർ തലത്തിലുള്ള ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. ഈ പദ്ധതികളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കർഷകർ ശ്രദ്ധപുലർത്തണം.
ചില നിർദേശങ്ങൾ
ക്ഷീരമേഖലയെ പുനർനിർമിക്കാനായുള്ള സർക്കാർതല സഹായപദ്ധതികൾക്കും കേവലമായ ധനസഹായ പാക്കേജുകൾക്കും പുറമെ ബഹിർമുഖമായ ദീർഘവീക്ഷണമുള്ള നടപടികളും നയങ്ങളും ക്ഷീരമേഖലയിൽ നടപ്പിലാക്കേണ്ടതുണ്ട്. പ്രളയനഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനപ്പുറം പുതിയ മാതൃകകൾ സ്വീകരിക്കാനും നടപ്പിലാക്കാനും കഴിയേണ്ടതുണ്ട്. പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനും ജീവിതോപാധിയെ തിരിച്ചുപിടിക്കാനും സുസ്ഥിര ക്ഷീരോൽപ്പാദനം ഉറപ്പുവരുത്താനും ക്രിയാത്മകവും ശാസ്ത്രീയവുമായ കർമപരിപാടികൾ ക്ഷീരരംഗത്ത് അനിവാര്യമാണ്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന സാന്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മികച്ച ഒരു പോംവഴിയാണ് ഇൻഷ്വറൻസ് പരിരക്ഷകൾ. എങ്കിലും തങ്ങളുടെ ക്ഷീരസംരംഭങ്ങൾ ഇൻഷ്വർ ചെയ്ത് സാന്പത്തികനില സുരക്ഷിതമാക്കുന്നവർ ക്ഷീരകർഷകർക്കിടയിൽ ഇന്നും ന്യൂനപക്ഷം മാത്രമാണ്. കഴിഞ്ഞ പ്രളയദുരന്തത്തിൽ അകപ്പെട്ട പശുക്കളിൽ വളരെ ചെറിയ ഒരു ശതമാനം ഉരുക്കൾക്ക് മാത്രമേ ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നുള്ളൂ എന്നത് ഇതിന്റെ തെളിവാണ്.
ക്ഷീരമേഖലയ്ക്കായി സർക്കാർ തലത്തിൽ ഗോസമൃദ്ധി എന്ന പേരിൽ സമഗ്ര ഇൻഷ്വറൻസ് പദ്ധതി നിലവിലുണ്ട്. കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ഓറിയന്റൽ ഇൻഷ്വറൻസ്, നാഷണൽ അഷ്വറൻസ് തുടങ്ങിയ നിരവധി പൊതുമേഖലാ, സ്വകാര്യ ഇൻഷ്വറൻസ് കന്പനികളും ബാങ്കുകളും കർഷകർക്ക് താങ്ങാൻ കഴിയുന്ന കുറഞ്ഞ പ്രീമിയത്തിൽ നിരവധി ക്ഷീര ഇൻഷ്വറൻസ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഏതിനത്തിലും പ്രായത്തിലുമുള്ള പശുക്കളെയും ഫാമുകളെയുമെല്ലാം ഈ പദ്ധതികൾക്ക് കീഴിൽ എളുപ്പത്തിൽ ഇൻഷ്വർ ചെയ്യാവുന്നതാണ്.
പ്രകൃതിദുരന്തങ്ങളിൽ മരിക്കുകയും രക്ഷപ്പെടാൻ മാർഗമില്ലാതെ അപകടത്തിലാവുകയും ചെയ്യുന്ന മൃഗങ്ങളുടെ എണ്ണം ഏറെ ഉയർന്നതാണ്. പ്രളയകാലത്ത് ഈ യാഥാർഥ്യം നാം തിരിച്ചറിഞ്ഞതുമാണ്. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നേടിയ അംഗങ്ങൾ അടങ്ങിയ ഹ്യൂമേൻ ഇന്റർനാഷണൽ എന്ന സംഘടന ഇക്കഴിഞ്ഞ പ്രളയകാലത്ത് അൻപതോളം വളർത്തുനായ്ക്കളെയും പശുക്കളെയുമെല്ലാം പ്രളയബാധിത പ്രദേശങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയിരുന്നു. മൃഗസംരക്ഷണ മേഖലയിൽ ദുരന്തനിവാരണത്തിനായി പ്രത്യേക കർമസേന വേണ്ട തിന്റെ പ്രാധാന്യം ഇതടിവരയിടുന്നുണ്ട്.
