Wednesday, October 31, 2018 1:09 AM IST
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്
അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു കനത്ത പരാജയം നേരിട്ട സമയം. അധികാരത്തിലേറിയ ജനതാ പാർട്ടി സർക്കാർ ഇന്ദിരാഗാന്ധിയെ വേട്ടയാടി. കോടതികളിൽ നിന്നു കോടതികളിലേക്ക് അവർക്ക് ഓടേണ്ടിവന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ പശുവും കിടാവും തങ്ങൾക്കു വേണമെന്ന് ദേവരാജ് അരശ് അവകാശം ഉന്നയിച്ചതിനെ തുടർന്നു ചിഹ്നം മരവിപ്പിച്ചു.
കോണ്‍ഗ്രസും ഇന്ദിരയും തകർന്നടിഞ്ഞ അവസ്ഥ.
പാലക്കാട് ജില്ലയിലെ കൈപ്പത്തി കല്ലേക്കുളങ്ങര ക്ഷേത്രത്തിൽ രണ്ടു കൈപ്പത്തികളാണു പ്രതിഷ്ഠ. സുപ്രീംകോടതി ജഡ്ജി പി.എസ്. കൈലാസും അദ്ദേഹത്തിന്റെ ഭാര്യയും തമിഴ് കവയിത്രിയുമായ സൗന്ദര്യ കൈലാസുമാണു കൈപ്പത്തി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി ഇന്ദിരാഗാന്ധിയോടു പറയുന്നത്. കൈപ്പത്തിപ്രതിഷ്ഠ നിർഭയത്തിന്റെയും സുരക്ഷയുടെയും പ്രതീകമാണെന്നു കൈലാസ് ദന്പതികളിൽ നിന്നു കേട്ടറിഞ്ഞ ഇന്ദിരാഗാന്ധിക്ക് അതു തന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രതീകമായി തോന്നി. തുടർന്ന് കെ. കരുണാകരനുമായി സംസാരിച്ചു. കർണാടകത്തിലും ആന്ധ്രപ്രദേശിലും കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 1980ലെ പൊതുതെരഞ്ഞെടുപ്പിൽ കൈപ്പത്തി കോൺഗ്രസിന്റെ ഒൗദ്യോഗിക ചിഹ്നമാക്കപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ച് കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ശക്തമായി തിരിച്ചുവന്നു. കൈപ്പത്തി കോണ്‍ഗ്രസിന്റെ ഭാഗ്യചിഹ്നമായി. ഇതിനു നന്ദി പ്രകാശിപ്പിക്കാൻ ഇന്ദിരാഗാന്ധി 1982 ഡിസംബർ 13ന് ക്ഷേത്രം സന്ദർശിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവഹർ ലാൽ നെഹ്റുവിന്റെ അനന്തരാവകാശിയായിരുന്നു ഇന്ദിരാഗാന്ധി എല്ലാ അർഥത്തിലും. വിശ്വാസത്തിന്റെ കാര്യത്തിലും അച്ഛന്റെ പാതയിൽ തന്നെയായിരുന്നു അവർ.
മതേതര സന്ദേശ യാത്ര
ഇന്ദിരാഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ആചരിക്കുന്ന ഇന്ന് ആ മഹതി ഉയർത്തിയ മതനിരപേക്ഷതയും ബഹുസ്വരതയും ജനമനസിൽ ആഴത്തിലെത്തിക്കാൻ കോണ്‍ഗ്രസ് ഇന്നു കല്ലേക്കുളങ്ങര ക്ഷേത്രപരിസരത്തുനിന്ന് പാലക്കാട് കോട്ടമൈതാനത്തേക്ക് എട്ടു കിലോമീറ്റർ നീണ്ട മതേതര സന്ദേശയാത്ര നടത്തുകയാണ്. ഈ യാത്രയ്ക്കു നേതൃത്വം നല്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം കൂടിയാണിന്ന്. ആ ഉരുക്കുമനുഷ്യന്റെ ജന്മദിനവും കോണ്‍ഗ്രസ് ആഘോഷിക്കുന്നു. ബിജെപിയും ആർഎസ്എസും പട്ടേലിനെ മാത്രം കൊണ്ടാടുന്പോൾ, അതിൽ സന്തോഷമേയുള്ളു. പക്ഷേ, അദ്ദേഹത്തെ ആർഎസ്എസിലേക്കു ദത്തെടക്കരുതേ എന്ന് അപേക്ഷിക്കുന്നു. ആർഎസ്എസിനെ രണ്ടു തവണ നിരോധിച്ച ചരിത്രമുണ്ട്. ഗാന്ധിജിവധത്തെത്തുടർന്ന് 1948ൽ ആർഎസ്എസിനെ നിരോധിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വല്ലഭഭായി പട്ടേലാണ്. 1976ൽ ഇന്ദിരാഗാന്ധിയും ആർഎസ്എസിനെ നിരോധിച്ചിരുന്നു.
വീരഗാഥകളേറെ
ഇന്ദിരാഗാന്ധിയുടെ ജീവിതം സംഭവബഹുലമാണ്. ദുരന്തങ്ങളും പ്രതിസന്ധികളും അവരെ വിടാതെ പിന്തുടർന്നു. തിഹാർ ജയിലിൽ വരെ അടയ്ക്കപ്പെട്ടു. എന്നാൽ, എല്ലാ അഗ്നിപരീക്ഷകളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ അവർക്കു കുട്ടിക്കാലം മുതൽ അസാമാന്യ ധൈര്യവും തന്റേടവും ഉണ്ടായിരുന്നു. ജവഹർ ലാൽ നെഹ്റു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.
1966ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികം വൈകാതെ രാഷ്ട്രീയ പൊട്ടിത്തെറികൾ ഉണ്ടായി. 69ൽ കോൺഗ്രസ് പിളരുകയും ഇന്ദിരയെ ഒൗദ്യോഗികപക്ഷം പുറത്താക്കുകയും ചെയ്തു. എന്നാൽ 1971ലെ തെരഞ്ഞെടുപ്പിൽ അവർ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന് ഇന്ദിര പച്ചക്കൊടി കാട്ടി. പാക്കിസ്ഥാനെതിരേയുള്ള വിജയത്തോടെ അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്പേയ്, ഇന്ദിരയെ ദുർഗമാതായെന്നു വിളിച്ചു.
അധികം വൈകാതെ പ്രശ്നങ്ങൾ വീണ്ടും ഉരുണ്ടുകൂടി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ കലാപംതന്നെ ഉടലെടുത്തു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവുകൾ അനുസരിക്കരുതെന്ന് അദ്ദേഹം പോലീസിനോടും സൈന്യത്തോടും ആവശ്യപ്പെട്ടു. ഇതിനിടെ അലാഹാബാദ് കോടതി ഇന്ദിരാജിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കുകയും അവരെ അയോഗ്യയാക്കുകയും ചെയ്തു.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും നിലനില്പിനുതന്നെ ഗുരുതരമായ ഭീഷണി ഉയർന്ന സാഹചര്യത്തിൽ വിദഗ്ധോപദേശം തേടിയ ശേഷമാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീടു സുപ്രീംകോടതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനാപരമാണെന്നു അഭിപ്രായപ്പെടുകയും തെരഞ്ഞെടുപ്പു വിജയം സാധുവാക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആറു മാസങ്ങൾക്കുള്ളിൽ ജയപ്രകാശ് നാരായണനും മറ്റു നേതാക്കളും ജയിൽമോചിതരായി. ഇന്ദിരാഗാന്ധിതന്നെ സ്വമേധയാ അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തു.
എന്നാൽ, 77ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇന്ദിരാഗാന്ധിയെ അവർ തിഹാർ ജയിലിലടച്ചു. ഇന്ദിര തളർന്നില്ല. അവർ ജനങ്ങളോടൊപ്പം നിന്നു പോരാടി. 79ലെ തെരഞ്ഞെടുപ്പിൽ വന്പിച്ച വിജയം കൈവരിക്കുകയും ചെയ്തു. ഇത്തവണയും പ്രധാനമന്ത്രിപദം ദുഷ്കരമായിരുന്നു. അസാമിൽ നീണ്ട രക്തച്ചൊരിച്ചിലിന് ഇടയാക്കിയ വിദ്യാർഥിപ്രക്ഷോഭം കൂടിയാലോചനയിലൂടെ പരിഹരിച്ചു. അതേസമയം, പഞ്ചാബിൽ സ്ഥിതിഗതികൾ വഷളായി. ഭിന്ദ്രൻവാലയും സംഘവും സുവർണ ക്ഷേത്രത്തെ അവരുടെ കോട്ടയാക്കി. അവസാനം ബ്ലൂസ്റ്റാർ ഓപ്പറേഷനിലൂടെയാണു ഭീകരരെ അമർച്ച ചെയ്തത്. ഇതിന് ഇന്ദിരാഗാന്ധിക്കു ജീവൻ തന്നെ ബലി നല്‍കേണ്ടിവന്നു.
ഓരോ തുള്ളി രക്തവും രാജ്യത്തിന്
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തിൽ ഇന്ദിരാജിയുടെ സുരക്ഷാ ചുമതലയിൽനിന്ന് സിക്ക് സുരക്ഷാ ഗാർഡുകളെ മാറ്റണമെന്നു ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. താൻ ഒരു മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഒരു സമുദായത്തിനെതിരേ തനിക്കു വിവേചനം കാട്ടാൻ പറ്റില്ലെന്നുമായിരുന്നു ഇന്ദിരാജിയുടെ മറുപടി.
1984 ഒക്ടോബർ 31 ന് രാവിലെ 9.20 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ന്യൂഡൽഹി സഫ്ദർജംഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് തൊട്ടടുത്ത അക്ബർ റോഡിലുള്ള ഓഫീസിലേക്കു നടന്നുവരുന്പോൾ രണ്ടു സിക്ക് സുരക്ഷാഭടന്മാർ വെടിയുതിർത്തു. ഇതിഹാസ തുല്യമായ ജീവിതത്തിന് അങ്ങനെ അന്ത്യമായി.
മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസത്തെ ഇന്ദിരാജിയുടെ വാക്കുകൾ അന്വർഥമായി: രാഷ്ട്രസേവനത്തിനുവേണ്ടി മരിച്ചാലും ഞാൻ അതിൽ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ശക്തവും സക്രിയവുമാക്കുന്നതിനും അതിന്റെ വളർച്ചയ്ക്കും ഉപകരിക്കും.
ഇന്ദിര ഉണ്ടായിരുന്നെങ്കിൽ
ഇന്ത്യയെ ഒരു സാന്പത്തിക ശക്തിയാക്കുന്നതിന് ഉതകുന്ന ഇന്ദിരാഗാന്ധിയുടെ നടപടികൾ ചരിത്രത്തിൽ തിളങ്ങിനില്ക്കുന്നു. ഹരിതവിപ്ലവമാണ് അതിൽ പ്രധാനം. ഭക്ഷ്യസുരക്ഷാനിയമം നടപ്പായ ലോകത്തിലെ ഏകരാജ്യമെന്ന ഖ്യാതിയിലേക്ക് ഇന്ത്യ വളർന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ബാങ്ക് ദേശസാത്കരണ നടപടികൾ ഇന്ദിരയെ വിപ്ലവനായികയുടെ പരിവേഷത്തിലേക്ക് ഉയർത്തി. സാന്പത്തിക പരിഷ്കാരങ്ങളുടെ മുന്നോടിയായുള്ള ഉദാരവത്കരണ നടപടികൾ ആരംഭിച്ചു.
സർവാശ്ലേഷിയായ സാന്പത്തിക വളർച്ചയ്ക്കാണ് ഇന്ദിരാഗാന്ധി പ്രാമുഖ്യം നല്‍കിയത്. ന്യൂനപക്ഷങ്ങൾ, പട്ടികജാതി പട്ടികവർഗം, സ്ത്രീകൾ എന്നിവർക്കുവേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഇന്ത്യയുടെ വിഭജനം ന്യൂനപക്ഷങ്ങളുടെമേൽ സൃഷ്ടിച്ച മുറിവുകൾ ഉണക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. 1976ൽ 42-ാം ഭരണഘടനാഭേദഗതിയിലൂടെ മതേതരത്വം എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തതു മാത്രം മതി രാജ്യത്തിന് ഇന്ദിരാജിയോട് എന്നും ആദരവ് നിലനിർത്താൻ.
ബംഗ്ലാദേശിന്റെ വിമോചനം വെറും രണ്ടാഴ്ചക്കുള്ളിലാണു സാധ്യമായത്. പാക്കിസ്ഥാൻ രണ്ടായതോടെ ഇന്ത്യയ്ക്ക് ഏറ്റവും വലിയ സുരക്ഷാഭീഷണിയാണ് ഇല്ലാതായത്. ഈ യുദ്ധാവസാനത്തിലുണ്ടായ സിംല കരാർ ഇന്ത്യയുടെ വിദേശ ബന്ധങ്ങളിലെ ഏറ്റവും വലിയ നേട്ടമായി ഇന്നും നിലനില്ക്കുന്നു. 1974ൽ പൊഖ്റാനിൽ ഇന്ത്യ ആണവ വിസ്ഫോടനം നടത്തിയെങ്കിലും ആണവ നിരായുധീകരണത്തിന്റെ ശക്തയായ വക്താവായി.
ഇന്ദിരാപ്രിയദർശിനിയെ ജനങ്ങൾ ദിനംപ്രതി സ്മരിക്കുന്ന നാളുകളാണിത്. രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ അഴിഞ്ഞാടുന്പോൾ, വർഗീയത ഫണം വിടർത്തി ആടുന്പോൾ, ബുദ്ധിജീവികളെയും സാംസ്കാരിക പ്രവർത്തകരെയും കൊന്നൊടുക്കുന്പോൾ, സാന്പത്തിക മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്പോൾ, ഇന്ധനവില കത്തിക്കയറുന്പോൾ, അതിർത്തിയിൽ ധീരജവാന്മാർ ദിനംപ്രതി വെടിയേറ്റു മരിക്കുന്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളെയും ബാങ്കുകളെയും തച്ചുടയ്ക്കുന്പോൾ നാം ഇന്ദിരാഗാന്ധിയെ ഓർത്തുപോകുന്നു. റിപ്പബ്ലിക്ദിന പരേഡിന് വിദേശ അതിഥിയെപോലും കിട്ടാത്ത നാണക്കേടിലേക്ക് നാം കൂപ്പുകുത്തുന്പോൾ അറിയാതെ ഇന്ദിരാഗാന്ധിക്കുവേണ്ടി ആഗ്രഹിക്കുന്നു. അതേ, ഇന്ദിരാപ്രിയദർശിനിക്കു മരണമില്ല.