തൊഴുത്തുകൾക്കും ഫാമുകൾക്കുമായി സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ പരിഗണിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യവും കാലാവസ്ഥയിലെ മാറ്റങ്ങളെ പ്രതിരോധിക്കുന്നതുമായ ഉരുക്കളെ കണ്ടെ ത്തി വളർത്തുന്നതിനും ശ്രദ്ധവേണം. വെള്ളപ്പൊക്ക സാധ്യത കൂടിയ പ്രദേശങ്ങളിൽ എരുമ വളർത്തൽ സംരംഭങ്ങൾക്ക് മുൻഗണന നൽകണം.
പ്രളയാനന്തരം മൃഗസംരക്ഷണ മേഖലയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. പച്ചപ്പുൽ തോട്ടങ്ങളും സംഭരിച്ചുവച്ച വൈക്കോലും കാലിത്തീറ്റയും അടക്കം പശുക്കളുടെ ഭക്ഷ്യസ്രോതസുകളെയെല്ലാം പ്രളയത്തിൽ നശിച്ചു. ഈ സാഹചര്യത്തിൽ പശുക്കൾക്ക് തീറ്റ ലഭ്യമാക്കാൻ ക്ഷീരകർഷകർ ഏറെ പ്രയാസപ്പെട്ടു.
ഉത്പാദനവും പാലിന്റെ ഗുണനിലവാരവും ഉയർത്താൻ പര്യാപ്തമായ ടി.എം.ആർ. അടക്കമുള്ള നൂതന തീറ്റകൾ കർഷകർക്കു പരിചയപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം ചെറുകിട ക്ഷീരകർഷകർക്കിടയിൽ വ്യാപകമാക്കുന്നതിനും പ്രവർത്തനങ്ങൾ വേണ്ടതുണ്ട്. പൊതുമേഖലാ കാലിത്തീറ്റ നിർമാണ സ്ഥാപനങ്ങൾ ഇത്തരം നൂതന കാലിത്തീറ്റകളുടെ നിർമാണത്തിനും വിതരണത്തിനും മുന്തിയ പരിഗണന നൽകേണ്ടതുണ്ട്.
പ്രളയദുരന്തത്തെ തുടർന്ന് നിത്യവരുമാനം കുറഞ്ഞ കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുന്നതിനായി ക്ഷീരമേഖലയിൽ തൈര്, ഐസ്ക്രീം, സംഭാരം തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. ചെറുകിട ക്ഷീരകർഷകർക്ക് പാലുൽപ്പന്ന നിർമാണത്തിൽ സ്റ്റൈപ്പന്റോഡു കൂടിയ പരിശീലനങ്ങൾ നൽകണം. ഉൽപ്പന്ന നിർമാണത്തിനായി ചെറുകിട യൂണിറ്റുകൾ തുടങ്ങാൻ പലിശരഹിത വായ്പകളും സാങ്കേതിക സഹായവും ലഭ്യമാക്കണം.
ക്ഷീരോത്പന്ന നിർമാണയൂണിറ്റുകൾ ആരംഭിക്കുന്നതിനായി കർഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കണം. വെറ്ററിനറി സർവകലാശാലയടക്കമുള്ള സ്ഥാപനങ്ങളെ ഇതിനായി ആശ്രയിക്കാം. കുടുംബശ്രീ അടക്കമുള്ള പൊതുജന കൂട്ടായ്മകളെ പങ്കാളികളാക്കി നടപ്പിലാക്കുന്ന ക്ഷീരസാഗരം, ക്ഷീരഗ്രാമം തുടങ്ങിയ പദ്ധതികളിൽ പാലിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണത്തിന് മുഖ്യപരിഗണന നൽകണം.
ഡോ. എം. മുഹമ്മദ് ആസിഫ്